തിരിച്ചറിവ് ഈ കഥ വായിക്കാതെ പോവല്ലേ....

Valappottukal

അത്താഴത്തിനിടയിൽ മോളുവിളിച്ചു  അച്ഛാ....അച്ഛന്റെ മൊബൈൽ  നമ്പർ ഞാനൊരു  പയ്യന് കൊടുത്തിട്ടുണ്ട് ..

അതെന്തിനാ മോളെ!!
ഒന്നും പറയണ്ട അച്ഛാ,
അവനെന്നോട് "മുടിഞ്ഞ പ്രണയം.."
ഫോൺ നമ്പർ ചോദിച്ചു..
വിശദമായി സംസാരിക്കണമെന്ന്..
പേര് "അമൽ" എന്റെ സീനിയറാണ്...

അമ്പടി ഭീകരി!!.
ഇനി മോൾക്കവനോടു  പ്രണയം തോന്നുന്നുണ്ടോ ?

എനിക്കോ!!

നന്നായി .. എന്റെ അച്ഛനെയും അമ്മ പെണ്ണിനേയും  പ്രണയിച്ചു കൊതിതീർന്നിട്ടില്ല പിന്നെയാണോ വേറെയൊരാൾ...

എന്തെ അമ്മയൊന്നും മിണ്ടാത്തത്?
അമ്മ പേടിക്കേണ്ട, അമ്മയുടെ ലക്ഷ്മി   തെറ്റിലേക്ക്‌ പോകില്ലട്ടോ...

നമ്പർ ചോദിച്ചപ്പോൾ അച്ഛന്റെ നമ്പർ കൊടുക്കാൻ തോന്നി...
അച്ഛനുമായി സംസാരിക്കട്ടെ പിന്നെയവൻ എന്റെ കൺമുൻപിൽ വരില്ലല്ലോ, അല്ലേ അച്ഛാ......അച്ഛനും മോളും പൊട്ടിച്ചിരിച്ചു...

എന്തോ ... എന്റെ മനസിന് വല്ലാത്ത വിഷമം... വിശക്കുന്നില്ല, കഴിച്ചുവെന്ന് വരുത്തി എഴുന്നേറ്റു...
അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോളും എന്റെ മനസ് അസ്വസ്ഥമായി....

22വർഷം മുൻപ് ആ രാത്രി.........
ട്രെയിനിൽ കിച്ചുവിന്റെ നെഞ്ചിൽ തലചാച്ചു
കിടക്കുമ്പോൾ ഞാൻ മനസ്സിൽ കരുതി.. "ബസിലെ ക്ലീനറായാലെന്താണ്  ഇത്രയും സ്നേഹവും കരുതലുമുള്ള കിച്ചുവിനെ ദൈവം എനിക്കു തന്നല്ലോ"..

എന്റെയുള്ളിൽ അച്ഛനോടും അമ്മയോടും പുച്ഛം തോന്നി..
സ്നേഹത്തോടെ എന്നോട്  സംസാരിച്ചിട്ടില്ല, ഒന്നു തൊട്ടുതലോടിയിട്ടില്ല.. എപ്പോളും ഉപദേശം തന്നെ പെണ്ണിന് വേണ്ടത്  വിദ്യയാണ്, ഒരാളുടെയും
ആശ്രയമില്ലാതെ  ജീവിക്കാൻ കഴിയണം.. പ്രണയം പറഞ്ഞുവരാനാ  ളുകളുണ്ടാവും.. അതിലൊന്നും വീഴരുത്.. ഇപ്പോൾ പലതും തോന്നും, ഒരു കാലത്തു നഷ്ടബോധം തോന്നരുത്.. അതുകൊണ്ടാണ് പറയുന്നത്...
എനിക്കു പറഞ്ഞുതരാനല്ലേ പറ്റു..ഇങ്ങനെ ഉപദേശത്തിന്റെ ഒരുകെട്ട് അഴിച്ചിടും..
കേട്ടു മടുത്തു...

ബാങ്കുദ്യോഗസ്ഥരെന്നു പറഞ്ഞിട്ടെന്താ കാര്യം
പഴഞ്ചൻ ചിന്താഗതിക്കാർ..

