രചന: Nandha Nandhitha
"ദേ വന്നെടി നിന്റെ മറ്റവൻ... ഇറങ്ങി പോയ് തെണ്ടി ജീവിക്ക്, നിനക്ക് അതേ പറഞ്ഞിട്ടുള്ളു..."
"ഈ വാക്കുകൾ ഒരു ദിവസം ഞാൻ തിരുത്തി പറയിപ്പിക്കുമച്ഛാ..."
വണ്ടിയിൽ നിന്നിറങ്ങിക്കൊണ്ട് ഞാൻ മെല്ലെ പറഞ്ഞു...
മുറ്റത്തേക്ക് വീണ അവളെ ഓടിച്ചെന്ന് പിടിച്ചെഴുന്നേൽപ്പിച്ചു. ചുറ്റിനും നാട്ടുകാരും ബന്ധുക്കളും ഒക്കെ കൂടിയിരുന്നു.
അവളെ പിടിച്ചെഴുന്നേൽപ്പിച്ച് വാതിലേക്ക് നോക്കുമ്പോ,ആ വീടിന്റെ വാതിലുകൾ വലിച്ചടച്ച് അച്ഛനും അമ്മയും ഉള്ളിലേക്ക് പോയ്.
എന്നെ കെട്ടിപ്പിടിച്ചവൾ ഏങ്ങി കരഞ്ഞു.
"ഏട്ടാ...
എന്നെ എല്ലാരും...!!"
"ഒന്നുമില്ല പെണ്ണെ...
ഒരു ദിവസം നിന്നെ ഈ വീട്ടിലേക്ക് തിരികെ വരാൻ അവർ തന്നെ വന്നുവിളിക്കും
എന്റെ പൊന്ന് വിഷമിക്കരുത്..."
"അവർക്ക് ഒരിക്കലും നിന്നെ ഉപേക്ഷിക്കാൻ പറ്റില്ലെടി...
എന്നോടുള്ള ദേഷ്യം കൊണ്ട ഇങ്ങനൊക്കെ.
അതൊക്കെ ഏട്ടൻ മാറ്റി എടുക്കൂലേ...?"
"നീ വാ നമുക്ക് ചെന്നിട്ട് ഒത്തിരി ജോലി ഉള്ളതാ..."
ബൈക്കിന് പിന്നിലേക്ക് അവളെ കയറ്റി ഞങ്ങൾ വീട് ലക്ഷ്യമാക്കി റോഡിലേക്ക് വണ്ടി ഇറക്കി.
ഇനിയാരും ഇവളുടെ അവകാശം പറയാൻ ഇല്ലല്ലോ എന്നും എന്റെ മാത്രമെന്നോർത്ത് ഞാൻ സന്തോഷത്തോടെ വയലിറമ്പിലെ മൺ വഴിയിലൂടെ വണ്ടി ഓടിച്ചു എന്റെ കൊട്ടാരത്തിലേക്ക് എത്തി.
വീട്ടിൽ നിലവിളക്ക് കൊളുത്തി അമ്മ ഞങ്ങൾക്ക് വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു.
പെങ്ങളും അളിയനും മോനും ഞങ്ങളുടെ കൊച്ചു കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ ചേർത്ത് പിടിക്കാൻ വാതിൽ അമ്മയോട് അടുത്ത് തന്നെ ഉണ്ടായിരുന്നു അവരും.
ഒരു ചിരിയോടെ എന്റെ വയറ്റിൽ പിടിത്തമിട്ട കൈകൾക്ക് അയവ് സംഭവിച്ചത് ഞാനറിഞ്ഞു.
"ഇതാ നമ്മളിനി ജീവിക്കുന്ന വീട്.."
"ഇത് മതിയല്ലോ നമുക്ക് ഇത് തന്നെ ധാരാളം..."
അവളുടെ കൈ പിടിച്ച് വാതിൽ പടിയിൽ എത്തിയപ്പോ അമ്മ അവളുടെ കയ്യിലേക്ക് നിലവിളക്ക് കൊടുത്ത്. അവളുടെ കുഞ്ഞിക്കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ അറിഞ്ഞു.
ചൂടുള്ള വാർത്തയറിഞ്ഞു വീടിന്റെ വേലിക്കപ്പുറം നാട്ടുകാർ കൂടിയിരുന്നു.
അവളെ വിളിച്ചു റൂമിലേക്കു കൊണ്ട് പോയ്.
