ദുബായ്ക്കാരന്റെ രണ്ടാം ആദ്യരാത്രി

Valappottukal


രചന:സിയാദ്


"ഹലൊ...... മെഹ്റു നേരത്തെ വിളിച്ചപ്പോൾ ഒരു കാര്യം ചോദിക്കാൻ വിട്ടു പോയി..... പിന്നെ..... ഇപ്പോൾ നിന്റെ പിരീഡ് ഡേറ്റ് ഒന്നും കയറി വരില്ലല്ലൊ? എല്ലാം ക്ലിയർ അല്ലെ....?നാട്ടിൽ വന്നിട്ട് പണിയാവരുത് ട്ടാ മോളെ. അങ്ങിനെ ഒരു പണി കിട്ടിയാ ലീവ് കല്ലത്തായി....നാളെ രാവിലെ കൃത്യം പത്ത് മണിക്ക് നെടുംബാശ്ശേരിയിൽ ലാൻറ് ചെയ്യൂട്ടാ..... രാത്രിയിൽ എത്തുന്ന ഫ്ലൈറ്റ് നോക്കിയതാ മോളെ നടന്നില്ല..... "


     " എന്തിനാ രാത്രിയാക്കുന്നത് ഇക്കാ.... ഇതാവുമ്പോൾ നേരത്തെ തന്നെ എന്റെ ഇക്കാനെ എനിക്ക് കാണാലൊ.... "


         "അതല്ല മണ്ടൂസെ രാത്രിയായാൽ പിന്നെ നിന്നെ കിട്ടാൻ കാത്തിരിക്കേണ്ടല്ലൊ എനിക്ക്... നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞ് പോന്നതാണ്.... ആറ് മാസം പിടിച്ച് നിന്നത് എനിക്കേ അറിയൂ മോളെ.... ഒരു കണക്കിനാണ് ലീവ് ഒപ്പിച്ചത്......"


 "മ്...മ്...... മ്....... " 


" ശരി മോളെ ഞാൻ ഇവിടെ നിന്ന് കയറുമ്പോൾ വിളിക്കാം....."


" ശരി ഇക്ക..... "


"ശരിയന്നാ.... വല്ലാത്ത ഒരു പിട പിടപ്പ്... സമയം പോണില്ല മിനിറ്റുകൾ മണിക്കൂറ് പോലെയാ തോനുന്നത് മെഹ്റു.... ഞാൻ കട്ട്‌ ചെയ്യട്ടെ...... പിന്നെ അന്ന് ഞാൻ എടുത്ത് തന്ന ഇളം പച്ച ലാച്ചയില്ലെ അത് ഉടുത്ത് വന്നാ മതീട്ടാ..... അത് ഇടുമ്പോൾ നിന്നെ കാണാൻ നല്ല ഭംഗിയാ... മോളൂ...... "


" എന്താ ഇക്ക... "


" ഉമ്മ......"


മെഹ്റു മെല്ലെ പറഞ്ഞു..


" ഇത്ത അടുത്തുണ്ട്.. "


" അതെ എന്നാ ശരി... നേരിട്ട് വന്നിട്ട് തന്നാ മതീട്ടാ..."


ഫൈസി നാട്ടിൽ വന്ന് പെണ്ണ് തപ്പി കുറേ നടന്നു. അവസാനം ദുബായിക്ക് തിരിച്ച് കയറാൻ പത്ത് ദിവസം മാത്രമുള്ളപ്പോഴാണ് മെഹ്റിനെ കണ്ടത്. ഫൈസിയുടെ സങ്കല്പത്തിന് ഒത്ത പെണ്ണ് തന്നെയാണ് മെഹ്റു. ആ നാട്ടില് മെഹ്റിന്റെ അത്രയും സൗന്ദര്യമുള്ള പെണ്ണിനെ ആരും കെട്ടിക്കൊണ്ട് വന്നിട്ടില്ല.


