രചന: Jisha Raheesh (Sooryakanthi)
ശാരദ പറഞ്ഞത് കേട്ട് ശരത് അവരെ ഒന്ന് നോക്കി, എഴുന്നേറ്റു കൈ കഴുകി ഫോണെടുത്തു മുറ്റത്തേക്കിറങ്ങി..
രണ്ടാമത്തെ റിങ്ങിൽ തന്നെ ലയ കാൾ അറ്റൻഡ് ചെയ്തിരുന്നു..
"ഹലോ.. "
"തനിക്ക് തോന്നുമ്പോൾ ഇറങ്ങി പോവാൻ, ഇതെന്താ സത്രമാണെന്ന് കരുതിയോ..? "
"ഞാൻ.. ഞാൻ ശാരദാമ്മയോട് പറഞ്ഞിരുന്നു.. ഒരു പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാനുണ്ടായിരുന്നു.. അതിന്റെ ഡേറ്റ് മാറ്റി.. അതാ.. "
"ശാരദാമ്മയാണോ തന്നെ അവിടെ കൊണ്ടാക്കിയത്?.. ഡൽഹിയിൽ വളർന്ന കൊച്ചിന് വയനാട്ടിലേക്ക് ഒറ്റയ്ക്ക് പോവാൻ കൂട്ട് വേണ്ടാന്നറിയാഞ്ഞിട്ടല്ല, ഓരോ തവണയും അവിടെ കൊണ്ടു വിടുകയും കൂട്ടികൊണ്ട് വരികയും ഒക്കെ ചെയ്യുന്നത്… "
ലയ ഒന്നും മിണ്ടിയില്ല.. കുറച്ചു കഴിഞ്ഞതും കാൾ കട്ട് ആയി..
ലയ ഫോൺ ബെഡിലേക്ക് ഇട്ടു, കൈകൾ കൊണ്ടു മുഖം മറച്ചിരുന്നു.. കണ്ണുകൾ നിറഞ്ഞിരുന്നു…
ഒറ്റ ദിവസം കൊണ്ടു അനാഥയായി തീർന്നവൾ…
എന്താഗ്രഹം പറഞ്ഞാലും പറ്റാവുന്നതൊക്കെ പപ്പ സാധിപ്പിച്ചു തരാറുണ്ടായിരുന്നു.. അതിന് അമ്മ ഇടയ്ക്കിടെ വഴക്കിടുമായിരുന്നു.. കുട്ടികൾ കുറച്ചു കഷ്ടപാടുകളൊക്കെ അറിഞ്ഞു വളരണം, അല്ലെങ്കിൽ പിന്നീടൊരു സമയം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയാതെ പോവും എന്നൊക്കെ പറയും.. അനാഥാലയത്തിൽ ജനിച്ചു വളർന്ന അമ്മയ്ക്ക് സന്തോഷങ്ങൾക്കിടയിലും ഉള്ളിലൊരു പേടി എപ്പോഴും ഉണ്ടായിരുന്നു…
പപ്പയും അമ്മയും പോയപ്പോൾ ആകെയൊരു മരവിപ്പായിരുന്നു.. കാൽക്കീഴിലെ മണ്ണൊലിച്ചു പോവുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ.. ചേർത്ത് പിടിക്കാൻ ശാരദാമ്മയും ശരത്തേട്ടനും ഇല്ലായിരുന്നുവെങ്കിൽ… ഓർക്കാൻ കൂടെ വയ്യ..
പിന്നീടെപ്പോഴാണ് ഉള്ളിൽ തോന്നിയ ആരാധന സ്നേഹമായി തീർന്നത് എന്നറിയില്ല..
ഓട്ടോക്കാരൻ എന്ന് പറഞ്ഞു പുച്‌ഛിക്കുമ്പോഴൊക്കെ അമ്മ വഴക്ക് പറയാറുണ്ടായിരുന്നു..
