മൗനനൊമ്പരം, തുടർക്കഥ മുഴുവൻ ഭാഗങ്ങൾ ഒന്നിച്ചു വായിക്കൂ...

Valappottukal


രചന: ഉണ്ണി കെ പാർത്ഥൻ

Part 1

ആദ്യമായാണ് ബാംഗ്ലൂരു നിന്നു രാത്രി ഒറ്റക്ക് ബസിൽ യാത്ര...
ശ്രീമയിക്ക് ശരിക്കും ടെൻഷൻ ഉണ്ടായിരുന്നു...
ഹോസ്റ്റലിൽ പഞ്ചിങ്ങ് ആയത് കൊണ്ട്..
കലാശ് പാളയയിലെ ട്രാവൽസ് ഏജൻസിയുടെ മുന്നിൽ കൊണ്ട് ഇറക്കി വിട്ടു കൊണ്ട്..
കാവേരിയും ജാൻസിയും അതേ ഓട്ടോയിൽ തന്നേ തിരിച്ചു പോയിരുന്നു..

ബസിൽ കയറി മുന്നിൽ നിന്നും രണ്ടാമത്തെ നിരയിൽ ഇടതു വശത്തെ വിൻഡോ സീറ്റ് ആയിരുന്നു ശ്രീമയിക്ക് കിട്ടിയത്...

"കണ്ണാ..
കാത്തോളണേ ഡാ...
അറിയാലോ..
ഒറ്റയ്ക്കാ ഞാൻ..
കൂടെ ഉണ്ടാവണം ട്ടാ...
ഏതെങ്കിലും ഒരു ചേച്ചിയേ അടുത്ത് കൊണ്ട് ഇരുത്തി തരണേ..
ആണുങ്ങളെ ആരെയും കൊണ്ടിരുത്തല്ലേ കണ്ണാ.."
ശ്രീമയി കൈകൾ കൂപ്പി കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു..

കഴിഞ്ഞ ആഴ്ചയിൽ കാവേരി നാട്ടിൽ നിന്നും വന്നപ്പോൾ കൂടെ അടുത്ത സീറ്റിൽ ഇരുന്ന ആൾ മോശമായി കാവേരിയോട് പെരുമാറിയതും..
അവൾ എഴുന്നേറ്റു അയ്യാളെ പഞ്ഞിക്കിട്ടതും പറഞ്ഞത് ശ്രീമയി ഓർത്തു..

"എന്റെ കണ്ണാ...
അറിയാലോ...
അവൾക്ക് നല്ല സാമർഥ്യമുണ്ട്..
അത് പോലേ ആണോ ഞാൻ..
ഒരാൾ എന്നേ തുറിച്ചു നോക്കിയാൽ..
ഞാൻ ചിലപ്പോൾ ഒന്നും രണ്ടും നടത്തി കളയും...
ദേ...
ചുമ്മാ പണി തരല്ലേ കണ്ണാ.."
കൈകൾ കൂപ്പി ശ്രീമയി കണ്ണുകൾ ഇറുക്കി ഒന്നുടെ കണ്ണടച്ചു...

"ഹെലോ..
വിൻഡോ സീറ്റ് എന്റേതാ ണ്.."
സീറ്റിൽ പതിയേ തട്ടി കൊണ്ട് ആരോ പറഞ്ഞത് കേട്ട് ശ്രീമയി കണ്ണുകൾ മെല്ലേ തുറന്നു...

"ഡാ..
കണ്ണാ...
നീ ചതിയൻ ആണ് ലേ...
സ്പോട്ടിൽ പണി തന്നു ല്ലേ...."
ശ്രീമയി ഉള്ളിൽ പറഞ്ഞു....

"അതേ..
എന്താ ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലേ ഇരിക്കുന്നത്..
പറഞ്ഞത് കേട്ടില്ലേ...
വിൻഡോ സീറ്റ് എന്റേതാ ന്ന്..."
ഇരുപത്തി ആറ് ഇരുപത്തി ഏഴ് വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കരൻ ശ്രീമയിയേ നോക്കി കൊണ്ട് ചോദിച്ചു..

"ങ്ങേ..."
ശ്രീമയി അയ്യാളെ നോക്കി വാ പൊളിച്ചു...