 ഉറപ്പിച്ചിട്ട് പോകാം എന്ന എല്ലാവരുടെയും അഭിപ്രായത്തെ എതിർത്ത് ഫൈസിയുടെ ഒറ്റ നിർബന്ധത്തിലാണ് കല്ല്യാണം നടത്തിയത്..  ഉറപ്പിക്കലിലും വള ഇടലിലും  ഫൈസിക്ക് അത്ര വിശ്വാസം പോര. എത്ര പെണ്ണുങ്ങളാ ഇട്ട വളയൊക്കെ ഊരിക്കൊടുത്തേക്കുന്നത്.നിക്കാഹും ചെയ്ത് കുടുംബത്തില് കയറ്റിയാൽ പിന്നെ ഒരു പരിധി വരെ കുഴപ്പം ഇല്ലല്ലൊ എന്നാണ് ഫൈസിയുടെ ഒരു ഇത്..


അങ്ങിനെ മെഹ്റുവും ഫൈസിയുടെ ഇത്തയും അളിയനും മകൻ പാച്ചുവും നേരത്തെ തന്നെ എയർപോർട്ടിൽ എത്തി...


ഫൈസി പുറത്ത് ഇറങ്ങിയ ഉടനെ തന്നെ അവരെ കണ്ടു. മെഹ്റുവിനെ കണ്ട് ഫൈസിക്ക് ഒന്ന് കെട്ടിപ്പിടിക്കണം എന്നുണ്ട്. പക്ഷെ ഇത്തയും അളിയനും ഒക്കെ നിൽക്കുമ്പോൾ എങ്ങനാ..


"മാമാ...." 


പാച്ചു ഓടി മാമാനെ കെട്ടിപ്പിടിച്ചു..


"ഇവൻ ആറ് മാസം കൊണ്ട് പിന്നേം ഉണ്ടാപ്പി ആയല്ലൊ ഇത്ത.. ഏഴ് വയസ്സ് ഉള്ളൂ എങ്കിലും പാച്ചു നല്ല സൈസാ..."


അളിയന്റെ മാരുതി ആൾട്ടോ കാറിലാണ് അവര് വന്നത്...


"ഒരു ഇന്നോവ വിളിക്കായിരുന്നു അളിയാ...... "


ഫൈസിക്ക് കാറിലിരുന്ന് മെഹ്റുവിനെ പിച്ചാനും തൊടാനും ഉള്ള അവസരം നഷ്ടപ്പെട്ട വിഷമം... കുഴപ്പമില്ല തൊട്ടുരുമ്മി ഇരിക്കാലൊ വീട് വരെ അങ്ങിനെ സമാധാനിക്കാം...... 


" ഞാൻ  മാമാടേം അമ്മായിടേം നടുക്ക് ഇരിക്കാം.... "


ഫൈസിയുടെ നെഞ്ചിൽ ഒരിടി മുഴങ്ങി.....


" ഈ ചെക്കന്റെ ഒരു കാര്യം....." ഇത്താ ഒരു ഡയലോഗ് പാസാക്കിയതല്ലാതെ ഇടയിൽ ചാടിക്കയറിയ ചെക്കനോട് ഒരു വാക്ക് പറഞ്ഞില്ല. അറ്റത്തേക്ക് ഒന്ന് ഇരിക്കാൻ.. ഇവനെ പിടിച്ച് മാറ്റണം എന്ന് തോന്നിയതാ.. പിന്നെ അവര് വിചാരിക്കും ഇത്രക്കും ക്ഷമയില്ലെന്ന് .പെങ്ങൾ പ്രസവിച്ചു എന്നറിഞ്ഞ അന്ന് ആദ്യമായി മാമയായതിന്റെ സന്തോഷത്തിൽ ഒന്ന് ഉറങ്ങിയത് പോലും ഇല്ല. നാട്ടിലേക്ക് ഈ ഉണ്ടനെക്കാണാൻ ഓടി വന്നത് ഇന്നലെ ക്കഴിഞ്ഞത് പോലെ.. ഇവൻ ഇത്രയും വലിയ പാരയാകുമെന്ന് കരുതിയില്ല....


മെഹ്റുവിനെ ദയനീയമായി ഫൈസി നോക്കി... മെഹ്റുവിന്റെ ചാമ്പക്ക ചുണ്ടിൽ ഒരു പുഞ്ചിരിയും വിരിഞ്ഞു....