എന്നെ കെട്ടിപ്പിടിച്ചവൾ ഏങ്ങി കരഞ്ഞു.
"രാജകുമാരി തന്റെ കൊട്ടാരം വിട്ട് കുടിലിലേക്ക് വന്നു ലെ വിഷമം ഉണ്ടോ എന്റെ പെണ്ണിന്...?"
"എന്തിനാ വിഷമിക്കുന്നെ എന്റെ ഏട്ടനുള്ളതെവിടെയാണോ അതാണെന്റെ കൊട്ടാരവും സ്വർഗവും എല്ലാം.."
"നീയെന്റെ പുണ്യമാടി..." അവളെ കെട്ടിപ്പിടിച്ചു നെറുകയിൽ ചുണ്ടമാർത്തുമ്പോ എന്റെ ഷർട്ടിനുള്ളിൽ അവളുടെ കുഞ്ഞു മുഖം ഒളിച്ചു.
"അതേ കല്യാണം കഴിഞ്ഞിട്ടില്ല ഇങ്ങോട്ട് ഇറങ്ങിയേ രണ്ടുപേരും..."
കതവിൽ തട്ടി വിളി വന്നപ്പോൾ ഒരു കുസൃതി ചിരിയോടെ ഞാൻ കതവ് തുറന്ന് ഹാളിലേക്ക് വന്നു.
"എന്തേയ് അവിടെ പരിപാടി....?"
അളിയന്റെ ചോദ്യത്തിന് "ശവത്തിൽ കുത്തരുതളിയാ.. അവക്ക് റൂം ഒന്ന് കാണിച്ചു കൊടുത്തത.. "
"അതേ അടുത്ത ഞായറാഴ്ച നല്ലൊരു മുഹൂർത്തമുണ്ട്.
നമ്മുടെ കുടുംബ ക്ഷേത്രത്തിൽ വച്ച് കെട്ട് നടത്താം അത് പോരെ...?"
ഞാനവളെ ഒന്നുടെ നോക്കി.
പോരെ.. കണ്ണ് കൊണ്ട് അവളോട് ചോദിച്ചപ്പോ അവളും സമ്മതിച്ചു.
ഉച്ചക്ക് എല്ലാരും ഒത്തിരുന്ന് ആഹാരമൊക്കെ കഴിക്കുമ്പോ അവളുടെ പാത്രത്തിൽ മാത്രം എടുത്തത് അതുപോലെ തന്നെ ഉണ്ടായിരുന്നു.
എന്തോ ആലോചിച്ചു കൈകൊണ്ട് പാത്രത്തിൽ വിരലുകൾ നൃത്തം വെക്കുന്നതല്ലാതെ കുറച്ച് പോലും ആ വായിൽ വെക്കുന്നത് ഞാൻ കണ്ടില്ല.
"അതേ എന്ത് നോക്കി ഇരിക്കുവാ...?"
എന്റെ ചോദ്യം കേട്ട് എല്ലാരും എന്നെ നോക്കി.
"ആഹാ നോക്ക്യേ ചെക്കന്റെ ഉത്തരവാദിത്തം...!!"
പെങ്ങളുടെ മാസ് ഡയലോഗ്.
"വച്ച് കളിച്ചോണ്ടിരിക്കാതെ കഴിക്കെടി.
ഇങ്ങോട്ട് വരാൻ കയറ് പൊട്ടിച്ചിരുന്നവളാ..."
പറഞ്ഞവസാനിക്കും മുൻപ് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"ഏയ് കരയല്ലേ...
വേണ്ടെങ്കിൽ കഴിക്കണ്ട...!!!" അവളെ പിടിച്ചെഴുന്നേൽപ്പിച്ച് കൈ കഴുകി.
"ഏട്ടാ എനിക്ക് സങ്കടം വരുന്നു..."
"വിഷമം ഒന്നും വേണ്ട ഞാൻ പറഞ്ഞില്ലേ അച്ഛനും അമ്മയും ഒരുമിച്ച് വരും എന്റെ പെണ്ണിനെ കാണാൻ..."
"ഇപ്പൊ പോയ് കുളിച്ചിട്ട് വാ.
ഇടാൻ ഡ്രസ് ഒന്നുലല്ലോ നമുക്ക് ഒരു ചെറിയ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് വരാം അപ്പൊ ഇച്ചിരി വിഷമം ഒക്കെ മാറും..."
*****************
സമയം നാലരയോട് അടുത്തിരുന്നു.
