കിച്ചുന്റെ സ്വന്തം... തുടർക്കഥ 3 ഭാഗങ്ങളും ഒരുമിച്ചു വായിക്കൂ...

Valappottukal Page





രചന: ഗൗരിനന്ദ

"കിച്ചൂനെക്കുറിച് എല്ലാം അറിഞ്ഞു വെച്ചോണ്ട് മോളെന്തിനാ ഈ വിവാഹത്തിന് സമ്മതിച്ചേ...?? "

"ഇതിനേക്കാൾ ഒരുപാട് വേദന ഞാൻ സഹിച്ചിട്ടുണ്ട് അമ്മേ,,ഈ ജീവിതം അങ്ങ് അവസാനിപ്പിക്കാൻ വരെ തീരുമാനിച്ചതാ..പിന്നെ,,കിച്ചുവേട്ടനിൽ 
ഞാനൊരു കുറവും കാണുന്നില്ല..
എന്നെക്കൊണ്ട് പറ്റുന്ന പോലെ ഞാൻ കിച്ചുവേട്ടനെ നോക്കിക്കൊള്ളാം...അതിനു മുൻപ് കിച്ചുവേട്ടനിങ്ങനൊരു അവസ്ഥയിലെങ്ങനെയെത്തിന്നു എനിക്കറിയണം അമ്മേ...."

അല്പനേരം ആലോചിച്ചതിനു ശേഷം അമ്മ പറഞ്ഞു തുടങ്ങി...

"ആറു മാസങ്ങൾക്ക് മുൻപ് വരെ എന്റെ മോൻ ഇങ്ങനെ അല്ലാരുന്നു...എല്ലാകാര്യത്തിനും എവിടെയും ഓടിയെത്തും...എല്ലാര്ക്കും അവനെന്നുവെച്ചാൽ ജീവനാണ്...ഇത്രയും സൗഭാഗ്യങ്ങൾക്കിടയിൽ ജനിച്ചിട്ടും എന്റെ മോൻ ഒന്നിനെ ചൊല്ലിയും വാശിപിടിച്ചിട്ടില്ല...എനിക്കും ദേവേട്ടനും അവൻ ഒരുത്തൻ മാത്രവാ...MBA പാസായിക്കൊണ്ട് അവൻ കമ്പിനി ജോലികൾ സ്വയം ഏറ്റെടുത്തു...എല്ലാവര്ക്കും അവനെ വല്യ കാര്യവായിരുന്നു...അവൻ ജോയിൻ ചെയ്തേപിന്നെ കമ്പനിക്ക് വെച്ചടി വെച്ചടി കയറ്റവെ ഒണ്ടായിരുന്നൊള്ളു...ഒരു ദിവസം അവൻ ഒരു പെൺകുട്ടിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി...അവനിഷ്ടമുള്ള കുട്ടിയായിരുന്നു അത്...കീർത്തന,..നല്ല സ്വഭാവം...അതുകൊണ്ട് തന്നെ ഞങ്ങൾക്ക് യാതൊരു വിധ എതിർപ്പും ഇല്ലായിരുന്നു...കീർത്തനയുടെ വീട്ടിൽ ചെന്ന് അവരുടെ വിവാഹം ഉറപ്പിച്ചു...സന്തോഷത്തിന്റെ മാത്രം ദിവസങ്ങളായിരുന്നു അവ...കല്യാണത്തിന് ഒരാഴ്ച മുൻപ് രണ്ടാളും കൂടി ഔറ്റിംഗിന് പോയതായിരുന്നു...അവിടെ വെച്ച് കിച്ചുന്റെ ബൈക്കിൽ ഒരു ലോറി വന്നിടിച്ചു...കിച്ചു സൈഡിലെ പുല്ലിലേക്ക് ചെന്ന് വീണത് കൊണ്ട് അവന് കാര്യമായി ഒന്നും പറ്റിയിരുന്നില്ല...പക്ഷേ കീർത്തി റോഡിൽ തലയിടിച്ചു അപ്പൊ തന്നെ മരിക്കുകയും ചെയ്തു..അവന്റെ കണ്മുന്നിൽ വെച്ച് കീർത്തി മരണപ്പെട്ടത് അവനൊരു ഷോക്ക് ആയിരുന്നു...അവള്ടെ മരണത്തിനു കാരണം അവനാണെന്നുള്ള ചിന്തയും അവള്ടെ വേർപാടും എന്റെ കുഞ്ഞിന്റെ മാനസിക നില തന്നെ തെറ്റിച്ചു...ഇപ്പൊ കഴിഞ്ഞ കാര്യങ്ങൾ ഒന്നും അവനോർമ്മയില്ല...

മോളെ വേദിതെ,,,ഡോക്ടറിന്റെ നിർദ്ദേശപ്രകാരമാണ് ഞങ്ങൾ അവന് വേണ്ടി വിവാഹം ആലോചിച്ചത്...അന്ന് മോളെ അമ്പലത്തിൽ വെച്ച് കണ്ടപ്പോ എനിക്കൊരുപാടിഷ്ടായി...മോളിൽ ഞാനൊരു ദൈവീകത കണ്ടു...അന്വേഷിച്ചു മോൾടെ വീട്ടിൽ വന്നപ്പോ മോൾടെ അപ്പച്ചി എങ്ങനെയേലും മോളെ ഒഴിവാക്കാൻ നോക്കുവാണെന്ന് മനസിലായി...അവരോട് ഞാൻ കിച്ചുന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്  പറഞ്ഞിരുന്നു...മോളോട് അവർ ഒന്നും പറഞ്ഞിരുന്നില്ലന്ന് എനിക്ക് മനസിലായി...ഇന്ന് മുതൽ മോള് അവന്റെ ഭാര്യയാണ്...എന്റെ മോനെ ഞാൻ മോൾടെ കയ്യിലേൽപ്പിക്കുവാ..
ഹാ നേരം വൈകി,,,ആചാരങ്ങളൊന്നും തെറ്റിക്കണ്ട...മോള് ഈ പാല് കൊണ്ട് മുറിയിലേക്ക് പൊക്കോ..."

