രചന: അലി അക്ബർ. തൂത
താലിയും നീട്ടിപ്പിടിച്ചു നിൽക്കുന്ന ഗീതുവിന്റെ ഭാവം കണ്ട് അനൂപ് അവളോട് എന്തുപറയണം എന്ന ചിന്തയിൽ വല്ലാത്ത അവസ്ഥയിലായി.
പിന്നെ പതുക്കെ പറഞ്ഞു.
"ഗീതു.. നീയെന്താ ഈ പറയുന്നേ ഇപ്പൊ താലി കെട്ടാനോ..?
അതൊന്നും പറ്റില്ല. നീ ക്ഷമയോടെ അല്പം കാത്തിരുന്നെ മതിയാകൂ."
"ഇനിയും ഞാൻ കാത്തിരിക്കണം അല്ലേ അനൂപ്..? നീയെന്താ ഈ പറയുന്നേ.. എനിക്ക് കഴിയില്ല നീയില്ലാതെ, നിനക്കറിയുമോ നിന്റെ കല്യാണം കഴിഞ്ഞത് മുതൽ ഞാൻ ഉറങ്ങിയിട്ടില്ല നേരെ ഭക്ഷണം കഴിച്ചിട്ടില്ല.."
ഗീതു കരച്ചിലടക്കിപിടിച്ച് അത്രയും പറഞ്ഞു.
"നീ പറഞ്ഞിട്ടല്ലേ ഞാൻ ഈ സാഹസത്തിനു മുതിർന്നത്. എന്നിട്ടിപ്പോൾ
നീയെന്നെ കുറ്റപ്പെടുത്തുകയാണ്.
"അനൂപ് നീ അവളുടെ തൊലി വെളുപ്പിൽ മയങ്ങിപ്പോയെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല
നീ പറ എത്ര ദിവസം വേണം അവളെ നമ്മുടെ ജീവിതത്തിൽ നിന്നും ഇല്ലാതാക്കാൻ..?നിനക്കെന്റെ അവസ്ഥ അറിയാഞ്ഞിടാണ് അനൂപ്..."
ഗീതു കാരച്ചിലായി.
നീ ഇങ്ങനെ കരയല്ലേ ഗീതു
ഇത്തിരി കാത്തിരിക്കു.. നമുക്ക് എന്തെങ്കിലും ഒരു സൊലൂഷൻ കാണാം..."
"നീയെന്നെ പറ്റിക്കാനാണ് ഉദ്ദേശമെങ്കിൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല പക്ഷെ നിങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാം എന്ന് കരുതണ്ട..
നിന്നോടുള്ള ചാറ്റും വീഡിയോകളുമെല്ലാം ഞാൻ പരസ്യമാക്കും.. മരണത്തിനു ഉത്തരവാദി നീയാണെന്ന് പറഞ്ഞ് മത്രെ ഈ ഗീതു മരിക്കൂ.
പിന്നെ നിന്റെ കാര്യം മഹാ കഷ്ടമാകും. മാധ്യമങ്ങളെല്ലാം പിന്നെ അന്തി ചർച്ചകൾ നിന്നെക്കുറിച്ചാവും ഇത് കണ്ട് അവൾ നിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി ഇറങ്ങിപ്പോകും.
എന്താ ഞാൻ ചെയ്യണോ..?"
ഗീതുവിന്റെ സ്വരത്തിൽ വല്ലാത്തൊരു വാശിയും പകയും നുരഞ്ഞു പൊന്തുന്നത് അനൂപ് അറിഞ്ഞു.
"ഞാൻ പറഞ്ഞില്ലേ ഗീതു..
ഞാൻ നീപറഞ്ഞ വേഷമാണ്.ആടിക്കൊണ്ടിരുക്കുന്നത്. ആ വേഷം അഴിച്ചെടുക്കാൻ എനിക്ക് കുറച്ച് സമയം തന്നെ പറ്റൂ.. സമ്മതമല്ലെങ്കിൽ നീ എന്താ എന്നു വച്ചാ ചെയ്യ്.. കൂടുതൽ ഒന്നും പറയാൻ എനിക്കില്ല.."
അനൂപ് പറഞ്ഞു.
"ശരി ഞാൻ പതിനഞ്ച് ദിവസം വരെ കാത്തിരിക്കാം.
