ചെമ്പകം പൂക്കുമ്പോൾ, Part 10

Valappottukal


"ഏട്ടാ കാര്യങ്ങൾ എല്ലാം മംഗളം ആയി തന്നെ നടന്നു. ഇനീപ്പോ മോള് വരുമ്പോൾ എന്താകും !!അവളുടെ  പ്രതികരണം എന്താകും എന്ന് ഓർത്ത് എനിക്ക് നല്ല പേടി ഉണ്ട്.... "... ചന്ദ്ര പ്രസാദ് പറഞ്ഞു.

"മ്മ്... എനിക്കും ആ ഭയം ഉണ്ട്. മോള് ഏത് രീതിയിൽ ആവും നമ്മൾ പറയുന്നത് എടുക്കുക എന്നോർക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ ആണ്... "

"ഇന്നലെ വരെ ഈ മുറ്റത്ത്‌ കൂടെ അവൾ ഓടി കളിച്ച് നടന്നത് എന്റെ മനസ്സിൽ ഉണ്ട്. പെട്ടെന്ന് അവൾ ഒരു കല്യാണ പെണ്ണ് ആയി എന്നോർക്കുമ്പോൾ... എന്തോ ഉള്ളിൽ ഒരു വിങ്ങൽ"....

"ഒരു പ്രായം കഴിഞ്ഞാൽ പെൺകുട്ടികളുടെ ജീവിതം അങ്ങനെ ആണെടാ... ജീവിതത്തിന്റെ കാൽ ഭാഗം കഷ്ടിച്ച് സ്വന്തം വീട്ടുകാരോടൊപ്പം.  പിന്നെ ഉള്ള മുക്കാൽ  ഭാഗവും ഭർത്താവിനും അവന്റെ വീട്ടുകാർക്കും കുഞ്ഞുങ്ങൾക്കും  വേണ്ടി.... "

"ഇപ്പോഴാണ് ശരിക്കും ശ്രീ ദേവിയെ ഞാൻ വിവാഹം കഴിച്ച് കൊണ്ട് വന്നപ്പോൾ അവൾക്ക്  ഉണ്ടായ വേദന എനിക്ക് മനസിലായത്.ഞങ്ങൾക്ക് ഒരു കുഞ്ഞില്ലങ്കിലും കിങ്ങിണി ഞങ്ങടേം മോളല്ലേ ഏട്ടാ....  സ്വന്തം വീട് വിട്ട് ഒരു പരിചയവും ഇല്ലാത്ത ആളുകളുടെ കൂടെ ജീവിക്കേണ്ടി വരുക. അത്രയും നാൾ സ്വന്തം എന്ന് കരുതിയ വീട് പിന്നീട് വെറും അഥിതി വീട് ആയി മാറുന്നു. അച്ഛനെയും അമ്മയെയും എല്ലാം വിട്ട് പോകേണ്ടി വരുന്നു.... "

"പൂജിക്കണം... പൂ ഇട്ട് തന്നെ പൂജിക്കണം ഓരോ പെണ്ണിനേയും. അവരുടെ ത്യാഗത്തിന്റെയും പകുതി വരുമോ നമ്മുടെ വേദനകൾ.... "

"മ്മ്.... "....

"ഏട്ടാ... ഫാത്തിമയുടെ കല്യാണത്തിന് പോകണ്ടേ നമുക്ക്"??

"മ്മ്... ഇനി അധികം ദിവസം ഇല്ലല്ലോ... അവിടെ എല്ലാത്തിനും ഓടാൻ ഫൈസൽ മാത്രല്ലേ ഉള്ളു... അതുകൊണ്ട് രണ്ടു ദിവസം മുൻപ് തന്നെ നമുക്ക് പോകാം... "

"ശരി ഏട്ടാ... "

"ഇനിയിപ്പോ കല്യാണത്തിന് അധികം ദിവസം ഇല്ലാ... നാളെ തന്നെ കല്യാണ കുറി അടിക്കാൻ ഏർപ്പാട് ചെയ്യണം. മോള് വന്നു കഴിഞ്ഞു നമുക്ക് പോയി ഡ്രെസ്സും ആഭരണവും  എല്ലാം എടുക്കാൻ കൊച്ചിക്ക് പോകാം... "

"മ്മ്.... "

"ഈ നാട് ഇന്നേവരെ കാണാത്ത രീതിയിൽ ആവണം കിങ്ങിണിയുടെ കല്യാണം... "

"ഏട്ടൻ ടെൻഷൻ അടിക്കേണ്ട... എല്ലാം ഞാൻ നോക്കിയും കണ്ടും ചെയ്തോളാം. ഒരു കുഞ്ഞി കാൽ കാണാൻ ഉള്ള ഭാഗ്യം എനിക്കും ശ്രീ ദേവിക്കും ഉണ്ടായില്ല... പക്ഷെ ന്റെ കിങ്ങിണി മോളെ സുരക്ഷിതം ആയി ആണൊരുത്തന്റെ കൈ പിടിച്ചു കൊടുക്കാൻ എനിക്ക് കഴിയുമല്ലോ... അത് മതി".... ചന്ദ്ര പ്രസാദ് നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു അകത്തേക്ക് പോയി.

കൃഷ്ണ പ്രസാദ് ചാരു കസേരയിൽ കിടന്നു കിങ്ങിണിയുടെ ജനനം മുതൽ ഉള്ള കാര്യങ്ങൾ ഓർമകളിലേക്ക് ആവാഹിക്കാൻ തുടങ്ങി.