കയ്യിലേക്ക് പാല് വെച്ച് തന്നുകൊണ്ട് അമ്മ നേർത്ത ഒരു പുഞ്ചിരിയോടെ പറഞ്ഞതും തെളിമയില്ലാത്ത ഒരു പുഞ്ചിരി എന്നിലും തെളിഞ്ഞു...മുറിയിലേക്ക് പോകും വഴി കിച്ചുവേട്ടനെക്കുറിച്ചാണ് ഓർത്തത്..നിവേദ് കൃഷ്ണ,,,എല്ലാരുടെയും കിച്ചു...ഒറ്റനോട്ടത്തിൽ യാതൊരു കുറവും തോന്നിക്കാത്ത സുമുഖനായ ഒരു ചെറുപ്പക്കാരൻ...മാളിയേക്കൽ തറവാട്ടിലെ ഒരേ ഒരു ആൺതരി...ഇങ്ങനെ ഒരാലോചന വന്നപ്പോ അതിശയമായിരുന്നു...അപ്പച്ചി എനിക്ക് നല്ലത് വരുന്നതൊന്നും ചെയ്തിട്ടില്ല..പിന്നെയാണറിഞ്ഞത്,,,കിച്ചുവേട്ടന്റെ മാനസിക നില തെറ്റിയിരിക്കുന്നത് കൊണ്ടാണ് അപ്പച്ചി കണ്ണും പൂട്ടി സമ്മതിച്ചതെന്ന്...കല്യാണത്തിന് രണ്ട് ദിവസം മുൻപ് അപ്പച്ചി അമ്മാവനോട് പറയുന്നത് കേട്ടപ്പോഴാണ് ഇങ്ങനെയൊരു കാര്യം ഞാൻ അറിയുന്നത്...

"ഭ്രാന്തനെങ്കിൽ ഭ്രാന്തൻ,,,അങ്ങനെയേലും ആ നശൂലം ഇവിടുന്നൊന്ന് ഇറങ്ങി പോകുല്ലോ...അത് മതി,,,കണ്ണും കയ്യും കാണിച്ച് മയക്കി വെച്ചേക്കുവാ അവള് നമ്മടെ കാർത്തിനെ... "

വേദന ഒന്നും തോന്നിയില്ല...എനിക്ക് 10 വയസ്സുള്ളപ്പോ ആണ് അച്ഛൻ ആക്‌സിഡന്റിൽ മരിക്കുന്നത്... അച്ഛന്റെ വേർപാട് അമ്മയ്ക്ക് സഹിക്കാനായില്ല...അച്ഛൻ മരിച് ഒരാഴ്ച കഴിയും മുന്നേ അമ്മയും ഹൃദയം നൊന്ത് മരിച്ചു...അന്ന് മുതൽ ഞാൻ അപ്പച്ചിയുടെ വീട്ടിലായിരുന്നു...പ്രായം പോലും നോക്കാതെ അവരെന്നെ ഒരു വേലക്കാരിയെപ്പോലെയാണ് കണ്ടത്...ശരിക് ആഹാരം പോലും തന്നിരുന്നില്ല...അപ്പച്ചിയുടെ മോൻ കർത്തിക് ഏട്ടൻ എന്നോട് മിണ്ടുന്നതോ,,എന്തേലും കൊണ്ടുത്തരുന്നതോ അപ്പച്ചിക്ക് ഇഷ്ടല്ല...അതിന്റെ പേരിൽ കുറെ അടിച്ചിട്ടുണ്ട്,,കലി തീരും വരെ...എന്റെ അക്കൗണ്ടിൽ അച്ഛൻ മരിക്കുന്നതിന് മുൻപിട്ട പൈസ കൊണ്ടാണ് എന്നെ പഠിപ്പിച്ചത്...എനിക്ക് 18 വയസ് തികഞ്ഞപ്പോ 43 കാരനായ ഒരു രണ്ടാം കെട്ടുകാരനെകൊണ്ട് എന്റെ വിവാഹം നടത്താൻ അപ്പച്ചി തീരുമാനിച്ചിരുന്നു...കാർത്തിയേട്ടൻ ശക്തമായി എതിർത്തത് കൊണ്ടാണ് അന്ന് ഞാൻ രക്ഷപെട്ടത്...ഈ കല്യാണത്തിനും കർത്തിയേട്ടൻ എതിർത്തിരുന്നെങ്കിലും അപ്പച്ചി മുഖവിലയ്ക്കെടുത്തില്ല...ഇത്രയും അനുഭവിച്ച എനിക്ക് ഇനിയെന്തും നേരിടാനുള്ള ശക്തിയുണ്ടെന്ന് സ്വയം മനസിലാക്കിയാണ് ഞാനീ കല്യാണത്തിന് സമ്മതം മൂളിയത്...

ഓരോന്നാലോചിച്ചു സ്റ്റെപ് കയറി മുകളിൽ ചെന്നത് അറിഞ്ഞില്ല..റൂമിൽ കയറി നോക്കിയെങ്കിലും ആരെയും കണ്ടില്ലാത്തത് കൊണ്ട് പാല് ടേബിളിലേക്ക് വെച്ച് ഞാനാ മുറി ചുറ്റും നോക്കി...എല്ലാം നല്ല വൃത്തിയായി അടുക്കിപ്പെറുക്കി വെച്ചിരിക്കുന്നു...ഭിത്തിയിൽ മുഴുവനും കിച്ചുവേട്ടന്റ പല പോസിലുള്ള ഫോട്ടോസ്...ഓരോന്നും കൗതുകപൂർവം നോക്കിക്കൊണ്ട് ഇരിക്കുമ്പോഴാണ്  *"ട്ടോ"* ന്ന് ശബ്ദമുണ്ടാക്കി ഒരാൾ മുന്നിലേക്ക് വന്ന് ചാടിയത്... ഞെട്ടിക്കൊണ്ട് ഞാൻ രണ്ടടി പിന്നിലേക്ക് നീങ്ങി...ചിരിച്ചു കൊണ്ട് നിൽക്കുന്ന അയാളുടെ തിളങ്ങുന്ന ചെമ്പൻ മിഴികളിലേക്ക് ഞാൻ ഉറ്റുനോക്കി...