ഞാനൊന്നും കൂടെ അവനോടു ഒട്ടിച്ചേർന്നിരുന്നു
കിച്ചു രണ്ടു കൈ കൊണ്ടും അരക്കെട്ടിലൂടെ ഇറുകെ കെട്ടിപ്പിടിച്ചു...
കാച്ചിയ എണ്ണയുടെ മണം അവനെ വല്ലാതെ മോഹിപ്പിക്കുന്നുണ്ടെന്ന് കാതിൽ മന്ത്രിച്ചു,
ഞാൻ ആ സ്നേഹത്തിനു വേണ്ടി കൊതിച്ചപോലെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...

കിച്ചു പറഞ്ഞു.. 'ട്രെയിനിൽ നിറയെ കള്ളന്മാരാണ്
ബാഗിലൊന്നും ഇല്ലല്ലോ' 

ഞാൻ പറഞ്ഞു.. 'ഉണ്ട് കുറച്ചുഗോൾഡ് കൊണ്ടുവന്നിട്ടുണ്ട് '.

എന്തെ കിച്ചു?

"ബാഗിൽ വെക്കേണ്ട, നിറയെ കള്ളന്മാരാണ് ട്രെയിനിൽ...
അതെന്റെ  കൈയിൽ തന്നോളൂ..എന്റെ അരയിൽ
ഒരു ബാഗുണ്ട് അതിൽ  വച്ചോളാം, എന്റെ കൈയിലുമുണ്ട് ഗോൾഡ് ".. കിച്ചു പറഞ്ഞു

ഞാൻ ബാഗുതുറന്നു ഗോൾഡ് എടുത്തവന്റെ നേർക്ക് നീട്ടി...
പിന്നെ കഴുത്തിലേക്ക് നോക്കിയിട്ടു പറഞ്ഞു അതും ഊരിക്കോ അതും വലിച്ചു പൊട്ടിച്ചുകൊണ്ടുപോകും.
ഞാൻ അതും ഊരി സുരക്ഷിതമായി സൂക്ഷിക്കാൻ കൊടുത്തു..

അടുത്ത സീറ്റിൽ ആളുകൾ ഉണ്ടെന്നുപോലും  നോക്കാതെ പ്രണയം പങ്കുവെച്ചു.

കിച്ചു പറഞ്ഞു.. "മുംബയിൽ എന്റെയൊരു ഫ്രണ്ട് ഉണ്ട് . അവനാണ് അവിടേക്കു ചെല്ലാൻ പറഞ്ഞത് . ഒരു ജോലി ശരിയാക്കിത്തരാമെന്നും
പറഞ്ഞിട്ടുണ്ട്..
ജോലിക്കിട്ടിയാൽ നമ്മൾരക്ഷപ്പെട്ടു " .. കിച്ചു എന്നെ ചേർത്തുപ്പിടിച്ചുകൊണ്ടു പറഞ്ഞു..

ഞാൻ മധുര സ്വപ്‍നം കണ്ടു ഉറങ്ങിപോയതറിഞ്ഞില്ല...

ഒച്ചയും ബഹളവും കേട്ടിട്ടാണെഴുന്നേറ്റത് ..
ഞങ്ങളുടെ കംപാർട്മെന്റിൽ പോലീസ് കിച്ചുവിനോട് എന്തൊക്കെയോ ചോദിക്കുന്നു..
കിച്ചു ഒരു കള്ളനെ പോലെ തലകുമ്പിട്ടു നിൽക്കുന്നു...

പോലീസ്പറഞ്ഞു,
"ഇറങ്ങിക്കോ രണ്ടും"  പോലീസ് കിച്ചുവിന്റെ കൈയിൽ പിടിച്ചിട്ടുണ്ട് ..

പോലീസ് ജീപ്പിൽ ഞങ്ങളെയും കൊണ്ട് പോലിസ് സ്റ്റേഷനിൽ എത്തുമ്പോൾ കരഞ്ഞു കലങ്ങിയ മുഖവുമായി
അച്ഛനും അമ്മയും..

ഞാൻ "തലകുനിച്ചുനിന്നു"

പോലീസ് ചോദിച്ചു..
"ഇവനെ നിനക്കറിയാമോ?ഇവന്റെ സ്വഭാവം അറിയുമോ.?
ഇവന്റെ സ്ഥിരം പരിപാടിയാണിത്...
ഇവന് ഭാര്യയുണ്ട്,
ഇവൻ പൈസക്ക് വേണ്ടി സ്വന്തം അമ്മയെയും  കൂട്ടികൊടുക്കും അതാണ് സൈസ് ".. 