ഇന്ന് ഉള്ളിൽ തെളിയുന്നത് രക്ഷകനോടുള്ള വെറുമൊരു ആരാധനയല്ല.. ആ കരുതൽ തണലായി മാറിയപ്പോൾ, അടുത്തറിഞ്ഞപ്പോൾ, പറിച്ച് മാറ്റാൻ വയ്യാത്ത വിധത്തിൽ മനസ്സിൽ വേരുറച്ചു പോയി.. ശാരദാമ്മയോട് തർക്കുത്തരം പറഞ്ഞു ദേഷ്യപ്പെടുന്നയാളെ മാത്രമല്ല കണ്ടിട്ടുള്ളത്, ചിലപ്പോഴൊക്കെ അമ്മ വഴക്ക് പറയുമ്പോൾ ഒരക്ഷരം തിരികെ പറയാതെ തലയും താഴ്ത്തി ഇരിക്കുന്നതും കണ്ടിട്ടുണ്ട്.. അമ്മയ്ക്ക് എന്തെങ്കിലും അസുഖം വന്നാൽ വേവലാതിപ്പെടുന്ന മകനെ കണ്ടിട്ടുണ്ട്..
എന്റെ തെറ്റാണ്.. ഒരു പക്ഷെ എന്നെ പോലൊരു പെണ്ണിനെ ശരത്തേട്ടന് ഉൾക്കൊള്ളാൻ പറ്റുന്നുണ്ടാവില്ല…
ഹോസ്റ്റലിൽ മിക്കവരും വീട്ടിൽ പോയിരുന്നു.. ലയ റൂമിൽ തന്നെ ഇരുന്നു..
ദിവസങ്ങൾ കടന്നു പോയി. ശാരദാമ്മ ഇടയ്ക്കിടെ വിളിക്കാറുണ്ടെങ്കിലും ശരത് അവളെ വിളിച്ചതേയില്ല.. പക്ഷെ ആവശ്യങ്ങളൊന്നും ലയ അറിയിച്ചില്ലെങ്കിലും അവളുടെ അക്കൗണ്ടിലേക്ക് അവൻ പണം അയക്കുന്നുണ്ടായിരുന്നു.
ശാരദാമ്മ വിളിക്കുമ്പോൾ ശരത്തിന്റെ കാര്യങ്ങൾ അറിയാൻ മനസ്സ് വീർപ്പുമുട്ടിച്ചെങ്കിലും ലയ ഒന്നും അങ്ങോട്ട് ചോദിച്ചില്ല..
കോഴ്സ് കഴിയാനായത് കൊണ്ടു പഠിക്കാനുണ്ടെന്നും പ്രൊജക്റ്റ് ഉണ്ടെന്നുമൊക്കെ പറഞ്ഞു ലയ വീട്ടിൽ പോയില്ല..
അവസാനപരീക്ഷയും കഴിഞ്ഞു ഹോസ്റ്റലിൽ നിന്നും വെക്കേറ്റ് ചെയ്യുന്ന ദിവസം ബാഗുകളൊക്കെ പാക്ക് ചെയ്തു വെച്ച് ലയ ശരത്തിനെ കാത്തിരുന്നു. തലേന്ന് ശാരദാമ്മ വിളിച്ചപ്പോൾ പറഞ്ഞിരുന്നു ശരത്ത് കൂട്ടാൻ വരുമെന്ന്..
ബാഗുകളുമായി ഇറങ്ങി വന്ന അവളുടെ കൈയിൽ നിന്നും അവൻ ബാഗ് വാങ്ങി പിടിച്ചു.
"പോവാം.. "
ലയ തലയാട്ടിയതും അവൻ നടക്കാൻ തിരിഞ്ഞു. അപ്പോഴാണ് റൂം മേറ്റ് ആയിരുന്ന മേഘ വന്നത്..
"ഹായ് ശരത്തേട്ടാ... "
ശരത് ഒന്ന് ഞെട്ടിയെങ്കിലും മുഖത്തൊരു പുഞ്ചിരി വരുത്തി..
"ലയ, അപ്പോൾ കല്യാണത്തിന് വിളിക്കാൻ മറക്കണ്ടാ ട്ടോ.. "
ശരത്തിനെ കൂടി നോക്കിയാണ് മേഘ പറഞ്ഞത്
.അവന്റെ മുഖത്തെ ചോദ്യഭാവം കാണാത്ത മട്ടിൽ ലയ മേഘയോട് യാത്ര പറഞ്ഞു മുൻപോട്ടു നടന്നു..