*കിച്ചുവേട്ടൻ....*

ചുണ്ടുകൾ ശബ്ധിച്ചതും കിച്ചുവേട്ടൻ അടുത്തേക്ക് വന്നു...പേടി തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല...

"പേരെന്നാ....?? "

നിഷ്കളങ്കമായി ചോദിക്കുന്ന കിച്ചുവേട്ടനെ കണ്ടപ്പോ അതിശയത്തോടൊപ്പം വാത്സല്യമാണ് തോന്നിയത്...അല്ലെങ്കിലും ഭാര്യയുടെ ആദ്യ മകൻ സ്വന്തം ഭർത്താവ് തന്നെയാണല്ലോ....

"വേദിത...."

പുഞ്ചിയോടെ ഞാനും മറുപടി പറഞ്ഞു.... 

"വേദിതയോ...?? എന്നാ ഞാൻ വേദുന്ന് വിളിച്ചോട്ടെ...."

"എന്നാ അങ്ങനെ ആട്ടെ...ഞാൻ കിച്ചുവേട്ടന്നും വിളിക്കും..."

"അമ്മ പറഞ്ഞല്ലോ എന്റെ കൂടി കളിക്കാൻ കൊണ്ടുവന്നതാ വേദുട്ടിനെയെന്ന്...എന്റെ കൂടെ ആരും കളിക്കാൻ വരില്ല...പുറത്ത്തും കൊണ്ട് പോകുല...വേദൂട്ടി എന്റെ കൂടെ കളിക്കാൻ കൂടുവോ...ഇല്ലെങ്കിൽ എന്നോട് മിണ്ടണ്ട..."

വേദൂട്ടിന്നുള്ള വിളി കേട്ടപ്പോ അച്ഛനെയാണ് ഓർമ വന്നത്..അച്ഛൻ എന്നെ അങ്ങനെയാരുന്നു വിളിക്കാറ്...പെട്ടന്ന് ഉള്ളിൽ ഒരു നോവുണർന്നെങ്കിലും അത് മറച്ചു പിടിച്ച് എന്റെ ഉത്തരത്തിനായി മിഴിയൂന്നി നിൽക്കുന്ന കിച്ചുവേട്ടനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി...

"അയ്യേ,,,എന്തായിത് കിച്ചുവേട്ടാ...ഞാൻ കിച്ചുവേട്ടന്റെ കൂടെ കളിക്കാനല്ലേ വന്നത്...നമുക്ക് കളിക്കാല്ലോ...നാളെ പുറത്ത്തും പോകാട്ടോ..."

"ശരിക്കും...??? "

കണ്ണും വിടർത്തി കിച്ചുവേട്ടൻ അത്ഭുതത്തോടെ ചോദിച്ചു...ഞാൻ കണ്ണ് രണ്ടും ചിമ്മി കാണിച്ചതും കിച്ചുവേട്ടൻ ചിരിച്ചോണ്ട് എന്നെ കെട്ടിപ്പിടിച്ചു...ഒരു നിമിഷം ഞാനൊന്ന് പകച്ചു പോയെങ്കിലും കിച്ചുവേട്ടന്റ പ്രകൃതം തന്നെ അത് മാറ്റിച്ചു...

"വേദൂട്ടി എന്റെ കൂടെയാ കിടക്കാ...?? "

"അതേലോ,,,എന്തെ കിച്ചുവേട്ടന് ഇഷ്ടല്ലേ...?? "

"വേദൂട്ടി കിടന്നോ...കിച്ചൂന് വേദൂട്ടിയെ ഇഷ്ടായി...."

ഞാൻ ഒന്ന് പുഞ്ചിരിച്ചതും കിച്ചുവേട്ടൻ എന്തോ ചോദിക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി...

"എന്താ കിച്ചുവേട്ടാ,,,,വേദൂട്ടിയോട് എന്തേലും ചോദിക്കാനുണ്ടോ...?? "

"ഉം....ഞാനിന്ന് വേദൂട്ടീടെ മടിയിൽ കിടന്നോട്ടെ,,,വേദൂട്ടിക്ക് ദേഷ്യവാണേൽ വേണ്ടാ..."

"എനിക്ക് ഒരു ദേഷ്യവുവില്ല കിച്ചുവേട്ടാ...ഇനി മുതൽ വേദു കിച്ചുവേട്ടന്റെയല്ലേ...വാ... "

കിച്ചു വേദുവിന്റെ മടിയിൽ തലവെച്ചു കിടന്നു...അവളവന്റെ മുടിയിഴയിൽ കൂടി പതിയെ തഴുകിക്കൊണ്ട് ഇരുന്നു... ഉറക്കം വരാതെ എന്തൊക്കെയോ പറയുന്നുണ്ട്... അതിന് മറുപടിയെന്നോണം വേദു ചിരിച്ചും കളിയാക്കിയും ഒപ്പം കൂടി...തലമുടിയിൽ തഴുകിക്കൊണ്ട് ഇരുന്നതിനാൽ കിച്ചു പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു...അവനെ നേരെ കിടത്തി നെഞ്ച് വരെ പുതപ്പിച്ചു വേദുവും അവനരുകിലായി കിടന്നു....എത്ര പെട്ടന്നാണ് കിച്ചുവേട്ടനുമായി അടുത്തത്...ഉള്ളിലൂറിയ ചിരിയോടെ വേദു പതിയെ മിഴികൾ അടച്ചു....