എന്റെ ഹൃദയം നിലച്ചുപോകുമെന്നുതോന്നി...

"മോളെ അവിടെ നിൽക്കുന്ന രണ്ടു മനുഷ്യരെ കണ്ടോ?"

"അവരുടെ വേദന എന്താണെന്നു ചിന്തിച്ചിട്ടുണ്ടോ?"

"ഇത്രയും വളർത്തി വലുതാക്കിയില്ലേ..
അവരോടു ഒരു കടപ്പാടിന്റെ പേരിലെങ്കിലും വീട്ടിൽ  പറഞ്ഞുകൂടെ"
"കഷ്ടം"....
ഓരോന്നു പറഞ്ഞു വരുന്നവരുടെ വാക്കു കേട്ടു സ്വന്തം അച്ഛനെയും അമ്മയെയും മറന്നിട്ടു അവരുടെ കൂടെ പോകുക.
നിങ്ങൾക്ക് എന്താ പറ്റിയത്.?

നിന്റെ  കൂട്ടുകാരി പറഞ്ഞതിന്റെ  അടിസ്ഥാനത്തിലാണ് നിന്നെ വേറെ കൈകളിലേക്ക് പോകുന്നതിനു മുൻപ് കണ്ടെത്താൻ പറ്റിയത് ..

ഈ അച്ഛന്റെയും അമ്മയുടെയും നല്ല മനസായിരിക്കാം....

പിന്നെ, അമ്മയെയും അച്ഛനെയും വിളിച്ചിട്ടു പറഞ്ഞു  "മക്കളുടെ കൂടെയിരിക്കാൻ സമയംകണ്ടത്തെണം."

"ആവശ്യമുള്ളസാധനകൾ മാത്രം മേടിച്ചു കൊടുത്താൽ പോരാ..സ്നേഹവും കൊടുക്കണം, അവരെ അറിയാൻ ശ്രമിക്കണം"

ശരി നിങ്ങൾ പോയ്ക്കോളൂ, പോലീസ് പറഞ്ഞു..

ഞാൻ നടന്നവന്റെ  അടുത്തെത്തി...രണ്ടു കവിളിലും ആഞ്ഞടിച്ചു....

പോലീസ്  പെട്ടന്നവിടേക്ക് വന്നു.. അതൊക്കെ ഞങ്ങൾ കൈകാര്യം ചെയ്തോളാം കുട്ടി പൊയ്ക്കോളൂ.....

ഇതുകൊടുത്തില്ലെങ്കിൽ  ഞാനിവനെ "പ്രണയിച്ചു വെന്ന് പറയുന്നതിലർത്ഥമുണ്ടോ സർ"

അച്ഛൻ വിളിച്ചു  മോളെ!!!.
വാ പോകാം..
ഒന്നും സംഭവിക്കാതെ ഈശ്വരൻ ഞങ്ങൾക്കു തന്നല്ലോ മോളെ...

അച്ഛന്റെ നെഞ്ചിലേക്ക് ഞാൻ വീണു......

പിന്നെ ഒരു വർഷം കഴിഞ്ഞു പെണ്ണ് കാണാൻ  വന്നു തുടങ്ങി...
എനിക്ക് താല്പര്യമില്ലായിരുന്നു.

അമ്മയുടെയും അച്ഛന്റെയും നിർബന്ധത്തിനു വഴങ്ങി, ഞാൻ ഒരു ഡിമാൻഡ് വെച്ചു
എന്റെ കഥകൾ പറഞ്ഞു കേട്ട് ഇഷ്ടമാകുന്നവരെ
മതി..

അങ്ങനെ ജിഷ്ണുവേട്ടൻ
പെണ്ണുകാണാൻ വന്നു. കോളേജ് അദ്ധ്യാപകൻ. സുന്ദരൻ, രണ്ടു വീട്ടുകാർക്കും ഇഷ്ടമായി...

അച്ഛനോട് ഞാൻ ചോദിച്ചു.. "അച്ഛൻ പറഞ്ഞോ"..

