മേഘം, ഭാഗം 3

Valappottukal



രചന: മഹാ ദേവൻ

അവന്റെ മൗനം സമ്മതമെന്നോണം മറ്റൊരു മറുപടിക്ക് കാത്തുനിൽക്കാതെ അമ്മാവൻ ഫോണിൽ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർക്കുമ്പോൾ  അവന്റെ മുഖത്ത്‌ ആകാംഷ നിറഞ്ഞ ഭാവമായിരുന്നു. 

ഏറെ നേരത്തെ റിങിന് ശേഷം അപ്പുറത് ഫോൺ അറ്റന്റ് ചെയ്തു എന്നത് മാമന്റെ മുഖത്ത്‌ നിന്ന് അവന് വായിച്ചെടുക്കാമായിരുന്നു. 

 
   "ഹലോ......... "

 
അപ്പുറത്ത്‌ നിന്നുള്ള ശബ്ദം കാതുകളിൽ എത്തിയപ്പോൾ മാമൻ സുകുവിനെ ഒന്ന് തിരിഞ്ഞുനോക്കി. 
പിന്നെ ഫോൺ ചെവിയിലേക്ക് ഒന്നുകൂടെ ചേർത്ത് പിടിച്ചു. 

  " ഞാൻ... ഞാൻ സുകുവിന്റെ മാമനാണ് "
 " ആ മനസ്സിലായി.....  ന്താ വിളിച്ചത്. ഡിവോഴ്സിന്റെയോ മറ്റോ കാര്യമാണെങ്കിൽ ഇങ്ങനെ വിളിച്ചു ബുദ്ധിമുട്ടണം എന്നില്ല.  നിങ്ങളുടെ താല്പര്യം വക്കീലിനെ അറിയിച്ചാൽ മതി. മാറാരോഗിയായ മകളെ നിങ്ങടെ മോന്റെ തലയിൽ കെട്ടിവെച്ചതിന്റെ പേരിൽ നഷ്ടപരിഹാരം തരാനും ഞാൻ തയ്യാറാണ്.  "

അയാളുടെ വാക്കുകളിൽ ഒട്ടും മയമില്ലെന്ന് കണ്ടപ്പോൾ അമ്മാവനും പറയാൻ വന്ന കാര്യം കിട്ടുന്നില്ലായിരുന്നു. 

   " അതെ, ഞാൻ ഇച്ചിരി തിരക്കിൽ ആണ്. വേറെ ഒന്നും പറയാനില്ലല്ലോ "

അപ്പുറത്ത് അയാൾ ഫോൺ വെക്കാനുള്ള ധൃതിയിൽ ആണെന്ന് മനസ്സിലായപ്പോൾ അമ്മാവൻ വേഗം ഇടയ്ക്ക് കയറി. 

  "  അല്ല... അത് പിന്നെ... ഞാൻ വേറൊരു കാര്യം പറയാനാണ് വിളിച്ചത്. പിള്ളേരാകുമ്പോൾ ഇച്ചിരി ദേഷ്യവും വാശിയുമൊക്കെ ഉണ്ടാകും.  വിവാഹം കഴിഞ്ഞ ദിവസം കെട്ടിയ പെണ്ണിന് അസുഖം വന്നിരുന്നു എന്നറിയുമ്പോൾ  ഉണ്ടാകുന്ന വിഷമം.  അത് നിങ്ങളാരും തുറന്ന് പറഞ്ഞില്ലല്ലോ എന്നുള്ള ദേഷ്യം. ഇന്നത്തെ കാലത്ത് ഏതൊരു ചെറുപ്പക്കാരും പെട്ടന്ന് ചിന്തിക്കുന്നതെ അവനും ചെയ്തുള്ളൂ. 
 അവനെയും കുറ്റം പറയാൻ പറ്റില്ലല്ലോ.   "

അതിന് അപ്പുറത്ത്‌ നിന്ന് മറുപടി ഇല്ലെങ്കിലും അവിടത്തെ മൗനം മുഖവിലയ്‌ക്കെടുക്കാതെ അമ്മാവൻ തുടർന്നു. 