******************

ഫാത്തിമയുടെ കല്യാണം ഇങ്ങ് വന്നെത്തി. ബന്ധുക്കൾ ഓരോരുത്തർ ആയി എത്തി തുടങ്ങി. ഫൈസലും നിഹാലും കിങ്ങിണിയും എല്ലാം ഓരോ തിരക്കുകളിൽ ആണ്.

കല്യാണത്തിന് ക്ഷണിച്ചവർ  എല്ലാം എത്തി തുടങ്ങിയതോടെ  വീട് ശരിക്കും ഒരു പൂരപ്പറമ്പ് ആയി തുടങ്ങി.

മൈലാഞ്ചി കല്യാണത്തിന് ഉള്ള തയ്യാർ എടുപ്പിൽ  ആണിപ്പോൾ ആ വീട്. അത്തറിന്റെയും ബിരിയാണിയുടെയും സുലൈമാനിയുടെയും മുല്ലപ്പൂവിന്റെയും എല്ലാം ഗന്ധം ആ അന്തരീക്ഷത്തിൽ ഇപ്പോൾ നിറഞ്ഞു നിൽപ്പാണ്.

"ഇത്താത്ത... തയ്‌ക്കാൻ കൊടുത്ത ഡ്രസ്സ്‌ വാങ്ങിയോ"??..... കിങ്ങിണി ചോദിച്ചു.

"അയ്യോ.. ഇല്ലാ... "

"ആഹാ... മൈലാഞ്ചി കല്യാണത്തിന് തുണി ഇല്ലാതെ നിക്കാൻ ആണോ പ്ലാൻ.. "??

"ഒന്ന് പോടീ.. ഞാൻ മറന്നു പോയതാ... "

"ഇനിയിപ്പോ എന്താ ചെയ്യുക ??ആരെയാ ഒന്ന് പറഞ്ഞു വിടുക"??...

"ഇക്കാക്ക പോകും എന്ന് തോന്നുന്നില്ല തിരക്ക് അല്ലേ... ഇവിടെ... "

"ഒരു കാര്യം ചെയ്യാം.. അമ്മായിമാരെ  ആരെയെങ്കിലും വിടാം.. ''

"വേണ്ട വേണ്ട.. അവർക്ക് എല്ലാം ഒത്തിരി ജോലി ഉള്ളതാ..."

"ഞാൻ പോയാലോ എന്നാൽ"??

"ഇത്താത്ത പോയാൽ പിന്നെ ഇവിടെ ആരാ?ആരേലും ചോദിക്കുമ്പോൾ ഇത്താത്ത ഇവിടെ വേണ്ടേ"??

"പിന്നെ എന്താ ചെയ്യുക"??

"ടെൻഷൻ ആവണ്ട ഇത്താത്ത ആ കട എവിടെ ആണെന്ന് പറഞ്ഞാൽ മതി ഞാൻ പോയി മേടിച്ചു കൊണ്ട് വരാം... "

"അള്ളോ... നീ ഒറ്റക്ക് പോകണ്ട... "

"ഒറ്റക്ക് പോയാൽ ഇപ്പോൾ എന്താ ??"

"വല്ലാത്ത കാലമാ നീ ഒറ്റക്ക് പോകണ്ട... ഞാൻ ആരെയെങ്കിലും ഇക്കാക്കയോട് പറഞ്ഞ് നിന്റെ കൂട്ടിന് വിടാം... "

"അങ്ങനെ എങ്കിൽ അങ്ങനെ.. "

"മ്മ്... എങ്കിൽ നീ പോയി റെഡി ആയി വാ... ഞാൻ ഇക്കാക്കയോട് പോയി പറയാം... "

"മ്മ്... "... കിങ്ങിണി അതും പറഞ്ഞ് റെഡി ആവാൻ മുറിയിലേക്ക് പോയി.

"നാളെ അച്ഛനും അമ്മയും വരുമായിരിക്കും... എത്ര ദിവസായി എല്ലാവരെയും കണ്ടിട്ട്.... മേഘ വരുമോ ആവോ"!!.. റെഡി ആകുന്നതിനു ഇടയിൽ കിങ്ങിണി ആലോചിച്ചു.

"കിങ്ങിണി മോളെ... "

"എന്താ ഇത്താത്ത... "??

"നിന്റെ കൂടെ നിഹാൽ ഏട്ടൻ വരും. ഏട്ടന് കുറച്ച് സാധങ്ങൾ മേടിക്കാൻ ഉണ്ട് ടൗണിൽ നിന്ന്... അപ്പോ നിന്നെയും കൂടെ കൊണ്ട് പൊക്കോളും. രണ്ടാളും കൂടെ സാധനം മേടിച്ചിട്ട് ഇങ്ങോട്ട് വന്നാൽ മതി... "

"ആ കുറുനരിയെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ"??

"കുറുനരിയോ"??

"ഓ ഒന്നുമില്ല... "

"മ്മ്.... നീ റെഡി ആയെങ്കിൽ താഴേക്കു ചെല്ല്... നിഹാൽ ഏട്ടൻ താഴെ ഉണ്ട്... "

"മ്മ്.... "

കിങ്ങിണി റെഡി ആയി ചുരിദാറിന്റെ ഷാൾ എടുത്തു ഇട്ട് താഴേക്കു പോയി.

അവൾ താഴേക്കു ചെല്ലുമ്പോൾ നിഹാൽ താഴെ മുറ്റത്ത്‌ കാറിൽ ചാരി നിന്ന് ഫോണിൽ കുത്തുക ആയിരുന്നു. അവൾക്ക് നല്ല കുശുമ്പ് കേറി വന്നു.

"24മണിക്കൂറും അങ്ങേരു ഫോണിലാ... ആരോട് ആണാവോ ഈ സൊള്ളി മറിക്കുന്നെ "??