ഈ താലി ഇവിടെത്തന്നെയുണ്ട് ..
അവൾക്ക് ഒഴിഞ്ഞു പോകാൻ മടിയാണെങ്കിൽ
ഞാൻ തന്നെ ഇല്ലാതാക്കാം അവളെ എന്നന്നേക്കുമായി.."
ഗീതുവിന്റെ വാക്കുകൾ കേട്ട് അനൂപ് പെട്ടെന്നു ഞെട്ടിപ്പോയി.
"ഗീതു.."
അവൻ ഉറക്കെ വിളിച്ചു.
"ഇത്രക്കും ദുഷ്ടയായോ നീ..? ആ പാവം പിടിച്ച പെണ്ണിനെ ഇല്ലാതാക്കാൻ ചിന്തിച്ചു പോയ
ദുഷ്ടയാണ് നീ.."
"അനൂപ് നിനക്ക് വേണ്ടി ഞാൻ അതും ചെയ്യും നിന്നോടെനിക്ക് ഭ്രാന്തമായ പ്രണയമാണ് അത് നിനക്ക് മനസ്സിലാക്കാൻ ആവുന്നില്ലല്ലോ.."
"ഒരാളുടെ ജീവിൻ എടുത്തിട്ട് നമ്മുക്ക് ജീവിക്കാൻ കഴിയുമോ സന്തോഷമായിട്ട്.. ഇനി നീ മിണ്ടിപ്പോകരുത്.. പോ എന്റെ മുന്നിൽനിന്ന്.."
അനൂപ് വിറച്ചു കൊണ്ടിരുന്നു ദേഷ്യമടക്കാൻ പറ്റാതെ.
അവൻ തിരിഞ്ഞുനടന്നു.
ഗീതു ഓടിച്ചെന്ന് അവന്റെ കൈ പിടിച്ചു. അപ്രതീക്ഷിതമായി പെട്ടെന്ന്അവനെ ഇറുകെ പുണർന്നു.
അനൂപ് അവളുടെ കൈ എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ പൂർവ്വാധികം ശക്തിയോടെ അവനെ വരിഞ്ഞുമുറുക്കി.
"ഗീതു"
അനൂപ് ശക്തിയിൽ അവളെ തള്ളിമാറ്റാൻ നോക്കി
പക്ഷെ..അവൾ വിടാൻ ഒരുക്കമായിരുന്നില്ല.
അവൾ അവനെ ഭ്രാന്തമായ ആവേശത്തോടെ വരിഞ്ഞുമുറുക്കി കൊണ്ടേയിരുന്നു.
അനൂപ് വളരെ പ്രയാസപ്പെട്ട് അവളെ പിടിച്ചു മാറ്റി
അവളെ മുഖത്തേക്ക് ആഞ്ഞടിച്ചു.
"ഇന്ന് ഞാൻ ഒരു ഭർത്താവാണ് ജനങ്ങൾക്കുമുമ്പിൽ. അതെങ്കിലും ഓർക്കേണ്ടെ..?
ആരെങ്കിലും കണ്ടുവന്നാൽ എന്താവും സ്ഥിതി..?"
അനൂപിന്റെ അടി ഗീതു ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. അവൾ മുഖം കൈകൊണ്ട് അമർത്തിപിടിച്ചു കുറച്ചു നേരം അങ്ങനെ തരിച്ചു നിന്നു.
പിന്നെ അവൾ പക ആളിക്കത്തുന്ന കണ്ണുകൾ കൊണ്ട് അനൂപിനെ ഒന്നു നോക്കികൊണ്ട് പറഞ്ഞു.
"അനൂപ് നീ നോക്കിക്കോ അവളുടെ കൂടെ നീ ജീവിക്കില്ല"
ഇതും പറഞ്ഞു കൊണ്ട് ഗീതു തിരിഞ്ഞു നടന്നു.
സംഘർഷഭരിതമായ മനസ്സുമായി അനൂപ് വീട്ടിലേക്ക് തിരിച്ചു.
അവൻ ആലോചിക്കുകയായിരുന്നു. സന്ധ്യ തന്നെ കോളേജിൽ വച്ച് അപമാനിച്ചതിനു ശേഷം ഒരു പെണ്കുട്ടിയെയും നോക്കാതിരുന്ന അനൂപിന്റെ ഹൃദയത്തിലേക്ക് ഗീതു വരികയായിരുന്നു.
