ചെമ്പകം പൂക്കുമ്പോൾ, Part 11

Valappottukal
ചെമ്പകം പൂക്കുമ്പോൾ, Part 11

"ഏയ് ... ഇയാൾക്ക് എന്നെ മനസ്സിലായോ"??.... ചെറിയച്ഛൻ ചെന്ന് നിഹാലിന്റെ തോളിൽ തട്ടി ചോദിച്ചു.പിന്തിരിഞ്ഞു നിന്ന നിഹാൽ  അവരെ നോക്കി. അവൻ എന്തോ ഓർത്ത് എടുക്കാൻ ശ്രെമിച്ചു.

"നമ്മൾ കണ്ടിട്ടുണ്ടെന്നേ അന്ന് ഓഡിറ്റോറിയത്തിൽ വെച്ച്....അന്ന്  തീ പിടിച്ചപ്പോൾ....ഓർക്കുന്നുണ്ടോ "!!...

പെട്ടെന്ന് അവൻ എന്തോ ഓർത്ത പോലെ ചെറിയച്ഛന് നേരെ  കൈ കൊടുത്തു.

"ഓഹ്... സാർ....ഓർക്കുന്നുണ്ട്.  അന്ന് നമ്മൾ കണ്ടാരുന്നല്ലോ.... !!"

"അഹ്... ഞാൻ ഓർത്തു മനസിലാകില്ല എന്ന്... "

"ഏയ്... "

"മോൻ ഫൈസലിന്റെ കൂട്ടുകാരൻ ആണല്ലേ"??

"അഹ് അതേ..."

"കിങ്ങിണി മോള് പറഞ്ഞു. ഇത് എന്റെ ഏട്ടൻ കൃഷ്ണ പ്രസാദ്... കിങ്ങിണി മോളുടെ അച്ഛൻ ആണ്".... ചന്ദ്ര പ്രസാദ് ഏട്ടനെ നിഹാലിന് പരിചയപ്പെടുത്തി കൊടുത്തു.

നിഹാൽ അദ്ദേഹത്തെ നോക്കി. കിങ്ങിണിയുടെ മുഖം പോലെ തന്നെ വല്ലാത്ത ഒരു ചൈതന്യം തുളുമ്പുന്ന മുഖം. ആ മുഖം നിറയെ സ്നേഹവും വാത്സല്യവും  ആണെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും തോന്നി പോകും.

"നമസ്കാരം സാർ... "... നിഹാൽ കിങ്ങിണിയുടെ അച്ഛന് നേരെ കൈ കൂപ്പി. എന്ത് കൊണ്ടോ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു വന്നു. അദ്ദേഹം നിഹാലിന്റെ കൈ കൂട്ടി പിടിച്ചു അവനെ കെട്ടിപ്പിടിച്ചു. നിഹാൽ പെട്ടെന്ന് ഒന്ന് ഞെട്ടി എങ്കിലും അവന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു.

"ഒരുപാട് നന്ദി ഉണ്ട് മോനെ.... കിങ്ങിണി മോളെ രക്ഷിച്ചതിനു.... ഞങളുടെ പ്രാണനാ ഞങളുടെ കുട്ടി...അവളെ ഒരു പോറൽ പോലും ഇല്ലാതെ രക്ഷിച്ചു കൊണ്ടു വന്നതിനു ഒരുപാട് നന്ദി....."... കിങ്ങിണിയുടെ അച്ഛൻ അത്രയും പറഞ്ഞപ്പോൾ നിഹാലിന്റെ കണ്ണും ചെറുതായി നിറഞ്ഞു വന്നു.

"ഏയ്... എന്താ അങ്കിൾ ഇത് !!ഞാൻ എല്ലാത്തിനും ഒരു നിമിത്തം ആയി എന്ന് മാത്രം.....അത്രേ ഉള്ളു..... "

"മോനെ നിനക്ക് നല്ലത് മാത്രേ വരൂ... ഞങളുടെ കുടുംബത്തിന്റെ പ്രാർഥന എന്നും നിനക്ക് ഉണ്ടാകും".... കിങ്ങിണിയുടെ അമ്മ അവനെ തലോടി.അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു പോയി.

"ഇത് കിങ്ങിണിയുടെ അമ്മ ലളിത ഇത് അനിയന്റെ ഭാര്യ ശ്രീദേവി.... "...കൃഷ്ണ പ്രസാദ്‌ അവരെയും അവന് പരിചയപ്പെടുത്തി കൊടുത്തു.

"ഹോ പിറക്കാതെ പോയ മരുമകന്റെയും അമ്മായിഅച്ഛന്റേയും സ്നേഹം കണ്ടില്ലേ ??ഞാൻ ആണോ ഇവരുടെ മോള് അതോ പുള്ളി ആണോ അവരുടെ സ്വന്തം"!!!....കിങ്ങിണി തെല്ലു കുശുമ്പോടെ ഓർത്തു. പിന്നെ അവരുടെ അടുത്തേക്ക് ഇറങ്ങി ചെന്നു.