ഒരു കണക്കിന് പാച്ചുവിന്റെ തോളത്ത് കയ്യിട്ട് മെല്ലെ മെഹ്റുവിനെ തൊട്ടും തലോടിയും അഡ്ജസ്റ്റ് ചെയ്തു.. അപ്പോഴാണ് അവന്റെ അടുത്ത ആഗ്രഹം..


"എനിക്ക് മാമാടെ മടിയിൽ ഇരിക്കണം....."


പടച്ചോനെപണി പാളി.... മടിയിൽ ഇരുത്താനുള്ള അവസ്ഥയിലല്ലായിരുന്നു... ചെക്കനെ പറഞ്ഞിട്ട് കാര്യമില്ല... നാട്ടിൽ വന്നാൽ മടിയിൽ നിന്ന് മാറാത്ത ചെക്കനാ...


ഫൈസി കല് കയറ്റി വെച്ചു........


"മാമാക്ക്  വയ്യ പാച്ചു.... നല്ല ക്ഷീണം.... "


മെഹ്റുവിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി മിന്നി മറഞ്ഞു.


വീട്ടിൽ എത്തിയപ്പോൾ തന്നെ ഉച്ച കഴിഞ്ഞു... ഡ്രസ്സ് മാറാൻ മുറിയിൽ കയറിയ സമയത്താണ് മെഹ്റുവിനെ അടുത്ത് കിട്ടിയത്....


അവളുടെ മുഖം നാണത്താൽ ചുവന്ന് തുടുത്തിരുന്നു. അവളെ മാറത്ത് അണച്ച് പിടിച്ചപ്പോൾ ഫൈസിക്ക് സ്വപ്നം കാണുന്നത് പോലെ തോന്നി.  ഭൂമിയിൽ നിന്ന് ആകാശത്തേക്ക് പറന്നുയരുന്നത് പോലെ തോന്നി അവർക്ക്.


പെട്ടെന്ന് വാതിലിൽ ആരോ തട്ടി......


" ഫൈസി.... വല്ലതും കഴിക്ക് സമയം എത്രായീന്നാ....... "


ഉമ്മയാണ്..... ഞങ്ങൾക്ക് ഒന്നും വേണ്ട.... എന്ന് വിളിച്ച് പറയാൻ തോന്നി...... വിശപ്പ് ഉണ്ടെങ്കിലല്ലെ.......


വാതിൽ തുറന്നപ്പോൾ മേശ നിറയെ വിഭവങ്ങൾ നിരത്തിയിരുന്നു...... ഫൈസിയും മെഹ്റുവും കഴിച്ചെന്ന് വരുത്തി... എഴുന്നേറ്റ് മുറിയിൽ പോകാൻ ഒരുങ്ങിയപ്പോൾ ഉമ്മ വന്നു പറഞ്ഞു....


"അളിയന് നാളെ പണിയുണ്ട്.. അവര് ഇന്ന് പോകും... അവർക്കുള്ളത് ആ പെട്ടി തുറന്ന് കൊടുത്തേക്ക്..... പാച്ചു നീ കൊണ്ട് വന്ന പെട്ടിയിൽ തൊട്ട് നിൽക്കേണ്..... "


" ഞാൻ പെട്ടെന്ന് വന്നത് കൊണ്ട് ഒന്നും വാങ്ങിയില്ല ....."


പെട്ടി തുറന്ന് കുറച്ച് ചോക്ലേറ്റ്സും ബദാമും നട്ട്സും എല്ലാം പൊതിഞ്ഞ് കൊടുത്തു... അപ്പോഴേക്കും അസർ ബാങ്ക് കേട്ടു..


" ഫൈസി പള്ളിയിൽ പോയിട്ട് വാ... ഉസ്താദിന് എന്തെങ്കിലും ഒന്ന് കീശയിൽ വെച്ചോട്ടാ.... പുതിയ ഉസ്താദാണ് ഒന്ന് പരിചയപ്പെടുകയും ചെയ്യാം...... "


അങ്ങിനെ പള്ളിയിൽ പോയി വന്ന് കുറച്ച് നാട്ടുകാരെയും കണ്ട് വർത്തമാനം പറഞ്ഞ് വന്നപ്പോഴേക്കും നേരം ഇരുട്ടി. ഇനി സമാധാനമായി സമയം വേഗം ഒന്ന് പോയിരുന്നെങ്കിൽ......