ബസ്സിൽ ഒരു സീറ്റിലാണ് രണ്ടുപേരും ഇരുന്നത്. ബാഗ് ഒക്കെ ഒതുക്കി വെച്ച് ശരത് സീറ്റിലേക്ക് ചാരി കണ്ണടച്ച് ഇരിക്കുന്നത് കണ്ടിട്ടാണ് ലയ പുറത്തേക്ക് നോക്കിയിരുന്നത്..
"ഇയാൾക്കെന്താ വാ തുറന്നൊന്നു സംസാരിച്ചാൽ.. മുത്ത് പൊഴിയുമൊ.. "
ലയ പിറുപിറുത്തു...
"അതെ, ഇന്ന് പൊഴിഞ്ഞ muthokkക്കെ ഞാൻ പെറുക്കി വരുന്ന വഴി കടയിൽ കൊടുത്തു… ഇനി കുറച്ചു റസ്റ്റ് വേണം.. "
ലയ ഞെട്ടലോടെ ശരത്തിനെ നോക്കി.. ആൾ കണ്ണടച്ച് തന്നെ കിടക്കുവാണ്, ലയ നോക്കുന്നതറിഞ്ഞിട്ടോ എന്തോ അവനൊന്നു കണ്ണുകൾ തുറന്നു അവളെ നോക്കി.. അവൾ മുഖം ചുളിച്ചു കൊണ്ടു പുറത്തെ കാഴ്ചകളിലേക്ക് കണ്ണു നട്ടു.. ശരത്തിന്റെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞത് ലയ കണ്ടില്ല..
"തനിക്ക് ഇതൊന്നു ഒതുക്കി വെച്ചൂടെടോ.. "
കുറച്ചു സമയം കഴിഞ്ഞപ്പോൾ, ശരത്തിന്റെ ചോദ്യം കേട്ടാണ് ലയ ശ്രെദ്ധിച്ചത്.. കാറ്റിൽ പാറുന്ന മുടിയിഴകൾ അവന്റെ മുഖത്താണ്.. ചുമലിനു തൊട്ട് താഴെ നിൽക്കുന്ന മുടി നീട്ടി വളർത്താൻ അമ്മ ഒരു പാട് പുറകെ നടന്നതാണ്.. ഇത്തിരി കൂടെ നീളം വെച്ചിട്ടുണ്ട്..
ഓരോന്ന് ആലോചിച്ച് അവൾ ഉറങ്ങിപ്പോയി. കണ്ണുകൾ തുറക്കുമ്പോൾ, ശരത്തിന്റെ ചുമലിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു. ആൾ ഭാവഭേദമൊന്നുമില്ലാതെ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്. ലയ തെല്ല് ചമ്മലോടെ മുഖം തുടച്ചു വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു. അപ്പോഴും ശരത്തിന്റെ ചുണ്ടിലെ ചിരി അവൾ കണ്ടില്ല.. ഇരുട്ട് വീണു തുടങ്ങിയിരുന്നു..
ബസ്സിറങ്ങി ഓട്ടോ നിർത്തിയിട്ട ഇടത്തേക്ക് നടക്കുന്നതിനിടെ കണ്ട തട്ടുകടയിൽ നിന്നും ശരത് അവൾക്ക് ചായ വാങ്ങി കൊടുത്തു.
"തനിക്കൊന്നും വാങ്ങി തന്നില്ല എന്നും പറഞ്ഞു ശാരദാമ്മ എന്നെ നിലത്ത് നിർത്തില്ല.. അതാ.. "
ഓട്ടോയിൽ കയറി ലയ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു.. രണ്ടു പേരും ഒന്നും സംസാരിച്ചില്ല.. വീട്ടിലേക്ക് എത്തുന്നതിനു മുൻപേ പെട്ടെന്നാണ് ശരത് പറഞ്ഞത്.