രാവിലെ വേദു എണീക്കുമ്പോ കിച്ചു ശാന്തമായി ഉറങ്ങുകയായിരുന്നു...കുളിച്ചു ഫ്രഷ് ആയി ഒരു ചുരുദാറും എടുത്തിട്ട് വേദു താഴെക്കിറങ്ങി...ഹാളിൽ പത്രം വായിച്ചോണ്ടിരിക്കുന്ന അച്ഛനെ കണ്ടതും അവളൊന്ന് പുഞ്ചിരിച്ചു...

"ആഹാ,,മോള് നേരത്തെ എണീറ്റോ...ഇന്നലെ കിച്ചു വഴക്കൊന്നും കാണിച്ചില്ലല്ലോ..."

"ഇല്ലച്ഛാ,,,കിച്ചുവേട്ടൻ എന്നോട് കൂട്ടായിട്ടുണ്ട്..."

അതും കേട്ടാണ് അമ്മ ഹാളിലേക്ക് വന്നത്.... 

"മോൾക്ക്‌ ഞങ്ങളോട് ദേഷ്യമുണ്ടോ...?? "

"എന്തിനാമ്മേ ദേഷ്യം...?? എനിക്കൊരു ദേഷ്യവുമില്ല..അമ്മയ്ക്കും അച്ഛനും ഞാനൊരു വാക്ക് തരുവാ...കിച്ചുവേട്ടനെ ഞാനാ പഴയ കിച്ചുവേട്ടൻ ആക്കി മാറ്റിയിരിക്കും..."

എന്റെ മറുപടി അവരിൽ സന്തോഷം നിറച്ചിട്ടുണ്ടെന്ന് അവരുടെ മുഖം വിളിച്ചോതുന്നുണ്ട്...അമ്മ എന്തോ പറയാൻ തുടങ്ങിയതും മുകളിൽ നിന്ന് *"വേദൂട്ടി......"*ന്നുള്ള കിച്ചുവേട്ടന്റെ വിളി കേട്ടു... 

"കിച്ചുവേട്ടൻ എണീറ്റന്ന് തോന്നുന്നു അമ്മേ...ഞാനെന്നാൽ ചെല്ലട്ടെ..."

വേദുവിന്റെ പറച്ചിൽ മഹാദേവനും സുഭദ്രയ്ക്കും അതിശയത്തോടൊപ്പം ആശ്വാസവും നൽകി...മുറിയിലെത്തിയ വേദു കാണുന്നത് ബെഡിൽ ചമ്രം പടിഞ്ഞിരുന്നു താടിക്ക് കൈകൊടുത്തിരിക്കുന്ന കിച്ചുനെയാണ്...അവളെ കണ്ടതും അവന്റെ മുഖം വിടർന്നു... 

"എവിടെ പോയതാ വേദൂട്ടി എന്നെ തനിച്ചാക്കി..."

"അതോ,,,ഇന്ന് പുറത്ത് പോകേണ്ടതല്ലേ...അമ്മയോട് പോകുന്ന കാര്യം പറയാൻ പോയതാ..."

"എന്നാ വാ പോകാം..."

"അയ്യടാ അത് പറ്റൂല്ല....ആദ്യം പോയി പല്ല് തേച്ച് കുളിച്ച് ഭക്ഷണവും കഴിച്ചിട്ട് വേണം പോകാൻ...ഇല്ലെങ്കിൽ വേദൂട്ടി വരൂലാട്ടോ..."

"വേദൂട്ടി വരണം,,,ഞാൻ എല്ലാം ചെയ്തോളാം..."

അതും പറഞ് കിച്ചു വേഗം ഫ്രഷാവാൻ പോയി..വേദു ഒരു ചിരിയോടെ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകി വിടർത്തിയിട്ടു...എന്തുകൊണ്ടോ അവനിലേക്ക് ആരോ അവളെ വലിച്ചടുപ്പിക്കും പോലെ തോന്നിയവൾക്ക്...കിച്ചുന്റെ നിഷ്കളങ്കമായ പെരുമാറ്റം അവളെ ഒറ്റ ദിവസം കൊണ്ട് തന്നെ സ്വാദീനിച്ചിരുന്നു...കുളിച്ചു ഫ്രഷായിവന്ന കിച്ചുനേ കൂട്ടി വേദു താഴേക്ക് പോയി...അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്നു ഫുഡ്‌ കഴിച്ചു...കഴിച്ചു കഴിഞ്ഞതും കിച്ചു പുറത്തേക്ക് പോകാമെന്നു പറഞ്ഞ് ഒച്ച വെക്കാൻ തുടങ്ങി.... 

"പോകാം കിച്ചുവേട്ടാ...അതിന് മുന്നേ നമുക്ക് പൂജാമുറിയിൽ കേറി ഒന്ന് പ്രാർത്ഥിക്കാം...വന്നേ..."

അവനെയും പിടിച്ചു കൊണ്ട് വേദു പൂജാമുറിയിലേക്ക് കേറി...അവൾ കണ്ണടച്ച് പ്രാർത്ഥിക്കുന്നത് കണ്ട് കിച്ചു ഒരു നിമിഷം ദൈവങ്ങളെയും വേദൂനെയും മാറി മാറി നോക്കി... 

"വേദൂട്ടി,,,എന്താ പ്രാർത്ഥിക്കുന്നെ..??"

"നന്ദി പറയുവാ കിച്ചുവേട്ടാ...വേദൂട്ടിക്ക് കിച്ചുവേട്ടനെ തന്ന ദൈവത്തോട് നന്ദി പറയുവാരുന്നു..."

"ഞാൻ കണ്ടിട്ടുണ്ടല്ലോ അമ്മ ഇവരെനോക്കി കരയുന്നത്...അതെന്തിനാ വേദൂട്ടി..."

"അത്...അത് സന്തോഷം കൊണ്ടാ കിച്ചുവേട്ടാ...കിച്ചുവേട്ടനെ പോലെ ഒരു മകനെ കിട്ടയതിന്റെ സന്തോഷാ..."

