അവൾക്കിഷ്ട്ടമാണെങ്കിൽ അവള് തന്നെ നമ്മുടെ വീട്ടിലേക്കു നിലവിളക്കും പിടിച്ചു കയറും എന്ന്‌...

Valappottukal


രചന: Dhanya Shamjith


അമ്മ വിളക്ക് വെച്ചു കഴിഞ്ഞാൽ ഞാൻ വയലിൻ എടുത്തു നേരെ ടെറസിലേക്കു പോവും.. അവിടെ പാഷൻ ഫ്രൂട്ട് പന്തലിനു താഴെ ഒരു മേശയും കസേരയും ഞാൻ കൊണ്ടിട്ടുണ്ട് .. ചിലപ്പോൾ എഴുത്തും വായനയും വയലിൻ പ്രാക്ടീസ് ഒക്കെയാണ് എന്റെ സായാഹ്നങ്ങൾ.


ശനിയാഴ്ച്ചകൾക്കൊരു പ്രത്യേകതയുണ്ട് അന്ന് അപ്പുറത്തെ വീട്ടിലെ ദിവാകരേട്ടൻ വരും. അച്ഛന്റെ ബാല്യകാലം മുതലുള്ള കൂട്ടുകാരനാണ് ദിവാകരേട്ടൻ. ആള് ചെറുതായി വീശും.. എന്നിട്ട് ഹാർമോണിയം എടുത്തു ഒരു പൊരിപൊരിക്കും.. കൂടെ പാടുകയും ചെയ്യും വല്ലാത്തൊരു ഫീലാണ്.. നോട്ട്സ് ഒക്കെ ഹോ പറയാൻ പറ്റില്ല.. അത്ര രസമാണ് . ഞാനും കൂടെ പിടിക്കും രണ്ടു വീടുകളും തൊട്ടടുത്തായ കാരണം.. രണ്ടു വീടിന്റെയും ടെറസിൽ ഇരുന്നാണ് ഞങ്ങളുടെ കലാപരിപാടികൾ.


ദിവാകരേട്ടൻ നല്ല കലാകാരൻ ആണ്.. എല്ലാവർക്കും എല്ലാ സന്തോഷവും ദൈവം കൊടുക്കില്ല എന്ന്‌ പറയാറില്ലേ അതുപോലെ ദിവാകരേട്ടനും ഉണ്ട്‌ ഒരു സങ്കടം.. ദിവാകരേട്ടനു ഒരു മോളുണ്ട്.. ദക്ഷ.. അവൾക്കു മിണ്ടാൻ കഴിയില്ല. എന്നേക്കാൾ രണ്ടു വയസു താഴെയാണ് നന്നായി പഠിക്കും നന്നായി വീണ വായിക്കും.. ഞങ്ങളു ചെറുപ്പം മുതൽക്കേ കാണുന്നത് കൊണ്ടു അവൾക്കു മിണ്ടാൻ പറ്റാത്തത് ഞങ്ങൾക്ക് ഒരു കുറവായി തോന്നിയിട്ടില്ല ഇതുവരെ.


അച്ഛൻ പ്രവാസിയായതുകൊണ്ടു നാട്ടിലെ ഉത്സവങ്ങളൊക്കെ ദിവാകരേട്ടന്റെ കയ്യും പിടിച്ചു നടന്നാണ് കണ്ടിരുന്നത്. കൂടെ ദക്ഷയും ഉണ്ടാവും. പട്ടുപാവാടയിട്ടു ഭംഗിയിൽ മുടി പിന്നികെട്ടി.. നുണക്കുഴി കവിളുള്ള സുന്ദരികുട്ടി.. രാസ്നാദി പൊടിയുടെ മണമാണ് അവൾ അടുത്ത് നിക്കുമ്പോൾ..


ഓർമകൾക്കിന്നും മധുരമാണ് .


ഒരു ശനിയാഴ്ച്ച ദിവസം.. പാട്ടൊക്കെ കഴിഞ്ഞു ടെറസിൽ നിന്നു ഇറങ്ങാൻ നേരം ആണ് ദിവാകരേട്ടൻ പറഞ്ഞത്. നാളെ മോളെ കാണാൻ ഒരു കൂട്ടരു വരിണ്ട് നീ ഇവിടെ ഉണ്ടാവില്ലേ ? കാര്യങ്ങളൊക്കെ അറിയാം അവർക്കു ചെക്കന് കേൾവിക്കൊരു പ്രശ്നം ഉണ്ട്‌ .