ഓരോ പ്രയാസങ്ങളിൽ നിന്നും അവനെ കൈപിടിച്ചുയർത്തിയത് ഗീതുവിന്റെ സ്നേഹമായിരുന്നു.
മനസ്സിൽ ഗീതുവും സന്ധ്യയും ഒരു പോലെ നിറഞ്ഞു നിന്നു.
ഒരു തീരുമാനമെടുക്കാനാവാതെ അവൻ തളർന്നിരുന്നു.
സന്ധ്യയാണെങ്കിൽ ഇപ്പോൾ വീട്ടിലും എല്ലാവർക്കും പ്രിയപ്പെട്ടവളായി. തനിക്കും അങ്ങനെയായിക്കൊണ്ടിരിക്കുകയാണെന്നവന് തോന്നി.
ഗീതുവിന് തന്നോട് ഭ്രാന്തമായ പ്രണയമാണ്. അവൾ ഒരു പ്രത്യേക സ്വഭാവക്കാരിയാണ്
അവളൊന്നു വിചാരിച്ചാൽ അത് ഏതറ്റം പോയിട്ടാണെങ്കിലും അവൾ നേടും.
ദൈവമേ ഇനി ഞാൻ എന്തു ചെയ്യും.. അമ്മയെ കുറിച്ച് ഓർത്താലും സങ്കടമാണ്. സന്ധ്യയെ വല്ലാതെ ഇഷ്ടമായിട്ടുണ്ട് അമ്മയ്ക്ക്.. ഇനി അവളെ ഉപേക്ഷിച്ചാൽ അമ്മയെയും തനിക്കു നഷ്ടമാവുമെന്നു അനൂപിന് തോന്നി.
ഓരോന്നാലോചിച്ച് വീട്ടിലെത്തി .
അനൂപ് തന്നെ കാത്തിരിക്കുന്ന സന്ധ്യയെ കണ്ടു അവൻ ഒന്നു പുഞ്ചിരിച്ചു എന്ന് വരുത്തി.
അവൻ റൂമിലേക്ക് ചെന്നു.
സന്ധ്യ അവനോട് നാളെ നമുക്കും അമ്പലത്തിൽ പോവണം എന്നു പറഞ്ഞപ്പോൾ താൽപര്യമില്ലാത്ത മട്ടിലൊന്ന് മൂളി .
"എന്താ എന്നോട് ഇങ്ങനെ പെരുമാറുന്നത് ഇപ്പോഴും വെറുപ്പ് ഉണ്ടോ അനൂപിന് എന്നോട്..?
സന്ധ്യ ചോദിച്ചപ്പോഴേക്കും അനൂപിന്റെ മറുപടി വന്നു.
"ഒന്ന് പോയിതരുമോ ഇവിടെ നിന്ന്.? സമയം കളയാതെ ..ഏതുനേരവും പിന്നാലെ വന്നു കൊണ്ടിരിക്കും ഓരോന്നും പറഞ്ഞു കൊണ്ട്."
"നമുക്ക് അമ്പലത്തിൽ പോകാം എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ"
സന്ധ്യ കണ്ണീർ വാർത്തുകൊണ്ട്. അമ്മയുടെ അടുത്ത് പോയി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
അമ്മ അനൂപിന്റെ അടുത്തേക്ക് വന്നു പറഞ്ഞു
"നിന്റെ കളി കൂടുന്നുണ്ട് ട്ടോ അനൂപ്..? എന്റെ കുട്ടിയെ കരയിച്ചാൽ എനിക്ക് സഹിക്കില്ല നാളെ അവളുമായി നീ അമ്പലത്തിൽ പോകും.
ഞാൻ പറയുന്നത് മനസ്സിലായോ..?"
അമ്മ സന്ധ്യയുടെ മുടിയിഴകളിൽ തലോടി കൊണ്ട് പറഞ്ഞു.
"മോളെ നീ പോയി കിടന്നോളൂ."
പിറ്റേദിവസം രാവിലെ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി സന്ധ്യയെകൂട്ടി അനൂപ് അമ്പലത്തിലേക്ക് പോയി.