അത് പറഞ്ഞതും കിച്ചുവേട്ടന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി...പുറകിൽ നിന്ന് ദേവനും സുഭദ്രയും ഇതൊക്കെ കാണുന്നുണ്ടായിരുന്നു...എന്തുകൊണ്ടോ അവരുടെ കണ്ണുകൾ ഈറനണിഞ്ഞു...

വേദൂട്ടിയുടെ കൈ പിടിച്ചു കിച്ചു മുറ്റത്തേക്കിറങ്ങി...ഗേറ്റ് കടന്ന് നടന്ന് വരുന്ന മധ്യവയസ്കനെ കണ്ടതും വേദു ഇതാരാണെന്ന അർത്ഥത്തിൽ നോക്കി...അവളുടെ മുഖം വായിച്ചെന്നപോലെ കിച്ചു പറഞ്ഞു തുടങ്ങി... 

"അത് മാധവൻ ചേട്ടനാ...വണ്ടി ഓടിക്കാൻ അറിയും..."

മാളിയേക്കൽ തറവാട്ടിലെ ഡ്രൈവറാണ് മാധവേട്ടനെന്ന് അവൾക്ക് മനസിലായി...

"ആഹാ,,,,കിച്ചുമോൻ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ...ആരാ ഈ കൂടെയുള്ളത്...??"

ഒരാഴ്ച ലീവായതിനാൽ കല്യാണം കഴിഞ്ഞ കാര്യമൊന്നും മാധവേട്ടൻ അറിഞ്ഞിരുന്നില്ല... 

"ഇതെന്റെ കൂട്ടുകാരിയാ...വേദൂട്ടി..."

കിച്ചു ചിരിച്ചോണ്ട് പറഞ്ഞതും അറിയാതെ ഒരു നോവ് ഉള്ളിൽ പടരുന്നതായി തോന്നി...അറിയാതെ കൈ താലിയിൽ മുറുകി..എന്റെ നെറ്റിയിലെ സിന്ദൂരവും മറ്റും കണ്ട് എന്തോ മനസിലായ പോലെ മാധവേട്ടൻ മുഖത്ത് ചെറിയൊരു ചിരി വരുത്തി...അപ്പോഴേക്കും കിച്ചുവേട്ടൻ എന്നെയും കൊണ്ട് നടക്കാൻ തുടങ്ങിയിരുന്നു...കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന പഠശേഖരത്തിനു ഒത്ഥനടുവിലൊരു ഇരുനിലവീട്...അതാണ്‌ മാളിയേക്കൽ തറവാട്...കുറച്ചു നടന്നാൽ പറമ്പ്, അവിടെ തെങ്ങും വാഴയും കവുങ്ങും ഒക്കെ തലവിടർത്തി നിൽക്കുന്നു...കിളികളുടെ നാദവും മറ്റും അവിടെയൊരു സ്വർഗം പോലെ തോന്നിച്ചു...എന്നെപ്പോലെ കിച്ചുവേട്ടനും എല്ലാം കൗതുകത്തോടെ വീക്ഷിക്കുവായിരുന്നു...ഓരോന്ന് ചിരിച്ചും കളിച്ചും നീങ്ങുന്ന കിച്ചുവിലായിരുന്നു വേദൂന്റെ ശ്രദ്ധ...പറമ്പിലായി നീലയും പച്ചയും ഇടകലർന്ന അത്യാവശ്യം വലിയ കുളം കണ്ടതും വേദൂന്റെ മുഖം വിടർന്നു...അവിടേക്ക് നടക്കാനാഞ്ഞതും കിച്ചു വേണ്ടാന്ന അർത്ഥത്തിൽ അവള്ടെ കയ്യിൽ പിടിച്ചു... 

"എന്തിനാ കിച്ചുവേട്ടാ പേടിക്കണേ...ഞാനില്ലേ കൂടെ,,നമുക്ക് പോയി വരാന്നെ..."

"അവിടെ പോണ്ട വേദൂട്ടി,,,അമ്മ അവിടെ പോകരുതെന്ന് പറഞ്ഞിട്ടുണ്ട്...അവിടെ നല്ല ആഴവാ...വേണ്ട വേദൂട്ടി..."

കിച്ചു അത്രയും പറഞ്ഞതുകൊണ്ടുതന്നെ വേദു മറുത്തൊന്നും പറയാതെ അവനോടൊപ്പം തിരിച്ചു നടന്നു...കുറെ നേരം ചുറ്റിക്കറങ്ങിയാണ് അവർ വീട്ടിലേക്ക് എത്തിയത്...അച്ഛൻ പുറത്തെവിടെയോ പോയിരുന്നു...അമ്മ സഹായത്തിന് നിൽക്കുന്ന ചേച്ചിയോടായി എന്തൊക്കെയോ പറയുന്നുണ്ട്...കിച്ചു വേദുവിനെയും കൂട്ടി നേരെ മുറിയിലേക്ക് ചെന്നു... 

"വേദൂട്ടി,,,,ശരിക്കും വേദൂട്ടിയും ഞാനും തമ്മിൽ എന്താ ബന്ധം...?? "

താലികെട്ടിയവന്റെ നാവിൽ നിന്ന് ആ ചോദ്യം കേട്ടതും ഹൃദയം തകർന്ന പോലെ തോന്നിയവൾക്ക്...സങ്കടം മറച്ചു പിടിച്ചു അൽപനേരം ആലോചിച്ച ശേഷം വേദു ഒരു ബുക്കും പേനയും എടുത്തുകൊണ്ട് അവനരുകിലായി വന്നിരുന്നു..കിച്ചു ഒന്നും മനസിലാകാതെ അവളെ നോക്കി... 

"ഞാൻ കിച്ചുവേട്ടന്റെ ആരാണെന്നറിയാൻ ഒരു വഴിയുണ്ട്...നമുക്ക് FLAMES നോക്കിയാലോ...?? "

"FLAMES ഓ...?? അതെന്താ...?? "

"അതൊക്ക ഉണ്ട് കിച്ചുവേട്ടാ...നോക്കണോ വേണ്ടയോ..?? "

"മ്മ്ഹ്ഹ്...നോക്കണം...."