അല്ലാ ദിവാകരേട്ടാ.. അതു ?


നമ്മള് നമ്മുടെ കുറവുകൾ കൂടി ആലോചിക്കണ്ടെ മോനെ… ഞാൻ വന്നോളാൻ പറഞ്ഞു.. അതുപറഞ്ഞു ദിവാകരേട്ടൻ താഴേക്കു ഇറങ്ങി.. അച്ഛന്റെ കൂടെ താഴേക്കു പോവുമ്പോൾ അവൾ എന്നെ ഒന്നു തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.. എന്തോ ആ ചിരിയിൽ ഒരുപാട് സങ്കടങ്ങൾ അലയടിക്കുന്ന പോലെ എനിക്കു തോന്നി.


ഞാൻ ട്രൈനിങ്ങിനു ചെന്നൈക്ക് പോവുമ്പോഴും ഈ ചിരി ഞാൻ കണ്ടിട്ടുണ്ട്. അന്നും മനസു ഒരുപാട് ചിന്തിച്ചുകൂട്ടിയതാണ്.  ഉത്തരങ്ങൾ കിട്ടാത്ത കുറേ ചോദ്യങ്ങൾ മനസു തിരിച്ചു ചോദിച്ചപ്പോൾ.. പിന്നൊന്നും ആലോചിച്ചില്ല..


താഴേക്കുള്ള പടികൾ ഇറങ്ങി ചെല്ലുമ്പോൾ.. മനസിന്‌ വല്ലാത്ത ഭാരം. എന്തോ നഷ്ടപ്പെടാൻ പോണു എന്ന തോന്നൽ. താഴെ ചെന്നപ്പോൾ അമ്മ രാവിലേക്കുള്ള പയറു നന്നാക്കായിരുന്നു..


ഇന്നെന്താടാ നേരത്തെ നിർത്തിയോ. കഴിച്ചിട്ട് വേഗം പോയി കിടന്നോ നാളെ ദക്ഷമോളെ കാണാൻ വരുവല്ലേ.. അവിടേക്കു പോണം. കുട്ടിയെ വഴിയിൽ വെച്ചൊക്കെ കണ്ടു കുറേ ആലോചനകൾ വരും മിണ്ടാൻ പറ്റാത്ത കുട്ടിയാണെന്ന് അറിയുമ്പോൾ എല്ലാരും വേണ്ടാന്ന് വെക്കും. ഇതെങ്കിലും ഒന്ന് ശരിയായാൽ മതിയായിരുന്നു. 


ദിവാകരേട്ടന് ബോധം ഇല്ലേ അമ്മേ ? ചെവി കേൾക്കാത്ത ആൾക്കാണോ അവളെ പിടിച്ചു കൊടുക്കാ ? എനിക്കു ദേഷ്യം വന്നതാ ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല . അല്ല നിനക്കെന്തിനാ ദേഷ്യം വരണേ.. അവക്ക് ഇഷ്ടമാണെങ്കിൽ മാത്രമേ നടത്തുള്ളു..


അവൾക്കു ഇഷ്ട്ടല്ല..


അതു എങ്ങിനെ നിനക്കറിയാം ?


അതൊക്കെ അറിയാം.


മോനെ.. ശ്രീകുട്ടാ.. മനസ്സിൽ വല്ലതും ഉണ്ടെങ്കിൽ മോൻ അതു പറ അല്ലാതെ അമ്മേടടുത്തു .. ചൂടായിട്ടു കാര്യമില്ല.. അതു പിന്നെ..


അവളെ വേറാർക്കും അങ്ങിനെ കെട്ടിച്ചുകൊടുക്കണ്ട.. അവർക്കൊന്നും അവള് ഉദ്ദേശിക്കണത് മനസിലാവില്ല..


അതാണോ നിന്റെ പ്രശ്നം ?

നിനക്കു മനസിലാവോ ?


ദേ അമ്മേ എനിക്കു ദേഷ്യം വരുന്നുണ്ട് കേട്ടോ.. അമ്മ അപ്പോ തന്നെ ഫോൺ എടുത്തു അച്ഛനെ വീഡിയോ കാൾ വിളിച്ചു.. ദേ ചെക്കന്.. അസുഖം തുടങ്ങിയിട്ടുണ്ട്..