അവൾക്കുള്ള ഡ്രസ് എടുക്കാൻ ഒരു തുണിക്കടയിൽ ചെന്ന് കുറേയെണ്ണം എടുത്ത് ഏതാ വേണ്ടതെന്നു അവളുടെ ഇഷ്ടത്തിന് കാത്തിരുന്നു. എന്റെ തണൽ കിട്ടിയപ്പോൾ എന്നെയും നോക്കി അവളെങ്ങനെ ഇരുന്നു
കല്യാണ സാരിയും പിന്നെ ചുരിദാറും വീട്ടിലിടാൻ കുറച്ച് ഡ്രെസ്സും ഒക്കെ വാങ്ങി.
അവിടുന്ന് ഇറങ്ങിയപ്പോൾ നല്ല ഇടിവെട്ട് മഴയും.
ഇടിയും മിന്നലും കണ്ട് പേടിച്ചവളെന്റെ കൈയിൽ മുറുകെ പിടിച്ചു.
അവളെന്റെ മോളെപ്പോലെയായി മാറിയത് എത്ര പെട്ടെന്നാണ്.
ഒരച്ഛന്റെ സംരക്ഷണം ആണ് അവൾ അപ്പൊ ആഗ്രഹിച്ചത്.
ശീതനമടിച്ച് ഞങ്ങളുടെ പാദങ്ങൾ നനഞ്ഞു.
അവളുടെ മുടിത്തുമ്പുകളിൽ മഴത്തുള്ളിയുടെ കളിയാട്ടം കണ്ട് ഞാൻ ഒരുനിമിഷം കോരിത്തരിച്ചു.
"ഏട്ടാ എനിക്ക് മഴ നനയണം.
അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
"ഇപ്പോഴോ..
എടി മേടിച്ചതൊക്കെ നനയൂലെ..
അതൊന്നും സാരമില്ല വന്നെ..." എന്റെ കയ്യും പിടിച്ചു മഴവെള്ളത്തിലേക്ക് അവൾ ഓടിയിറങ്ങി.
കാലിലെ കുസൃതിക്ക് ഞാനും ഒപ്പം കൂടി.
ചെളി വെള്ളം തട്ടിത്തെറിപ്പിച്ച് വണ്ടിക്കരികിലേക്ക് ഞങൾ നടന്നെത്തി
ബൈക്ക് സ്റ്റാർട്ട് ചെയ്തു പിന്നിലേക്ക് അവൾ കയറി ഇരുന്ന്.
"എന്റെ ഏട്ടൻ നനയണ്ട പനി എങ്ങാനും പിടിച്ചാലെ എനിക്ക് സങ്കടം വരും.."
ഷോൾ എന്റെ തലയിലേക്ക് വച്ചോണ്ട് അങ്ങനെ പറയുമ്പോ എന്ത് കരുതലാണിവക്ക് എന്ന് സ്വയം പറഞ്ഞു ഞാൻ ചിരിച്ചു.
"ഈ വല പോലുള്ള ഷോൾ എന്റെ തലയിലൂടെ ഇട്ട് എങ്ങനെ പറയാൻ തോനുന്നെടി നിനക്ക്...?"
"പോടാ ഏട്ടാ..."
അവളുടെ കുട്ടിത്തരങ്ങൾ എനിക്ക് ഏറെ പ്രീയപ്പെട്ടതായിരുന്നു....
******************
തണുത്ത് വിറച്ചാണ് വീട്ടിൽ വന്ന് കയറിയത്.
ഡ്രസ്സ് ഒക്കെ മാറി കിടുകിടാ വിറച്ചുകൊണ്ട് അടുക്കളയിലെ വിറകടുപ്പിനടുത്ത് ചൂട് കൊള്ളാൻ നിക്കുന്നവളെ ആരും കാണാതെ പിന്നാലെ ചെന്ന് മുറുകെ കെട്ടിപ്പിടിച്ചു.
"ദേ വിട്ടേ ആരേലും വന്ന. ശോ ഫസ്റ്റ് ദിവസം തന്നെ എന്നെ നാണം കെടുത്തുവോ..?"
"ഇന്ന് രാത്രി ആയിക്കോട്ടെ മോളെ...
മഴ തണുപ്പ് നീയും ഞാനും മാത്രം...!!"
"അയ്യടാ...എനിക്ക് വിഷമം ആണിന്ന്...!!"