കിച്ചു പറയുന്നത് കേട്ടതും വേദു ചിരിച്ചോണ്ട് ബുക്കിൽ ഓരോന്ന് എഴുതാൻ തുടങ്ങി..അവളെന്താ ചെയ്യുന്നതെന്ന് ശ്രദ്ധയോടെയും കൗതുകത്തോടെയും നോക്കി കിച്ചു അരികിലിരുന്നു... 

Kichu vedhu

F̸ L̸ A̸​ M E̸ S̸

[Marriage]...നോക്കിക്കഴിഞ്ഞതും വേദു ചിരിയോടെ അവനെ നോക്കി...ഒന്നും മനസിലാകാതെ കിച്ചു അവളെയും... 

"ഞാനെന്താ നോക്കിയെന്ന് കിച്ചുവേട്ടന് മനസിലായോ...???"

"എനിക്കൊന്നും മനസിലായില്ല വേദൂട്ടി..."

"അതായത്,,,കിച്ചുവേട്ടന്റെ ആരാ വേദൂന്ന് ഞാൻ FLAMES നോട്‌ ചോദിച്ചു...FLAMES പറയാ,,,കിച്ചുവേട്ടനും വേദൂട്ടിയും തമ്മിലുള്ള മാര്യേജ് കഴിഞ്ഞുന്ന്..."

"അപ്പൊ നമ്മടെ മാര്യേജ് കഴിഞ്ഞോ..??? "

"കഴിഞ്ഞല്ലോ...ഞാൻ കിച്ചുവേട്ടന്റെ ഭാര്യ കൂടിയാട്ടോ..."

"അപ്പൊ വേദൂട്ടിക്ക് എന്നെ ഇഷ്ടാണോ...?? "

"അതേലോ,,,ഒരുപാട് ഒരുപാട് ഇഷ്ടം...വേദൂട്ടീടെ ജീവനല്ലേ ഈ കിച്ചുവേട്ടൻ..."

അവന്റെ താടിയിൽ പിടിച്ചു കൊഞ്ചിച് കൊണ്ട് വേദു പറഞ്ഞു...ഓരോന്ന് പറഞ്ഞിരുന്ന് ഉച്ചയ്ക്ക് ചോറുണ്ണാനായപ്പോഴേക്കും അവരിറങ്ങി ചെന്നു...കിച്ചു പതിവിലേറെ സന്തോഷവാനാണെന്ന് അവന്റെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു...കഴിക്കുന്നതിനിടയിലും വാ തോരാതെ ഇന്ന് കണ്ട കാഴ്ചകൾ വിവരിക്കുന്ന കിച്ചുവിനെ മൂവരും പുഞ്ചിരിയോടെ കേട്ടിരുന്നു...ചോറുണ്ടത്തിന്റെ ക്ഷീണത്തിൽ ഉച്ചമയക്കത്തിലായിരുന്ന കിച്ചുവിനെ ഉണർത്തതെ വേദു പുറത്തേക്കിറങ്ങി...വീടൊക്കെ ഒന്ന് ചുറ്റിക്കാണാനായി സൈഡിലെ റൂമിൽ നിന്നും തുടങ്ങി...മുകളിലെ നാലാമത്തെ മുറി മാത്രം തുറക്കാൻ പറ്റുന്നില്ലയിരുന്നു...അവിടെ ആരുടെ മുറിയാണെന്ന് ഓർത്തു നിക്കുമ്പോഴാണ് തോളിൽ ഒരു കരസ്പർശം ഏറ്റത്...തിരിഞ്ഞുനോക്കുമ്പോ അമ്മയാണ്.. 

"ഇത് കിച്ചുന്റെ മുറിയാണ് മോളെ,,, ആക്സിഡന്റിന് ശേഷം കിച്ചുനെ ഈ മുറിയിലായിരുന്നു കിടത്തിയത്...ഇവടെ കിടക്കുമ്പോ തലപൊട്ടിപ്പിളരും പോലെയാണെന്ന് പറഞ്ഞ് കിടപ്പ് മാറ്റിയതാ..."

"എനിക്കീ മുറിയൊന്ന് കാണാൻ പറ്റോ അമ്മേ...?? "

"അതിനെന്താ,,,മോള് വാ..."

താക്കോൽ കൊണ്ട് റൂം തുറന്ന് അമ്മ എന്നെയും കൂട്ടി അകത്ത് കയറി..കുറേനാൾ തുറക്കാതെയിരുന്നതിന്റെ ഒരു സ്മെൽ അപേക്ഷിച്ചു ആ മുറി തീർത്തും വൃത്തിയുള്ളതായിരുന്നു...സൈഡിലായി ഷെൽഫിൽ നിറയെ പുസ്തകങ്ങൾ,,,ബെഡിന്റെ മുകളിലെ ചുവരിലായി കിച്ചുവേട്ടനും അച്ഛനും അമ്മയും ഒരുമിച്ചിരിക്കുന്ന വലിയ ഫോട്ടോ....ഗ്ലാസ്‌ ഡോർ തുറന്നാൽ ഒരു ബാൽകണി...അവിടെ നിന്നാൽ ഒരുവിധം എല്ലാ കാഴ്ചയും കാണാം..നല്ല തണുത്ത കാറ്റും...

"ഇതാ മോളെ കീർത്തന..."