അസുഖമോ ? ആ… നിങ്ങൾക്കു എന്നോട് കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്നില്ലേ ആ അസുഖം തന്നെ ? പ്രേമം. .


ദക്ഷ മോളെ കാണാൻ ഒരു കൂട്ടരു വരിണ്ടെന്നു പറഞ്ഞപ്പോൾ തുടങ്ങിയതാ… ഇവിടെ പുകില്. ടാ മോനെ.. മോൻ പോയി കിടക്കാൻ നോക്ക്.. അവൾക്കു ഇഷ്ട്ടാണെങ്കിൽ.. അവള് നമ്മുടെ വീട്ടിലേക്കു തന്നെ നിലവിളക്കും പിടിച്ചു കയറും.. ഇനി അല്ലെങ്കിൽ ? ഞാൻ എന്തായാലും അവനെ ഒന്നു വിളിക്കട്ടെ.. നമ്മള് മാത്രം തീരുമാനിച്ചാൽ പോരല്ലോ..


 നിന്നെ അവള് സഹിക്കോടാ… ? അല്ലെങ്കിലും എന്റെ മനസിലു ഈ കാര്യം ഉണ്ടായിരുന്നെടാ… മരങ്ങോടാ... ബാക്കി മൂന്നു ഭാഗവും മതില്കെട്ടിയപ്പോൾ ആ ഭാഗം മാത്രം ഞാൻ കെട്ടാഞ്ഞത് എന്തെ ?


ഞങ്ങളുടെ ആ സ്നേഹത്തിനെ മതിലുകൾ കെട്ടി തിരിക്കാൻ പറ്റാത്തോണ്ടാ.. അച്ഛേ…. അച്ഛ..മരണമാസാണ് വെറുതെയല്ല തലയിൽ മുടിയില്ലാഞ്ഞിട്ടും.. അമ്മ വീണത്. 


ഫോൺ കട്ട്‌ ചെയ്തു അമ്മ ഒരു കാര്യം കൂടി പറഞ്ഞു സങ്കടങ്ങൾ വന്നാൽ ഉറക്കെ കരയാൻ കൂടി പറ്റില്ല ആ പാവത്തിന് അതുകൊണ്ടു പറയാ നിന്റെ ഈ ദേഷ്യമൊക്കെ കുറക്കണം. ഇനി എന്റെ മോൻ പോയി കിടന്നോ.. ഒരു പ്രേമക്കാരൻ വന്നേക്കണു .


അങ്ങിനെ.. രണ്ടുമുറ്റത്തും കൂടി ഒരു പന്തൽ ഉയർന്നു.. ഒരു ഒന്നൊന്നര കല്യാണപന്തൽ.


നിലവിളക്കും പിടിച്ചു വലതുകാൽ വെച്ചു ദക്ഷ വീട്ടിലേക്കു കയറുമ്പോൾ.. അച്ഛൻ പറഞ്ഞവാക്കുകൾ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു..


അവൾക്കിഷ്ട്ടമാണെങ്കിൽ അവള് തന്നെ നമ്മുടെ വീട്ടിലേക്കു നിലവിളക്കും പിടിച്ചു കയറും എന്ന്‌. നെഞ്ചിനകത്തു ഒരുകടലോളം സ്നേഹം ഉള്ള അച്ചനമ്മമാരു കൂടെ ഉള്ളപ്പോൾ.. അവരുടെ പ്രാർത്ഥന ഉള്ളപ്പോൾ.. നമ്മളെന്തിനാ പേടിക്കണേ… അല്ലേ ?


രാത്രി പാഷൻ ഫ്രൂട്ട് പന്തലിനു താഴെ അവളെ ചേർത്തു പിടിച്ചു നെറുകയിൽ ചുണ്ടുകൾ ചേർത്തു വെക്കുമ്പോൾ രാസ്നാദിപൊടിയുടെ വാസന.. എന്നെ പഴയകാലത്തിലേക്ക് കൂട്ടി കൊണ്ടുപോവുകയായിരുന്നു.

ലൈക്ക് കമന്റ് ചെയ്യണേ...


രചന: ശ്രീജിത്ത്‌ ആനന്ദ്  തൃശ്ശിവപേരൂർ

[12/2/2020, 9:31 AM] INV: ജീവിക്കാനുള്ള പഠിപ്പൊക്കെ എനിക്ക് കിട്ടി ,ഇനി വേണ്ടത് പട്ടിണിയില്ലാതെ കഴിയാനൊരു ജോലിയാ...