കിങ്ങിണി നടന്നു വരുന്നത് ഒളി കണ്ണാലെ നിഹാൽ കണ്ടു. അവൻ പക്ഷെ മൈൻഡ് ആക്കിയില്ല. അവൾ ഒരു കൈ അകലത്തിൽ നിന്നിട്ടും അവൻ മുഖം ഉയർത്തി നോക്കി ഇല്ലാ.

"അഹ്... ഹ.. അഹ് ഹാ.. ..... "... കിങ്ങിണി ഒന്ന് ചുമച്ചു. ഉള്ളിൽ ചിരി പൊട്ടി എങ്കിലും നിഹാൽ അവളെ നോക്കി ഇല്ലാ.

"ഈ കുറുനരിയുടെ ചെവി  എന്താ അടിച്ചു പോയോ ??ഒരു കുലുക്കവും ഇല്ലല്ലോ "!!... കിങ്ങിണി നിന്ന് പിറുപിറുത്തു.

"ശൂ.... ശൂ... "...എന്ന്  അവൾ വിളിച്ചിട്ടും അവൻ കുലുങ്ങി ഇല്ലാ.

"പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലല്ലോ... "... അവൾ പുച്ഛത്തോടെ ഓർത്തു. സഹികെട്ടു അവൾ അവനെ വിളിച്ചു.

"നിഹാൽ ഏട്ടാ പോകാം... "...അവൾ മര്യാദക്ക് ചോദിച്ചു.

"അപ്പോ നിനക്ക് മര്യാദക്ക് സംസാരിക്കാനും വിളിക്കാനും എല്ലാം അറിയാം... വേണ്ട എന്ന് വെച്ചിട്ട് ആണല്ലേ.... "...നിഹാലിന്റെ വാക്കുകൾ അവളെ ചൊടിപ്പിച്ചു.

"വേണ്ട... എന്ന് വെച്ചത് ഒന്നല്ല ഒരുപാട് കാര്യങ്ങൾ ഉണ്ട്... "...അവൾ അങ്ങും ഇങ്ങും  തൊടാതെ പറഞ്ഞു.നിഹാലിന് സംഭവം അത്രക്ക് അങ്ങ് ക്ലിക്ക് ആയില്ല എങ്കിലും എവിടെയോ ഒരു സീറോ  ബൾബ് കത്തി.

"എങ്ങോട്ടാ പോകണ്ടേ"??... നിഹാൽ ചോദിച്ചു.

"മുന്നോട്ട്... "

"അത് എനിക്കും അറിയാം "

"എങ്ങോട്ടാ ആദ്യം പോകണ്ടേ"??

"ഇത്താത്തയുടെ ഡ്രസ്സ്‌ മേടിക്കാൻ പോകണം എന്നെ സിൽക്ക് മുക്കിൽ ഇറക്കിയാൽ മതി"...

"മ്മ്... "... നിഹാൽ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു.

ചെറിയ ചാറ്റൽ മഴ പെയ്യന്നുണ്ടായിരുന്നു. കിങ്ങിണി ഒന്നും മിണ്ടാതെ പുറത്തേക്കു തന്നെ നോക്കി ഇരുന്നു. നിശബ്ദത സഹിക്കാൻ വയ്യാതെ ആയപ്പോൾ നിഹാൽ ചോദിച്ചു.

"നിനക്ക് എന്നോട് ഉള്ള ദേഷ്യം മാറി ഇല്ലാ... എന്നുണ്ടോ''??...

"എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ലാ... മനസ്സിൽ കള്ളങ്ങൾ സൂക്ഷിച്ചു നടക്കുന്നവരെ ഇഷ്ടമല്ല. അത്ര ഉള്ളു"....കിങ്ങിണി മറുപടി പറഞ്ഞു.

"എന്തിനാ പെണ്ണേ വെറുതെ ഈ ജാഡ ഇടുന്നത് ??നിന്നോട് എനിക്ക് ഒരു പിണക്കവും ഇല്ലാ... നിന്റെ ഈ ജാഡ പോലും കാണുമ്പോൾ എനിക്ക് ചിരിയാ വരുന്നേ"??

"മറ്റുള്ളവരുടെ മനസ്സ് നീറി പുകയുമ്പോൾ  ചിരി വരുന്നത് എല്ലാം ഒരുതരം അസുഖം ആണ്... "...കിങ്ങിണി അല്പം അരിശത്തോടെ  പറഞ്ഞു.

"നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല... പറഞ്ഞാൽ ഒന്നും ഉൾക്കൊള്ളാൻ കഴിയാത്ത പ്രായമാ  നിന്റെയൊക്കെ... "...നിഹാലിന് ദേഷ്യം കയറി. 

"കുറെ നാൾ ആയല്ലോ താൻ തുടങ്ങിയിട്ട്.... എന്റെ പ്രായം എന്റെ പ്രായം എന്ന്... എന്റെ പ്രായത്തിൽ ആർക്കും തോന്നാത്ത കാര്യം ഒന്നുമല്ലല്ലോ ഇത് !! തന്നോട് ഒരു ഇഷ്ടം തോന്നി പോയി അത് പറയുകയും ചെയ്തു. അന്ന് താൻ കിടന്നു തൊടല്  പൊട്ടിച്ചില്ലാരുന്നു  എങ്കിൽ ഞാൻ പറയുകയും ഇല്ലാരുന്നു.... !!എന്നിട്ട് ഇപ്പോ പിന്നെയും എന്റെ പ്രായത്തെ കുറിച്ച് പറയാൻ വന്നിരിക്കുന്നു"....