"ഒന്നുല്യാ...
അവിടെ ഇരുന്നോ..
ഞാൻ ഇപ്പുറത്തു ഇരുന്നോളാ.."
അവൻ പറഞ്ഞു..

ഈ സമയം ശ്രീമയിയുടെ മൊബൈൽ റിംഗ് ചെയ്തു...

ശ്രീമയി ഒന്ന് ഞെട്ടി..
പിന്നെ വേഗം ബാഗിൽ നിന്നും മൊബൈൽ എടുത്തു...

"കാവു.. കാളിങ്ങ്.."

"എന്തെടീ...
ബസ് പോയോ..."
അപ്പുറം കാവേരിയുടെ ശബ്ദം...

"പണി പാളി.....
കണ്ണൻ ചതിച്ചു ഡീ.."
ശബ്ദം താഴ്ത്തി ശ്രീമയി പറഞ്ഞു..

"കണ്ണനോ...
അതാരാ..."

"നിന്റെ അമ്മയപ്പൻ.."

ഇത്തവണ ശ്രീമയിയുടെ ശബ്ദം അൽപ്പം ഉയർന്നു...
ശബ്ദം കേട്ടു ചെറുപ്പക്കാരൻ തല ചെരിച്ചു ശ്രീമയിയേ നോക്കി..

"ങ്ങേ...
നിനക്ക് എന്താ പ്രാന്തായോ.."

"വാട്സ്ആപ് വാടി തെണ്ടി..."
അതും പറഞ്ഞു ശ്രീമയി കാൾ കട്ട്‌ ചെയ്തു...

"എന്തേ ഡീ.."
അവർ മൂന്നു പേര് മാത്രം ഉള്ള വാട്സാപ്പ് ഗ്രൂപ്പിൽ 
കാവേരിയുടെ മെസ്സേജ്..

"പണി പാളീന്ന്.."
ശ്രീമയി റിപ്ലൈ കൊടുത്തു...

"കാര്യം തെളിച്ചു പറ പെണ്ണേ നീ.."

"അടുത്ത് ഒരു ചെക്കനാ ഡീ.."

"അടി....പൊളി..
എങ്ങനെ ഉണ്ട് കാണാൻ ചുള്ളൻ ആണോ.."
മെസ്സേജ് ജാൻസിയുടെ ആയിരുന്നു 

"ദുഷ്ടേ..."

"എങ്ങനെ ഉണ്ടെന്നു പറ പെണ്ണേ..
അറിയാൻ ഒരു കൊതി..
ഈ രാത്രി ഒറ്റക്ക്...
അത്രേം ദൂരം നിങ്ങൾ രണ്ടാളും കൂടി..
ഹോ..
ആലോചിക്കുമ്പോ തന്നേ ഒരു കുളിര്..."
ഇത്തവണ മെസ്സേജ് ജാൻസിയുടെ മറുപടിയിൽ ചിരി ആയിരുന്നു..

"പോടീ പുല്ലേ.."
ശ്രീമയി റിപ്ലൈ കൊടുത്തു..

"നീ ടെൻഷൻ അടിക്കാതെ..
അവനെ ഒന്ന് നോക്ക്..
എങ്ങനെ ഉണ്ട്ന്ന് 
വശപിശക് ഫീൽ ചെയ്യുന്നുണ്ടോ.."
കാവേരി മെസ്സേജ് ചെയ്തു...

ശ്രീമയി മെല്ലെ കഴുത്തു ചെരിച്ചു അവനെ നോക്കി..

"പേടി ഉണ്ട് ല്ലേ.."
അവൻ ചിരിച്ചു കൊണ്ട് ശ്രീമയിയേ നോക്കി ചോദിച്ചത് കേട്ട് അവൾ ഒന്ന് ഞെട്ടി..

"ഡീ..."

"ഡീ.."

"ഡീ.."
ഗ്രൂപ്പിൽ മെസ്സേജ് വന്നു കൊണ്ടേ ഇരുന്നു..

"ഞാൻ കുറച്ചു കഴിഞ്ഞു മെസ്സേജ് ചെയ്യാം...
ഇവൻ ആള് കോഴി ആണെന്ന് തോന്നുന്നു..
ഞാൻ മെസ്സേജ് ഇടാമേ...
ബസ് എടുക്കുന്നു.."
ശ്രീമയി റിപ്ലൈ കൊടുത്തു...