 ''ഇവനെന്റെ മോനല്ല,  ഇനി മേലാൽ അതും പറഞ്ഞീ വഴി കണ്ടുപോകരുത് "


 ജ്വലിക്കുന്ന  കണ്ണുകളോടെഅയാളത് പറയുമ്പോൾ കുനിഞ്ഞ മുഖവുമായി കണ്ണീരു വാർക്കുകയായിരുന്നു അമ്മ.


ചെലവിനുള്ളത് കൃത്യമായി കിട്ടുന്നതിന്റെ അഹങ്കാരം, അല്ലെങ്കിൽ നീയീ പടിക്കേ വന്ന് നിൽക്കില്ലായിരുന്നു... എല്ലാം അവസാനിപ്പിച്ചിറങ്ങിയപ്പോ സഹതാപം തോന്നിയതിന്റെ പേരിലാ  അതില്ലാതാക്കാനാണോ വധൂരിചെക്കനേം കൂട്ടിയുള്ള ഈ വരവ്.... 


നിന്നു കത്തുകയായിരുന്നയാൾ..


എന്നിലും പുകയുന്നുണ്ടായിരുന്നു ദേഷ്യം... ഒരു വട്ടം മുന്നോട്ടാഞ്ഞതുമാണ് പക്ഷേ അമ്മയുടെ കൈപ്പിടിയുടെ മുറുക്കം പറയുന്നുണ്ടായിരുന്നു അരുതെന്ന്..

 

സ്കൂളിന്റെ പടി കടന്നപ്പോൾ രജിസ്റ്ററിൽ ചേർക്കാൻ പേരിന്റൊപ്പം അച്ഛന്റെ പേരില്ലായെന്ന കാരണം കൊണ്ട് ആദ്യമായി കേട്ടു ' തന്തയില്ലാത്തവൻ'

പിന്നീട് ഒളിഞ്ഞും തെളിഞ്ഞും നാട്ടുകാരും വീട്ടുകാരും പാടി നടന്നതും തന്തയില്ലായ്മ തന്നെയായിരുന്നു...


മാസം തോറും എണ്ണിതിട്ടപ്പെടുത്തിയ നോട്ടുമായി വരുന്ന കള്ളിമുണ്ടുകാരനാണ് അച്ഛനെന്ന് കരുതി ഒരിക്കൽ അയാളെ നോക്കി കൊതിയോടെ അച്ഛാ.,,,യെന്ന് വിളിച്ചതേ ഓർമ്മയുള്ളൂ  മുഖം പൊത്തിയൊരടിയായിരുന്നു, അമ്മ.. എന്റെ തേങ്ങലിന്റെ ആഴമറിഞ്ഞാവണം  നെറുകിൽ തഴുകി അമ്മ പറഞ്ഞത് "" മോന്റച്ഛൻ പട്ടാളത്തിലാ" എന്ന്.

 

പിന്നീട് കളിയാക്കിയവർക്കു മുന്നിൽ എന്റച്ഛൻ പട്ടാളത്തിലായെന്ന് വീമ്പു പറയുമ്പോൾ അടക്കിച്ചിരിക്കുന്ന മുഖങ്ങൾക്കു നടുവിലൂടെ ഒരു വട്ടമെങ്കിലും അച്ഛനോടൊപ്പം നടക്കണമെന്ന വാശിയായിരുന്നു മനസിൽ.

പക്ഷേ  അമ്മയുടെ മൗനം നിരാശനാക്കുകയായിരുന്നു. വളരുന്തോറും ഒളിഞ്ഞും തെളിഞ്ഞുമുള്ള അടക്കംപറച്ചിലുകളിൽ അറിഞ്ഞു താൻ തന്തയില്ലാത്തവൻ തന്നെയാണ് ,പക്വതയെത്താത്ത പ്രായത്തിലെപ്പഴോ സംഭവിച്ചൊരു തെറ്റ് അതാണ് താൻ. പലപ്പോഴും ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ നിസഹായതയുടെ മുഖപടം അണിയുന്ന അമ്മയോട് ദേഷ്യം തോന്നിയിരുന്നു പലവട്ടം.