കയ്യിലെ ഡയറിക്കിടയിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് നീട്ടുമ്പോ ഞാൻ ആകാംഷയോടെ അതിലേക്ക് നോക്കി...കിച്ചുവേട്ടനോട് ചേർന്ന് നിൽക്കുന്ന ഒരു പെൺകുട്ടി...ആദ്യം കണ്ടപ്പോ നെഞ്ചിൽ കത്തി വെച്ച് വരയുന്ന പോലെയൊരു വേദന...ഞാൻ ആ പെൺകുട്ടിയെ സൂഷ്മമായി നിരീക്ഷിച്ചു...കൊള്ളാം,,,എന്തുകൊണ്ടും എന്നേക്കാൾ സുന്ദരിയായ അത്യാവശ്യം മോഡേൺ പെൺകുട്ടി..നല്ല മുടിയുണ്ട്...കിച്ചുവേട്ടൻ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്..രണ്ടുപേരുടെയും ചുണ്ടിൽ മനോഹര്മായ പുഞ്ചിരി...എന്തുകൊണ്ടോ തെല്ലൊരു കുശുമ്പ് തോന്നി...അമ്മയ്ക്ക് ആ ഫോട്ടോ തിരിച്ചു കൊടുക്കുമ്പോ എന്തോ ഒരു വേദന എന്നെ വന്നു പൊതിഞ്ഞിരുന്നു...റൂം അടച്ചു അമ്മ എന്നെയും കൊണ്ട് താഴേക്ക് പോയി.. 

"കിച്ചുവേട്ടന് ഇഷ്ടമുള്ള ഫുഡ്‌ എന്താമ്മേ...?? "

"അവന് ഉണ്ണിയപ്പം ഭയങ്കര ഇഷ്ടാ മോളെ,,,ഒരെണ്ണം ബാക്കി വെക്കില്ല... പണ്ടും അതെ ഇപ്പോഴും അതെ..."

എന്തോ ഓർത്തുകൊണ്ട് അമ്മ പറഞ്ഞതും ഞാനൊരു ചിരിയോടെ അത് കേട്ടിരുന്നു...

࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈

"ട്ടോ....."

"ആാാഹ് അമ്മേ...."

ഞെട്ടിക്കൊണ്ട് തിരിഞ്ഞ വേദു കാണുന്നത് ചിരിയോടെ നിൽക്കുന്ന കിച്ചുനെയാണ്...

"എന്താ കിച്ചുവേട്ടാ ഇത്..ഞാൻ പേടിച്ചു പോയിട്ടോ..അങ്ങ് മാറി നിന്നെ...ഞാൻ ഉണ്ണിയപ്പം ചുടുവാ...എണ്ണ ദേഹത്തു തെറിക്കുട്ടോ..."

കപട ദേഷ്യത്തോടെ അവൾ പറഞ്ഞു...

"ഞാൻ ചുടാം വേദൂട്ടി..."

"വേണ്ട കിച്ചുവേട്ടാ,,,ഞാൻ ഉണ്ടാക്കി തരാന്നെ..."

പറയുന്നത് കേക്കാതെ എന്റെ കയ്യിൽ നിന്നും മേടിക്കാൻ നോക്കിയതും എണ്ണ തെറിച്ചു കിച്ചുവേട്ടന്റെ കയ്യിലേക്കായി വീണു...

"ആാാഹ്,,,,,,വേദൂട്ടി എന്റെ കൈ..."

"ദൈവമേ,,,ഞാൻ പറഞ്ഞതല്ലായിരുന്നോ കിച്ചുവേട്ടാ,,,കണ്ടില്ലേ കൈ പൊള്ളിയത്..ഇങ് വന്നേ..."

അവന്റെ കൈ പിടിച്ചു വെപ്രാളംത്തോടെ നിറഞ്ഞ കണ്ണാലെ പറയുന്ന അവളെ അവൻ ചുണ്ടിൽ വിരിഞ്ഞ ചിരിയാലെ നോക്കി...

"ഒരു തുള്ളിയെ തെറിച്ചൊള്ളത് കൊണ്ട് ഭാഗ്യം,,,അതെങ്ങനെയാ പറഞ്ഞാൽ കേക്കണ്ടേ..."

മരുന്ന് വെച്ചോണ്ടിരുന്നപ്പോ വേദൂനെ തന്നെ നോക്കുവായിരുന്നു കിച്ചു...

"എന്റെ കയ്യിൽ എണ്ണ വീണപ്പോ വേദൂട്ടി എന്തിനാ കരഞ്ഞേ...?? "

അവന്റെ ചോദ്യം കേട്ടപ്പോഴാണ് താൻ കരയുകയായിരുന്നുവെന്ന് പോലും അവൾക്ക് മനസിലായത്...

"അത്,,,,,കിച്ചുവേട്ടന് വേദനിച്ചാൽ വേദനിക്കുന്നത് വേദൂട്ടിക്കും കൂടെയാ.."

"എന്നിട്ട് വേദൂട്ടീടെ കയ്യിൽ പാടൊന്നും കാണുന്നില്ലല്ലോ..പിന്നെങ്ങനെയാ വേദനിക്കുന്നെ...?? "

"കിച്ചുവേട്ടന് പൊള്ളിയത് കയ്യിലാണെങ്കിൽ വേദൂട്ടിക്ക് പൊള്ളിയത് ദേ ഇവിടെയാണ്‌...."

അവന്റെ കയ്യെടുത്ത് തന്റെ നെഞ്ചിലായി വെച്ചുകൊണ്ട് അവൾ പറഞ്ഞു....

"അത് പോട്ടെ,,,കിച്ചുവേട്ടന് ഉണ്ണിയപ്പം വേണ്ടേ...കൊതിയന് ഞാൻ എടുത്തു തരാട്ടോ..."

കിച്ചുന്റെ കൈ പിടിച്ചു കൊണ്ട് അവളൊരു ചിരിയോടെ പറഞ്ഞു....

࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈

"കിച്ചുവേട്ടാ,,,,കിച്ചുവേട്ടൻ വേദൂട്ടിയെ മറക്കുവോ...?? "

കിച്ചുവിന്റെ നെഞ്ചിൽ തലവെച്ച് കിടക്കുവായിരുന്ന വേദൂ സംശയത്തോടെ ചോദിച്ചു...

"വേദൂട്ടിക്ക് കിച്ചുവിനെ വിശ്വാസമില്ലേ...?? "

അവന്റെയാ ചോദ്യത്തിൽ അവള് നെഞ്ചിൽ നിന്ന് തലയുയർത്തി അവനെ നോക്കി...

