രചന: ദേവ സൂര്യ
""ഇയാൾ ഇത് വരെ കിടന്നില്ലേ??... ""
മുറിയിലേക്ക് വരുമ്പോൾ...ജനലഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി ഇരിക്കുന്ന രുദ്രയെ കണ്ടതും... ദേവൻ പതിയെ അരികിലേക്കായി ചെന്നു...
""എന്തിനാ സാർ ഈ നാടകം...എല്ലാം അറിയുന്ന സാർ ഇതിന് കൂട്ട് നിൽക്കുമെന്ന് കരുതിയില്ല... ""
അവളുടെ വിതുമ്പൽ പുറത്തേക്ക് വന്നതും.. അവൻ പതിയെ അരികിലേക്കായി ചേർത്ത് പിടിച്ചു...
""തന്റെ കാര്യങ്ങൾ എല്ലാം എനിക്കറിയാം... എന്നാൽ എന്റെ കാര്യങ്ങൾ ഒന്നും തനിക്കറിയില്ലല്ലോ... ""
അവന്റെ വാക്കുകൾ കേൾക്കെ ഒന്നും മനസിലാവാതെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി...
""രുദ്രാ... എനിക്ക് തന്നോട് സംസാരിക്കണം...
എന്നിലെ എന്നെ താൻ അറിയണം... ഞാ.. ""
പറഞ്ഞു മുഴുവിപ്പിക്കും മുൻപേ... ദേവന്റെ ഫോൺ ബെല്ലടിച്ചു....ഫോണെടുത്ത് ചെവിയോട് ചേർത്ത്... അൽപ്പനേരം മിണ്ടാതെ നിൽക്കുമ്പോളും... ദേവൻ പറഞ്ഞ വാക്കുകളുടെ പൊരുൾ തേടുകയായിരുന്നു രുദ്ര...
""വിഷ്ണു ആയിരുന്നു രുദ്രാ... നമുക്ക് അത്യാവശ്യമായി ഇയാളുടെ വീട്ടിൽ ഒന്ന് പോണം... അമ്മക്ക് തീരെ സുഖമില്ല... കാല് വഴുതി ഒന്ന് വീണു....ഇയാൾ പെട്ടെന്ന് റെഡി ആയി വാ.. ""
കൂടുതൽ ഒന്നും പറയാതെ പുറത്തേക്ക് പോകുന്നവനെ... സംശയത്തോടെ നോക്കി നിന്നു....
""നോക്കി നടക്കണ്ടേ അമ്മേ...എന്തേലും പറ്റിയിരുന്നെങ്കിലോ...""
ആധിയോടെ അമ്മക്കരികിലായി വന്നിരുന്നു പറയുന്നവന്റെ സ്വരം മാത്രം മതിയായിരുന്നു..മകൾക്ക് ചേരുന്നവൻ ആണ് തങ്ങൾ കണ്ട് പിടിച്ചു കൊടുത്തതെന്ന് മനസ്സിലാക്കാൻ....
ഇടക്ക് അമ്മയെ കാണാൻ വന്ന വിച്ചേട്ടനെ കണ്ടതും...മുഖം കുനിഞ്ഞു പോയി...പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും...കേട്ടു വർഷങ്ങൾക്ക് ശേഷം ആ സ്വരം...
""ഒളിച്ചോട്ടം ഇനിയും നിർത്തിയില്ലേ രുദ്രേ നീയ്...എല്ലാം മറന്ന വിച്ചു ആണ് രുദ്രേ ഞാനിന്ന്...അഞ്ജലിയെ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്നവൻ...നീ ഇന്ന് എന്നിൽ നിന്നും ഒരുപാട് അകലെയാണ്....അതുപോലെ തന്നെയാവണം നിനക്ക് ഞാനും...ദേവനപ്പുറം ഈ വിച്ചുവിന് സ്ഥാനം നൽകരുത് മനസ്സിൽ....""
തന്നെ നോക്കി പറയുന്നവനെ നോക്കി പതിയെ ഒന്ന് പുഞ്ചിരിച്ചു...ഒരു പുഞ്ചിരി മാത്രമേ തിരികെ മറുപടിയായി നൽകാനുണ്ടായിരുന്നുള്ളു....