   "  കഴിഞ്ഞത് കഴിഞ്ഞു. തെറ്റ് രണ്ട് കൂട്ടരുടെയും ഭാഗത്തുണ്ട്.  കുട്ടികളല്ലേ.   മുന്നോട്ട് ചിന്തിക്കാതെ ഓരോന്ന് ചെയ്യും.  അതിന്റ പേരിൽ തീ തിന്നുന്നത് മാതാപിതാക്കൾ അല്ലേ.  മേനോന്റെ അവസ്ഥ എനിക്ക് മനസ്സിലാകും.  പെണ്കുട്ടിയുള്ള ഏതൊരച്ഛനും മനസ്സിലാകും മേനോന്റെ  അവസ്ഥ.  അതുകൊണ്ടൊക്കെ ആണ് ഞാൻ...... 
  
 അന്ന് അങ്ങനെ എടുത്തുചാടി ഒരു തീരുമാനമെടുത്തത്  അവനിലും വിഷമമുണ്ടാക്കിയിട്ടുണ്ട്. അന്നത്തെ അവന്റെ മാനിസികാവസ്ഥ നിങ്ങൾക്കും മനിസ്സിലാക്കാവുന്നതേ ഉളളൂ. അതുകൊണ്ട് മേനോൻ മോളോട് കാര്യങ്ങൾ സംസാരിക്കൂ. അവരൊന്നിച്ചു ജീവിക്കണമെന്നാണ് ഈശ്വരനിശ്ചയമെങ്കിൽ അതല്ലേ നടക്കൂ "

അമ്മാവൻ പ്രതീക്ഷയോടെ പറഞ്ഞുനിർത്തി അപ്പുറത്ത് നിന്നുള്ള മറുപടിക്ക് കാതോർത്തു. 

      പ്രതീക്ഷിച്ചപോലെ തന്നെ അപ്പുറത്ത് നിന്ന് മറുപടിയെന്നോണം മേനോൻ പറയുന്നുണ്ടായിരുന്നു, 
   " ശരിയാ....  ഒരച്ഛന്റെ വേദന മറ്റൊരു അച്ഛനെ മനസ്സിലാകൂ... മനപ്പൂർവം അല്ലെങ്കിൽ കൂടി ഞാനൊരു തെറ്റ് ചെയ്തു. അത് ആരുടേയും മുന്നിൽ മോളുടെ അസുഖം മറച്ചുവെക്കാനോ ചതിച്ചു കല്യാണം നടത്താനോ അല്ല.  അങ്ങനെ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാൻ ഒരു ഒഴിയാബാധയല്ല എനിക്കെന്റെ മോള്. 
   ഇനി അതിന്റ ഒരോർമ്മ പോലും അവളുടെ ജീവിതത്തിനിടയിൽ വേണ്ടെന്നുള്ള ഒരച്ഛന്റെ സ്വാർത്ഥത. അതിനപ്പുറം ഒരാളെയും..... 
    പക്ഷേ.....  

ആ..... അല്ലെങ്കിലും താൻ പറഞ്ഞ പോലെ അവരുടെ ഭാവിയല്ലേ.  നാളെ നമ്മളില്ലെങ്കിലും ജീവിക്കേണ്ടത് മക്കളല്ലേ.. അപ്പോൾ  മോള് തീരുമാനിക്കട്ടെ..  എനിക്കെന്റെ മോളുടെ ഭാവിയാണ് വലുത്.  അത് വെച്ച് കളിക്കാൻ ഞാനില്ല..  അത്രേ എനിക്ക് പറയാനുള്ളൂ. "

 ഒരച്ഛന്റെ സങ്കടവും കരുതലും വേവലാതിയും ആ വാക്കുകളിൽ ഉണ്ടായിരുന്നു.  