"ടി അടങ്ങടി  അടങ്ങു... കിടന്നു തിളക്കാതെ ... "

"ആ അത് തന്നെയാ എനിക്കും പറയാൻ ഉള്ളത് കിടന്നു തിളക്കണ്ട.  ഒരു പെണ്ണിന് ആണിനോട് ഇഷ്ടം തോന്നുന്നത് ഈ ലോകത്തെ ആദ്യത്തെ കാര്യം ഒന്നുമല്ലല്ലോ. നിങ്ങൾക്കു എന്നെ ഇഷ്ടം അല്ലങ്കിൽ ഇഷ്ടപ്പെടാൻ നിക്കണ്ടന്നെ... നിങ്ങള് എന്നെ സ്നേഹിച്ചില്ല എന്ന് കരുതി ഞാൻ തൂങ്ങി ചാവാൻ പോകുക ഒന്നുമില്ല.... "...ഉള്ളു നീറി നീറി വെന്തു പുകയുന്നത് ഉണ്ട്.  കിങ്ങിണി വാക്കുകൾ കൊണ്ട് ശരം തീർത്തു അവന് നേരെ എറിഞ്ഞു. അവളുടെ ഓരോ വാക്കും നെഞ്ചിൽ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കുന്നത് അവൻ അറിഞ്ഞു.

"നിന്നോട് ഒരു ചെറിയ ഇഷ്ടമൊക്കെ തോന്നി തുടങ്ങിയതാ... ഇത്രേം നാക്ക് ഉണ്ടെന്നു അറിഞ്ഞില്ല... "

"ആയിക്കോട്ടെ ഇപ്പോ അറിഞ്ഞല്ലോ...തനിക്കൊക്കെ കല്യാണം കഴിക്കാൻ ഒരുത്തി, പ്രേമിക്കാൻ ഒരുത്തി, കൊണ്ട് നടക്കാൻ ഒരുത്തി അങ്ങനെ അല്ലേ....!!24,മണിക്കൂറും ഫോണിൽ സൊള്ളാൻ അല്ലേ നേരം"!!

"പ്ഫ... നിർത്തടി .. "...നിഹാൽ പെട്ടെന്ന് കാർ ബ്രേക്ക്‌ ചവിട്ടി നിർത്തി. കിങ്ങിണി ദഹിപ്പിച്ചു  കൊണ്ട്   ദേഷ്യത്തോടെ നോക്കി.

നിഹാലിന്റെ കൈ പെട്ടെന്ന് അവളുടെ കരണത്  പതിഞ്ഞു. ആ വെളുത്ത  കവിളിൽ അഞ്ചു വിരൽ പാടുകൾ പതിഞ്ഞു. കിങ്ങിണിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. ആ കണ്ണുകൾ ചുവന്നു പുറത്തേക്കു തള്ളി.  അവൾ ഇടതു കൈ കൊണ്ട് മുഖം പൊത്തി പോയി.

"ഇത് നീ ചോദിച്ചു വാങ്ങിയതാ"....

കിങ്ങിണിയുടെ മുഖത്തേക്ക് നോക്കി കലി തുള്ളി ഇരിക്കുക ആയിരുന്നു നിഹാൽ അപ്പോൾ. കുറച്ച് നേരം അവർക്ക് ഇടയിൽ നിശബ്ദ സ്ഥാനം പിടിച്ചു. ഒരുതരം നിർ വികാരത  ആയിരുന്നു കിങ്ങിണിയുടെ മുഖത്ത്.

നിറഞ്ഞു തുളുമ്പിയ കണ്ണ് തുടച്ചു അവൾ ഡോർ തുറന്നു  പുറത്തേക്കു ഇറങ്ങി.മഴ ചെറുതായി ശക്തി പ്രാപിച്ചു തുടങ്ങി.

കിങ്ങിണി ആ പെയ്യുന്ന മഴയിലേക്ക് ഇറങ്ങി നടന്നു. പുറകെ വന്നൊരു ഓട്ടോക്ക് കൈ കാണിച്ചു അവൾ അതിൽ കയറി പോയി.

നിഹാലിന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി. അവൾ ദൂരേക്ക് മറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അവളെ തല്ലേണ്ടി ഇരുന്നില്ല എന്ന് നിഹാലിന് തോന്നിയത്.

"എന്തിനാ ഈശ്വര ഞങ്ങളെ തമ്മിൽ കൂട്ടി മുട്ടിച്ചത് ??അവളോട്‌ എനിക്ക് ഇഷ്ടം തോന്നിച്ചത് ??എന്തിനാ എന്നെ കൊണ്ട് തന്നെ അവളെ ഇങ്ങനെ വേദനിപ്പിക്കുന്നത്  !! വർഷങ്ങളോളം സ്നേഹിച്ചു നടന്ന കാവേരിയോട് തോന്നാത്ത ഇഷ്ടം എന്തിനാ നീ ഇവളോട് ഇങ്ങനെ തോന്നിപ്പിക്കുന്നത് ?? അകന്നു മാറാൻ ഞാൻ ശ്രെമിക്കുമ്പോഴും  അവൾ ശ്രെമിക്കുമ്പോഴും  അവസരങ്ങൾ ഉണ്ടാക്കി ഇങ്ങനെ ചേർത്ത് വെക്കാൻ നോക്കുന്നത് ??...... എനിക്ക് ഭ്രാന്ത്‌ ആയി പോകുവാ. അവളെ കൂടെ കൂട്ടിയാൽ അവളുടെ ജീവിതം പോകും. ജീവിതത്തിന്റെ ഒരു ചെറിയ ശതമാനം മാത്രേ അവൾ ജീവിച്ച് കഴിഞ്ഞുള്ളു ഇനിയും എത്രയോ നാൾ കിടക്കുന്നു അവളുടെ ജീവിതത്തിൽ. ഞാനും ആയി ഒരു പ്രണയത്തിൽ അവൾ വീണു പോയാൽ അവളുടെ ജീവിതം പോകില്ലേ അത് ഓർത്തല്ലേ എനിക്ക് ഇഷ്ടം ആയിട്ടും ഞാൻ അവളെ അകറ്റി നിർത്തുന്നെ ??അവളുടെ നല്ലതിന് വേണ്ടി !! എന്നിട്ട് ഇപ്പോ എന്നെ കൊണ്ട് തന്നെ !".... നിഹാൽ നെഞ്ച് പൊട്ടി കരഞ്ഞു പോയി. എന്ത് ചെയ്യണം എന്ന് അറിയാതെ..... മഴയുടെ ശക്തി കൂടി വന്നു. അവന്റെ ഉള്ളിൽ ആശങ്ക ഉണർന്നു. നിഹാൽ പെട്ടെന്ന്  കണ്ണുകൾ തുടച്ചു അവൾ പോയ വഴിയേ വെച്ചു പിടിച്ചു.