തന്റെ സങ്കടങ്ങൾ ഭഗവതിക്ക് മുൻപിൽ കണ്ണുകൾ ഇറുക്കിയടച്ചു പറഞ്ഞുകൊണ്ടിരുന്നു.
ഗീതുവും അതേസമയത്തു അമ്പലത്തിൽ എത്തിയിരുന്നു.
ഗീതു പ്രാർത്ഥന കഴിഞ്ഞു തിരിഞ്ഞുനടക്കാൻ സമയത്തു സന്ധ്യയെ അവൾ കണ്ടു.
അനൂപ് അപ്പോഴേക്കും അവിടെ വന്ന് സന്ധ്യയെ കൂട്ടിക്കൊണ്ടു പോയി.
അനൂപ് അവന്റെ ബുള്ളറ്റിനെ പിറകിൽ ഇരുത്തി സന്ധ്യയുമായി തൊട്ടുരുമ്മി പോകുന്നത് കണ്ടു അവൾ കണ്ണുകൾ ഇറുകെ അടച്ചു.
ഗീതുവിന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച
ഗീതു തൻറെ കാറെടുത്ത് അവരെ പിന്തുടർന്നു.
അനൂപ് വഴിയരികിലെ മിൽമ ബൂത്തിനു മുന്നിൽ വണ്ടി നിർത്തി പാൽ വാങ്ങാൻ പോകുന്നത് കണ്ടു ഗീതു വണ്ടി റോഡ് സൈഡിലേക്ക് ഒതുക്കിനിർത്തി.
അനൂപിനെയും കാത്തു സന്ധ്യ ഒരു കൈ ബുള്ളറ്റിന്റെ സീറ്റിൽ പിടിച്ച് ബുള്ളറ്റിൽ ചാരി നിൽക്കുകയാണ്.
ഇത് തന്നെയാണ് തനിക്ക് പറ്റിയ സമയമെന്ന് അറിഞ്ഞ ഗീതു കാർ സ്റ്റാർട്ട് ചെയ്തു ആക്സിലേറ്ററിൽ അമർത്തി.
കാർ ഒരു മുരൾച്ചയോടെ പൊടിപറത്തിക്കൊണ്ട് സന്ധ്യയെ ലക്ഷമാക്കി കുതിച്ചു .
സന്ധ്യക്ക് നേരെ പാഞ്ഞു വരുന്ന ഗീതുവിന്റെ കാർ പെട്ടെന്നാണ് പാലുമായി മിൽമ ബൂത്തിൽ നിന്നിറങ്ങിയ അനൂപിന്റെ കണ്ണിൽ പെട്ടത്.
തലേദിവസം ഗീതു തന്നോടു പറഞ്ഞ വാക്കുകൾ അനൂപിന്റെ കാതുകളിൽ മുഴങ്ങി.
പാൽ കവർ വലിച്ചെറിഞ്ഞുകൊണ്ട് അവൻ
"സന്ധ്യാ....മാറി നിൽക്കൂ"
എന്നുച്ചത്തിൽ വിളിച്ചു പറഞ്ഞവൾക്കരികിലേക്ക് ഓടി.
അവൻ പറഞ്ഞത് പക്ഷേ സന്ധ്യയ്ക്ക് മനസ്സിലായില്ല.
സന്ധ്യ അവനോട് കൈ പൊക്കി എന്താണെന്ന് ആംഗ്യത്തിൽ ചോദിച്ചു.
അനൂപ് പാഞ്ഞു ചെന്ന്
സന്ധ്യയുടെ കൈ പിടിച്ച് അവിടെ നിന്നും വലിച്ചു മാറ്റിയിട്ടു.
പക്ഷേ ദൗർഭാഗ്യവശാൽ അനൂപ് കാൽവഴുതി ഗീതുവിന്റെ വണ്ടിക്ക് മുന്നിലേക്ക് വീണു .
അനൂപ് തന്റെ വണ്ടിക്ക് മുന്നിലേക്ക് വന്ന് വീഴുന്നത് കണ്ട് ഗീതു പരിഭ്രമിച്ചു.
കാൽ ബ്രേക്കിലേക്ക് ആഞ്ഞു ചവിട്ടി എങ്കിലും വെപ്രാളത്തിൽ ആക്സിലേറ്ററിൽ ആണ് കാലമർന്നത്.