    " എന്ന ശരി  മേനോനെ...  കഴിഞ്ഞ കാര്യങ്ങൾ നമുക്ക് വിടാം..  മനുഷ്യനല്ലേ,  തെറ്റുകൾ സംഭവിക്കാലോ.  അതുകൊണ്ട് കഴിഞ്ഞതൊക്കെ മറന്നേക്ക്. ഞാനും അവനും ഒരു ദിവസം അങ്ങോട്ട് വരാം.. എന്നിട്ട് മോളും സുകുവും തമ്മിൽ ഒന്ന് നേരിട്ട് സംസാരിക്കട്ടെ. എന്നിട്ട് അവര് തീരുമാനിക്കട്ടെ എല്ലാം മറന്നൊരു ജീവിതം വേണോ അതോ.....  "

മാമന്റെ  തീരുമാനത്തിനോട് പാതി സമ്മതമെന്നോണം മേനോൻ ഒന്ന് മൂളി. പിന്നെ ഫോൺ കട്ട്‌ ചെയ്ത് മോളുടെ മുറിയിലേക്ക് നടന്നു വിളിച്ചതും പറഞ്ഞതും അവളുടെ തീരുമാനവും അറിയാൻ. 

           --------------------------------------------------

കാർ നിർത്തി സുകുവും അമ്മാവനും പുറത്തേക്ക് ഇറങ്ങുമ്പോൾ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു മേഘയുടെ അച്ഛൻ. അയാളുടെ മുഖത്തു വലിയ സന്തോഷമൊന്നും ഇല്ലെന്നത് സുകു ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ വീട്ടിലേക്ക് കയറിച്ചെല്ലാൻ മടിച്ചുകൊണ്ട് പരുങ്ങിയ അവന്റെ കയ്യിൽ പിടിച്ചു അമ്മാവൻ. 

  " വാ..  നാണക്കേട് ഒന്നും വിചാരിക്കണ്ട.  ന്തായാലും അവർ താലമെടുത്തു സ്വീകരിക്കാനൊന്നും പോണില്ല. "

അതും പറഞ്ഞ് അമ്മാവൻ മുന്നോട്ട് നടക്കുമ്പോൾ സുകുവും പതിയെ അയാൾക്ക് പിറകെ നടന്നു.  

" വരിൻ "

 ഉമ്മറത്തു നിന്നിരുന്ന മേഘയുടെ അച്ഛൻ അവരെ അകത്തേക്ക് ക്ഷണിക്കുമ്പോൾ സുകുവിന്റെ കണ്ണുകൾ എവിടെയെങ്കിലും മേഘ നിൽക്കുന്നുണ്ടോ എന്ന് തിരയുകയായിരുന്നു. 

" അപ്പൊ മേനോനെ. ഇനി നമുക്കിടയിൽ ഒരു മുഖവുരയുടെ ആവശ്യം ഇല്ലല്ലോ. ഞങ്ങൾ വന്നത് മോളോട് സംസാരിക്കാനും പറ്റിയാൽ ഇപ്പോൾ തന്നെ കൂട്ടികൊണ്ട് പോകാനും ആണ്.   ഇത്ര നാൾ ഇവിടെ കൊണ്ട് നിർത്തിയത് തന്നെ ശരിയായില്ല. നേരത്തെ ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടതും കൂട്ടികൊണ്ട് പോകേണ്ടതും ആയിരുന്നു.  ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട് കുട്ടികൾ തമ്മിൽ സംസാരിക്കട്ടെ. അല്ലേ മേനോനെ?  "

അമ്മാവൻ അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കുമ്പോൾ " അവർ സംസാരിക്കട്ടെ എന്നർത്ഥത്തിൽ " അയാൾ പതിയെ തലയാട്ടി. 

പിന്നെ അകത്തേക്ക് നോക്കി  " മോളെ " എന്ന് നീട്ടി വിളിച്ചു. 

അയാളുടെ വിളി കേട്ട് അവളെ പ്രതീക്ഷിച്ചുകൊണ്ട് സുകുവിന്റെ കണ്ണുകൾ വാതിൽക്കലേക്ക് നീങ്ങുമ്പോൾ ഹൃദമിടിപ്പ് ദ്രുതഗതിയിൽ ആയിരുന്നു. 