മഴ ആയത് കൊണ്ട് കടകൾ എല്ലാം നേരത്തെ അടച്ചു. സിൽക്ക് മുക്കിൽ എത്തി തയ്യൽ കടയിൽ കയറി കിങ്ങിണിയെ അന്വേഷിച്ചപ്പോൾ അവൾ അവിടെ നിന്നും ഡ്രെസ്സും വാങ്ങി പോയി എന്ന് അറിഞ്ഞു.

"ഒറ്റക്ക് ഈ മഴയത്തു... അവൾ എങ്ങനെ"!!... നിഹാലിന്റെ ഉള്ളിൽ ആദി കേറി.

അവൻ ഫോൺ എടുത്തു ഫൈസലിനെ വിളിച്ചു.

"ഡാ കിങ്ങിണി വീട്ടിൽ വന്നോ"??

"ഇല്ലാ വന്നില്ല... എന്താടാ ??ഒന്നിച്ചല്ലേ നിങ്ങൾ പോയത് ??"

"ഹ... മഴ ആയത് കൊണ്ട് കട അടച്ചാലോ  എന്നോർത്ത് ഞാൻ അവളെ തയ്യൽ കടയിൽ ഇറക്കി സാധനം വാങ്ങാൻ പോയതാ. അപ്പോ കട അടച്ചു പോയി. ഇവിടെ വന്നപ്പോൾ അവൾ പോയി എന്ന് പറഞ്ഞു. അങ്ങോട്ട്‌ വന്നോ എന്ന് അറിയാൻ വിളിച്ചതാ".... നിഹാൽ എങ്ങനെയോ കള്ളം പറഞ്ഞു ഒപ്പിച്ചു.

''ഹ അവൾ വന്നില്ല.. ചിലപ്പോൾ പോന്നതേ  ഉണ്ടാകൂ... നീ എന്നാൽ ഇങ്ങ് പോര്"...

"മ്മ്... "

നിഹാൽ ഫോൺ കട്ട്‌ ചെയ്തു. പക്ഷെ അവന്റെ ഉള്ളിൽ വല്ലാത്ത ഭയം ഉരുണ്ടു കൂടി വന്നു. അവൾക്ക് എന്തേലും പറ്റി കാണുമോ എന്നോർത്ത്......

"ഈശ്വര എന്തൊരു പരീക്ഷണം ആണ് ഇതെല്ലാം"??.... നിഹാൽ പെയ്യുന്ന മഴയിൽ കൂടെ കാർ ഓടിച്ചു എങ്ങോട്ടോ പോയി. മഴയുടെ ശക്തി കൂടി കൂടി വന്നു. തുള്ളിക്ക് ഒരു കുടം എന്ന കണക്കിന് മഴ ആർത്തു പെയ്തു. നിഹാൽ കിങ്ങിണിയെ അന്വേഷിച്ചു എവിടെക്കെയോ അലഞ്ഞു നടന്നു. ഇടയ്ക്ക് ഫൈസലിനെ വിളിച്ചു അവൾ വന്നോ എന്ന് അന്വേഷിച്ചു കൊണ്ടിരുന്നു. പക്ഷെ ഇല്ലാ എന്നൊരു മറുപടി ആണ് അവനിൽ നിന്നും നിഹാലിന് കിട്ടിയത്.

അവൻ കാർ തിരിച്ചു വന്ന വഴിയേ തിരികെ വീട്ടിൽ പോകാൻ തുടങ്ങുമ്പോൾ ആണ് ഒരു ഓട്ടോ റിക്ഷ ഡ്രൈവർ ഓട്ടോ നന്നാക്കാൻ നോക്കുന്നത് കണ്ടത്. അയാളെ കണ്ടതും നിഹാൽ വണ്ടി സൈഡ് ആക്കി കൊണ്ടു വന്നു. ഡ്രൈവർ കൈ നീട്ടി നിഹാലിനെ തടഞ്ഞു.

നിഹാൽ പതിയെ ഗ്ലാസ്സ് താഴ്ത്തി.

"മോനെ എന്റെ വണ്ടി കേടായി... വണ്ടിയിൽ ഒരു പെൺകുട്ടി ഉണ്ട്... ആ കുട്ടിയെ ഏതേലും അടുത്ത ജംഗ്ഷനിൽ ഒന്ന് ഇറക്കാമോ "??....നിഹാൽ ഒരു നിമിഷം ഒന്ന് ആലോചിച്ചു പിന്നെ പറഞ്ഞു.