"അച്ഛാ.... അകത്തേക്ക് ചെല്ല്... ഇത്താത്ത അവിടെ ഉണ്ട്... ".
...കിങ്ങിണി  പറഞ്ഞു.

"ആം... വരുവാ.. "

"മോനെ നമുക്ക് വീണ്ടും കാണാം ട്ടോ"...

"അഹ് ഓക്കേ അങ്കിൾ"....

അതും പറഞ്ഞു അച്ഛനും അമ്മയും എല്ലാവരും കൂടെ അകത്തേക്ക് പോയി.

"ന്റെ അച്ഛനും ആയി കൂടുതൽ കമ്പനി വേണ്ട... സ്നേഹിച്ചാൽ ചങ്കും പറിച്ചു കൊടുക്കുന്ന വെള്ളാരം കുന്നുകാരുടെ  ദൈവമാണ്...
കൂടുതൽ അടുക്കണ്ട  അത് എനിക്ക് ഇഷ്ടമല്ല".
.നിഹാലിന്റെ മുഖത്ത് നോക്കാതെ കിങ്ങിണി പറഞ്ഞു.

"ഞാൻ അടുക്കും ഒന്നുമില്ലേലും എനിക്ക് പിറക്കാതെ പോയ അമ്മായിയച്ഛനും അമ്മായിഅമ്മയുമൊക്കെ അല്ലേ"...അവൻ കുസൃതിയോടെ പതിയെ പറഞ്ഞു.

"ഓ നാശം പിടിക്കാൻ..."...കിങ്ങിണി മനസ്സിൽ പറഞ്ഞു.

 അവൾ അകത്തേക്ക് കയറി പോയി.

"അച്ഛൻ ചങ്ക് പറിച്ചു തരും. മകളുടെ ചങ്ക് എന്റെ മുന്നിൽ അവൾ വെച്ചു നീട്ടിയിട്ടും അത് ചെമ്പരത്തി പൂ ആണെന്ന് പറയാനാ എന്റെ വിധി. എനിക്കറിയാം കിങ്ങിണി നിന്റെ ചങ്ക് പിടയുന്നത്. പക്ഷെ എനിക്ക് അത് കണ്ടില്ല എന്ന് നടിച്ചേ  പറ്റൂ".....നിഹാൽ അവൾ പോയ വഴിയേ നോക്കി പറഞ്ഞു.

മൈലാഞ്ചി കല്യാണത്തിന്റെ സമയം ആയപ്പോൾ പന്തലിലെ തിരക്ക് പതിയെ കൂടി കൂടി വന്നു. കിങ്ങിണി പാത്തുവിനെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു. ബ്യൂട്ടിഷൻ ഉണ്ടായിരുന്നു എങ്കിലും പാത്തുവിന് കിങ്ങിണി അടുത്തു വേണമായിരുന്നു എല്ലാത്തിനും. അവളെ ഒരുക്കി തീരാറായപ്പോൾ  ഉമ്മച്ചി വന്നു കിങ്ങിണിയോടും ഒരുങ്ങി വരാൻ പറഞ്ഞു.

"കിങ്ങിണി"....

"എന്താ ഇത്താത്ത"??

"അലമാരയിൽ ഞാൻ നിനക്ക് ഒരു നീല കവറിൽ പൊതിഞ്ഞ ഡ്രസ്സ്‌ എടുത്തു വെച്ചിട്ടുണ്ട് അത് ഇട്ടോണ്ട് അല്ലാണ്ട് ഇങ്ങോട്ട് ഇറങ്ങരുത്"...

"ഏഹ് അതെന്താ"??

"ആ അത് അങ്ങനെയാ"....

"മ്മ്... ശരി".. കിങ്ങിണി കുലുങ്ങി ചിരിച്ചു.

കിങ്ങിണി മുറിയിൽ പോയി കുളിച്ചു വന്നു. മൈലാഞ്ചി കല്യാണത്തിന് കിങ്ങിണിക്ക് ഇടാൻ വേണ്ടി പാത്തു എടുത്തു വെച്ച ഡ്രസ്സ്‌ അവൾ അലമാരയിൽ നിന്ന് തപ്പി എടുത്തു.

അവൾ അത് തുറന്നു നോക്കി.ബ്ലാക്ക് ആൻഡ് റെഡ്  കളർ സിമ്പിൾ അനാർക്കലി ആയിരുന്നു അത്. അതിന്റെ ഒപ്പം തന്നെ അവൾക്ക് ഇടാൻ ഉള്ള ഡ്രെസ്സിനു ചേരുന്ന മാലയും വളയും എല്ലാം ഉണ്ടായിരുന്നു. കൂട്ടത്തിൽ ഒരു കത്തും.

