ഈ യാത്രയിൽ 21

Valappottukal


മഹി താഴേക്കു വരുമ്പോൾ തന്നെ കേട്ടു എല്ലാവരുടെയും സന്തോഷവും കളിച്ചിരികളും. അച്ചുവിനായിരുന്നു കൂടുതൽ സന്തോഷം. അവൾ വിച്ചുവിനെ നല്ലോണം കളിയാക്കി വിട്ടു. ഹോസ്പിറ്റലിലേക്ക് പോകാൻ സമയമായപ്പോൾ എല്ലാവരോടും യാത്ര പറഞ്ഞു വേഗം തന്നെ ഇറങ്ങി. മഹി ഇറങ്ങിയതിന്റെ പുറകെ ദേവിയും കൂടെ ചെന്നു. അവൻ കാറെടുത്തു പോകുന്നത് നോക്കി അവൾ നിന്നു. കണ്ണുകൾ കൊണ്ടു ഒരിക്കൽ കൂടി യാത്ര പറഞ്ഞിറങ്ങി. ദേവിയുടെ മനസിലും ചിന്താഭാരമായിരുന്നു. മഹിയുടെ മുഖത്തു ഒരു തിളക്കമില്ലായ്മ കാണാനുണ്ട്. എങ്കിലും അദ്ദേഹം അതു പറയില്ല. കുറച്ചു ദിവസങ്ങൾകൊണ്ടു തന്നെ പൂർണ്ണമായും മനസിലായി മഹിയെ. എങ്കിലും താൻ എന്തുകൊണ്ടാണ് അകറ്റുന്നതെന്നു മാത്രം മനസ്സിലാകുന്നില്ലയിരുന്നു. തനിക്കു പോലും അറിയാത്ത എന്തോ ഒന്നു. എന്നാലോ മഹി അടുത്തേക്ക് വരുമ്പോൾ ഉള്ളം തുള്ളും... ഒരു മിന്നൽ ശരീരത്തിൽ പായും... ഹൃദയം അതിന്റെ ഇഷ്ടത്തിന് മിടിക്കും... ഹൃദയതാളം പോലും അദ്ദേഹത്തിന്റെ മുന്നിൽ നോര്മലക്കാൻ പെടുന്ന പാട് ദേവിക്ക് മാത്രമേ അറിയൂ...

ഒപി ഏകദേശം കഴിയാറായിരുന്നു. അടുത്ത പെഷ്യൻറ് കടന്നു വരുന്നത് കണ്ടു മഹിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. "ചാരു" ചാരു മാത്രമല്ല വിച്ചുവും ചാരുവിന്റെ അമ്മയും കൂടെയുണ്ടായിരുന്നു. ഹൃദ്യമായ പുഞ്ചിരിയോടെ അവരെ മഹി വരവേറ്റു.

"വീട്ടിൽ തന്നെ നല്ല ഒന്നാംതരം ഡോക്ടർ ഉള്ളപ്പോൾ ഞങ്ങൾ വേറെ അന്വേഷിക്കണോ മോനെ" ചാരുവിന്റെ അമ്മ ചിരിയോടെ പറഞ്ഞു ചെയറിൽ ഇരുന്നു.

"അമ്മേ... ഞാൻ... "

"ഒന്നും പറയണ്ട മോനെ... ദേ ഈ വിച്ചുവിനെക്കാളും മോനും ദേവിമോളും അവിടെ ഉണ്ടല്ലോ എന്നൊരു വലിയ ആശ്വാസമാണ് എനിക്കും മോളുടെ അച്ഛനും... മോനെക്കാൾ നല്ലൊരു ഡോക്ടർ ഇപ്പൊ ഈ ഭാഗത്തു ഇല്ല. ഞങ്ങൾക്കും ഒരു സമാധാനമാകുമല്ലോ" ഒരമ്മയുടെ വേവലാതിയും ആകുലതകളും എല്ലാം തന്നെ അവരുടെ വാക്കുകളിൽ ഉണ്ടായിരുന്നു. മഹി ചാരുവിനോടും വിച്ചുവിനോടും ഗർഭാവസ്ഥയിലെ ആദ്യ മൂന്നുമാസം ശ്രെദ്ധിക്കേണ്ട കാര്യങ്ങളും ഭക്ഷണ കാര്യങ്ങളുമൊക്കെ വിശദമായി പറഞ്ഞു കൊടുത്തു. അത്യാവശ്യം വേണ്ട മെഡിസിൻ കൊടുത്തു വിട്ടു. കുറച്ചു നാളേക്ക് ഹോസ്പിറ്റലിലേക്ക് വരേണ്ടയെന്നും തീരുമാനിച്ചിരുന്നു.