"പാവത്തിന് അൽപ്പം തവിടും പിണ്ണാക്കും ഇട്ടു കൊടുത്തേക്ക്.."
പൊട്ടിച്ചിരിക്കുന്ന സ്മൈലി ഇട്ടു കൊണ്ട് ജാൻസി മെസ്സേജ് ഇട്ടു..

"ഹാപ്പി ജേർണി ഡീ...
ഒന്നും ഉണ്ടാവില്ല...
എന്തേലും ഉണ്ടേൽ..
ഞാൻ എടുത്തു പ്രയോഗിച്ച പൂഴിക്കടകൻ എടുത്തു പ്രയോഗിച്ചേക്ക്..."
കാവേരി മെസ്സേജ് ഇട്ടു..

"ഓക്കേ..
ബൈ.."
ശ്രീമയി റിപ്ലൈ കൊടുത്തു..
നെറ്റ് ഓഫ് ചെയ്തു മൊബൈൽ ബാഗിലേക്ക് വെച്ചു..

"ഒന്നും പറഞ്ഞില്ല ലോ..
പേടി ആണോ ന്ന്.."

ശ്രീമയി അവന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ പുറത്തേക്ക് നോട്ടം പായിച്ചു..

"ബാംഗ്ലൂർ രാത്രി കാണാനാണ് ഭംഗി..."
അവൾ ഉള്ളിൽ പറഞ്ഞു...

ബസ് മുന്നോട്ട് പാഞ്ഞു കൊണ്ടിരുന്നു..

"ഞാൻ വിഷ്ണു മുരളി..
വിച്ചു ന്ന് വിളിക്കും.."

ശബ്ദം കേട്ട് പുറത്തെ നോട്ടത്തിൽ നിന്നും മെല്ലേ മുഖം തിരിച്ചു ശ്രീമയി അവനെ നോക്കി..

"അതിന്.."
കൂസലില്ലാതെയുള്ള തന്റെ മറുപടിയിൽ ശ്രീമയി തന്നേ ഒന്ന് അമ്പരന്നു..

"അതിന് ഒന്നുല്ല..
വിച്ചു ന്ന് എല്ലാരും വിളിക്കും.."

"ആ വിളിച്ചോട്ടെ...."
ശ്രീമയിയുടെ മറുപടി വിച്ചുവിന്റെ ഉത്തരം മുട്ടിച്ചു..

"ജാട പിശാശ്...
നീ പോടീ കോപ്പേ പുല്ല്.."
വിച്ചു സീറ്റിൽ ഒന്നുടെ ശക്തിയിൽ അമർന്നിരുന്നു..
സീറ്റ് ഒന്ന് കുലുങ്ങി..

"എന്തേ വിൻഡോ സീറ്റ് വേണോ.."
ശ്രീമയി തലചെരിച്ചു വിച്ചുവിനെ നോക്കി ചോദിച്ചു..

"എനിക്കൊന്നും വേണ്ടാ.."
വിച്ചു കിറിക്കോട്ടി കൊണ്ട് കൊണ്ട് മുന്നിലേക്ക് നോട്ടം പായിച്ചു..

"വേണം ന്ന് പറഞ്ഞാലും തരില്ല.."
ശ്രീമയി മെല്ലേ പറഞ്ഞു..

"ഓ..
ആയിക്കോട്ടെ.."
വിച്ചു മുഖം തിരിച്ചു സീറ്റിലേക്ക് ചാരി..
ബസ് മുന്നോട്ട് പാഞ്ഞു കൊണ്ടിരുന്നു..

മടിവാളയെത്തിയപ്പോൾ ബസ് നിർത്തി..
കുറച്ചു ആളുകൾ കൂടി കയറി..
ശ്രീമയി ബാഗിൽ നിന്നും മൊബൈൽ എടുത്തു..
നെറ്റ് ഓൺ ചെയ്തു..

"എങ്ങനെ ഉണ്ട്..

ചെക്കൻ പണി തുടങ്ങിയോ.."
ജാൻസിയുടെ മെസ്സേജ്..

"ഒന്നും നോക്കണ്ട..
ഇങ്ങോട്ട് വല്ലോം ചൊറിയാൻ വന്നാൽ ചുക്കാമണിക്ക് ഒറ്റ ചവിട്ട് കൊടുത്തേക്ക്..
എന്നിട്ട് അയ്യോ എന്ന് അലറി കരഞ്ഞേക്കണം..
ബാക്കി ഉള്ളത് ബസിൽ ഉള്ളവർ നോക്കിക്കോളും.."
കാവേരി മെസ്സേജ് ചെയ്തു..