"ലയ.. രാഹുൽ പിന്നെയും തന്നെ പറ്റി ചോദിച്ചിരുന്നു.. അവൻ നല്ല പയ്യനാ.. അമ്മ മാത്രമേയുള്ളു.. ബാധ്യതകളൊന്നുമില്ല.. നല്ല ജോലിയും.. "
ലയ ഒന്നും മിണ്ടിയില്ല. മിററിലൂടെ ശരത് നോക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
"തന്റെ അച്ഛന് കൊടുത്ത വാക്ക് എനിക്ക് പാലിക്കണം.. "
"അച്ഛൻ എന്നെ ചേർത്ത് വെച്ചത് ശരത്തേട്ടന്റെ ജീവിതത്തിലേക്കാണ്.. "
"ലയ.. തനിക്ക് ചേരുന്ന ഒരാളല്ല ഞാൻ.. ഒരുപാട് വല്യ ആഗ്രഹങ്ങളോ മോഹങ്ങളോ ഒന്നുമില്ലാത്ത വെറുമൊരു സാധാരണക്കാരനാണ് ഞാൻ.. "
"എനിക്കറിയാം.. ശരത്തേട്ടന്റെ സങ്കല്പത്തിലുള്ള ഒരു പെണ്ണാവില്ല ഞാനൊരിക്കലും.. നാട്ടിൻ പുറത്തിന്റെ ശാലീനതയും നിഷ്കളങ്കതയുമൊന്നും എനിക്കില്ല.. "
"ആഹാ.. എന്റെ സങ്കല്പങ്ങളൊക്കെ താൻ മനസ്സിലാക്കിയോ.. കൊള്ളാലോ.. "
"ഈ സംസാരം നമുക്കിവിടെ നിർത്താം.. എനിക്ക് വേണ്ടി ഇനി കല്യാണം ആലോചിക്കാൻ നടക്കണ്ട.. "
ഓട്ടോ മുറ്റത്തേക്ക് കയറി. ശാരദാമ്മ കോലായിൽ തന്നെ ഇരിപ്പുണ്ടായിരുന്നു..
ദിവസങ്ങൾ കഴിഞ്ഞു പോയി. ലയ ശരത്തിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കാൻ എപ്പോഴും ശ്രെദ്ധിച്ചു.. ശാരദാമ്മയ്ക്ക് വയ്യായ്ക കൂടി വന്നത് കൊണ്ടു വീട്ടിലെ എല്ലാ ജോലികളും അവൾ ഏറ്റെടുത്തു.. അറിയാത്തതൊക്കെ ചോദിച്ചു മനസ്സിലാക്കി ചെയ്യാൻ ശ്രെമിക്കുന്നതും ശരത് കാണുന്നുണ്ടായിരുന്നു.
ശരത് നാട്ടിലെ എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുന്നത് കൊണ്ടു അവന് ധാരാളം പരിചയക്കാരും ഉണ്ടായിരുന്നു. ശാരദാമ്മയെ ഡോക്ടറെ കാണിക്കാനും മറ്റുമായി പുറത്തു പോവുമ്പോൾ അവനോട് വന്നു സംസാരിക്കുന്നവരുടെ കൂട്ടത്തിൽ ചിലപ്പോൾ പെൺകുട്ടികളും കാണും. പിന്നെ രണ്ടു മൂന്ന് ദിവസത്തേക്ക് ലയയ്ക്ക് ഊണും ഉറക്കവുമൊന്നും ഉണ്ടാവില്ല..
വീടിനു ചുറ്റും അവൻ നട്ടു പിടിപ്പിച്ച ചെടികളും പച്ചക്കറി തോട്ടവുമെല്ലാം പതിയെ ലയയുടെതും കൂടെയായി.എങ്കിലും അവർ തമ്മിലുള്ള ശീതസമരത്തിന് മാറ്റമൊന്നും വന്നില്ല.
നെറ്റ് എക്സാം എഴുതാൻ പോയി തിരികെ വരുമ്പോൾ, ഓട്ടോ മെയിൻ റോഡിൽ നിന്നും തിരിഞ്ഞപ്പോൾ, ഒരു പെൺകുട്ടി തെല്ല് മുൻപോട്ടു കയറി നിന്നു കൈ കാട്ടി. ശരത് ഓട്ടോ സൈഡിലേക്ക് നിർത്തി പുറത്തിറങ്ങി അവളോട് സംസാരിക്കുന്നത് കണ്ടതും ലയയ്ക്ക് എവിടുന്നെന്നറിയാതെ ദേഷ്യം വന്നു തുടങ്ങിയിരുന്നു. ആ പെണ്ണിന്റെ കൊഞ്ചലും കുഴയലും കണ്ടപ്പോൾ അവൾക്ക് മേലാസകലം പുകഞ്ഞു തുടങ്ങി.ഓട്ടോയിൽ നിന്നും ഇറങ്ങി നടന്നാലോ എന്ന് ആലോചിക്കുമ്പോഴാണ് ശരത് അവളോട് യാത്ര പറഞ്ഞു വന്നത്.