അളിയനും ഇത്തയും പാച്ചുവും അത്താഴവും കഴിച്ച് യാത്രയായി....


ആറ് മാസം കാത്തിരുന്ന ഫൈസിയും മെഹ്റുവും കാത്തിരുന്ന നിമിഷം വന്നു.... മെഹ്റു ഫൈസിയുടെ നെഞ്ചിൽ തല ചായ്ച്ചു....അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ അവന്റെ മാറിലേക്ക് ഉതിർന്നു വീണു.....


"എനിക്ക് ഇക്ക ഇല്ലാതെ പറ്റുന്നില്ല...... ഇക്ക എപ്പോഴും എന്റെ കൂടെ ഉണ്ടായാലെ എനിക്ക് സന്തോഷം ഉള്ളൂ..... ഈ പത്ത് ദിവസം കണ്ണടച്ച് തുറക്കുമ്പോഴേക്കും കഴിയും.... ഇപ്പോൾ തന്നെ എല്ലാരും വിരുന്ന് വിളിക്കുന്നുണ്ട്...കല്ല്യാണം കഴിഞ്ഞ് നമ്മൾ എവിടേം ചെന്നില്ല എന്ന പരാതി കേട്ട് മടുത്തു..... ഇത്തവണ എല്ലായിടത്തും എത്താന്ന് ഞാൻ പറഞ്ഞു..... "


" എന്താ ചെയ്യാ മെഹ്റു എനിക്കും ആഗ്രഹമുണ്ട് എന്നും ഇത് പോലെ നിന്നെ ചേർത്ത് പിടിക്കാൻ. നാട്ടിൽ എളുപ്പമല്ല എനിക്ക് ഒരു ജോലി കിട്ടാൻ..... കുറച്ച് നാൾ കഴിയട്ടെ നമുക്ക് നാട്ടിൽ തന്നെ നിൽക്കാം... "


ഫൈസിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു..... അവൻ മെഹ്റു വിന്റെ കവിളിലെ കണ്ണുനീർ തുടച്ച് കവിളിൽ ചുംബിച്ചു.....


മെഹ്റു പറഞ്ഞ പോലെ പത്ത് ദിനരാത്രങ്ങൾ ശരം പോലെ പാഞ്ഞ് പോയി..... അവർ വീണ്ടും ഒറ്റപ്പെടലിന്റെ വേദനയിലേക്ക് വഴുതി വീണു....... എങ്കിലും ഏതാനും ദിവസങ്ങൾക്ക് ശേഷം മെഹ്റു നിറുത്താതെ ബെല്ലടിച്ചു..... 


"ഹലൊ എന്താ മെഹ്റു....


"ഇക്ക ഉള്ള ദിവസം കൊണ്ട് തന്നെ പണി ഒപ്പിച്ചല്ലെ..... ദുഷ്ടൻ....... ഇങ്ങള് ഒരു വാപ്പയാവാൻ പോകേണ്........."


" മെഹ്റൂ............"


ഫൈസിയുടെ കണ്ണുകൾ സന്തോഷത്തിന്റെ തുള്ളികൾ തെളിഞ്ഞു.




 ഫൈസിയും മെഹ്റുവും ഇന്ന്  നാം കാണുന്ന ഏതാനും ചില  കുടുംബങ്ങളുമായി താരതമ്യം ചെയ്യാം....... പക്ഷെ ഇതിനേക്കാൾ വിഷമം സഹിക്കുന്നവരാണ് ഭൂരിഭാഗം പ്രവാസികളും അവരുടെ കുടുംബവും... വർഷങ്ങളായി ഭാര്യയേയും മക്കളേയും കാണാതെ കഴിയുന്നവർ... വിവാഹം കഴിഞ്ഞ്  ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമില്ലാത്തവർ.... അങ്ങിനെ നീളുന്നു പ്രവാസികൾ അനുഭവിക്കുന്നതിന്റെ പട്ടിക... മുഴുവൻ പ്രവാസികൾക്കും നന്മ നേർന്ന് കൊണ്ട് നിറുത്തട്ടെ........ലൈക്ക് കമന്റ്ചെയ്യണേ

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top