"കോഴി സ്വഭാവം ആണ്.."
ശ്രീമയി റിപ്ലൈ കൊടുത്തു..

കുറച്ചു നേരം കഴിഞ്ഞു അപ്പുറത്ത് നിന്നു റിപ്ലൈ ഇല്ല...

"കറന്റ്‌ പോയി കാണും...
വൈഫൈ കട്ട്‌ ആയിട്ടുണ്ടാവും രണ്ടിന്റേം.."
ഹോസ്റ്റൽ റൂമിൽ നെറ്റ് കവറേജ് ഇല്ലാത്തതിന് ശ്രീമയി സ്വയം പറഞ്ഞു...

ബസിന്റെ സീറ്റിൽ എല്ലാം ആളായി...
ബസ് മുന്നോട്ട് നീങ്ങി തുടങ്ങി..

"എന്നാലും അച്ഛൻ എന്തിനാ എന്നോട് ഇന്ന് തന്നേ കേറി വരാൻ പറഞ്ഞത്..
മറ്റന്നാൾ എന്തായാലും കോളേജ് ക്രിസ്മസ് വെക്കേഷന് അടക്കുകയാണ്..
അന്ന് എല്ലാരുടെയും കൂടെ ഒരുമിച്ചു വരാമെന്ന് കരുതി സന്തോഷിച്ചു ഇരുന്നതാ..
അപ്പോളാ അച്ഛന്റെ ഫോൺ വിളി..

"ശ്രീമോളെ..
കോളേജിൽ അച്ഛൻ വിളിച്ചു പറഞ്ഞു ലീവ് വാങ്ങിട്ടുണ്ട്..
ഹോസ്റ്റലിലും പറഞ്ഞിട്ടുണ്ട്..
നമുക്ക് ഒരു യാത്രയുണ്ട് മറ്റന്നാൾ..
മോള് ഇന്ന് തന്നേ വരണം ട്ടോ.."

"ശരി അച്ഛാ..."
കൂടുതൽ ഒന്നും പറയാൻ സമയം കിട്ടിയില്ല അതിനു മുന്നേ അപ്പുറം കാൾ കട്ട്‌ ആയി..

"ഇതിപ്പോ പെട്ടന്ന് എങ്ങോട്ടാ യാത്ര..

കുടജാദ്രി ആവോ..
അങ്ങനെ ആണേൽ അവർക്ക് ബാംഗ്ലൂർ വന്നു എന്നേം പിക്ക് ചെയ്തു പോയാപോരേ..

അതോ ഇനി ഡൽഹിക്ക് പോണുണ്ടോ..
ചേച്ചിയുടെ അടുത്ത്..."
ശ്രീമയിയുടെ ചിന്തകൾ കാട് കയറി..
ബസ് ഹൊസൂർ കഴിഞ്ഞു മുന്നോട്ട് പാഞ്ഞു കൊണ്ടിരുന്നു..
നല്ല ഹോൺ ആയിരുന്നു ബസിന്റെ..
പ്രത്യേക ഈണം ഉണ്ടായിരുന്നു ഹോൺ അടിക്കുമ്പോൾ..

ഈ സമയം ടിവിയിൽ ഏതോ തമിഴ് പടം തുടങ്ങിയിരുന്നു..

"ഇപ്പോളത്തെ തമിഴ് നായകന്മാരെ ഒന്നും അറിയില്ല..
ഇവരൊക്കെ ഏതാണാവോ..
ഈ ചേച്ചിയേ നല്ല പരിചയം ഉണ്ടല്ലോ.."
ടിവിയിൽ രമ്യകൃഷ്ണന്റെ മുഖം കണ്ട് ശ്രീമയി തലപ്പുകച്ചു ആലോചിച്ചു..

"ഓ..
ബാഹുബലിയുടെ അമ്മ..
ഇതിനെ കാണാൻ ഇത്രേം ഭംഗിണ്ടോ.."
ഒരായിരം ചിന്തകൾ ശ്രീമയി സ്വയം ആലോചിച്ചു കൊണ്ടേ ഇരുന്നു..