"മ്മ്..  വരാൻ പറ ചേട്ടാ.... "...

"അഹ്... ശരി മോനെ... "

ഓട്ടോ ഡ്രൈവറുടെ അവസ്ഥ കണ്ടു കഷ്ടം തോന്നിയിട്ട് ആണ് നിഹാൽ അയാളെ സഹായിക്കാം എന്ന് ഏറ്റത്. അയാൾ ആകെ നനഞു കുതിർന്നിരുന്നു. അയാൾ ഓട്ടോയുടെ കർട്ടൻ പൊക്കി ഒരു പെൺകുട്ടിയെ പുറത്തേക്കു വിളിച്ചു. മഴ പെയ്യുന്നത് കൊണ്ട് പെൺകുട്ടിയുടെ മുഖം വെക്തമായില്ല.

നിഹാൽ ഡോർ തുറന്നു കൊടുത്തപ്പോൾ ആ കുട്ടി അകത്തേക്ക് കയറി. അപ്പോഴാണ് നിഹാൽ ആ മുഖം കണ്ടത്. കിങ്ങിണി ആയിരുന്നു അത്. അവൻ എന്തെങ്കിലും പറയുന്നതിന് മുൻപേ ഓട്ടോ ഡ്രൈവർ നിഹാലിനോട് അവന്റെ ഫോൺ നമ്പർ ചോദിച്ചു.

അവൻ നമ്പർ പറഞ്ഞു കൊടുത്തു.

"മോനെ ഒന്നും തോന്നരുത് ഇതേ പ്രായത്തിൽ ഉള്ളൊരു കുട്ടിയുടെ അച്ഛനാ ഞാനും. പോകുന്ന വഴിക്ക് ഈ കുട്ടിക്ക് എന്തേലും പറ്റിയാൽ അത് എന്റെ തലയിൽ വരും. വല്ലാത്ത കാലം അല്ലേ... "!!

"ഇത് ഇവൾ എന്റെ സുഹൃത് ആണ് ചേട്ടാ... പേടിക്കണ്ട... "...നിഹാൽ അത് പറയുമ്പോഴും കിങ്ങിണി അവനെ നോക്കിയില്ല. വണ്ടി കണ്ടപ്പോഴേ അത് നിഹാൽ ആണെന്ന് അവൾക്ക് അറിയാമായിരുന്നു.

"ആണോ ഭാഗ്യം "...

"മ്മ് ചേട്ടൻ വാ അടുത്ത സ്റ്റോപ്പിൽ വിടാം"...

"വേണ്ട മോനെ... മഴ ഇപ്പോ പോകും ഞാൻ പൊക്കോളാം.....ഈ മോളെ വേഗം വീട്ടിൽ എത്തിക്കു. ''

"എങ്കിൽ ശരി ചേട്ടാ പോട്ടെ"...

"ആയിക്കോട്ടെ മോനെ... ".. അയാളോട് യാത്ര പറഞ്ഞു നിഹാൽ വണ്ടി മുൻപോട്ടു എടുത്തു. കിങ്ങിണി ഓട്ടോ ഡ്രൈവർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. കിങ്ങിണി നിഹാലിനോട് ഒന്നും മിണ്ടാതെ തണുത്തു വിറച്ചു കാറിൽ ഇരുന്നു. നിഹാൽ AC ഓഫ്‌ ചെയ്തു.

"തന്റേടം ആകാം പക്ഷെ അത് കാണിക്കേണ്ട നേരം ഇതല്ല.... "... നിഹാലിന്റെ വാക്കുകൾക്ക് കിങ്ങിണി ഉത്തരം ഒന്നും പറഞ്ഞില്ല. അവൾ ഒരു പാവയെ പോലെ അനങ്ങാതെ ഇരുന്നു. കണ്ണ് പോലും ചിമ്മാതെ ഇരിക്കുന്ന അവളുടെ ഇരിപ്പ് കണ്ടു നിഹാലിന് പേടി ആയി.

അവൻ കാർ ചവിട്ടി നിർത്തി.

"ചഞ്ചല... നീ നീ ഓക്കേ അല്ലേ''??,... നിഹാൽ വിറയ്ക്കുന്ന ചുണ്ടുകളോടെ  ചോദിച്ചു.

അവൾ മുഖം തിരിച്ചു അവനെ നോക്കി. കിങ്ങിണിയുടെ കവിളിൽ തിണർത്തു കിടന്ന ആ കൈ പാടുകൾ അവൻ കണ്ടു. നെഞ്ച് മുഴുവൻ വേദന കൊണ്ട് പൊട്ടി ഒലിച്ചു പുറത്തേക്കു വരുമെന്ന് അവന് തോന്നി പോയി.

പെട്ടെന്ന് നിയന്ത്രിക്കാൻ പറ്റാത്ത ഒരു അവസരത്തിൽ അവൻ പൊട്ടി കരഞ്ഞു പോയി. ചഞ്ചലയുടെ മുഖം കൈ കുമ്പിളിൽ എടുത്തു അവൻ നെറ്റിയിലും കണ്ണിലും കവിളിലും ചുണ്ടിലും എല്ലാം ഉമ്മ വെച്ചു. അവളെ അവന്റെ ഹൃദയത്തോട് ചേർത്ത് പിടിച്ചു.

പക്ഷെ അപ്പോഴും കിങ്ങിണിക്ക് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായില്ല. അവൻ ആ മുഖം പിടിച്ചു ഉയർത്തി.