ലയയുടെ മുഖം ചുവന്നു, ഇപ്പോൾ പൊട്ടും എന്ന അവസ്ഥയിലായിരുന്നു. ഓട്ടോയിലേക്ക് കയറാൻ തുടങ്ങുമ്പോൾ അവൻ ചോദിച്ചു.
"എന്ത് പറ്റിയെടോ തനിക്ക്, വയ്യേ..? "
"ഒന്നൊന്നര മണിക്കൂറോളം ഒരാളെ ഓട്ടോയിൽ ഇരുത്തി, പുറത്തിറങ്ങി സംസാരിച്ചു നിന്നാൽ അയാളുടെ മുഖം ഇങ്ങനെയിരിക്കും.. "
"എടോ ഞാനൊരു രണ്ടു മിനിറ്റല്ലെ സംസാരിച്ചുള്ളൂ.. അത് എന്റെ ഫ്രണ്ടിന്റെ പെങ്ങളാണ്.."
ലയ ഒന്നും മിണ്ടിയില്ല. വീട്ടിൽ എത്തി ഡ്രെസ്സൊക്കെ മാറി അവൾ അലക്കാനുള്ളതൊക്കെ എടുത്തു അലക്ക് കല്ലിനടുത്തേക്ക് നടക്കുന്നത് ശരത് കണ്ടിരുന്നു.
മുറ്റത്തെ ചെടികൾ നനച്ചു കഴിഞ്ഞ്, അടുക്കളമുറ്റത്തു പന്തലിട്ട് പടർത്തിയ പയറുവള്ളികൾക്കരികെ എത്തിയതായിരുന്നു അവൻ.
ലയ അവന്റെ യൂണിഫോം ആയിരുന്നു അലക്കി കൊണ്ടിരുന്നത്. ഉള്ള ദേഷ്യം മുഴുവൻ അതിൽ തീർത്തു കൊണ്ടിരുന്ന അവൾ തൊട്ടപ്പുറത്ത് നനച്ചു കൊണ്ടു നിന്ന ശരത്തിനെ കണ്ടില്ല.
"എടോ ആ കല്ലിൽ ഇങ്ങനെ ഇട്ടു ഉരച്ചോണ്ടിരുന്നാൽ ആ ഷർട്ട് തേഞ്ഞു തീർന്നു പോവും.. "
അത് കേട്ടതും ലയ ഷർട്ട് എടുത്തു അലക്ക്
കല്ലിൽ അടിച്ചു. ബട്ടൺസ് പൊട്ടി തെറിച്ചപ്പോൾ അവൾ ഒരു പരുങ്ങലോടെ തിരിഞ്ഞു നോക്കി. ശരത്തിന്റെ നോട്ടം കണ്ടതും ലയ എല്ലാം വാരിയെടുത്തു കിണറ്റിൻ കരയിലേക്ക് നടന്നു.
ശരത് ഒരു ചിരിയോടെ തലയാട്ടി..
രണ്ടു ദിവസം കഴിഞ്ഞ്, രാത്രിയിൽ കഞ്ഞിയും ശരത്തിനു ഇഷ്ടമുള്ള തേങ്ങ ചുട്ടരച്ച ചമ്മന്തിയും കടുമാങ്ങയും ചുട്ട പപ്പടവുമൊക്കെ മേശമേൽ കൊണ്ടു വെച്ചപ്പോൾ, ശാരദാമ്മ എല്ലാവർക്കും ഒരുമിച്ചു ഇരിക്കാമെന്ന് പറഞ്ഞു അവളെയും പിടിച്ചിരുത്തി. കഴിക്കുന്നതിനിടയിൽ ഇടയ്ക്കെപ്പോഴോ മുഖമുയർത്തിയപ്പോൾ ശരത്തിന്റെ കണ്ണുകൾ അവളിലായിരുന്നു. പക്ഷെ അവൾ കണ്ടെന്നറിഞ്ഞതും അവൻ നോട്ടം മാറ്റി.