"എന്റെ കിങ്ങിണി കുട്ടിക്ക് ഇത്താത്തയുടെ പിറന്നാൾ സമ്മാനം. അന്ന് എനിക്ക് തരാൻ പറ്റിയില്ല .. ഇന്ന് ഇത് എന്റെ മോൾക്ക്‌ ആണ്. ഒരു അനിയത്തി ഇല്ലാ എന്ന ദുഃഖം എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. എന്റെ ഇക്കാക്കയെ പോലെ തന്നെ നീയും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് എന്റെ ജീവിതത്തിൽ. എന്നും എന്റെ മോളുടെ ജീവിതത്തിൽ പരമ കാരുണ്യവാൻ  ആയ പടച്ച തമ്പുരാൻ സന്തോഷം മാത്രം പരത്തട്ടെ .... "

   
എന്ന് കിങ്ങിണി കുട്ടിയുടെ പുന്നാര ഇത്താത്ത.

കിങ്ങിണിയുടെ കൺകോണിൽ സന്തോഷവും സങ്കടവും ഒരുപോലെ ഉരുണ്ടു കൂടി. അവൾ കണ്ണുകൾ അമർത്തി തുടച്ചു എന്നിട്ട് ആ ഡ്രസ്സ്‌ എടുത്തു ഇട്ടു.

അത് അവൾക്ക് നന്നായി ഇണങ്ങിയിരുന്നു.ബ്ലാക്ക് റെഡ് കളറിൽ ഉള്ള ലോങ്ങ്‌ പെൻഡുലം ടൈപ്പ് ഒരു മാല ആയിരുന്നു അവൾ ഇട്ടത് ചെറിയ ചുവന്ന ഒരു പൊട്ടും തൊട്ടു. മുടി ഉണക്കി കഴിഞ്ഞ്  അവൾ അഴിച്ചു ഇട്ടു.....

കിങ്ങിണി വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങി. സ്റ്റെപ് ഇറങ്ങി വരുന്ന കിങ്ങിണിയെ തന്നെ നോക്കി എല്ലാവരും നിന്നു. കിങ്ങിണി എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു. അവൾ വേഗം പാത്തു ഇരിക്കുന്ന മുറിയിലേക്ക് ഇഴഞ്ഞു കയറി.

"ഇത്താത്ത എങ്ങനെ ഉണ്ട്".... ചുവന്ന ഷാൾ നിവർത്തി നിന്ന്  കറങ്ങി കൊണ്ട് കിങ്ങിണി ചോദിച്ചു.

"ഹ... ആരെ വാ... ഹ്വ്.... !! കൂട്ടത്തിൽ വല്ല മൊഞ്ചന്മാരും  ഉണ്ടായിരുന്നു എങ്കിൽ ഇപ്പോ തന്നെ നിന്നെയും കെട്ടിച്ചു വിടാമായിരുന്നു "....

"അയ്യടാ... ആ പൂതി കൊള്ളാമല്ലോ... "കിങ്ങിണി അവളെ ചെന്ന് കെട്ടിപിടിച്ചു കുറച്ച് നേരം നിന്നു. കിങ്ങിണിക്ക് നല്ല സങ്കടം തോന്നി. ഇത്താത്ത നിക്കാഹ് കഴിച്ച് പോകുവല്ലേ ഇനി പഴയെ പോലെ തല്ല് കൂടാനും ഇടയ്ക്ക്  കെട്ടിപിടിച്ചു ഉറങ്ങാനും ഒന്നും ഇത്താത്ത വരില്ലല്ലോ എന്നൊക്കെ ഓർത്തപ്പോൾ കിങ്ങിണിക്ക് സങ്കടം വന്നു. കിങ്ങിണിയുടെ മുഖത്തെ വാട്ടം  കണ്ട് കാര്യം എന്താണെന്നു പാത്തു ചോദിക്കാൻ വന്നതും ഒപ്പന കളിക്കാൻ വന്നവർ എല്ലാവരും കൂടെ അങ്ങോട്ട്‌ കയറി വന്നു.

മുറ പോലെ മൈലാഞ്ചിയും എടുത്തു കൊണ്ട് എല്ലാവരും പാത്തുവിനെയും കൂട്ടി മൈലാഞ്ചി പന്തലിലേക്ക് പോയി. കിങ്ങിണി എല്ലാം കൗതുകത്തോടെ നോക്കി ഒരു തൂണിൽ ചാരി നിന്നു.ഓരോരുത്തർ ആയി ഇത്താത്തക്ക് മൈലാഞ്ചി അണിയിച്ചു തുടങ്ങി. പലരും ഇത്താത്തയുടെ ചെവിയിൽ എന്തൊക്കെയോ രഹസ്യം പറയുന്നു കളിയാക്കുന്നു. ഇത്താത്ത ചിരിക്കുന്നു.മൊത്തത്തിൽ ഒരു ഉത്സവ ലഹരി തന്നെ ആയിരുന്നു അവിടെ.

ഉമ്മച്ചിയും അമ്മായിമാരും എല്ലാം കിങ്ങിണിയോട്  ഒപ്പന കളിക്കാൻ കൂടാൻ പറഞ്ഞു. പക്ഷെ അവൾ താല്പര്യം ഇല്ലാതെ ഒഴിഞ്ഞു മാറി നിന്നു.