"വെള്ളം ഉണ്ടോ..
പെട്ടന്ന് വണ്ടിയിൽ കയറിയപ്പോൾ വാങ്ങാൻ മറന്നു..."
വീണ്ടും വിചുവിന്റെ ശബ്ദം..

"വണ്ടി കൊറേ നേരം നിർത്തി ഇട്ടിട്ടുണ്ടായി ല്ലേ..
എന്തേ വാങ്ങാൻ നേരം കിട്ടിയില്ലേ.."
ഒരു മയവും ഇല്ലായിരുന്നു ശ്രീമയിയുടെ ശബ്ദത്തിൽ..

വിച്ചു ഒന്നും മിണ്ടാതെ മുഖം തിരിച്ചു..
പിന്നെ മെല്ലേ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി..

കുറച്ചു നേരത്തെ നിശബ്ദത..

"വെള്ളം വേണോ.."
ശ്രീമയി വെള്ളത്തിന്റെ കുപ്പി വിച്ചുവിന്റെ നേർക്ക് നീട്ടി കൊണ്ട് ചോദിച്ചു..

മെല്ലേ കണ്ണുകൾ തുറന്നു ഒന്നും പറയാതെ വിച്ചു വെള്ളത്തിന്റെ കുപ്പി വാങ്ങി..
അടപ്പ് തുറന്നു വേഗം വായിലേക്ക് കമഴ്ത്തി..
ഒരു കവിൾ കുടിച്ചു ആശ്വാസത്തോടെ ശ്രീമയിയെ നോക്കി..
രണ്ടാളുടെയും കണ്ണുകൾ ഒരു നിമിഷം കോർത്തു..
ശ്രീമയി നോട്ടം പെട്ടന്ന് പിൻവലിച്ചു..

വിച്ചു ഒരു വട്ടം കൂടി കുപ്പി വായിലേക്ക് കമഴ്ത്തിയതും വണ്ടി ബ്രേക്ക് ഇട്ടതും ഒരുമിച്ചായിരുന്നു...
കുപ്പിയിലെ വെള്ളം രണ്ടാളുടെയും ദേഹത്തേക്ക് തെറിച്ചു..

"ഇയ്യാള് ഇത് എന്താ കാണിച്ചേ.."
ശ്രീമയിയുടെ ശബ്ദം ഉയർന്നിരുന്നു..

"സോറി...
സോറി..
അറിയാതെ..."
വിച്ചു പറഞ്ഞൊപ്പിച്ചു..

ശബ്ദം കേട്ട് തൊട്ടടുത്ത സീറ്റിൽ ഇരുന്നവർ അവരേ നോക്കാൻ തുടങ്ങി..

"ഒരു മയത്തിൽ ഒക്കെ മതി മോനേ..
നാളേ നേരം പുലർന്നിട്ടെ വണ്ടി എറണാകുളം എത്തുള്ളു.."
തൊട്ട് മുന്നിലേ  സീറ്റിൽ നിന്നും ആരോ ഉറക്കെ വിളിച്ചു പറഞ്ഞു..

"ശ്ശേ..."
ശ്രീമയി ദേഷ്യം കൊണ്ട് വിറച്ചു...

"മയത്തിൽ ചെയ്തില്ലേ നിനക്ക് വല്ല കുഴപ്പം ഉണ്ടോടാ.."
ശ്രീമയിയുടെ ചോദ്യം കേട്ട് വിച്ചു ഒന്ന് ഞെട്ടി..

"എനിക്ക് ഒരു കുഴപ്പവുമില്ലേ..
ആ പയ്യനെ ബാക്കി വെച്ചേക്കണേ.."
മുന്നിൽ നിന്നും പിന്നേയും ശബ്ദം ഉയർന്നു..

ശ്രീമയി എന്തോ പറയാൻ പോയതും വിച്ചു വേഗം ശ്രീമയിയുടെ വായ പൊത്തി...
അരുത് എന്ന് കണ്ണടച്ചു കാണിച്ചു...

പിന്നെ വിച്ചു പെട്ടന്ന് കൈ വലിച്ചു..