വൈകീട്ട് തിരിച്ചെത്തുമ്പോൾ ദേവിയുടെ അച്ഛനും ഉണ്ടായിരുന്നു. അനിയത്തിയുടെ കല്യാണത്തിന് അഞ്ചു ദിവസങ്ങൾ കൂടിയേ ഉണ്ടായിരുന്നുള്ളു. ദേവിയെ കൊണ്ടുപോകാൻ വന്നതായിരുന്നു. മഹി ഫ്രഷായി വരുവാൻ മുറിയിലേക്ക് ചെന്നു. ദേവിയും കൂടെ ചെന്നിരുന്നു. മഹി ഷർട്ട് മാറി വരുമ്പോഴേക്കും ഒരു ടർക്കിയുമെടുത്തു ദേവി അവനരികിലേക്കെത്തി. ടർക്കി അവനു നൽകി.

"തനിക്കെന്തോ പറയാനുണ്ടല്ലോ എന്നോട്... എന്താ കാര്യം"

"അച്ഛൻ വന്നത്... അനിയത്തിയുടെ കല്യാണം... അഞ്ചു ദിവസം കൂടിയല്ലേ ഉള്ളു... എന്നെ കൊണ്ടുപോകുവാൻ...ഞാൻ" അവൾ വാക്കുകൾ പെറുക്കി പെറുക്കി പറഞ്ഞു കൊണ്ടിരുന്നു. അവനു അവളുടെ സംസാരം കേട്ടു ചിരി വരുന്നുണ്ടായിരുന്നു.

"താൻ എന്താടോ ഔട്ട് ലൈൻ സ്റ്റോറി പറയുന്നപോലെ... അനിയത്തിയുടെ കല്യാണമാണെന്നു എനിക്കും അറിയാം".

അതുവരെ തമാശ ഭാവത്തിൽ ഉണ്ടായിരുന്ന മഹിയുടെ മുഖഭാവം പെട്ടന്ന് ഗൗരവത്തിലായി. മഹി ദേവിയുടെ കവിളിൽ കൈകൾ ചേർത്തു വച്ചു പറഞ്ഞു.

"ഇത്രയും ദിവസം ഹോസ്പിറ്റലിൽ നിന്ന് മാറി നിൽക്കാൻ പറ്റാത്തതുകൊണ്ടാണ്. അല്ലെങ്കിൽ ഞാനും വരുമായിരുന്നു. കുറെയായി തന്റെ കളിയും ചിരിയും മണവും മാത്രമാണ് എന്റെ ലോകം. അല്ലെങ്കി അതുമാത്രമാണ് ഈ ഞാനും എന്റെ ജീവിത യാത്രയും. അനിയത്തിയുടെ കല്യാണം അല്ലെ അവരും ഒരുപാട് ആഗ്രഹിക്കുന്നുണ്ടാകും. സന്തോഷമായി പോയിട്ടു വായോ... താൻ പോയിട്ട് വായോ..... " അവളുടെ കവിളിൽ പതുക്കെ കൈ തട്ടി... തിരിഞ്ഞു... പിന്നെ ഒന്നുകൂടി തിരിഞ്ഞു നിന്നു അവളോടായി പറഞ്ഞു "കല്യാണം കഴിയുന്ന അന്ന് ഇങ്ങു പൊന്നേക്കണം... അത്രയും ദിവസത്തിൽ കൂടുതൽ എനിക്ക് കാണാതെ ഇരിക്കാൻ ആകില്ല" അവൻ കണ്ണുകൾ അടച്ചു കാണിച്ചു ഫ്രഷ് ആകുവാൻ പോയി.