"ശരത്തെ ശ്രീധരേട്ടൻ ഇന്നും വിളിച്ചിരുന്നു. നിന്നോടൊന്ന് ആ കുട്ടിയെ പോയി കാണാൻ.. നിനക്ക് അവളെ ഇഷ്ടപ്പെട്ടാൽ ഉറപ്പിക്കാമെന്നാണ് അവര് പറയുന്നത്.. "
ലയയ്ക്ക് കഞ്ഞി തൊണ്ടയിൽ തടഞ്ഞു. ശരത് അവളെ നോക്കി..
"എന്തു പറ്റി മോളെ..? "
"ഒന്നുമില്ല ശാരദാമ്മേ.. പെട്ടെന്ന് എന്തോ ഒരു അസ്വസ്ഥത.. ഞാൻ എഴുന്നേൽക്കുവാണേ .. "
മറുപടിയ്ക്ക് കാക്കാതെ പെട്ടെന്ന് പാത്രവും എടുത്തു ലയ എഴുന്നേറ്റു.. നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ശരത് കണ്ടിരുന്നു.
അടുക്കളയിലെ ജോലികളൊക്കെ ഒതുക്കി ലയ പുറത്തേക്ക് നടക്കുമ്പോഴാണ്, ജഗ്ഗിൽ കുടിക്കാൻ വെള്ളമെടുക്കാൻ ശരത് അടുക്കളയിലേക്ക് വന്നത്. അവനരികിലൂടെ മുഖമുയർത്താതെ, അവനെ നോക്കാതെ ലയ നടന്നു പോയി.
രാവിലെ പതിവ് പോലെ ശാരദാമ്മ അമ്പലത്തിൽ പോയിരുന്നു. ലയ ശരത്തിനുള്ള കട്ടൻ ചായയുമായി വന്നപ്പോൾ അവൻ ഷർട്ടിന്റെ ബട്ടണിട്ടുകൊണ്ടു റൂമിൽ നിന്നും പുറത്തേക്ക് വരുന്നത് കണ്ടു. ചായ ഊണുമേശയിൽ വെച്ചു കൊണ്ടു ലയ പറഞ്ഞു.
"ചായ.. "
അവനെ നോക്കാതെ തിരിഞ്ഞു നടക്കുമ്പോൾ കേട്ടു.
"തനിക്ക് എന്ത് പറ്റിയെടോ.. മുഖമൊക്കെ വല്ലാതെ.. "
"നല്ല തലവേദന… "
"കാരണം…? "
ലയ മിണ്ടിയില്ല.
"അമ്മ ഇന്നലെ രാത്രി പറഞ്ഞ കാര്യമാണോ വേദന ഉണ്ടാവാൻ കാരണം..? "
"നിങ്ങൾക്ക് കല്യാണം ആലോചിക്കുന്നതിന് എനിക്ക് തലവേദന ഉണ്ടാവേണ്ട കാര്യമെന്താ? "
"ഒന്നുമില്ലേ..? "
"ഇല്ല.. ഞാൻ ശരത്തേട്ടനെ വെറുതെയൊന്ന് കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് ഇഷ്ടമാണെന്നൊക്കെ.. എന്റെ മനസ്സിൽ അങ്ങനെയൊന്നുമില്ല.. "
ലയ നടക്കാൻ തുടങ്ങിയതും ശരത് അവളെ പിന്നിൽ നിന്നും കൈയിൽ പിടിച്ചു വലിച്ചു. അവൾ ആ നെഞ്ചിൽ തട്ടി നിന്നു.
"അതിന് താൻ എപ്പോഴാ എന്നെ ഇഷ്ടമാണെന്നു പറഞ്ഞത്…? "
"ഞാൻ പറഞ്ഞില്ലേ, എന്റെ മനസ്സിൽ
ഒന്നുമില്ല.. "
"കൂട്ടുകാരോടൊക്കെ കല്യാണം കഴിക്കാൻ പോണ ആളാണെന്നു പറഞ്ഞത് ആരെ പറ്റിക്കാനായിരുന്നു..? "
"അത്.. ഞാൻ വെറുതെ.."