""കല്യാണം കഴിഞ്ഞു ഒരുപാടായില്ലേ കുഞ്ഞാ..അമ്മ കാല് വഴുതി വീണ അന്ന് വന്നതല്ലേ നിങ്ങള്....അമ്മേടെ കുഞ്ഞ് പൊക്കോ ദേവന്റെ കൂടെ..അമ്മക്ക് ഇവിടെ കൂട്ടിന് അമ്മാവനും ഏടത്തിയും ഒക്കെയില്ലേ...""
തന്നെ നോക്കി പറയുന്ന അമ്മയെ ചേർത്ത് പിടിച്ചു വിതുമ്പാനെ കഴിഞ്ഞുള്ളൂ...അച്ഛനോട് യാത്ര പറഞ്ഞ് തിരികെ പോകുമ്പോളും ഉള്ള് നീറുന്നത് താൻ അറിഞ്ഞിരുന്നു...
ആ വീട്ടിൽ ദേവൻ സാറും അമ്മയും മാത്രമാണ് ഉള്ളത്...അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയതാണ്...ഒരു പാവം അമ്മ...എപ്പോളും പുഞ്ചിരിയോടെ മാത്രമേ കാണാറുള്ളു...നെറ്റിയിലെ ഭസ്മം പോലെ തന്നെ നൈർമല്യതയുള്ള ഒരു പാവം..ചിന്തിച്ചു വെറുതെ മുറിയിൽ ഇരുന്നു...
""താൻ കിടന്നോ ടൊ...യാത്ര ചെയ്ത് ക്ഷീണിച്ചതല്ലേ...""
മുറിയിൽ എത്തിയപ്പോൾ തന്നോടായി പറയുന്നവനെ വെറുതെ ഒന്ന് നോക്കി നിന്നു..
ശരീരം തീരെ വയ്യാത്തത് കൊണ്ട് ഒന്ന് കിടന്നു...
""ഏയ്യ്...എഴുന്നേൽക്കണ്ട..കിടന്നോ...
ദാ ഈ ചുക്ക് കാപ്പി കുടിക്ക്...""
തന്നെ ചേർത്ത് പിടിച്ചു പറയുമ്പോളും..ശരീരമാകെ ചുട്ടുപൊള്ളുന്നത് താനറിഞ്ഞിരുന്നു...
""ഇന്നാടൊ ഈ മരുന്ന് കഴിച്ചേ...എന്തൊരു പനി ആയിരുന്നു ഇന്നലെ രാത്രി ഓരോന്ന് പിച്ചും പേയും പറയുന്നത് കേട്ടപ്പോൾ സത്യത്തിൽ പേടിച്ചു പോയി ട്ടോ...""
ആ സംസാരം കേട്ടപ്പോൾ മനസ്സിലായി ആൾ ഇന്നലെ ഉറങ്ങിയിട്ടില്ല എന്നത്...പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ താൻ അറിയുകയായിരുന്നു ആളുടെ സ്നേഹം...
ഓരോ വാക്കുകളിലൂടെയും പരിപാലനത്തിലൂടെയും അറിയുകയായിരുന്നു ഭർത്താവ് എന്ന വാക്കിന്റെ അർത്ഥം...ഒരു കൂട്ടുകാരനപ്പുറം തെറ്റായ ഒരു വാക്കോ നോട്ടമോ നൽകാത്തവനോട് വല്ലാത്ത ബഹുമാനം തോന്നി....
""ഈ ഫോട്ടോ ആരുടെയാ ദേവേട്ടാ??...""
ഒരിക്കൽ ആള് എന്തോ വായിച്ചു കൊണ്ടിരിക്കുമ്പോൾ...അരികിലായി ചെന്ന് മേശമേൽ ഇരുന്ന ചെറുപ്പക്കാരന്റെ ഫോട്ടോ ചൂണ്ടികാണിച്ചു ചോദിച്ചു....