ആ സമയം കൊണ്ടു തന്നെ ദേവി അത്യാവശ്യം വേണ്ടുന്ന കുറച്ചു സാധനങ്ങൾ എല്ലാം ബാഗിലാക്കി വച്ചിരുന്നു. ബെഡിൽ കുറച്ചു നേരം ചിന്തയോടെ ഇരുന്നു നഖം കടിച്ചു. മഹി ഫ്രഷായി വരുമ്പോൾ അവൾ ബെഡിലിരുന്നു നഖം കടിക്കുന്നതാണ് കണ്ടത്.

"എന്താടോ വിശന്നിട്ടാണോ കയ്യിലെ നഖമെല്ലാം തിന്നു തീർക്കുന്നത്". മഹി ചോദിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വന്നിരുന്നു. ടർക്കി കഴുത്തിലൂടെ ഇട്ടിരുന്നു. മുടിയിൽ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അവന്റെ നാസികയുടെ മുകളിലും ഒരു ആവരണം പോലെ ചെറിയ ചെറിയ വെള്ളമുത്തുകൾ കണക്കെ വെള്ളം പറ്റി പിടിച്ചിരുന്നു. ദേവി മഹിയെ തന്നെ മതി മറന്നു നോക്കും പോലെ... അവന്റെ കണ്ണുകളും ദേവിയുടെ കണ്ണുകളും തമ്മിൽ പ്രണയ സല്ലാപത്തിലായിരുന്നു. മഹി തോളിൽ പിടിച്ചു 'എന്തേ' എന്നു കണ്ണുകൾകൊണ്ടു ചോദിച്ചു. ദേവിയും കണ്ണുകൾ കൊണ്ട് തന്നെ ഒന്നുമില്ലെന്ന്‌ പറഞ്ഞു അവിടെ നിന്നും എഴുനേറ്റു.

"ഞാൻ... ഞാൻ കണ്ണനെ കൊണ്ടുപോകുന്നില്ല" അത്ര മാത്രം പറഞ്ഞു കൊണ്ടു ദേവി ബാഗുമെടുത്തു താഴേക്കു ചെന്നു. മഹി അവൾ പോകുന്നത് ഒരു ചിരിയോടെ നോക്കി നിന്നു. അവനറിയാം താൻ ഒറ്റക്കായി എന്നു തോന്നതിരിക്കാനാണ് കണ്ണനെ പിരിയുന്നത് വിഷമം ആയിട്ടു കൂടി മോനെ കൊണ്ടുപോകാത്തത്. അത്രയും കരുതൽ മഹിയോട് ഉണ്ടെന്നുള്ള തോന്നൽ തന്നെ അവനിൽ ഉണ്ടാക്കിയ അനുഭൂതി അത്രയും വലുതായിരുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും ഉണ്ടായിരുന്നു.