"നാളെ ഇത്താത്തയുടെ കല്യാണം കഴിഞ്ഞാൽ പിന്നെ വെള്ളാരം കുന്നും എന്റെ ലോകവും... ആ ലോകത്തിൽ ഇനി നിഹാൽ ഏട്ടൻ ഇല്ലല്ലോ... എന്റെ പ്രണയം എന്നിൽ തുടങ്ങി എന്നിൽ തന്നെ അവസാനിക്കാൻ പോകുന്നു... ഇത്താത്ത പുയ്യാപ്ലയുടെ കൂടെ പോയി കഴിയുമ്പോൾ ഞാനും പടി ഇറങ്ങും. ഇനി ഇടയ്ക്ക് എങ്ങാനും വരാൻ പറ്റിയാൽ ആയി.... "...കിങ്ങിണി എന്തൊക്കെയോ ആലോചിച്ചു നിന്നു.

തൂണിൽ ചാരി നിന്ന് മനോരാജ്യം കണ്ട് കൊണ്ട് നിന്ന കിങ്ങിണിയെ നോക്കി അവൾക്കു എതിർ വശത്തു ആയി നിഹാൽ നിൽപ്പുണ്ടായിരുന്നു.

"നാളെ ഞാൻ പോകും... ഇനി നിന്നെ എനിക്ക് കാണാൻ പറ്റുമോ പെണ്ണേ !! ഒന്ന് മിണ്ടാൻ ഒന്ന് ചേർത്ത് പിടിക്കാൻ ഉള്ള് വല്ലാതെ കൊതിച്ചു പോകുന്നുണ്ട്... പക്ഷെ, സാഹചര്യങ്ങൾ എല്ലാത്തിനും വിലങ്ങു തടി തന്നെ ആണ്... നമ്മുടെ പ്രായം, ചിന്ത,സ്വപ്‌നങ്ങൾ  എല്ലാം... നമുക്ക് വിലങ്ങു തടി തന്നെ ആണ്"......

"ഡാ.... "..ഫൈസലിന്റെ ശബ്ദം ആണ് നിഹാലിനെ ബോധത്തിലേക്ക് മടക്കി കൊണ്ട് വന്നത്.

"നിങ്ങൾ രണ്ടാളും പറഞ്ഞ് ഇട്ടതാണോ ഈ ഡ്രസ്സ്‌ ??നീ ബ്ലാക്ക് ജീൻസും റെഡ് ജുബ്ബയും അവളും അതേ കളർ ചുരിദാർ...എന്തൊരു മനപ്പൊരുത്തം"....ഫൈസൽ ചുമ്മാ നിഹാലിനെ കളിയാക്കി.

"ഒന്ന് പോടാ"....

"ഇനി ഏറി പോയാൽ കുറച്ച് മണിക്കൂറുകൾ കൂടിയേ കിങ്ങിണി നിന്റെ കണ്മുന്നിൽ ഇങ്ങനെ ഉണ്ടാകൂ... നാളെ നീ പോകും അവളും വീട്ടിൽ പോകും. നീ പുതിയൊരു ജീവിതത്തിലേക്ക് കടക്കും.... കിങ്ങിണി പടുത്തം എല്ലാമായി തിരക്കിലും ആകും. ചിലപ്പോൾ അവളുടെ ഓർമയിൽ പോലും ഇനി  നീ ഉണ്ടാകുമോ എന്ന് അറിയില്ല.അതുകൊണ്ട് അവസാനമായി നിനക്ക് ഒരു അവസരം കൂടെ തരുവാ..... സ്വന്തം ആക്കി കൂടെ നിനക്ക് എന്റെ കിങ്ങിണി കുട്ടിയെ... At least നിന്റെ ഇഷ്ടം അവളെ അറിയിക്കുക എങ്കിലും ചെയ്തൂടെ"??....ഫൈസൽ ചോദിച്ചു.

നിഹാൽ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നെ അവന്റെ ചെവിയിൽ എന്തോ പറഞ്ഞിട്ട് നിഹാൽ അവിടെ നിന്ന് പോയി. അവൻ പോയി കഴിഞ്ഞു ഫൈസൽ കിങ്ങിണിയുടെ അടുത്ത് എത്തി.

"ഇതെന്താ ഇക്കാക്കയുടെ കുഞ്ഞി പെങ്ങൾ കണ്ണ് തുറന്നു ഇരുന്നു സ്വപ്നം കാണുവാനോ"??,... ഫൈസൽ കിങ്ങിണിയെ തട്ടി വിളിച്ചു.

"ഏയ്... ഒന്നുമില്ല ഇക്കാക്ക... "

"മ്മ്... "

"ഓഡിറ്റോറിയത്തിലെ  കാര്യങ്ങൾ എല്ലാം എന്തായി"??

"അത് എല്ലാം സെറ്റ് ആക്കി മോളെ... ഇപ്പോ മോളുടെ അച്ഛനും ചെറിയച്ഛനും അങ്ങോട്ട്‌ പോയേക്കുവാ... ഇനി എന്തേലും ഉണ്ടേൽ അവർ ചെയ്തോളാം എന്ന് പറഞ്ഞു എന്നെ ഇങ്ങ് വിട്ടതാ... "

"മ്മ്... അല്ല ഇക്കാക്ക... ഉടനെ അടുത്ത നിക്കാഹ് കൂടാൻ പറ്റുവോ എനിക്ക് ??ഒരു നാത്തൂനേ കിട്ടുവോ"??"