"ശരി.. എന്നോട് പറഞ്ഞതും വെറുതെ.. സമ്മതിച്ചു.. ഞാൻ ഇല്ലാത്ത സമയം നോക്കി എന്റെ റൂമിൽ കയറി ഷർട്ടൊക്കെ എടുത്തു നെഞ്ചോട് ചേർത്തു നിന്നു സ്വപ്നം കാണുന്നത് ആരെ പറ്റിക്കാനായിരുന്നു..? "
ലയ ഒന്നും പറയാനാവാതെ നിന്നു.
"എന്റെ സ്വന്തം ഓട്ടോക്കാരൻ എന്ന് എഴുതി വെച്ചത് ആരെ പറ്റിക്കാനാ…? "
കാതോരം ആ ചോദ്യം കേട്ടതും ലയ ഞെട്ടലോടെ തിരിഞ്ഞു. അവന്റെ മുഖത്തൊരു കള്ളച്ചിരി ഉണ്ടായിരുന്നു…
"എന്റെ.. എന്റെ ഡയറി.. "
"അത് എന്റെ റൂമിലെ മേശപ്പുറത്ത് ഇരിപ്പുണ്ട് ഇപ്പോൾ.. ഇന്നലെ അമ്മയുടെ മരുന്നിന്റെ ചീട്ടും തപ്പി നടക്കുന്നതിനിടെ കിട്ടിയതാണ്.. ഡയറി ഒക്കെ എഴുതി കഴിഞ്ഞു ഭദ്രമായി എടുത്തു സൂക്ഷിക്കണ്ടേ പെണ്ണെ.. പ്രത്യേകിച്ചും അതിലൊരു പ്രണയമൊക്കെ നിറഞ്ഞിരിക്കുമ്പോൾ.. ഉം.. "
ലയ മിഴികൾ താഴ്ത്തി. ശരത് കുസൃതിയോടെ പറഞ്ഞു.
"സത്യത്തിൽ താൻ എന്നെ പറ്റിക്കുകയാണോ എന്നൊരു സംശയം ഇല്ലാതില്ലായിരുന്നു.. എന്നെ കുറ്റം പറയാൻ പറ്റോ.. കാഞ്ഞ വിത്തല്ലേ…ഈ നിഷ്കു ഭാവത്തിനുള്ളിലെ കാന്താരിയെ എനിക്കറിയാവുന്നതല്ലേ.. "
"ഹും.. എന്റെ കൈ വിടണുണ്ടോ.. "
"ഇല്ല.. ഇനിയെന്നും ഇങ്ങനെ ചേർത്ത് പിടിക്കാനാണ് ഉദ്ദേശം.. അന്ന് തന്റെ അച്ഛൻ കൈ പിടിച്ചു തന്നപ്പോഴേ മനസ്സ് കൊണ്ടു ഞാൻ സ്വീകരിച്ചതാണ്.. പക്ഷെ.. തനിക്ക് ഇഷ്ടമാവുമോ എന്ന പേടിയായിരുന്നു.. "
"ഇഷ്ടമാണെന്നു അറിഞ്ഞിട്ടും എന്നെ വെറുതെ വട്ടം ചുറ്റിച്ചില്ലേ.. "
ശരത് അവളെ നോക്കി ചിരിച്ചതും ലയ അവളുടെ കൈ വലിച്ചെടുക്കാൻ നോക്കി.
"ശരത്തെ… "
ദേഷ്യത്തോടെയാണ് ശാരദാമ്മ വിളിച്ചത്. രണ്ടു പേരും ആദ്യമൊന്ന് പതറി. പിന്നെ ശരത് ലയയുടെ കൈയിലെ പിടുത്തം വിട്ടു, ഷർട്ടിന്റെ കൈ മടക്കി കൊണ്ടു പുറത്തേക്ക് നടക്കുന്നതിനിടെ പറഞ്ഞു.