"വിഷമം ഒന്നുല്ല എന്റെ ചുന്ദരിക്കുട്ടി ഏട്ടനുള്ളപ്പോ
വിഷമിക്കണ്ടാട്ടോ..."
പിന്നിൽ നിന്നൊരു ചുമ കേട്ട് ഞെട്ടിയാണ് അവളെ കെട്ടിപ്പിടിച്ചിരുന്ന ഞാൻ ഷെൽഫിൽ എന്തോ തിരക്കിട്ട് നോക്കിയത്.
"എന്താടാ അവിടെ തപ്പുന്നെ...?
അല്ലമ്മേ ഇവിടിരുന്ന ഹോർലിക്സ് എവിടെ കൊണ്ട് വച്ച്...?"
"അത് തീർന്നെന്ന് നീയല്ലേ ഇന്നാൾക്ക് പറഞ്ഞെ...?"
"ഓ തീർന്നുല്ലേ ഞാനങ്ങ് മറന്ന്..."
"ഉം...ഉം. അമ്മ ഒന്ന് മൂളി."
ഞാൻ വേഗം ഹാളിലേക്ക് വിട്ടു.
***************
7 30 മുതൽ ക്ലോക്കിൽ തന്നെ നോക്കി നോക്കി ഇരുന്നു...
ഇന്നെന്താ സമയം പോകാനിത്ര ലേറ്റ്..?
"എന്താടാ മുഖത്തൊരു വിഷമം..?"അളിയന്റെ ശബ്ദം.
"ഏയ് സമയം അങ്ങോട്ട്..പോകുന്നില്ല ഉറക്കം വരുന്നു.."
"പാതിരാക്കോഴി കൂവിയാലും ഉറങ്ങാത്ത ഇവാനിന്ന് നേരത്തെ ഉറക്കം വരാൻ എന്താ കാര്യം.?"
"ആവോ ഭയങ്കര ക്ഷീണം.."
"എങ്കിലേ ഇവിടൊരു പായിട്ട് കിടന്നുറങ്ങിക്കോട്ടോ..."
"എനിക്കവിടെ നല്ലൊരു കിടക്കയുള്ളപ്പോ എന്തിനാ ഈ തറ..?"
"അവിടെ ഞാനും മോളുടെ കിടന്നോളാം..."
"അമ്മേ...!!"
ഞാൻ വിഷമിതനായി അമ്മേ നോക്കി.
"നേരത്തെ കിടന്നുറങ്ങിട്ട് രാവിലെ എണീറ്റ് ജോലിക്ക് പൊക്കോണം."
അമ്മയുടെ പിന്നിൽ നിന്നൊരുത്തി കൊഞ്ഞനം കാട്ടിയപ്പോ
ദേ അമ്മേ അവളെന്നെ നോക്കി കൊഞ്ഞനം കാട്ടുന്ന്ന്ന് പറഞ്ഞപ്പോ ഞാൻ തിരികെ പോയത് എന്റെ ബാല്യത്തിലേക്കായിരുന്നു.
****************
പുലർച്ചെ എഴുന്നേറ്റു കുളി കഴിഞ്ഞ് വന്നപ്പോഴേക്കും അവൾ ഉറക്കമെണീറ്റ് അടുക്കളയിൽ വന്നിരുന്നു.
അവളുടെ സ്പെഷ്യൽ ചായയായിരുന്നു അന്ന് രാവിലെ തന്നെ അതിന്റെ ഒരുന്മേഷം ബഹു കേമായിരുന്നു.
ജോലിക്ക് കൊണ്ടുപോകാനുള്ള വർക്കിംഗ് ഡ്രസ്സ് ഒക്കെ എടുത്തു കവറിലാക്കിയപ്പോഴേക്കും വിങ്ങിപ്പൊട്ടാനെന്നപോലെ അവളുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു.
"ഏയ് വിഷമിക്കുവൊന്നുംവേണ്ടാ ട്ടോ ഏട്ടൻ വിളിക്കാം പൊന്ന് വിഷമിക്കല്ലേ.
പോയിട്ട് വരട്ടെ..."
"അതേ എനിക്കീ കണ്ണീര് കണ്ടോണ്ട് അവിടെ പോയ് ജോലി ചെയ്യാനൊന്നും പറ്റില്ല. ആ കണ്ണീര് തുടച്ചേ.."
"ഉം.."അവൾ കൈ കൊണ്ട് കണ്ണീർ തുടച്ചു.
"ഇനിയൊന്ന് ചിരിച്ചേ..."
"ഈ
മത്യോ...?"