ദേവി അച്ഛനുമായി പോകുന്ന നേരം അച്ചു കണ്ണനെയും കൊണ്ടു മാറി നിന്നു. വിഷമത്തോടെ തന്നെയായിരുന്നു ദേവി പോയത്. അതിലേറെ വിഷമം ദേവിക്കും ഉണ്ടായിരുന്നു. കണ്ണനെ പിരിയുന്നതിൽ മാത്രമല്ല മഹിയെ പിരിയുന്നതിലും. ഉള്ളു തുറന്നു രണ്ടാളും സ്നേഹിച്ചു തുടങ്ങിയതെയുള്ളൂ. ഇല്ല അങ്ങനെ പറയാൻ കഴിയില്ല. രണ്ടാളുടെയും ഉള്ളിലെ സ്നേഹം പരസ്പരം പങ്കുവയ്ക്കാൻ തുടങ്ങിയതെയുള്ളൂ രണ്ടാളും. കണ്ണനെയും ഉറക്കി തന്റെ നെഞ്ചിൽ ചേർത്തു ബെഡിൽ കിടക്കുമ്പോഴും മഹിയുടെ കണ്ണുകളിൽ അറിയാതെ ഒരു നീർക്കണം. തന്റെ ദേവിയെ താൻ ഇത്രയധികം ഇഷ്ടപെട്ടിരുന്നോയെന്നു അവനു മനസിലായ നിമിഷം. മുറിയിലെ ശൂന്യതയും ഇരുട്ടും തന്റെ മനസിനെയും ബാധിക്കുന്നതായി അവനു തോന്നി. അവളുടെ സുഗന്ധവും പേറിയുള്ള കിടക്കയിൽ അവളുടെ സാമിപ്യം ഉണ്ടെന്നുള്ള മരീചികയിൽ അവൻ എപ്പോഴോ കണ്ണുകളടച്ചു. ദേവിയുടെ ചിന്തകളും മറിച്ചായിരുന്നില്ല. സ്വന്തം വീട്ടിലേക്കു വന്നിട്ടു കുറെയായിരുന്നു. പിന്നെ അനിയത്തിമാരുടെ കൂടെ കൂടിയിട്ടും. അതൊക്കെ ആലോചിച്ചു അച്ഛന്റെ കൂടെ പെട്ടന്ന് ഇറങ്ങി വന്നെങ്കിലും മഹിയെയും കണ്ണനെയും ഓർത്തു അവളുടെ ഉള്ളു പിടച്ചു കൊണ്ടിരുന്നു. വീട്ടിലെത്തി എല്ലാവരോടും കുറച്ചു പരിഭാവങ്ങളൊക്കെ ഉണ്ടായിരുന്നത് ഒരുമിച്ചുള്ള സംസാരത്തിലും കെട്ടി പിടുത്തത്തിലുമൊക്കെ അലിയിച്ചു കളഞ്ഞിരുന്നു. അച്ഛന്റെയും അമ്മയുടെയും അനിയത്തിമാരുടെയുമൊക്കെ സംസാരത്തിൽ അവർക്ക് മഹി മോൻ എന്നു പറയുമ്പോൾ നൂറു നാവായിരുന്നു. ആദ്യം ദേവി അതിശയിച്ചു പോയി. പിന്നെ പിന്നെ അനിയത്തിമാരുടെ അടുത്തു നിന്നു എല്ല കാര്യങ്ങളും അറിഞ്ഞു. തന്റെ കയ്യിൽ നിന്നും വന്ന തെറ്റിനു അച്ഛനോടും അമ്മയോടും വീട്ടിൽ വന്നു ക്ഷമ പറഞ്ഞതും. അനിയത്തിമാരെ ഒരു ഏട്ടന്റെ സ്ഥാനത്തു നിന്നു സ്നേഹിക്കുകയും ശാസിക്കുകയുമൊക്കെ ചെയ്യുന്നത്. ഇപ്പോഴും ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം രണ്ടു പേരെയും വിളിച്ചു എല്ല വിശേഷങ്ങളും ചോദിച്ചറിയുകയും