"ഞാൻ നിർബന്ധിക്കുന്നുണ്ട് ..... പക്ഷെ സമ്മതിക്കുന്നില്ല... "

"ആര്"??

"വേറെ ആര് ഉമ്മച്ചിയും ബാക്കി ഉള്ളവരും... എനിക്ക് പ്രായം ആയില്ല എന്ന്... "

"അത് ശരിയാ...ഇക്കാക്കക്ക് ഇപ്പോഴും കുട്ടിക്കളി അല്ലേ"!!

"ഒന്ന് പോടീ... കള്ളി പാറു.... ആ മോളെ ഇക്കാക്ക നാളെ ഇടാൻ വേണ്ടി ഒരു ഷൂ കഴുകി ടെറസിൽ വെച്ചാരുന്നു. അത് എടുക്കാൻ മറന്നു പോയി. ഒന്ന് അത് എടുത്തു കൊണ്ട് എന്റെ മുറിയിൽ വെച്ചേക്കാവോ "??

"ഇച്ചിരി കഴിഞ്ഞു പോരെ"??

"ഹ ഇപ്പോ പോയിട്ട്... വാ ഇച്ചിരി കഴിഞ്ഞു ഇവിടെ തിരക്ക് ആവും ല്ലോ"!!

"ആ എങ്കിൽ ഞാൻ പോയിട്ട് വരാം"...

"മ്മ് ചെല്ല്.... "

കിങ്ങിണി അവിടെ നിന്ന് എഴുന്നേറ്റു മുകളിലേക്ക് നടന്നു.ടെറസിൽ നിൽക്കുമ്പോൾ നല്ല നിലാവ് പെയ്ത് ഇറങ്ങുന്നുണ്ട്.  നക്ഷത്രങ്ങൾ എല്ലാം അടുത്തു അടുത്ത് നിൽക്കും പോലെ... ചുവന്ന റോസാപ്പൂക്കൾ എല്ലാം അവളെ നോക്കി പുഞ്ചിരിച്ചു നിൽക്കും പോലെ അവൾക്ക് തോന്നി.

കിങ്ങിണി അറിയാതെ തന്നെ ആ ഒരു അന്തരീക്ഷത്തിൽ ലയിച്ചു നിന്നു പോയി. പെട്ടെന്ന് അവളുടെ ഹൃദയം പട പട ന്ന് മിടിക്കാൻ  തുടങ്ങി. അതിന്റെ ശബ്ദം പുറത്ത് അവൾക്ക് വെക്തമായി കേൾക്കാൻ കഴിഞ്ഞു.

പരിചിതം ആയൊരു കാൽപ്പെരുമാറ്റം അവളിലേക്ക് അടുത്ത് വരുന്നത് അവൾ അറിഞ്ഞു. ചെറിയ തണുത്ത കാറ്റ് അവളെ തണുപ്പിച്ചു കൊണ്ടിരുന്നു.

കാൽപ്പെരുമാറ്റം അടുത്ത് വരുന്നതിനു ഒപ്പം ശരീരത്തിൽ ചൂട് വർധിച്ചു വന്നു കൊണ്ടിരുന്നു.

പെട്ടെന്ന് കിങ്ങിണി തിരിഞ്ഞു നോക്കി. നിലാ വെളിച്ചം മുഖത്തേക്ക് ചിമ്മി അടിച്ചപ്പോൾ ആണ് അവൾ ആ മുഖം വെക്തമായി കണ്ടത്.

"നിഹാൽ... ".. ഒരു നിമിഷം അവൾ അനങ്ങാതെ തരിച്ചു നിന്നു പോയി.

പിന്നെ വേഗം തന്നെ ഫൈസലിന്റെ ഷൂ അന്വേഷിക്കാൻ തുടങ്ങി.

"നീ അന്വേഷിക്കുന്നത് ഫൈസലിന്റെ ഷൂ അല്ലേ"??... നിഹാൽ അത് ചോദിച്ചപ്പോൾ കിങ്ങിണി അവന് നേരെ തിരിഞ്ഞു.

നിഹാൽ അവന്റെ കയ്യിൽ ഇരിക്കുന്ന ഷൂ എടുത്തു അവളെ കാണിച്ചു. അവൾ അവന് നേരെ കൈ നീട്ടി.

"ഷൂ താ"...

"ഇത് ഞാൻ തരാം... പക്ഷേ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്"...

"എനിക്ക് ഒന്നും കേൾക്കാൻ താല്പര്യം ഇല്ലാ. സംസാരിച്ച അത്രയും മതി".... കിങ്ങിണി അല്പം കടുപ്പിച്ച  സ്വരത്തിൽ തന്നെ പറഞ്ഞു.