അനൂപിനെ തട്ടിത്തെറിപ്പിച്ച് കൊണ്ട് ഗീതുവിന്റെ വണ്ടി മുന്നോട്ടു കുതിച്ചു.
ഒരു നിമിഷം തരിച്ചു പോയ ഗീതു സമനില വീണ്ടെടുത്ത് വേഗം വണ്ടി നിർത്തി.
"അനൂപ്...അനൂപ്...എന്ന് വിളിച്ചുകൊണ്ട് അനൂപിന്റെ അരികിലേക്ക് പാഞ്ഞു ചെന്ന്
അവൾ അവനെ താങ്ങിയെടുത്ത് നെഞ്ചോട് ചേർത്തു പിടിച്ചു.
ഗീതു അവളുടെ കൈകൾ കൊണ്ട് അവന്റെ മുഖം തടവിക്കൊണ്ട് കരഞ്ഞു നിലവിളിച്ചു.
"ആരെങ്കിലും ഒന്ന് വണ്ടിയെടുക്കൂ.."
ടാക്സി ഡ്രൈവർമാരുടെ സഹായത്താൽ അവനെ വണ്ടിയിലേക്ക് കയറ്റാൻ ശ്രമിക്കവേ അവന്റെ ഇടതുകാൽ തൂങ്ങിയാടി.
തെറിച്ചു വരുന്ന ചോരത്തുള്ളികളും ചോരകൊണ്ട് ചെഞ്ചായം പൂശിയ അവന്റെ വസ്ത്രങ്ങളും മാംസം ഇളകി മാറി, പൊട്ടിപ്പിളർന്ന് പുറത്തേയ്ക്ക് തള്ളിയ അവന്റെ കാലിന്റെ അസ്ഥികളും കണ്ടു ഗീതു നെഞ്ച് പൊട്ടിക്കരഞ്ഞു.
ഗീതുവിൻെറ മുഖത്തേക്ക് നോക്കി വേദനകൊണ്ട് പുളയുന്ന അനൂപിനെ കണ്ടു അവൾ തളർന്നുവീണു.
എന്നാൽ തന്റെ കൺ മുമ്പിൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ.. ഒന്നും വിശ്വസിക്കാനാവാതെ.. സന്ധ്യ ഒരു പ്രതിമ
കണക്ക് മരവിച്ചു നിന്നു.
തളർന്നു വീണ ഗീതുവിനെയും സന്ധ്യയെയും കൂട്ടി ടാക്സി ഡ്രൈവർമാർ അവരുടെ വണ്ടികളിൽ ഹോസ്പിറ്റലിലേക്ക് കുതിച്ചു.
അത്യാഹിത വിഭാഗത്തിൽ അഡ്മിറ്റ് ചെയ്ത അനൂപിന് എത്രയും പെട്ടെന്ന് തന്നെ മേജർ സർജറി നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞ് അനൂപിനെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി.
എന്നാൽ ഇതേ സമയം ഗീതുവിനു ബോധം തെളിഞ്ഞപ്പോൾ "അനൂപ് ...അനൂപ്... എന്ന് വിളിച്ച് എഴുന്നേറ്റ് ഓടി.
അവളെ താൽക്കാലികമായി കാഷ്വാലിറ്റിയിൽ ഡ്രിപ് ഇട്ട് കിടത്തിയതായിരുന്നു.
ഡ്രിപ്പൊക്കെ വലിച്ചൂരി രക്തം വാർന്നൊഴുകുന്ന കൈകളുമായി അവൾ ഓരോ ബെഡിനരികിൽ കൂടെയും "അനൂപ്.... അനൂപ്... "
എന്ന് നിലവിളിച്ച് നടന്നുകൊണ്ടിരുന്നു.
ഒടുവിൽ നേഴ്സുമാർ വന്നവളെ ഒരു വിധത്തിൽ പിടിച്ച് കൊണ്ട് വരാൻ തുടങ്ങവേ... അവൾ കുതറിയോടി...
ഹോസ്പിറ്റൽ കോമ്പൗണ്ടിലൂടെ..
ഇടക്ക് പൊട്ടിച്ചിരികളും ഇടയ്ക്ക് പൊട്ടിക്കരച്ചിലുമായി...