ഒരിക്കൽ കൂട്ടുകാർക്കിടയിലെ വാക്കുതർക്കങ്ങൾക്കിടയിൽ ആദ്യമായി ഒരുവൻ മുഖത്ത് നോക്കി വിളിച്ചു  തന്തയില്ലാത്തവനെയെന്ന്.. കയ്യിൽ കിട്ടിയ കരിങ്കല്ലിൻ ചീള് അവന്റെ നെറ്റി പിളർത്തിയതും,വിറപൂണ്ട ശരീരവുമായി പാഞ്ഞോടുകയായിരുന്നു. പക്ഷേ അധികനേരം ഒളിച്ചിരിക്കാൻ സ്കൂൾ പറമ്പിലെ സ്ഥലം മതിയാവുമായിരുന്നില്ല, ചുഴറ്റിയടിച്ച വള്ളിച്ചൂരലിന്റെ പാട് കാൽവണ്ണയിൽ തടിച്ചുന്തിയിട്ടും ഒരിറ്റു കണ്ണീർ വീണില്ല.. ഓടിപ്പിടഞ്ഞെത്തിയ അമ്മയുടെ കണ്ണിലൊരായിരം ചോദ്യങ്ങളുണ്ടായിരുന്നു.


തോന്നിയപോലെ ഓരോന്നിനെ വളർത്തി വച്ചിട്ട് ദാ കണ്ടില്ലേ ഈ കൊച്ചിന്റെ തലയടിച്ച് പൊട്ടിച്ചേക്കണത്... അതെങ്ങനാ ശാസിക്കാനും നേർവഴി നടത്താനും തന്തയുണ്ടായിട്ടു വേണ്ടേ?


മാഷുമാരുടെ പരിഹാസം നിറഞ്ഞ വാക്കുകൾക്കു മുന്നിൽ തലകുനിച്ചു നിൽക്കാനേ തനിക്കായുള്ളൂ.


"എന്റെ മോന് അച്ഛനുണ്ട് "


അതു കണ്ടിട്ടാവണം ആദ്യമായി അമ്മയുടെ ശബ്ദം ഉയർന്നത്..


എങ്കിൽ അയാളേം കൂട്ടി വാ എന്നിട്ട് മതി ഇനിയിവനിവിടെ പഠിക്കുന്നത് ..


ആ ഒരൊറ്റ വാക്കിൽ തീരാനുള്ളതേ ഉണ്ടായിരുന്നുള്ളൂ അമ്മയുടെ ശബ്ദം ..പറച്ചിലുകൾക്ക് വിലയില്ലെന്ന് മനസിലായതും തന്റെ കൈ പിടിച്ചിറങ്ങി വന്നു നിന്നത് ദാ ഇവിടെയായിരുന്നു, കണ്ണത്താ ദൂരത്തോളം പടർന്നു കിടക്കുന്ന പറമ്പുകൾക്കു നടുവിലെ പടുകൂറ്റൻ കെട്ടിടത്തിനു മുറ്റത്ത് . പുറത്തെ വരാന്തയിലെ ചാരുകസേരയിൽ ജന്മിത്വത്തിന്റെ ആഡ്യത്വവും പേറിയിരിക്കുന്നയാളെ കണ്ടതും അമ്മയൊന്ന് നിന്നു.


ഉം,, എന്താ? 


ഇഷ്ടപ്പെടാത്ത ചോദ്യമായിരുന്നു.


കുഞ്ഞൂട്ടേട്ടൻ....... തെല്ലൊരു ഭയത്തോടെ അമ്മയുടെ ചോദ്യത്തിനു മറുപടിയായി കൈയിലിരുന്ന വെറ്റിലച്ചെല്ലം വലിച്ചെറിഞ്ഞ് ചാടിയെഴുന്നേറ്റു അയാൾ.


ഫ്ഫ........ തേവടിശ്ശി, ഇമ്മുറ്റത്ത് വന്ന് പേരു വിളിക്കാനും മാത്രം വളർന്നോ നീ....


ഞാൻ, അദ്യേത്തെ ഒന്ന് കാണാൻ... മോന്റെ ഒരു കാര്യം പറയാൻ....


വിറയ്ക്കുകയായിരുന്നു അമ്മയെന്ന് ആ ശരീരത്തോട് ചേർന്നു നിന്നിരുന്ന എനിക്ക് മനസിലാകുന്നുണ്ടായിരുന്നു.. 