ഓരോരോ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുകയും ചെയ്യുന്നു എന്നൊക്കെ കേട്ടപ്പോൾ ദേവിയുടെ ഉള്ളിൽ ആദ്യം ഒരുതരം നിര്വികാരതയായിരുന്നു. താൻ മാത്രം ഒന്നും അറിഞ്ഞിരുന്നില്ല. താൻ സ്നേഹിച്ചിരുന്നതും മഹിയും സ്നേഹിക്കാൻ തുടങ്ങിയിരുന്നു എന്ന പുതിയ അറിവ്. അവൾക്കു മഹിയെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ആ നെഞ്ചോടു ചേർന്നു മനസിലെ ബാക്കിയുള്ള പരിഭവങ്ങളും അലിയിച്ചു കളായണമെന്നു ഒരുപാട് ആഗ്രഹിച്ചു. കല്യാണ തലേ ദിവസം വരെ മഹി അനിയത്തിമാരെ വിളിച്ചു സംസാരിക്കുന്നത് ദേവി കണ്ടിരുന്നു. എന്തുകൊണ്ടോ ഫോണിൽ സംസാരിക്കാൻ തോന്നിയില്ല. കാണണം എന്നുള്ള ആഗ്രഹത്തെയും രണ്ടു വാക്കു സംസാരിക്കാനുമുള്ള ആഗ്രഹത്തെയുമൊക്കെ ഉള്ളം ശാസനയോടെ പിടിച്ചു കെട്ടി. പക്ഷെ ആ ശ്വാസം മുട്ടൽ അസഹനീയമായി തോന്നിയിരുന്നു. നെഞ്ചിൽ വല്ലാത്തൊരു വിങ്ങലും ഭാരവുമോക്കെ. ഒരേ കാര്യം തന്നെ മനസിന്റെ ഭ്രമണപഥത്തിൽ നിൽക്കുന്നതിനാൽ കല്യാണ തലേ ദിവസം വന്ന പല ബന്ധുക്കളോടും സംസാരിക്കാൻ വരെ ദേവി വല്ലാതെ ബുദ്ധിമുട്ടി. തലേന്ന് വരാമെന്നു അവൾക്കു വാക്കു കൊടുത്തിരുന്നു മഹി. അതുകൊണ്ടു തന്നെ വഴിയിലേക്ക് കണ്ണും നട്ടു നിക്കുകയായിരുന്നു ദേവി. നല്ല പച്ച കളർ പട്ടു സാരിയിൽ മുല്ലപ്പൂവൊക്കെ ചൂടി സുന്ദരിയായി നിന്നു. ശ്രീ മംഗലത്തെ കാർ ദൂരെ നിന്നും വരുന്നത് ദേവി കണ്ടു. അവൾ ഓടിച്ചെന്നു വഴിയിലേക്ക്. രണ്ടു കാറുകളിലായി ശ്രീ മംഗലത്തെ എല്ലാവരും വന്നിരുന്നു. മഹിയെ കണ്ടതും തന്റെ ഹൃദയം ഉയർന്നു താഴുന്നതു ദേവിക്കു മനസിലായി. കണ്ടിട്ടും ഒരു നിമിഷം ആ കണ്ണുകളിൽ നിന്നു പെട്ടന്ന് തന്നെ കണ്ണുകൾ പിൻവലിച്ചു. മഹിയും അങ്ങനെ തന്നെയായിരുന്നു. അച്ചുവിന്റെ കയ്യിൽ നിന്നും കണ്ണൻ ദേവിയുടെ കൈകളിലേക്ക് ചാടി. പിന്നെ താഴെ ഇറങ്ങിയില്ല. രണ്ടു ദിവസം അവളെ കാണാത്ത പരിഭവം അവളെ കെട്ടിപിടിച്ചും തെരു തെരെ ചുംബിചും തീർത്തു. മഹിയെ കണ്ടതും അനിയത്തിമാർ രണ്ടും മഹിയുടെ കൈകളിൽ തൂങ്ങി. അതുകണ്ട് ദേവിയുടെ മനസും നിറഞ്ഞിരുന്നു.