ഇല്ല മോളെ.... അവനെ ഇവിടേക്കു വിളിക്കാം.. മോള് സംസാരിച്ചോളൂ

അങ്ങനെ ജിഷ്ണുവേട്ടന്റെ മുൻപിൽ എന്റെ തെറ്റുകൾ നിരത്തി വെച്ചു... പറഞ്ഞു കഴിഞ്ഞപ്പോൾ ജിഷ്ണുവേട്ടന്റെ മുഖത്തൊരു പുഞ്ചിരി... നിസാരമായി പറഞ്ഞു..

"അതൊന്നും സാരമില്ല"
ഞാനും പ്രണയിച്ചിട്ടുണ്ട്..... എനിക്കു ലക്ഷ്മിയെ  ഇഷ്ടമായി.. എന്റെ കൂട്ടായി  കൂടെക്കൂട്ടുവാൻ   ആഗ്രഹിക്കുന്നു "...

ഹലോ.....
"എന്താ അമ്മേ സ്വപ്‍നം കാണുകയാണോ ?..
അയ്യോ.. അമ്മ   കരയുന്നുണ്ടല്ലോ!!
എന്ത് പറ്റിയമ്മേ....
അപ്പോളാണ് ആ ഓർമ്മയിൽനിന്നു ഞാൻ ഉണർന്നത്...
കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു ഒന്നുമില്ല മോളെ....

എന്നാലും പറയമ്മേ...

സന്തോഷംകൊണ്ടാണ് മോളെ...
ഇത്രയും നല്ല രണ്ടുമക്കളെ ഞങ്ങൾക്ക്കിട്ടിയില്ലേ. അതൊക്കെ- യോർത്തപ്പോൾ കണ്ണുകൾ  നിറഞ്ഞുപോയി..

അത് ശരി, "അതിനാണോ കരയുന്നത്"..

അമ്മയെ അച്ഛൻ വിളിക്കുന്നുണ്ട്
പാത്രങ്ങൾ ഇനി ഞാൻ കഴുകാം..

ഞാൻ റൂമിലേക്ക് ചെല്ലുമ്പോൾ
ജിഷ്ണുവേട്ടൻ   കിടക്കവിരി വിരിക്കുന്നു...
മനസിനെന്തോ വല്ലാത്ത വിഷമം....
ഞാൻ കിടക്കയിലേക്ക് വീണു..

ചേട്ടൻ ചോദിച്ചു
എന്ത് പറ്റി.?
തലവേദനയുണ്ടോ.?

ഇല്ല ചേട്ടാ...

പിന്നെ എന്തെ എന്നോട്   ഒരുവാക്കുപോലും മിണ്ടാതെകയറി കിടന്നത് . അങ്ങനെയല്ലല്ലോ പതിവ് പറയ്...
ജിഷ്ണുവേട്ടൻ എന്റെ അഭിമുഖമായി കിടന്നു...

ജിഷ്‌ണുവേട്ടാ, ലക്ഷ്മി മോൾ  പറയുന്നത് കേട്ടപ്പോൾ. എന്റെ മനസ്സ് പിറകോട്ടോടി..
വല്ലാത്ത വേദന ..

"എന്തിനാ നീയത് ഓർത്തു വിഷമിക്കുന്നത്
അതിനെ പറ്റിയോർത്തു സമയം കളയേണ്ട "..

എന്റെ അച്ഛനും  അമ്മയും എന്തുമാത്രം   വിഷമിച്ചിട്ടുണ്ടാവും ജിഷ്ണുവേട്ട...
ഒരു അമ്മയുടെ വേദന
അറിയുന്നത് ഇപ്പോളാണ് ...

പിന്നെ ഒരുകാര്യം. ചോദിക്കട്ടെ.... ജിഷ്ണുവേട്ടന്റെ
പ്രണയം നഷ്ട്ടപ്പെടുത്തിയ നിർഭാഗ്യവതി ആരാണ്..