പറഞ്ഞു കഴിഞ്ഞാണ്...പറ്റിയ അബദ്ധം മനസ്സിലാക്കി നാവ് കടിച്ചത്...ദേവൻ സാർ എന്നതിൽ നിന്ന് ദേവേട്ടാ എന്നുള്ള വിളി...ആൾക്കും അത്ഭുതമായി എന്ന് തോന്നുന്നു...
തന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ട്..
ആ കണ്ണുകൾ നിറയുന്നുണ്ട്....
പിന്നീട് ആൾക്ക് ഇഷ്ട്ടപെട്ട ഭക്ഷണം ഉണ്ടാക്കാനുള്ള ഉത്സാഹവും...ആളുടെ കാര്യങ്ങൾ ചെയ്ത് കൊടുക്കാനുള്ള ആകാംഷയും നിറഞ്ഞ ദിനങ്ങൾ കടന്ന് വരുന്നതും താൻ അറിയുകയായിരുന്നു...
""ഇന്നത്തെ മാമ്പഴപുളിശ്ശേരിക്ക് പ്രത്യേക സ്വാദ് ഉണ്ടല്ലോ അമ്മേ...""
""അത് രുദ്ര മോൾ ഉണ്ടാക്കിയതാ ടാ...""
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ആ കടുംകാപ്പി മിഴികൾ തന്നിലേക്ക് പാറി വീഴുന്നത് അറിഞ്ഞു....എവിടെ നിന്നോ ആ പഴയ രുദ്ര ആയി മാറുന്നത് താനറിഞ്ഞു...
വിച്ചേട്ടന് വേണ്ടി ചുവന്നിരുന്നു തന്റെ മുഖം ദേവേട്ടന് വേണ്ടി ചുവക്കുന്നതും താനറിഞ്ഞു.....
""ഇതിട്ടാൽ മതിട്ടോ ദേവേട്ടാ ഇന്ന്....""
ഭാര്യയുടെ അധികാരം സ്വയം ഏറ്റെടുക്കുമ്പോൾ പോലും ഒരു പുഞ്ചിരിക്കപ്പുറം...ഒരു നോട്ടത്തിനപ്പുറം ആൾ ഒന്നും മിണ്ടാറില്ലായിരുന്നു....ഇടക്ക് അരികിലേക്കായി ചെല്ലുമ്പോൾ പറയുന്ന വാക്കുകൾ ഒഴിച്ച്....
""തന്നെ പറ്റി എനിക്കെല്ലാം അറിയാം രുദ്രാ...എന്നാൽ എന്നിലെ എന്നെ താൻ ഇത് വരെ അറിഞ്ഞിട്ടില്ല...എന്ന് അതറിയും വരെ തനിക്ക് ഞാൻ നല്ല സുഹൃത്ത് മാത്രമാണ് എന്ന്....""
ഉറങ്ങി കഴിയുമ്പോൾ...ആ കരവലയത്തിൽ കിടക്കാൻ വല്ലാത്ത മോഹം തോന്നാൻ തുടങ്ങി...മനസ്സിനുള്ളിൽ ആള് നെഞ്ചോട് കൊണ്ട് നടക്കുന്ന ആ പെൺകുട്ടി ആവാനായി മോഹം തോന്നി...പതിയെ വിച്ചേട്ടന്റെ മുഖത്തിന് പകരം പ്രണയം എന്ന് ചോദിക്കുമ്പോൾ ആളുടെ മുഖം വരുന്നത് കൗതുകത്തോടെ താൻ അറിഞ്ഞിരുന്നു....
""മോളെ ഇതൊക്കെ അവന്റെ പഴയ പുസ്തകങ്ങളാണ്....കുറേ ഉണ്ട്...പൊടി പിടിച്ചു കിടക്കയിരുന്നു...മോൾ ഒന്ന് അലമാരയിലേക്ക് അടുക്കി വക്കണേ...""
ഒരിക്കൽ അമ്മ ഒരു കെട്ട് പുസ്തകങ്ങൾ തനിക്കായി നൽകിയപ്പോൾ ആയിരുന്നു...