ഏറെ നേരം കഴിഞ്ഞാണവൾ പുറത്തേക്ക് വന്നത് . 
അവന്റെ മുഖത്തേക്ക് പോലും നോക്കാതെ നിന്ന അവളെ സുകു അത്ഭുതത്തോടെ നോക്കി. 
 ഒരു യാത്രയ്ക്കുള്ള തെയ്യാറെടുപ്പ് അവളുടെ വേഷത്തിൽ ഉണ്ടായിരുന്നു.  കൂടെ വരാൻ തയാറാണെന്ന് അവളുടെ ആ വേഷത്തിൽ നിന്ന് അവന് മനസ്സിലാകുന്നുണ്ടായിരുന്നു. എങ്കിലും ഉള്ളിൽ നുരഞ്ഞുപൊന്തിയ സന്തോഷം അവൻ പുറത്തു കാണിച്ചില്ല. 

" എന്നാ പിന്നെ മക്കള് തമ്മിൽ സംസാരിക്ക്. പരസ്പരം സംസാരിച്ചു നല്ല ഒരു തീരുമാനത്തിൽ എത്തൂ "

അമ്മാവന്റെ വാക്ക് കേട്ട് പാടെ അവളോട് മാറി നിന്ന് സംസാരിക്കാനായി സുകു എഴുനേറ്റ് പുറത്തേക്ക് നടക്കാൻ തിരിയുമ്പോൾ അവൾ അവനെ കൈ ഉയർത്തി തടഞ്ഞു. 
  " മറ്റുള്ളവർ കേൾക്കാൻ പാടില്ലാത്തതായി ഒന്നും എനിക്ക് സംസാരിക്കാനില്ല. എന്റെ അച്ഛനും അമ്മാവനുമൊക്കെ കേൾക്കാനും അറിയാനുമുള്ളതെ എനിക്ക് പറയാനുള്ളൂ. "

അവളുടെ വാക്കുകളിൽ അത്ര സന്തോഷം ഉള്ളതായി തോന്നിയില്ല സുകുവിന്.  അവൻ പതിയെ എഴുനേറ്റിടത്തു തന്നെ ഇരുന്നു. 

  പതിയെ അമ്മാവനാണ് സംസാരിച്ചു തുടങ്ങിയത് !
" മോളെ,  കഴിഞ്ഞത് കഴിഞ്ഞു.  തെറ്റോ ശരിയോ എന്ന് ചൂഴ്ന്നുനോക്കി കീറാനൊന്നും ഇനി മിനക്കെടേണ്ട. ആർക്കും സംഭവിക്കാവുന്നതേ രണ്ട് പേർക്കും സംഭവിച്ചിട്ടുള്ളൂ.  അത് പരസ്പരം മനസ്സിലാക്കി ഇനിയുള്ള ജീവിതം നിങ്ങൾ സന്തോഷത്തോടെ ജീവിക്കണമെന്നാണ് അമ്മാവന്റെ ആഗ്രഹം. "

അമ്മാവന്റെ വാക്കുകളിൽ പ്രതീക്ഷയുണ്ടായിരുന്നു. സുകുവിന്റെ നോട്ടത്തിലും. 

   " അമ്മാവൻ പറഞ്ഞത് ശരിയാ.  ആർക്കും ഒന്നും ചൂഴ്ന്നുനോക്കാൻ പറ്റില്ല.  ഇന്നലെ എനിക്ക് സംഭവിച്ചത് നാളെ മറ്റാർക്കെങ്കിലും ആവാം. എന്നെ ഒരു ഭ്രാന്തിയാവാൻ വിട്ടുകൊടുക്കാതെ ചേർത്തുപിടിച്ച അച്ഛൻ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.  ഒരു മകളുടെ അവസ്ഥയോർത്ത്‌ ഉരുകുന്ന അച്ഛനെ കണ്ട് ഉറക്കമില്ലാതെ കിടന്നിട്ടുണ്ട് ഞാൻ. ആ ഞാൻ പൂർണ്ണആരോഗ്യവതി ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ അതെ അച്ഛന്റെ മുഖത്തെ സന്തോഷവും കണ്ടിട്ടുണ്ട്.  അതുകൊണ്ട് തന്നെ പഴയ ഓർമ്മകളെ കൂടെ കൂട്ടേണ്ടെന്ന് തീരുമാനിച്ചു.   തെറ്റാണ് ചെയ്തത്. എല്ലാം തുറന്ന് പറയേണ്ടതായിരുന്നു.  ആ തെറ്റിനെ ന്യായീകരിക്കുന്നില്ല. 
   പക്ഷേ ഞാൻ ഒന്ന് ചോദിച്ചോട്ടെ.... 
വിവാഹത്തിന് ശേഷമാണ് എനിക്കിങ്ങനെ സംഭവിച്ചിരുന്നതെങ്കിൽ....  ഇതുപോലെ ഭ്രാന്തിയെ വേണ്ടെന്നും പറഞ്ഞ് ഇങ്ങനെ വലിച്ചെറിയുമായിരുന്നോ?  "