"കിങ്ങിണി എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ ഇത്രയും അങ്ങ് ശിക്ഷിക്കാൻ  ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തേ"??

"ഞാൻ ആരെയും ശിക്ഷിച്ചില്ലല്ലോ "...

"പിന്നെ നീ എന്നോട് കാണിക്കുന്ന ഈ അകൽച്ചയുടെ അർത്ഥം എന്താ"??

"അകൽച്ച അല്ലാതെ അടുപ്പം കാണിക്കത്തക്ക ബന്ധം ഒന്നും നമുക്ക് ഇടയിൽ ഇല്ലല്ലോ .... "

"കിങ്ങിണി... ഞാൻ.... "...നിഹാൽ അവളോട്‌ എന്തോ പറയാൻ തുടങ്ങും മുൻപേ ആരോ ടെറസിലേക്ക് വരുന്നതിന്റെ ശബ്ദം അവർ കേട്ടു.

"ഓഹ് നാശം .. "..നിഹാൽ അരിശത്തോടെ  പറഞ്ഞു. കിങ്ങിണി അത് കാര്യം ആക്കാതെ തിരികെ പോകാൻ തുനിഞ്ഞതും നിഹാൽ അവളുടെ വയറിൽ  വട്ടം  പിടിച്ചു വാ പൊത്തി കൊണ്ട് വാട്ടർ ടാങ്കിന്റെ പുറകിൽ പോയി ഒളിച്ചു.

"മിണ്ടരുത് ".... നിഹാൽ അവളുടെ കാതിൽ മെല്ലെ പറഞ്ഞു. അവൾ അവന്റെ കയ്യിൽ ഇരുന്നു കുതറി  കൊണ്ടിരുന്നു.

ടെറസിലേക്ക് വന്നത് ലൈറ്റ് സെറ്റ് ചെയ്യാൻ വന്ന രണ്ട് പയ്യന്മാർ ആയിരുന്നു. അവർ വേഗം തന്നെ ലൈറ്റ് ഇട്ടു താഴേക്കു പോയി. അവർ പോയി കഴിഞ്ഞപ്പോൾ കിങ്ങിണി നിഹാലിന്റെ കൈ തട്ടി മാറ്റി.

''എന്നോട് ചോദിക്കാതെ എന്റെ ശരീരത്തിൽ തൊടാൻ താൻ എന്റെ ആരാടോ''??...കിങ്ങിണി കിതച്ചു കൊണ്ട് അലറി.

"എന്നോട് ചോദിക്കാതെ അല്ലേ നീ എന്നെ സ്നേഹിച്ചത് അപ്പോൾ എനിക്ക് ഒന്ന് തൊടാൻ എങ്കിലും ഉള്ള അവകാശം ഉണ്ട്".....

"അത് ഏത് വകയിൽ"??

"നിന്റെ അമ്മായിയപ്പൻ പണ്ട് കാശിക്ക് പോയ വകയിൽ... "

"ഓഹ് തനിക്ക് എന്താ പറയാൻ ഉള്ളെ ??പറഞ്ഞു തുലക്ക്... "... കിങ്ങിണി പറഞ്ഞു.

"ഞാൻ പറയാൻ പോകുന്നത് നീ ഏത് രീതിയിൽ ഉൾക്കൊള്ളും  എന്ന് അറിയില്ല"....

"നീ ഒരു ചെറിയ കുട്ടി ആണ്. നിനക്ക് എന്നേക്കാൾ നല്ല പയ്യനെ കിട്ടും എന്നൊക്കെ അല്ലേ"??,.... അവൾ ഇടയ്ക്ക് കയറി ചോദിച്ചു.

"നീ തോക്കിൽ കയറി വെടി വെക്കാതെ... "

"ഓഹ്  "...പുച്ഛം നിറച്ചു കിങ്ങിണി അവനെ നോക്കി.

"നീ എന്നെ സ്നേഹിച്ചു തുടങ്ങിയത് എന്തിന്റെ പേരിൽ ആണെന്നോ എന്ത് കാര്യത്തിന് ആണെന്നോ ഒന്നും എനിക്ക് അറിയില്ല. പക്ഷെ ഫൈസി പറഞ്ഞത് പോലെ എന്റെ മനസ്സിൽ ഉള്ളത് പറയാതെ പോയാൽ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന വഞ്ചന ആയി പോകും.... അതുകൊണ്ട് പറയുവാ.... നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാ..... ഇഷ്ടം അല്ല എന്നിൽ ഓരോ നേരവും ഹരം നിറക്കുന്ന ഭ്രാന്ത് ആണ് നീ ഇപ്പോൾ.  നിന്നെ കണ്ടതും രക്ഷിച്ചതും കൂട്ട് കൂടിയതും തല്ലിയതും എല്ലാം ഈശ്വരന്റെ വിധി ആയിരുന്നു. അതേ വിധി ആണ് നമ്മളെ അകറ്റുന്നത്. നമ്മൾ തമ്മിൽ ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാകില്ല. അതിന് ഒരു അവസരം ഞാൻ ആയിട്ട് ഉണ്ടാക്കില്ല.... "

കിങ്ങിണി അവൻ പറയുന്ന പലതിന്റെയും അർഥം അറിയാതെ നിന്നു.