പിന്നെ സംസാരവും ബന്ധുക്കളെ പരിചയപ്പെടുത്തലുമൊക്കെയായി സമയം നീണ്ടു പോയി. കല്യാണ വീട്ടിൽ തലയെടുപ്പോടെ മൂത്ത മരുമകൻ എന്നതിലുപരി അവിടുത്തെ മകനായി തന്നെ മഹി നിന്നു. ശ്രീമംഗലം വീട്ടിൽ നിന്നും സഹായം ഒന്നും വാങ്ങാതെ മഹിയുടെ സ്വന്തം സമ്പാത്യത്തിൽ നിന്നുമായിരുന്നു മഹി കല്യാണം നടത്തുന്നത്. എല്ലാം മുൻകൂട്ടി തന്നെ മഹി അച്ഛനെ ഏല്പിച്ചിരുന്നു.

മഹിയും ദേവിയും തമ്മിൽ ഒരു ഒളിച്ചു കളിയായിരുന്നു. തമ്മിൽ കണ്ണുകൾ കോർക്കുന്ന നിമിഷം മനസിനെയും ശരീരത്തെയും വികാരവായ്‌പിൽ നിന്നും പിടിച്ചു കെട്ടാൻ രണ്ടുപേരും നന്നേ പാട് പെട്ടിരുന്നു. ആ ശ്വാസം മുട്ടൽ ഒഴിവാക്കാൻ അവർ തമ്മിൽ കണ്ടിട്ടും കാണാത്ത ഭാവം നടിച്ചും തിരക്കുകൾ അഭിനയിച്ചും സമയത്തെ തള്ളി നീക്കി. ചാരുവിനു ക്ഷീണമായതു കൊണ്ടു വിച്ചുവും ചാരുവും നേരത്തെ ഭക്ഷണം കഴിച്ചു പോയി. കുറച്ചു കഴിഞ്ഞു മഹിയും അച്ഛനും അമ്മയും അച്ചുവും കണ്ണനും കൂടി ഇറങ്ങി. പിറ്റേന്ന് വരാമെന്നു പറഞ്ഞു കൊണ്ടു. കണ്ണൻ ഉറങ്ങിയിരുന്നു. കല്യാണ വീടും തിരക്കും ബഹളത്തിനു ഇടയിൽ വേണ്ട വിധം മോനെ ശ്രെദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്നു പേടിച്ചാണ് മനസില്ല മനസോടെ അച്ചുവിന്റെ കൂടെ തന്നെ മോനെ വിട്ടത്. എല്ലാവരോടും യാത്ര പറഞ്ഞു മഹിയും ഇറങ്ങി. അവർ ഇറങ്ങും മുന്നേ ദേവിയെ നോക്കിയെങ്കിലും അവൾ അപ്പോഴേക്കും മാറി പോയി. അവർ പോയതിനു ശേഷവും ദേവി കരയാതെ പിടിച്ചു നിൽക്കാൻ ഒരുപാട് പാടുപെട്ടു. ഒന്നു ചേർത്തു പിടിച്ചിട്ടു പോകാമായിരുന്നില്ലേയെന്നു സ്വയം വിതുമ്പി ചോദിച്ചുകൊണ്ട് അടുക്കളയോട് ചേർന്ന വരാന്തയിൽ ഇരുന്നുകൊണ്ട് ഇരുട്ടിനോട് ചോദിച്ചു കൊണ്ടിരുന്നു. എത്ര പിടിച്ചു നിർത്തിയിട്ടും കണ്ണുനീർച്ചാലുകൾ അതിന്റെ ഇഷ്ടത്തിന് പാദകൾ തേടി സഞ്ചരിച്ചു. എത്ര നേരം അവിടെ ഒറ്റക്കിരുന്നുവെന്നു അറിയില്ല. ആരും അവളെ ശല്യപ്പെടുത്താനും പോയില്ല. രാത്രി ഏറെ വൈകിയതുകൊണ്ടു പകുതിയിലേറെ ബന്ധുക്കൾ പോയിരുന്നു. കുറെ കരഞ്ഞു മൗനമായി മനസുമായി തന്റെ പരിഭവങ്ങൾ ഒരു കൊച്ചു കുട്ടിയുടെ ഭാവത്തോടെ പറഞ്ഞു തീർത്തു കയ്യും മുഖവും കഴുകി കിടക്കാനായി റൂമിലേക്ക് ചെന്നു.

അനിയത്തിമാരുടെ കൂടെ കിടക്കണമെന്നു കരുതിയതാണ്. പക്ഷെ.... വേണ്ട ഇന്ന് ഒറ്റക്ക് കിടക്കണം. തന്റെ കൊച്ചു മുറിയിലേക്ക് കടന്നു... തന്റെ മാത്രമായിരുന്ന ലോകത്തിലേക്ക്‌.... ഉള്ളിലേക്ക് കടന്നു വാതിൽ കുറ്റിയിട്ടു. ഇരുട്ടായിരുന്നു മുറിയിൽ.. ലൈറ്റ് ഇട്ടു കട്ടിലിലേക്ക് നോക്കിയ ദേവി ഒരു നിമിഷം നിന്നു. നെറ്റിയിൽ കൈ ചേർത്തു വച്ചു തന്റെ കട്ടിലിൽ കിടക്കുകയാണ് മഹി. കണ്ണു നിറഞ്ഞതോ കണ്ണുനീർ ഒഴുകിയതോ ഒന്നും അവൾ അറിഞ്ഞില്ല. കാറ്റുപോലെ പാഞ്ഞു അവന്റെ മേലെ കിടന്നു അവന്റെ നെഞ്ചിൽ ബാക്കിയുള്ള കണ്ണുനീരിനെ ഒഴുക്കി... ഇത്രയും ദിവസം കാണാത്ത പരിഭവം... താനറിയാതെ വീട്ടുകാരെ സ്നേഹിക്കുകയും സംരക്ഷിച്ചു പൊതിഞ്ഞു പിടിക്കുകയും ചെയ്തപ്പോൾ ഒരു വാക്കു കൊണ്ടു പോലും ഒരു സൂചനയും തരാത്ത പരിഭവം... ഇന്നു കണ്ടിട്ടും കാണാതെ പോയ പരിഭവം... എല്ലാം എല്ലാം ചെറിയ വിതുമ്പലോടെ ഒരു കുഞ്ഞു കുട്ടി വാശി പിടിച്ചു കരയും പോലെ കരഞ്ഞു പറഞ്ഞു കൊണ്ടിരുന്നു.... മഹി നിശബ്ദം എല്ലാം കേട്ടു... അവളുടെ പുറകിൽ തലോടി കൊണ്ടിരുന്നു.