"വേദൂട്ടിക്ക് കിച്ചുവേട്ടനെ വിശ്വാസവാ..ഇനി കിച്ചുവേട്ടന് വേദൂട്ടിയെ വേണ്ടാന്ന് പറഞ്ഞാൽ സത്യായിട്ടും വേദൂട്ടി പിന്നെ ജീവനോടെ കാണില്ല...നോക്കിക്കോ...."

"അപ്പൊ വേദൂട്ടിക്ക് വേറെ ആരുല്ലേ...?"

"ഇല്ല കിച്ചുവേട്ടാ,,വേദൂട്ടിക്ക് വേറെയാരൂല്ല...കിച്ചുവേട്ടൻ കൂടി വേണ്ടാന്ന് പറഞ്ഞാ പിന്നെ വേദു ആർക്ക് വേണ്ടിയാ ജീവിക്കുന്നെ...ചെറുപ്പത്തിലെ തന്നെ വേദൂട്ടിക്ക് സ്വന്തമായിരുന്ന അച്ഛനും അമ്മയും എന്നെ വിട്ടു പോയി..."

അത് പറഞ്ഞപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞിരുന്നു...

"വേദൂട്ടിക്ക് ഞാനില്ലേ...?? കിച്ചു വേദൂട്ടിനെ ആർക്കും കൊടുക്കില്ല..."

അതും പറഞ്ഞവൻ അവളെ ചേർത്ത് പിടിച്ചു...ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും കടന്ന് പോയി...ഇതിനിടയിൽ കിച്ചുവിന്റെ ചെക്കപ്പും മുറയ്ക്ക് നടന്നു...വേദു ഇല്ലാതെ ഒരുനിമിഷം പോലും പറ്റാതെയായിരിക്കുന്നു കിച്ചൂന്...അവരുടെ വിവാഹം കഴിഞ്ഞ് ഇന്നേക്ക് രണ്ട് മാസം പിന്നിട്ടു...

"നമുക്കിന്നൊന്ന് അമ്പലത്തിൽ പോകാം മോളെ..."

"അമ്മേ,,,കിച്ചുവേട്ടൻ ഒറക്കവാ..."

"അവൻ ഉണരുമ്പോഴേക്കും നമുക്ക് തൊഴുതിട്ട് വരാമെന്നേ..സമയം 6മണി ആകുന്നല്ലേ ഒള്ളൂ...കിച്ചു എണീക്കുമ്പോഴേക്കും ഏഴൊക്കെ കഴിയും...അമ്പലം തൊട്ടടുത്തല്ലേ,,,നമുക്ക് പോയിട്ട് വരാം..."

"ശരി അമ്മേ...എന്നാ ഞാൻ പോയി റെഡി ആയിട്ട് വരാം..."

"കിച്ചുന്റെ വാശിക്കാ ഇങ്ങനെയൊരു സ്ഥലം വീടുപണിക്ക് തിരഞ്ഞെടുത്തത്...സിറ്റിയിലെ ബഹലങ്ങളൊന്നുമില്ലാത്ത ശാന്തമായ ഒരിടം...കീർത്തിമോൾക്കും അത് തന്നെയായിരുന്നു താല്പര്യം..."

വയലോരത്തോടെയുള്ള യാത്രയിൽ അമ്മ പറഞ്ഞു തുടങ്ങി...

"ഇട ദിവസങ്ങളിൽ അച്ഛൻ പറമ്പിലേക്കിറങ്ങും...നമ്മുടെയ ഈ കാണുന്ന വയൽ,,,ബാക്കിയൊക്കെ വേറെ ആൾക്കാരുടെയാ...പണിയാനും മറ്റും ആൾക്കാരെ വെച്ചിട്ടുണ്ട്..."

അമ്മ പറയുന്നതെല്ലാം വേദൂ മൂളി കേട്ടു...അമ്പലത്തിൽ ചെന്ന് കിച്ചുവിന്റ പേരിൽ അർച്ചന നടത്തി...കിച്ചുവിന്റ അസുഖം മാറാൻ അകമഴിഞ്ഞ് പ്രാർത്ഥിച്ചു...എല്ലാവരുടെയും കാര്യം പറയുന്നതിനിടയിൽ തന്റെ കാര്യം പറയാൻ മറന്നിരുന്നു...ഇതേ സമയം ഉറക്കമുണർന്ന കിച്ചു വേദൂനെ കാണാതെ അപ്സെറ്റ് ആവാൻ തുടങ്ങിയിരുന്നു...അവൻ താഴെ വന്ന് വിളിച്ചിട്ടും അവളെ കാണാത്തത് കൊണ്ട് മുറ്റത്തേക്കിറങ്ങിയതും ഗേറ്റ് കടന്ന് വരുന്ന വേദൂനെയും അമ്മയെയും കണ്ട് അവിടേക്ക് പാഞ്ഞു...ഓടി ചെന്ന് അവളെ ഇറുക്കെ പുണരുമ്പോൾ വേദു ഒരുനിമിഷം തറഞ്ഞു നിന്ന് പോയി...വേദൂനെ കാണാത്തത്തിന്റെയാണെന്ന് മനസിലാക്കിയ അമ്മ അവരെ ഒരു ചിരിയോടെ നോക്കി അകത്തേക്ക് പോയി...

"എവിടെപ്പോയതാ വേദൂട്ടി...?? "

"കിച്ചുവേട്ടന് വേണ്ടി പ്രാർത്ഥിക്കാൻ പോയതാ...വാ ഞാൻ പ്രസാദം തൊട്ട് തരാം..."

അവര് സന്തോഷത്തോടെ അകത്തേക്ക് പോകുന്നത് നിറഞ്ഞ ചിരിയോടെ അച്ഛൻ നോക്കി...ആ ചിരിയിൽ ഒരു ദുഃഖവും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു...


To Top