എന്താ അവിടെ....... മുഴക്കമുള്ള ചോദ്യത്തോടൊപ്പം തടിച്ചു കുറുകിയ ഒരാൾ പുറത്തേക്കിറങ്ങി വന്നു..


നീയോ . നിന്നോട്  പറഞ്ഞിട്ടില്ലേ ഈ പടി കയറി വരരുതെന്ന്... ഉച്ചത്തിലായിരുന്നു ചോദ്യം.


മോന്റെ സ്കൂളില് മാഷ്മ്മാര് പറഞ്ഞു അച്ഛനെ കൂട്ടി വന്നാലെ ഇനി പഠിപ്പിക്കൂന്ന്..... ഒത്തിരി പറഞ്ഞു നോക്കി അവര് സമ്മതിക്കണില്ല അതാ ഞാൻ.....


അമ്മയുടെ സ്വരം പതറുന്നുണ്ടായിരുന്നു.


അച്ഛനോ??? ഉറക്കെയുള്ള പൊട്ടിച്ചിരി അവിടം മുഴുവൻ പ്രതിധ്വനിച്ചു. 


അങ്ങനെ തിരക്കി വരാനായിരുന്നെങ്കിൽ ഈ മുറ്റത്ത് നിന്നെപ്പോലെ പലരും കണ്ടേനേ... ആണൊരുത്തൻ കണ്ണും കയ്യും കാട്ടീപ്പോ മണത്ത് വന്നതും പോരാ ഇനീപ്പോ കെട്ടിലമ്മയാക്കി വാഴിക്കണം എന്നാവും.. കണ്ണി കണ്ട തേവിടിശ്ശിമാരൊക്കെ മുറ്റത്ത് കയറി എന്തും പറയാന്നായായോ.. അവള് വന്നിരിക്കുന്നു ആരാണ്ടിനോ ഒണ്ടായ വധൂരിയുടെ തന്തയെ തെരക്കി....


അങ്ങനെ പറയല്ലേ, നമ്മടെ മോന്റെ ഭാവി ഇല്ലാണ്ടാവും, അവനൊരു നെലയിലെത്തിക്കാനാ നാട്ടാര്ടേം വീട്ടാര്ടേം പിഴുക്കം കേട്ടും ഞാനെല്ലാം സഹിക്കണത്... ഒറ്റത്തവണ മതി , ഇനിയിതും പറഞ്ഞ് ഇങ്ങേത്തെ ഞാൻ ബുദ്ധിമുട്ടിക്കില്ല...


കരഞ്ഞ് കാലു പിടിച്ച അമ്മയെ ചവിട്ടിയെറിയുകയായിരുന്നു അയാൾ.


ഛീ, തൊട്ട് അറപ്പിക്കുന്നോടീ പെഴച്ചവളേ....... അടുത്തു കൂടുന്നോന് മുന്നിൽ മടിക്കുത്തഴിച്ച് കൊടുത്ത് വയറും വീർപ്പിച്ചപ്പോ പഴയ വാല്യക്കാരന്റെ മോളാണെന്ന ദയ തോന്നീയിട്ടാ നെന്നെ ഇന്നാട്ടി നിർത്തീതും  ചെലവിനൊരു തൊക തരണതും,ന്നിട്ട് അതും തിന്ന് എല്ലുമ്മേ കുത്തീട്ടാണോടീ പെഴച്ചൊണ്ടായെ ചെക്കനേം കൂട്ടി വന്നേക്കണത്, ആട്ടിയിറക്കി ചാണകം തളിക്കണ്ടയെങ്കി ഇറങ്ങിക്കോണം ഇമ്മുറ്റത്ത്ന്ന്..... തേവിടിശ്ശീ....... അലറിക്കൊണ്ടയാൾ അമ്മയ്ക്കു നേരെ അടുക്കുമ്പോൾ താനറിയാതെ ചുവടുകൾ മുന്നോട്ട് പായുകയായിരുന്നു, അമ്മയ്ക്കു നേരെ വീശിയ കൈ തട്ടി മാറ്റി മുന്നിലേക്ക് കയറി നിന്ന് വിളിച്ചു പറഞ്ഞു 

തൊട്ടു പോകരുതെന്റമ്മയെ എന്ന്. ഇനിയൊരക്ഷരം അമ്മയെ പറഞ്ഞാൽ എന്റെ കൈയ്യാവും തൊട്ടറപ്പിക്കുകയെന്ന്...