പരിഭവങ്ങളുടെ ഭാരം ഇറങ്ങിയപ്പോൾ ദേവി തലയുയർത്തി നോക്കി. അവളെ തന്നെ നോക്കുന്ന അവളുടെ പ്രിയപ്പെട്ട കണ്ണുകൾ... പ്രണയം മാത്രം വഴിയുന്ന ആ കണ്ണുകൾ... ദേവി ഒന്നുകൂടി വലിഞ്ഞു മുകളിലേക്ക് നീങ്ങി അവളുടെ ഇരു കൈകൾ കൊണ്ടും മഹിയുടെ മുഖം കൈകളിൽ എടുത്തു... അവളുടെ നോട്ടത്തിൽ തന്നിലേക്ക് അലിയാൻ വെമ്പുന്ന ഒരു മനസിനെ അവൻ കണ്ടു... അവന്റെ നെറ്റിയിൽ ചുണ്ടു ചേർത്തു... എല്ല സ്നേഹവും അറിയിച്ചു... ഇരു കാപ്പി കളർ കണ്ണുകളിലും ഉമ്മ വച്ചു തന്റെ പരിഭവങ്ങൾ അവസാനിപ്പിച്ചെന്നു പറയാതെ പറഞ്ഞു... ഇരു കവിളിലും ചുംബിച്ചു കൊണ്ടു ഇനിയൊരിക്കലും തന്നെ വിട്ടുപോകില്ലയെന്നു വാഗ്‌ദാനം ചെയ്തു... ഒടുവിൽ അവന്റെ ചുണ്ടുകളിൽ അവളുടെ അധരങ്ങൾ ചേർത്തു അവനിൽ അലിയാൻ സമ്മതമാണെന്നറിയിച്ചു

അവനിലേക്കൊഴുക്കിയ അവളുടെ പ്രണയതീവ്രതയിൽ ഇരുവരും വിയർത്തു... ശ്വാസനിശ്വാസങ്ങളുടെ കുതിപ്പും വേഗതയും ആ കുടുസു മുറിയിൽ... നാലു ചുവരുകൾക്കുള്ളിൽ പിടിചു നിർത്താൻ നന്നേ പാടുപെട്ടു. ഇടതടവില്ലാതെ അവനിലേക്ക് ഒഴുകിയ ദേവിയെന്ന പ്രണയമഴ അവനു ആദ്യത്തെ അനുഭൂതിയായിരുന്നു. യഥാർത്ഥ പ്രണയത്തിന്റെ രുചിയറിഞ്ഞ നിമിഷങ്ങൾ.... നിശ്വാസങ്ങളുടെ ഏറ്റകുറച്ചിൽ തിരിച്ചറിഞ്ഞ നിമിഷത്തിൽ.... അവളെ തന്നിൽ നിന്നും അടർത്തി മാറ്റാതെ അവന്റെ നെഞ്ചിൽ പൊതിഞ്ഞു പിടിച്ചു..... കുമ്പിയടഞ്ഞ മിഴികളെയും...പ്രണയർദ്രമായ പുഞ്ചിരി വിടർത്തിയ ചുണ്ടുകളെയും ഒരിക്കൽ കൂടി തഴുകി തലോടി.... ഒരിക്കൽ കൂടി അവരുടെ പ്രണയ യാത്രയിലേക്കു അവരൊന്നിച്ചു പ്രയാണമാരംഭിച്ചു.

(തുടരും....തിരുത്തിയില്ല)

Seshma Dhaneesh
To Top