ആ ചോദ്യം സുകുവിനോട് ആയിരുന്നു.  അവളുടെ ചോദ്യത്തിന് മുന്നിൽ പെട്ടന്ന് ഒരു ഉത്തരം കിട്ടാതെ അവൻ മുഖം താഴ്ത്തുമ്പോൾ അവൾ നിരാശയോടെ പുഞ്ചിരിച്ചു. 

 " കണ്ടില്ലേ.. അതിന് പോലും ഉറച്ച ഒരു മറുപടി പറയാൻ സുകുവേട്ടന് കഴിയുന്നില്ല.  മറ്റുള്ളവരുടെ വാക്കുകൾക്ക് ഒപ്പം  ആടുന്ന മനസ്സിനെ വിശ്വസിച്ചു ഇനിയും ഞാൻ കൂടെ വരണമെന്നാണോ അമ്മാവൻ പറയുന്നത്? "

അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അയാൾക്കും ഉത്തരമില്ലായിരുന്നു. 
 
കുറച്ചു നേരം ഹാളിൽ നിശബ്ദതയായിരുന്നു. ആർക്കും ഒന്നും മിണ്ടാനില്ലാത്ത പോലെ മൗനം പാലിച്ചു.  

ആ മൗനം മുറിച്ചത് സുകുവിന്റ് വാക്കുകൾ ആയിരുന്നു. 

 "  മേഘ....  കഴിഞ്ഞതിനെ കുറിച്ച് സംസാരിച്ചു കാര്യങ്ങൾ കൂടുതൽ വഷളാക്കാനല്ല ഞങ്ങൾ വന്നത്.  കഴിഞ്ഞത് കഴിഞ്ഞു. ഇനി ആ വിഷയങ്ങൾ നമുക്കിടയിൽ വരാതെ പുതിയ ഒരു ജീവിതം തുടങ്ങാൻ തന്നെ കൂട്ടാനാണ് ഞാൻ വന്നത്. തെറ്റുകൾ ഏറ്റുപറയാനും തിരുത്താനും കഴിഞ്ഞാൽ ജീവിതത്തിൽ എന്നും സന്തോഷമേ ഉണ്ടാകൂ.  ഇപ്പോൾ എല്ലാം അറിഞ്ഞും മനസ്സിലാക്കിയും കലങ്ങിതെളിഞ്ഞ  സ്ഥിതിക്ക് വന്നൂടെ തനിക്ക് എന്റെ കൂടെ?  !! "

 അവന്റെ ചോദ്യം കേട്ടവൾ ഒന്ന് പുഞ്ചിരിച്ചു. പിന്നെ ഒന്നും മിണ്ടാതെ പതിയെ അകത്തേക്ക് നടന്നു. 

 കുറച്ചു നിമിഷങ്ങൾക്ക് ശേഷം കയ്യിൽ ഒരു ബാഗുമായി അവൾ പുറത്തേക്ക് വരുന്നത് കണ്ട സുകുവിന്റ് മുഖം സന്തോഷം കൊണ്ട് വികസിച്ചിരുന്നു. അതെ അവസ്ഥയിൽ ആയിരുന്നു അമ്മാവനും. 

"ഈശ്വരാ.. എല്ലാം കലങ്ങിതെളിഞ്ഞല്ലോ " എന്നയാൾ മനസ്സിലുരുവിട്ടുകൊണ്ട് പുറത്തേക്ക് വരുന്ന മേഘയെ നോക്കി പുഞ്ചിരിച്ചു. 