"മോനേ...... അരുത്, അത് നെന്റെ അച്ഛനാണ് "

അമ്മയുടെ പിൻ വിളി തെല്ലും ഏശിയില്ല.


"അച്ഛൻ"....... ഇരുട്ടിന്റെ മറവിൽ ഒരൊറ്റ നാളു കൊണ്ട് മാത്രം ഉണ്ടായ ബന്ധം, 

 ജനിപ്പിച്ചത് കൊണ്ടു മാത്രം അച്ഛനാവില്ലല്ലോ....


ഇത്രയും നാൾ ഞാൻ മനസിൽ കൊണ്ടു നടന്നതും കാത്തിരുന്നതും ഇങ്ങനെയൊരൊളെയല്ല, 

രണ്ടു കൈയ്യും കൂട്ടിയടിച്ചിട്ട്  ശബ്ദമുണ്ടായപ്പോൾ മറു കൈക്ക് മാത്രം കുറ്റം പറയുന്നു... കണ്ണും കൈയ്യും കാണിച്ചവനല്ല പിറകെ ചെന്നവളാണ്തേവിടിശ്ശി.. നല്ല ന്യായം തന്നെ..... അവന്റെ സ്വരം ഉയർന്നിരുന്നു.


നെലത്തു നിന്നും പൊങ്ങിയിട്ടില്ലാത്ത ചള്ള് ചെക്കന്റെ അഹമ്മതി കണ്ടില്ലേ..... കയ്യും കാലും കെട്ടി കുളത്തിൽ താഴ്ത്തണ്ടെങ്കി പോക്കോണം രണ്ടും....


ഇവിടെ കേറി പൊറുക്കാൻ വന്നതൊന്നുമല്ല, ഓർമ്മ വച്ച അന്നു മുതൽ കേൾക്കണതാ തന്തയില്ലാത്തവൻന്ന്, അതിനൊരു മാറ്റമുണ്ടാവാൻ കൊതിച്ചിട്ടാ... എത്ര ചോദിച്ചിട്ടും നിങ്ങളുടെ പേരു പോലും പറയാൻ കൂട്ടാക്കാതെ ഈ നിമിഷം വരെ നിങ്ങളെ മാത്രം ഓർത്ത് ജീവിച്ചവളാ എന്റെ അമ്മ... ആ മനസ് ഇന്നുവരെ ഞാൻ പോലും മനസിലാക്കിയിട്ടില്ല, നോവിച്ചിട്ടേയുള്ളൂ എന്നും നിങ്ങളെപ്പറ്റി ചോദിച്ച്....


ഇങ്ങനൊരാളാണ് എന്റെ അച്ഛൻ എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം തന്തയില്ലാത്തവൻ എന്ന പേര് തന്നെയാ,, ഇനിയൊരിക്കലും തന്നെ തേടി എന്റമ്മ  വരില്ല, ഇനിയൊരിക്കലും ഇവടത്തെ പടിപ്പണവുമായി ഒരുത്തനും ഞങ്ങടെ മുന്നിലും വരരുത്, വാ കീറിയ ദൈവം ഇരയും തരും ,എനിക്കറിയാം എന്റമ്മയെ നോക്കാൻ... 


ഒരു പതിനാറുകാരന്റെ മനസിനേക്കാൾ മൂർച്ചയുണ്ടായിരുന്നു അവന്റെ വാക്കുകൾക്ക്...


അമ്മയുടെ കൈ പിടിച്ച്  പടിയിറങ്ങുമ്പോൾ ആ കണ്ണുകളിലെ ചോദ്യം മനസിലാവുമായിരുന്നു..


"ജീവിക്കാനുള്ള പഠിപ്പൊക്കെ എനിക്ക് കിട്ടി ,ഇനി വേണ്ടത് പട്ടിണിയില്ലാതെ കഴിയാനൊരു ജോലിയാ, കൂലിപ്പണിക്കാർക്കൊക്കെ ഇപ്പോ നല്ല ഡിമാന്റാ അമ്മേ "....... ചിരിയോടെ പറഞ്ഞു കൊണ്ട് അമ്മയെ ചേർത്തു പിടിക്കുമ്പോൾ ആ മുഖത്തു തെളിഞ്ഞ പുഞ്ചിരി മാത്രം മതിയായിരുന്നു ഒരു തന്തയില്ലാത്തവന്റെ മുന്നോട്ടുള്ള നാളുകൾക്ക്......

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top