"പോരായിരുന്നു.?
"പിന്നെന്താ വേണ്ടത്..?"
"രാവിലെ ഒരു കിസ് കൂടെ..."
"അയ്യടാ ഒരു കിസ്സുമില്ല വേഗം ജോലിക്ക് വിട്ടോ.
വൈകിട്ട് നേരത്തെ വാ അപ്പൊ തരാ."
"ആയിക്കോട്ടെ..."
ഞാൻ പോകുന്നതും നോക്കി അവൾ ആ മുളവേലിയിൽ പിടിച്ചു നോക്കി നിന്നു.
****************
"ഒരാഴ്ച കഴിഞ്ഞുപോയത് എത്ര പെട്ടെന്ന ല്ലെ...?"
"ഉവ്വ അളിയാ ഈ ഒരാഴക്കുള്ള നേർച്ച എനിക്ക് ഒരുമാസം കൊണ്ട് ചെയ്തു തീർക്കാനുള്ളത് ഉണ്ടാകും...!!"
"ആഹാ അപ്പൊ നീയാണല്ലേ അതിന് പിന്നിൽ.."
"ഉവ്വ്.."
"അതേ ശിവ റെഡിയായോ മുഹൂർത്ത സമയം ആകുന്നു..."
അവള് ഒരുങ്ങിക്കഴിഞ്ഞു
ഒരുങ്ങി റൂമിന്റെ വെളിയിൽ ഇറങ്ങിയ കല്യാണപ്പെണ്ണിനെ,എന്റെ ശിവാനിയെ കണ്ണെടുക്കാതെ ഞാൻ നോക്കി നിന്നു.
"അതേ ഇങ്ങനെ നോക്കി നിന്ന സമയം പോകും
വാ വണ്ടിയിൽ കേറ്..."
ആ ചുവന്ന പട്ടുസാരിയിൽ അവൾ അതി സുന്ദരിയായിരുന്നു.
എന്റെ ചാരെ ചേർന്നിരുന്നപ്പോ അവളെന്നോട് ചെവിയിൽ മെല്ലെ അച്ഛനെ കാണണമെന്ന് മന്ത്രിച്ചു.
എന്നിലേക്ക് അവളെ ചേർത്ത് പിടിച്ച് ഒരു ചുംബനം കൊടുത്ത് സമാധാനിപ്പിക്കുവാനെ എനിക്ക് കഴിഞ്ഞുള്ളൂ..
ഇന്നല്ല ഇനിയൊരു ദിവസം വരും. നീ ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ..
അവളുടെ കണ്ണുകളിൽ താളം കെട്ടിനിന്ന കണ്ണീരിന് എന്റെ ആശ്യാസവാക്കുകളിലൂടെ സമാധാനിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞില്ല.
അമ്പലക്കുളത്തിൽ കാല് കഴുകി വെള്ളം കുടഞ്ഞു ഞങ്ങൾ കണ്ണന്റെ തിരുനടയിൽ നിക്കുമ്പോ, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നണ്ടായിരുന്നു... അവളുടെ ആഗ്രഹം പറയാതെ അറിഞ്ഞതിലുള്ള സന്തോഷവും ആ മുഖത്തെനിക്ക് കാണാമായിരുന്നു.... കാരണം എന്താന്നുവെച്ചാൽ.. പുള്ളിക്കാരീം കണ്ണനും തമ്മിൽ ഭയങ്കര കൊട്ടേഷനാ.
ശരിക്കും കണ്ണന്റെ കാര്യത്തിൽ എനിക്ക് സ്വല്പം കുശുമ്പൊക്കെ ഉണ്ട്
എപ്പോഴുമേപ്പോഴും എന്റെ കണ്ണാ എന്റെ കൃഷ്ണ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം. ഇടക്കെങ്കിലും എന്നെ അങ്ങനെ ഒന്ന് വിളിച്ചു കേൾക്കാൻ കൊതിയായിരുന്നു..
മഞ്ഞ നൂലിൽ കോർത്ത താലി തിരുമേനി ന്റെ കൈയ്കളിലേക്ക് വെച്ചു തന്നു...
മനസ്സ് സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങി... ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച നിമിഷങ്ങൾ... ശിവയുടെ കണ്ണുകളിലും സന്തോഷം നിറയുന്നത് ഞാൻ കണ്ടു.
പക്ഷെ ആ സന്തോഷം അധികനേരം നീണ്ടു നിന്നില്ല...!!