എനിക്കോ.!!!.
അതെ ....അന്ന് വീട്ടിൽവന്നപ്പോൾ പറഞ്ഞല്ലോ   പ്രണയമുണ്ടായിരുന്നുവെന്ന്..
ജിഷ്ണു പൊട്ടിച്ചിരിച്ചു.... അത് വെറുതെ പറഞ്ഞതാ.... എനിക്കു പ്രണയം   ജീവിതത്തോടായിരുന്നു.. വീട്ടിലെ കഷ്ടപ്പാട്, വിവാഹപ്രായമെത്തിയ ചേച്ചി... പ്രണയിക്കാൻ മറന്നുപോയി.....അല്ല,
അതിനെ പറ്റി ചിന്തിക്കാൻ നേരമുണ്ടായില്ല..
എല്ലാം ഒന്നു നേരെയായപ്പോളേക്കും കെട്ടുപ്രായമായി..

പിന്നെ നിന്നെ ആദ്യമായി കണ്ടപ്പോൾ എനിക്കു വല്ലാത്ത ഒരു ആകർഷണം തോന്നി.. എനിക്കു കിട്ടിയെങ്കിലെന്നു 
അറിയാതെ മോഹിച്ചു..

ഞാനും പ്രണയിച്ചിട്ടുണ്ടെന്നുകേട്ടാൽ നിന്റെ വിഷമം കുറയുമല്ലോയെന്നു കരുതി പറഞ്ഞതാണ് എന്റെ  പെണ്ണെ.....

എനിക്കു അഭിമാനം തോന്നുന്നു ഇങ്ങനെ ഒരു
ഭർത്താവിനെ കിട്ടിയതിൽ... കൂട്ടുക്കാരെ പോലെ മക്കളോടൊത്തു ഇരിക്കുന്നത് കാണുമ്പോൾ,....
നല്ല രണ്ടുമക്കളെ കിട്ടിയതിൽ...

പ്രണയം നഷ്ടപ്പെടാത്ത നിന്റെ മനസ്സും,
ശാസിച്ചു സ്നേഹിച്ചും കൂട്ടുകൂടിയും നീയവരിൽ  നിറഞ്ഞുനിക്കുന്നത് കാണുമ്പോൾ ഞാനും അഭിമാനിക്കുന്നു ജിഷ്ണുവേട്ടൻ കൂട്ടിച്ചേർത്തു... 

പരസ്പരം ബഹുമാനിച്ചും പ്രണയിച്ചും ജീവിക്കുന്നത് മക്കൾ കണ്ടു വളരുമ്പോൾ, അവരിലും സ്നേഹവും കരുതലുമുണ്ടാവും... ഒരിക്കലും അവർ സ്നേഹം കിട്ടാൻ  അലഞ്ഞു നടക്കില്ലെന്നൊരു തോന്നൽ..

എന്റെ അനുഭവമാണ് പറയുന്നത് എന്റെ അച്ഛനും അമ്മക്കും എന്നെ ഒരുപാട് ഇഷ്ടമായിരുന്നു.
അത് പ്രകടിപ്പിച്ചില്ല ...
അതുകൊണ്ട് അവരുടെ സ്നേഹം മനസിലാക്കാൻ  വൈകിപ്പോയി

എന്നോടൊരുപാട് ഇഷ്ടം കാണിക്കുകയും എന്നും വിശേഷങ്ങൾ  ചോദിക്കുവാൻ ഓടിയെത്തുകയും ചെയ്യുന്ന അവനെ വിശ്വസിച്ചു.. വഞ്ചനയെന്നറിയാതെ അവനിലേക്ക് വീണു പോയി..

നമ്മുടെ മക്കൾക്ക് അങ്ങനെ ഉണ്ടാവരുതെന്നു ആഗ്രഹിച്ചു അതുകൊണ്ടാണ് സ്നേഹിച്ചും  വഴക്കു കൂടിയും  അവരിലെ ഒരാളായി ഞാനും... 

"ജിഷ്ണുവേട്ടൻ എന്നെ ജിഷ്ണുവേട്ടനിലേക്കു അടുപ്പിച്ചു.."

ജിഷ്ണുവേട്ടനെ ഞാനിറുകെ  പുണർന്നു പ്രണയത്തിന്റെ  ഒരു തരിപോലും
ബാക്കിവെക്കാതെ...

രചന: സിന്ധുസുനിൽ...
ഹലോയിൽ വളപ്പൊട്ടുകൾ ഫോളോ ചെയ്ത് എപ്പോഴും കഥകൾ വായിക്കൂ...
To Top