"സോറി..
പെട്ടന്ന് ഒച്ച വെക്കണത് കേട്ടപ്പോൾ വാ പൊത്തി പിടിച്ചതാ..
വെറുതേ ഒരു സീൻ ഉണ്ടാക്കേണ്ട..
ഇവരൊക്കെ എങ്ങനെ ഉള്ളവർ ആണെന്ന് അറിയില്ല..
അതോണ്ടാ.."
ശബ്ദം താഴ്ത്തി വിച്ചു പറഞ്ഞു..

"കിട്ടിയ അവസരം മാക്സിമം ഉപയോഗിച്ച് കഴിഞ്ഞിട്ട് പുണ്യാളൻ ചമയല്ലേ..."

"എന്ത് ഉപയോഗിച്ച്.."
വിച്ചു ഒന്ന് പതറി..

"നിന്നോട് ആരാടാ എന്റെ ദേഹത്ത് കൈ വെക്കാൻ പറഞ്ഞത്.."

"എന്റെ കൃഷ്ണാ..."
വിച്ചു മെല്ലെ വിളിച്ചു..

"ഓ...
എന്ത് തെണ്ടിത്തരം ചെയ്തിട്ടും അവസാനം കള്ള കൃഷ്ണനെ വിളിച്ചാൽ എല്ലാം തീരുമാനം ആവും അല്ലെ.."

"അതേ..
അറിയാതെ ഒരു കൈ അബദ്ധം പറ്റിയതാ..
പ്ലീസ്..
നിങ്ങൾ ക്ഷെമി..."
വിച്ചു കൈ കൂപ്പി..

ബസ് വീണ്ടും മുന്നോട്ട് പാഞ്ഞു..

"എന്റെ കണ്ണാ..
അപ്പൊ നീ എന്റെ കൂടെ ഉണ്ടല്ലേ..
അല്ലാതെ എനിക്ക് എവിടന്നാ ഈ ധൈര്യമൊക്കെ കിട്ടിയത്..."
ശ്രീമയി സ്വയം പറഞ്ഞു കൊണ്ട്
നോട്ടം പുറത്തെ കാഴ്ച്ചകളിലേക്ക് പായിച്ചു..
മെല്ലെ കണ്ണുകൾ അടച്ചു...

"ഭക്ഷണം കഴിക്കുന്നവർക്ക് കഴിക്കാം..
അരമണിക്കൂർ സമയമുണ്ട്.."
ശബ്ദം കേട്ട് 
ശ്രീമയി കണ്ണുകൾ തുറക്കുമ്പോൾ ബസ് എവിടെയോ നിർത്തിയിരുന്നു...

"എനിക്കൊരു നൂറ് രൂപ വേണം.."
വിച്ചുവിന്റെ ശബ്ദം കേട്ട് ശ്രീമയി മുഖം ചെരിച്ചു നോക്കി...

"എന്താ.."

"നൂറ് രൂപ വേണമെന്ന്..
എനിക്ക് വിശക്കുന്നു..
കൈയിൽ പൈസ ഇല്ല..."
വിച്ചുവിന്റെ ശബ്ദം വല്ലാതെ നേർത്തിരുന്നു..

ഇത്തവണ ശ്രീമയിയുടെ നെഞ്ചോന്ന് പിടഞ്ഞു..
ശ്രീമയി വിച്ചുവിനെ അടിമുടി നോക്കി..

"കണ്ടാൽ നല്ല കുടുംബത്തിൽ പിറന്ന ഒരു ആളെ പോലേ ഒക്കെ ഉണ്ട്..
കുറ്റിതാടി..
വെട്ടിയൊതുക്കിയ മീശ..
അൽപ്പം ചുരുണ്ടു നീണ്ടു കിടക്കുന്ന മുടി..
നെറ്റിയിൽ ചുവന്ന കുറി..
കറുത്ത ഷർട്ട്‌..
ബ്ലൂ ജീൻസ്..
കാണുമ്പോൾ ഒരു ജെന്റിൽമാൻ ലുക്ക്‌..
കളിയാക്കുന്നത് ആണോ.."
ശ്രീമയി വിച്ചുവിനെ നോക്കി സ്വയം ചോദിച്ചു..

"വണ്ടി പോകും..
എനിക്ക് വിശക്കുന്നു..
നൂറ് രൂപ ഉണ്ടോ.."
വിച്ചുവിന്റെ ശബ്ദം ശ്രീമയിയുടെ കാതിൽ വീണ്ടും അലയടിച്ചു...

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top