പുസ്തകപുഴുവായ ദേവനെ പറ്റിയും താനറിയുന്നത്...സ്കൂളിൽ എന്നും പഠിക്കാൻ മിടുക്കൻ ആയ...ടീച്ചർമാരുടെ ഇഷ്ട്ടപെട്ട സ്റ്റുഡന്റ്....കോളേജിലെ പെൺകുട്ടികളുടെ ഹീറോ...കോളേജ് ചെയർമാൻ ദേവൻ...
വിപ്ലവങ്ങളും പ്രണയവും ചേർന്നലിഞ്ഞ
കോളേജ് ദിനങ്ങളെ പറ്റി അറിയുകയായിരുന്നു താൻ....
സഖാവ് ദേവന്റെ പ്രണയം...മുറപെണ്ണായ രേണുക....കോളേജ് മുഴുവൻ അസൂയയോടെ നോക്കിയിരുന്ന പ്രണയം...ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ പ്രണയം...
അതോടൊപ്പം തന്നെ ദേവേട്ടന്റെ സൗഹൃദം ജസ്റ്റിൻ...ഒരേ മനസ്സും ഇരുശരീരങ്ങളും ആയ സൗഹൃദം....എന്തിനും ഏതിനും രേണുകയും ജസ്റ്റിനും മാത്രം നിറഞ്ഞൊരു ലോകം...
അതായിരുന്നു ദേവൻ....
പിന്നീട്...രേണുവിന്റെ അവഗണനയും....ജസ്റ്റിന്റെ കൂടെ കൂടി മുഴു കുടിയൻ ആയതും...ജസ്റ്റിൻ എന്ന സൗഹൃദത്തിലേക്ക് ഒതുങ്ങിയ തനിക്കായി മയക്ക് മരുന്നും തന്ന ജസ്റ്റിനെ കുറിച്ച് വായിക്കും തോറും...ദേവേട്ടന് കിട്ടേണ്ട ഒരു നല്ല സൗഹൃദം അല്ല ജസ്റ്റിൻ എന്ന് പലപ്പോഴും തോന്നി പോവുന്നു..
ഡയറികൾ മാറും തോറും അറിയുകയായിരുന്നു...
സാധുവായ ദേവനെ പറ്റി....
പുഞ്ചിരിയോടെ പേജുകൾ മറിക്കുമ്പോൾ..എഴുതി ചേർത്ത വാക്കുകൾ വിശ്വസിക്കാൻ ആയില്ല....കണ്ണുകൾ തന്നെ ചതിക്കുന്ന പോലെ....പുഞ്ചിരി പതിയെ ചുണ്ടിൽ നിന്ന് മാഞ്ഞു പോകുന്നു....
കണ്ണുകൾ ഈറനണിയുന്നു...ചുണ്ടുകൾ വിതുമ്പുന്നു....
""മോനെ ദേവാ....ഒന്ന് വേഗം വായോ....രുദ്ര മോൾ...കൈ നരമ്പ് മുറിച്ചു...""
ക്ലാസ്സ് ടൈമിൽ വന്നൊരു ഫോൺ കോൾ...
കേട്ട വാക്കുകൾക്ക് തറഞ്ഞു നിന്നു പോയി...
യാന്ത്രികമായി സ്കൂളിൽ നിന്ന് വീട്ടിലേക്ക് ഓടുമ്പോളും...""എന്റെ രുദ്രക്ക് ഒന്നും വരുത്തല്ലേ ഈശ്വരാ...""എന്ന് മാത്രമേ പ്രാർത്ഥിച്ചുള്ളു...
വീട് പൂട്ടി ഇട്ടിരിക്കുന്നത് കണ്ടപ്പോളും..അടുത്ത ഹോസ്പിറ്റലിലേക്ക് കുതിക്കുമ്പോളും തന്നെ കാണും നേരം വിടരുന്ന ആ കണ്ണുകൾ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ....
""എങ്ങനെ ഉണ്ടമ്മേ രുദ്രക്ക്??....""
ചോദിക്കുമ്പോൾ വാക്കുകൾ കണ്ണീരാൽ ഇടറുന്നതറിഞ്ഞു...വിതുമ്പുന്നതറിഞ്ഞു....