"എന്നോട് ക്ഷമിക്കു മോളെ... ഒരുപാട് വേദനിപ്പിച്ചു ഞാൻ എന്നോട് പൊറുക്കുമോ നീ".... കിങ്ങിണിയുടെ കണ്ണുകളിൽ നിർ വികാരത തളം കെട്ടി നിന്നു.

"നിങ്ങളെ സ്നേഹിച്ചു പോയി എന്നൊരു തെറ്റേ ഞാൻ ചെയ്തുള്ളൂ. ആ തെറ്റ് ഞാൻ തിരുത്തുവാ ... ഇനി നിങ്ങൾ എനിക്ക് ആരും അല്ല....നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവും ഇല്ലാ... ഒരു കരട് പോലെ നില നിൽക്കാൻ ഒരു സൗഹൃദം പോലും വേണ്ട  "!!... കിങ്ങിണിയുടെ ചുണ്ടിൽ നിന്നും വന്ന വാക്കുകൾ നിഹാലിന്റെ ഹൃദയത്തെ പിടിച്ചു ഉലച്ചു.

"എനിക്ക് വീട്ടിൽ പോകണം... "അവൾ പറഞ്ഞു.നിഹാലിന് ഒന്നും തിരിച്ചു പറയാൻ കഴിഞ്ഞില്ല. അവളുടെ തീരുമാനം ഒന്നും  മിണ്ടാതെ അവൻ അംഗീകരിച്ചു.

"എന്റെ ഹൃദയം രണ്ടായി കീറി മുറിഞ്ഞു പോകുന്നുണ്ട് കിങ്ങിണി. പക്ഷെ നിന്റെ തീരുമാനം ആണ് ശരി എന്ന് ഞാൻ മനസിലാക്കുന്നു. നീ എന്നും എന്റെ മനസ്സിൽ ഉണ്ടാകും.ഈ ചെറിയ പ്രായത്തിൽ  ഞാൻ കാണാത്ത സ്ഥലമോ ദേശമോ  ആളുകളോ ഒന്നുമില്ല... നിന്നെക്കാൾ സുന്ദരികളെ കണ്ടിട്ടുണ്ട്... പക്ഷെ നിന്നെ പോലെ നെഞ്ചിൽ കേറാൻ വേറെ ആർക്കും കഴിയില്ല. "..... നിഹാൽ മനസ്സിൽ പറഞ്ഞു.

കാർ പല വഴികൾ തിരിഞ്ഞു വീട്ടിലേക്ക് എത്തി. കിങ്ങിണി വേഗം മുടി അഴിച്ചു ഇട്ടു. മുഖത്ത് നിഹാൽ അടിച്ച അടി ആരും കാണാതെ ഇരിക്കാൻ വേണ്ടി. അവൾ നിഹാലിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഡോർ അടച്ചു  അകത്തേക്ക് കയറി പോയി. നിഹാൽ കാർ പാർക്ക്‌ ചെയ്തു  മുറിയിലേക്കും പോയി.

കിങ്ങിണി ഫാത്തിമയുടെ ഡ്രസ്സ്‌ കൊണ്ട് പോയി കൊടുത്തിട്ടു കുളിക്കാൻ വേണ്ടി വാതിൽ കുറ്റിയിട്ടു ബാത്‌റൂമിൽ കയറി.

അത്രയും നേരം അടക്കി പിടിച്ച നൊമ്പരം എല്ലാം കൂടെ അവളുടെ തൊണ്ട കുഴിയിൽ നിന്നും പുറത്തേക്കു വന്നു. തന്റെ കരച്ചിൽ ആരും കേൾക്കണ്ട എന്ന് തോന്നിയപ്പോൾ കിങ്ങിണി ബാത്റൂമിലെ പൈപ്പ് തുറന്നു വെച്ചു. ശബ്ദം പരമാവധി പുറത്ത് വരാതെ അവൾ വാ പൊത്തി ഇരുന്നു കരഞ്ഞു തീർത്തു ഉള്ളിൽ ആർത്തു പെയ്യുന്ന സങ്കട വർഷം (means മഴ ).

*****************

പിറ്റേന്ന് ആയിരുന്നു ഫാത്തിമയുടെ മൈലാഞ്ചി കല്യാണം.വൈകിട്ട് ആണ് പരുപാടികൾ എല്ലാം. ഒപ്പനയും പാട്ടും എല്ലാം ഉണ്ട്. ബന്ധുക്കൾ ഓരോരുത്തർ ആയി വന്നു തുടങ്ങിയിരിക്കുന്നു. ഫാത്തിമ ആണെങ്കിൽ രാവിലെ മുതൽ കൂട്ടുകാരികളുടെയും അമ്മായിമാരുടെയും  നടുവിൽ തന്നെ ആണ്. അവർ അവളെ കളിയാക്കുകയും  ഓരോ ഉപദേശം കൊടുക്കുകയും സമ്മാനം നൽകുകയും എല്ലാം ചെയ്യുന്നുണ്ട്.

കിങ്ങിണി രാവിലെ മുതൽ വീടിന്റെ ഫ്രണ്ടിൽ തമ്പടിച്ചു  നിൽക്കുക ആണ്. അച്ഛന്റെയും അമ്മയുടെയും എല്ലാം വരവ് നോക്കി നിൽപ്പാണ്.

ഏകദേശം ഒരു 10മണി കഴിഞ്ഞപ്പോൾ ഗേറ്റ് കടന്ന് കിങ്ങിണിയുടെ അച്ഛന്റെ കാർ മുറ്റത്തേക്ക് വന്നു. അച്ഛൻ കാറിന്റെ പിന്നിൽ നിന്ന് ഇറങ്ങിയതും കിങ്ങിണി ഓടി ചെന്ന് അച്ഛനെ കെട്ടിപിടിച്ചു അറിയാതെ അവൾ പൊട്ടിക്കരഞ്ഞു പോയി.