"ശാരദാമ്മയുടെ ലയമോൾ എന്നേം കൊണ്ടേ പോവൂ എന്ന വാശിയിലാ.. വേഗം വാസുക്കണിയാനെ കണ്ടു മുഹൂർത്തം നോക്കിക്കോ.. അല്ലെങ്കിൽ ഞാൻ രക്തസാക്ഷിയാവുന്നത് കാണേണ്ടി വരും.. ഏതേലും പെണ്ണിനെ നോക്കി, മിണ്ടീന്നൊക്കെ പറഞ്ഞു, ദോ ആ മുതൽ എന്നെയങ്ങു കൊല്ലും.. "
ശാരദാമ്മയുടെ കണ്ണുകൾ വിടർന്നു. അവർ ലയയെ നോക്കിയതും അവൾ ഓടി വന്നു അവരെ കെട്ടിപിടിച്ചു..
"ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു മോളെ.. പക്ഷെ എന്റെ മോന് അതിനുള്ള അർഹതയുണ്ടോയെന്ന പേടിയായിരുന്നു.. "
"എന്റെ പപ്പയും അമ്മയും ചെയ്ത പുണ്യമാണ് അമ്മയുടെ മകന്റെ കൈയിൽ എന്നെ ചേർത്ത് വെച്ചത്… എന്റെ ഭാഗ്യം… "
ലയയുടെ കണ്ണുകൾ അവനെ തേടിയെത്തിയതും മിഴികൾ ചിമ്മി കാണിച്ചു ശരത് ചിരിയോടെ പുറത്തേക്ക് നടന്നു…
####### ####### ######## ###########
പഴയ ഓർമ്മകളുമായി കോളേജ് ഗ്രൗണ്ടിലെ പടിക്കെട്ടിലിരിക്കുകയായിരുന്നു ലയ..
"ലയാ മിസ്സേ, ഞാൻ ഡ്രോപ്പ് ചെയ്യണോ..? "
ഗ്രേസ് മിസ്സ് ആക്റ്റീവയിൽ വരുന്നതിനിടെ വിളിച്ചു ചോദിച്ചപ്പോൾ ലയ ചിരിയോടെ പറഞ്ഞു.
"വേണ്ട.. മിസ്സ് പൊയ്ക്കോ.. ആൾ ഇപ്പോൾ ഇങ്ങെത്തും… "
രണ്ടു മൂന്ന് മിനിട്ട് കഴിഞ്ഞതും അവളുടെ മുൻപിലൊരു ഓട്ടോ വന്നു നിന്നു.ചിരിയോടെ ലയ എഴുന്നേറ്റു നടന്നു.
"എന്റെ പെണ്ണെ, തനിക്ക് ആ വണ്ടി എടുത്തെങ്ങാനും വന്നാൽ പോരെ.. ഇത് രാവിലെയും വൈകുന്നേരവും ഞാൻ തന്നെ കൊണ്ടാക്കണമെന്ന് എന്താ ഇത്ര നിർബന്ധം..? അതും നല്ല ഓട്ടം കിട്ടുന്ന സമയത്ത്… "
ഓട്ടോയിൽ കയറി ഇരുന്നു കൊണ്ടു ലയ പറഞ്ഞു.
"എനിക്കേ എന്റെ കെട്ടിയോന്റെ രഥത്തിൽ വന്നിറിങ്ങിയാലേ തൃപ്തിയാവത്തുള്ളൂ.. ലയ മിസ്സിന്റെ ഹസ് ചുള്ളനാണെന്ന് പിള്ളേരൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ് മോനെ.. "
"ഉം ഉം.. പിള്ളേര് രണ്ടായിട്ടും നിന്റെ കുശുമ്പിനു ഒരു കുറവുമില്ലെന്ന് എനിക്കല്ലേ അറിയാവൂ.. "
ശരത് ഒന്ന് തിരിഞ്ഞു അവളെ നോക്കി പറഞ്ഞപ്പോൾ ലയ പൊട്ടിച്ചിരിച്ചു..
"അത് പിന്നെ… ഇത് എന്റെ മാത്രം ഓട്ടോക്കാരൻ അല്ലേ… "
ശരത് ചിരിയോടെ മിററിലൂടെ അവളെ നോക്കി.. അതിൽ കണ്ട കണ്ണുകളിലും പ്രണയം നിറഞ്ഞു നിന്നിരുന്നു… (ശുഭം)
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, ഷെയർ ചെയ്യൂ...
സൂര്യകാന്തി 💕