"നാളെ ഞാൻ തിരികെ പോകും എന്റെ ലോകത്തിലേക്ക്.അവിടെ ഇപ്പോൾ എനിക്ക് വേണ്ടി കാത്തിരിക്കാൻ എന്റെ വീട്ടുകാരെ പോലെ തന്നെ മറ്റൊരാൾ കൂടെ ഉണ്ട്. വീട്ടുകാർ കണ്ടെത്തിയ ഒരു പെണ്ണ്. കുറെ നാൾ എന്റെ പുറകെ അച്ഛനും അമ്മയും എല്ലാവരും നടന്നതിന്  ശേഷം ആണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് പോലും. പക്ഷെ ഇവിടെ വന്നപ്പോൾ നീ എന്റെ ഉള്ളിൽ കയറും എന്നോ നിന്നെ ഞാൻ സ്നേഹിക്കും എന്നോ ഞാൻ കരുതി ഇല്ലാ."...

നിഹാൽ പറയുന്നത് എല്ലാം ഒരു തേങ്ങലോടെ കേട്ടു നിൽക്കാൻ മാത്രേ കിങ്ങിണിക്ക് കഴിഞ്ഞുള്ളു.

"മോളെ.... നീ എന്നെ ശപിക്കരുത്.  നിനക്ക് എന്നോട് തോന്നിയ ഇഷ്ടം അതൊരു തെറ്റ് ഒന്നുമല്ല. കളങ്കം ഇല്ലാത്ത നിന്റെ സ്നേഹം കൈ എത്തും ദൂരത്തു കിട്ടിയിട്ടും തട്ടി  കളഞ്ഞവനാ ഞാൻ. നാളെ ഒരു കാലത്ത് നീ എന്റെ ഓർമകളിൽ ഉണ്ടാവുകയും ചെയ്യും. ഈ സമയം പഠിക്കാൻ ഉള്ളതാണ് പഠിക്കണം വലിയ ആളാകണം. നീ നന്നായി ജീവിക്കുന്നു എന്ന് എനിക്ക് കേൾക്കണം. എന്നെ നീ ശപിക്കരുത് .".....നിഹാൽ അവളുടെ മുൻപിൽ കൈ കൂപ്പി. കിങ്ങിണി മുഖം ഉയർത്തി അവനെ നോക്കി. ശേഷം അവന്റെ ആ കൈകളിൽ മുറുകെ പിടിച്ചു.

"ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ ഒരു ശല്യം ആകില്ല. പക്ഷെ മനസ്സിന്റെ ഏതേലും ഒരു കോണിൽ നിങ്ങൾ ഉണ്ടാകും".....കിങ്ങിണി അത് പറഞ്ഞപ്പോൾ നിഹാലിന്റെ ഉള്ളും പിടഞ്ഞു പോയി.

ഒരു നിമിഷം ഒന്നും ആലോചിക്കാതെ തലച്ചോർ പറയുന്നത് കേൾക്കാതെ  മനസ്സ് പറഞ്ഞത് കേട്ടു അവൻ അവളെ വലിച്ച് അടുപ്പിച്ചു അവന്റെ നെഞ്ചിലേക്ക്. അവന്റെ നെഞ്ചിന്റെ ആഴങ്ങളിൽ മുഖം പൂഴ്ത്തി കരയുമ്പോൾ കിങ്ങിണി അവളുടെ കൈകൾ ഉയർത്തി ഇല്ലാ. അവൾ അവന്റെ കരവലയത്തിൽ തന്നെ അനങ്ങാതെ നിന്നു.

പൊട്ടി തെറിച്ച മനസിന്റെ നിർദേശം മാത്രം കണക്കിൽ എടുത്തു നിഹാൽ അവളുടെ ചുണ്ടുകളിലും  കവിളുകളിലും  നെറുകയിലും  എല്ലാം ചുംബിച്ചു പോയി. പെട്ടെന്ന് കിങ്ങിണി അവനിൽ നിന്നും അടർന്നു മാറി അവിടെ നിന്നും ഇറങ്ങി ഓടി പോയി.

നെഞ്ച് ഒരു മെഴുകുതിരി പോലെ ഉരുകി ഇല്ലാതെ ആവുന്നുണ്ട് എന്ന് അവർ ഇരുവരും വേദനയോടെ അറിഞ്ഞു.

ആരും കാണാതെ ഏതോ ഒരു കോണിൽ പോയി കരഞ്ഞു തീർത്തു ഇരുവരും അവരുടെ പ്രണയം. പ്രണയം ചില നേരത്തു നമ്മളെ ഒരു മായിക ലോകത്ത് എത്തിക്കും. ചിലപ്പോൾ അത് നമ്മളെ വല്ലാതെ നോവിക്കും. ചിലപ്പോൾ അത് ഭ്രാന്തിനെക്കാൾ ഭീകരം ആവുകയും ചെയ്യും.