"അയ്യേ.... എന്നെ കുറച്ച് ദിവസം കാണാതെ ആയപ്പോൾ ന്റെ കിങ്ങിണി മോള് ഇങ്ങനെ ആയി പോയോ ??നാളെ ഒരു വീട്ടിൽ ചെന്ന് കയറുമ്പോൾ എന്ത് ചെയ്യും ??ഇങ്ങനെ ആണേൽ"??

"പൊക്കോ... വന്ന പോലെ പൊക്കോ... എപ്പോ നോക്കിയാലും കല്യാണം കല്യാണം.... ഇതല്ലാതെ വേറെ ഒന്നും പറയാനില്ലേ"!!

അച്ഛൻ കിങ്ങിണിയുടെ മുഖത്തേക്ക് ദയനീയം ആയി നോക്കി. അപ്പോഴാണ് അവളുടെ കവിളിൽ തിണർത്തു കിടന്ന പാട് അദ്ദേഹം കണ്ടത്.

"ഇത് ഇത് എന്ത് പറ്റിയതാ"??

"ആ... അതോ... ഞാൻ ഒരു കുരുത്തക്കേട് കാണിച്ചു അപ്പോൾ ഒരു ചേട്ടൻ എന്നെ തല്ലി.... "

"ഏത് ചേട്ടൻ ??ന്റെ മോളെ തല്ലാൻ അവൻ ആരാ''??

"ഞാൻ തെറ്റ് ചെയ്തിട്ടാ എന്നെ തല്ലിയെ... ഡ്രസ്സ്‌ തയ്ച്ചത് മേടിക്കാൻ പോയിട്ട് ഞാൻ അവിടെ നിന്ന് മുങ്ങി ആ ചേട്ടന്റെ കൂടെ ആരുന്നു പോയെ. പുള്ളി പേടിച്ചു പോയി എന്നെ കാണാതെ... എവിടെ പോയി അന്വേഷിക്കും !!അങ്ങനെ പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ തല്ലി പോയതാ..അത് കാര്യം ആക്കണ്ട.... .. ".....അച്ഛൻ എന്തേലും തിരിച്ചു  പറയുന്നതിന് മുൻപ് ഫൈസൽ അങ്ങോട്ടേക്ക് വന്നു. കിങ്ങിണിയുടെ വീട്ടുകാരെ സ്നേഹത്തോടെ വീട്ടിലേക്കു ക്ഷണിച്ചു ഇരുത്തി.

കിങ്ങിണിയുടെ വീട്ടുകാർക്ക് ആ വീട്ടിൽ വലിയൊരു സ്ഥാനം തന്നെ ഫൈസലിന്റെ ഉപ്പ കല്പിച്ചു നൽകിയിട്ടുണ്ട്. ഇപ്പോഴും ഈ തലമുറയിലും അതിന് ഒരു മാറ്റവും ഇല്ലാ.

"കിങ്ങിണി മോളെ.... അത്... അത് ആ ചെറുക്കൻ അല്ലേ ??മോളെ അന്ന് അവിടെ വെച്ചു രക്ഷിച്ച ചെറുക്കൻ"??...ചെറിയച്ഛൻ ചോദിച്ചപ്പോൾ കിങ്ങിണി അങ്ങോട്ട്‌ നോക്കി.

"നിഹാൽ അവിടെ ഫൈസലിന്റെ സുഹൃത്തുക്കളോട്  സംസാരിച്ചു നിൽക്കുന്നു.

"ആ കുട്ടി അല്ലേ മോളെ"??... ചെറിയച്ഛൻ വീണ്ടും ചോദിച്ചു.

"ആ അത് തന്നെ ആണ് ചന്ദ്രേട്ടാ.... അന്ന് മോളെ രക്ഷിച്ച പയ്യൻ... ഈ കുട്ടി എന്താ ഇവിടെ''???.... ശ്രീദേവി ചോദിച്ചു.

"ഫൈസൽ ഇക്കാക്കയുടെ ഫ്രണ്ടാ"...

"ആഹാ... ഏട്ടാ ഞാൻ ഒന്ന് പോയി സംസാരിച്ചിട്ട് വരാം... "

"നില്ക്കു ചന്ദ്ര ഞാനും വരാം... എനിക്കും ഒന്ന് പരിചയപ്പെടണം".... അവർ രണ്ടാളും കൂടെ പുറത്തേക്കു ഇറങ്ങി.

"ദൈവമേ കൊല്ലാൻ ആണോ വളർത്താൻ ആണോ ഈ പോക്ക്.... "... കിങ്ങിണി മനസ്സിൽ ഓർത്തു.

(തുടരും....)

പാത്തുവിന്റെ കല്യാണം കൂടെ കഴിഞ്ഞാൽ ഉടനെ നമുക്ക് കല്യാണം കൂടാം. കുറച്ച് twist കൂടെ കഴിഞ്ഞാൽ വേഗം തന്നെ സദ്യ ഉണ്ണാം. ആരും പേടിക്കണ്ട ആരെയും വിഷമിപ്പിക്കില്ല. എല്ലാം മംഗളം ആയി നടക്കും ട്ടോ.നിങ്ങളുടെ ഇഷ്ടവും അനിഷ്ടവും എല്ലാം ലൈക്കിൽ കൂടെയും കംമെന്റിൽ കൂടെയും അറിയിക്കുക. 🙏🏻🙏🏻🙏🏻🙏🏻🙏🏻

രചന :-അനു അനാമിക

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top