  " അപ്പൊ എല്ലാം കലങ്ങി തെളിഞ്ഞ സ്ഥിതിക്ക് ഇനി ഒരു യാത്ര പറച്ചിൽ ഇല്ല. മോളെ ഞങ്ങൾ കൊണ്ടുപോവാ "

അതും പറഞ്ഞ് അമ്മാവൻ സുകുവിനെ നോക്കുമ്പോൾ സുകു പതിയെ അവളുടെ അരികിലേക്ക് നടന്ന് കയ്യിലെ ബാഗ് വാങ്ങാൻ കൈ നീട്ടി. 

  പക്ഷേ, പുഞ്ചിരിയോടെ തന്നെ അവൾ അത് നിരസിച്ചുകൊണ്ട് ബാഗ് കയ്യിലേക്ക് ഒതുക്കിപിടിച്ചു. 

  " ജീവിതത്തിൽ  ചില പാഠങ്ങൾ കൂടി പഠിക്കാനുണ്ട്. അത് ഞാൻ പഠിച്ചത് ഈ മാസങ്ങളിൽ ആയിരുന്നു.  ഏതൊരു പെണ്ണിനും സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞാൽ ആണൊരുത്തന്റെ പാവയാകേണ്ട എന്നൊരു പാഠം.  അച്ഛന്റെ തണലിൽ ഞാൻ ജീവിതത്തിന്റെ വഴികൾ തിരിച്ചറിഞ്ഞില്ല. പക്ഷേ ഇപ്പോൾ അറിയാം.. ഒറ്റപ്പെട്ടുപോയാൽ ഉറക്കെ കരയാനല്ല,   ഉറച്ച കാൽവെപ്പോടെ മുന്നോട്ട് നടക്കാൻ ആണ് പെണ്ണ് പഠിക്കേണ്ടത്.
      ഞാൻ കുറച്ചു മുന്നേ ചോദിച്ചില്ലേ സുകുവേട്ടനോട് ! ഇനിയാണ് എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കിലോ എന്ന്. അതിനൊരുത്തരം തരാൻ പോലും സുകുവേട്ടന് കഴിയുന്നില്ല. അതിനർത്ഥം നാളെ എനിക്ക് ഇങ്ങനെ സംഭവിച്ചാൽ, ഇതുപോലെ ഇനിയും..... 

 അതുകൊണ്ട് ഞാൻ ഒരു തീരുമാനമെടുത്തു.  എന്റെ ജീവിതത്തിന്റെ സേഫ് എന്റെ കയ്യിൽ തന്നെ ഭദ്രമായിരിക്കണം.  അച്ഛന്റെ കഷ്ടപ്പാട് എനിക്ക് നേടിത്തന്ന ഡിഗ്രികൊണ്ട് ഇപ്പോൾ എനിക്കൊരു ജോലിയുണ്ട്.  നാളെ ജോയിൻ ചെയ്യണം. ഈ ഒരുക്കങ്ങൾ ആ യാത്രയ്ക്ക് ഉള്ളതാണ്.  എന്തായാലും ആറു മാസങ്ങൾ കഴിഞ്ഞില്ലേ..  ഒരു ആറു മാസം കൂടി കാത്തിരിക്കണം...  
     തെറ്റുകൾ തിരുത്തപ്പെടാൻ... 

   വലിച്ചെറിഞ്ഞത് കൂട്ടിച്ചേർക്കാൻ ഇനി ഞാൻ ഇല്ല. ഇത് പുതിയ ഒരു ഭ്രാന്ത് ആണെന്ന് കരുതിയാൽ മതി.  ഞങ്ങടെ തെറ്റ് ഇങ്ങനെ ഞാൻ തിരുത്തട്ടെ.. 
 ഒരു കുറവുമില്ലാത്ത നല്ല ഒരു പെൺകുട്ടിയെ സുകുവേട്ടന് കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം. "

അതും പറഞ്ഞ് അച്ഛന്റെ അനുഗ്രഹം വാങ്ങി എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ പുറത്തേക്ക് നടക്കുമ്പോൾ സുകു അമ്പരപ്പ് മാറാതെ നിൽക്കുകയായിരുന്നു. 

അമ്മാവൻ മാത്രം മനസ്സാൽ ഒന്ന്  പുഞ്ചിരിച്ചു. 

അവളിലെ പെണ്ണിനെ ഓർത്ത്. 
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...
               ( ശുഭം )


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top