*********************

പിറ്റേന്ന് ആയിരുന്നു പാത്തുവിന്റെ  കല്യാണം. പള്ളിയിലെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു താലി കെട്ടു ഓഡിറ്റോറിയത്തിൽ ആയിരുന്നു.

മജന്ത നിറത്തിൽ ഉള്ള ലഹങ്കയിലും ട്രഡീഷണൽ ആഭരണങ്ങളിലും എല്ലാം പാത്തൂ തിളങ്ങി നിന്നു. പാത്തുവിന്റെ പാതി ജീവൻ പോലെ കിങ്ങിണിയും അവളെ ചുറ്റിപിടിച്ചു കൂടെ ഉണ്ടായിരുന്നു.

പാത്തുവിന്റെ പുയ്യാപ്ലയും അടിപൊളി ആയിരുന്നു. ഒരു ഏട്ടനെ കൂടെ കിട്ടിയ സന്തോഷം ആയിരുന്നു കിങ്ങിണിയിൽ നിറഞ്ഞു നിന്നത്. പാത്തുവിന്റെയൊക്കെ മതാചാര പ്രകാരം തന്നെ ചെക്കൻ പാത്തുവിന് താലി ചാർത്തി. ശേഷം കേക്ക് മുറിച്ചു.

പിന്നെ ഫോട്ടോ എടുപ്പും പരിചയപ്പെടലുകളും എല്ലാമായി രംഗം കൂടുതൽ തിരക്കിൽ ആയി. തിരക്കിന് ഇടയിലും പരസ്പരം മിഴികൾ കൊണ്ട് യാത്ര പറയുന്ന ആ രണ്ടുപേരുടെ മനസ്സ് ആരും അറിഞ്ഞില്ല.

"ഇനി തമ്മിൽ കാണില്ല എന്ന് "...നിഹാലും കിങ്ങിണിയും മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു കൊണ്ടിരുന്നു.ഉച്ചക്ക് ഭക്ഷണത്തിനു ശേഷം എല്ലാവരും കൂടെ പാത്തുവിനെ യാത്രയാക്കി. ഫൈസലിനെ കെട്ടിപിടിച്ചു പാത്തു കരയുന്നത് കണ്ടപ്പോൾ പലരുടെയും കണ്ണുകളും നിറഞ്ഞു.

ചടങ്ങുകൾ തീർത്തു എല്ലാവരും  വീട്ടിൽ എത്തി.ഒരുപാട് താമസിക്കാതെ തന്നെ  നിഹാൽ നേരത്തെ പാക്ക് ചെയ്തു വെച്ച അവന്റെ പെട്ടിയും ആയി,  ആരോടും ഒന്നും പറയാതെ തന്നെ അവിടെ നിന്നും പോയി കഴിഞ്ഞിരുന്നു.

പക്ഷെ അവൻ തന്നിൽ നിന്ന് ദൂരേക്ക് പോയി മറയുന്നത് ഒരു ഹൃദയ വേദനയോടെ തന്നെ ചഞ്ചല ബാൽക്കണിയിൽ നിന്നും നോക്കി കണ്ടു.

(പകലിൽ കൂടൊഴിഞ്ഞു പോകും സന്ധ്യേ....

പറയാൻ നീ മറന്നതെന്തേ സ്നേഹം...

പിൻവിളി കേൾക്കാതെ പിരിയുകയാണോ നീ

പൊൻ മേഘം  പിടയുകയാണിവിടെ ).......Movie :- കൃഷ്ണ

അപ്പോ പാത്തുവിനെ ഒരു വഴിക്കാക്കി. ഇനി നമുക്ക് കല്യാണത്തിനുള്ള ചരടുവലികൾ നടത്താം. നാളെ ഞാൻ പുതിയ രണ്ടുപേരെ ഇറക്കുമതി ചെയ്യാം.പതുക്കെ പതുക്കെ BP കൂട്ടി തരാൻ ശ്രെമിക്കാം. പിന്നെ ഇതൊരു കഥയാണ് എന്ന് ആരും മറന്നു പോകല്ലേ....Length അല്പം കുറവാണു നല്ല തലവേദന ആണ് രണ്ടു ദിവസമായി. മാതാശ്രീ ഫോൺ ഉപയോഗിക്കുന്നതിൽ എനിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുക ആണ്.  സേട്ടൻമാരും സേച്ചിമാരും ഈ പോസ്റ്റിന്റെ last കാണുന്ന  നിങ്ങളുടെ മൊബൈൽ സ്‌ക്രീനിന്റെ ഇടതു ഭാഗത്തുള്ള തള്ളവിരൽ ബട്ടണിൽ ഒരു ലൈക്ക് അങ്ങ് കാച്ചിയിട്ട് പോണേ..... ഹലോ ആപ്പിലെ മുത്തുമണീസ് എനിക്ക് ഹൃദയം തന്നാൽ മതി ട്ടോ. ❤❤❤❤❤❤❤❤❤❤❤❤

തുടരും

രചന :-അനു അനാമിക

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top