""കുഴപ്പം ഇല്ല മോനെ...സമയത്തിന് എത്തിച്ചത് കൊണ്ട്...പ്രശ്നം ഒന്നും ണ്ടായില്ല.
ചെല്ല് മുറിയിൽ ഉണ്ട്...സംസാരിക്ക്...""
അമ്മയുടെ വാക്കുകൾ കേൾക്കെ ഇടറുന്ന കാലടികളോടെ ഉള്ളിലേക്ക് ചെന്നു...തന്റെ സാമിപ്യം അറിഞ്ഞപോലെ...അവശതയിൽ കണ്ണുകൾ തുറന്നു...
""എന്നെ കൂട്ടാതെ ഒറ്റക്ക് പോകാം ന്ന് കരുതിയോടി...ഏഹ്ഹ്....""
ആ മുഖം കാൺകെ നിയന്ത്രണം വിട്ട് മുഖമടച്ചു കൊടുത്തു...തന്റെ വാക്കുകൾ കേൾക്കെ വിതുമ്പലോടെ തന്റെ കൈ തട്ടി മാറ്റുന്നുണ്ട്....
""ചതിക്ക്യ അല്ലായിരുന്നോ എല്ലാരും ചേർന്ന്..എന്നെ പറ്റിക്ക്യ അല്ലായിരുന്നോ...എല്ലാം പറഞ്ഞിട്ടുള്ളതല്ലേ ഞാൻ...അന്ന് പറഞ്ഞൂടായിരുന്നോ...മുഖം പോലും നോക്കാതെ തന്നെ ഭോഗിച്ചിരുന്നത് ദേവേട്ടൻ ആയിരുന്നു ന്ന്....വെറും കള്ളിന്റെ പുറത്ത് ആയിരുന്നു ന്ന്....ക്ഷമിക്കില്ലായിരുന്നോ ഞാൻ....""
തന്റെ നെഞ്ചിലായി വേദനിപ്പിച്ചു പറയുന്നവളെ ഒന്നും മനസ്സിലാവാതെ നോക്കി നിന്നു...ആ വാക്കുകൾ നെഞ്ച് പൊള്ളിക്കുന്ന പോലെ....
""അന്ന് അങ്ങനെ നടന്നുവെങ്കിലും...
ഇന്ന് എന്റെ ജീവനേക്കാൾ ഇഷ്ട്ടാണ് നിക്ക്...അറിഞ്ഞിരുന്നേൽ ഇത്തിരി മിണ്ടാണ്ട് ഇരിക്കുമെങ്കിലും...എന്റെ പ്രാണൻ ആണ്...
ഇന്ന് മനസ്സിൽ നിങ്ങൾ അല്ലാതെ ആരുല്ല...
പറ്റിച്ചില്ലേ എന്നെ...എല്ലാം മറച്ചു വച്ച് ചതിച്ചില്ലേ എന്നെ....""
നെഞ്ചിൽ തല്ലി പറയുന്നവളെ കാൺകെ...നെഞ്ച് നീറി പോകുന്നു...ചുണ്ടുകൾ വിതുമ്പുന്നു...
""ഞാനല്ല രുദ്രേ...നീ പറയുന്നത് ഒന്ന് കേൾക്ക്...""
അവളെ ചേർത്തണച്ചു പറയുമ്പോൾ...കുതറി വീണ്ടും ഓരോന്ന് പുലമ്പുന്നത് കേൾക്കെ...ദേഷ്യത്തോടെ അലറി....
""ആ ഡയറി വായിച്ചിട്ടാണ് നീയിങ്ങനെ പറയുന്നതെങ്കിൽ ഒന്ന് കേട്ടോ...അത് എന്റെ ഡയറി അല്ല....നിന്നെ ഞാൻ ഒരു നോട്ടം കൊണ്ട് പോലും അന്നും ഇന്നും തെറ്റായി കണ്ടിട്ടില്ല...എല്ലാ സത്യങ്ങളും നീയറിഞ്ഞതിനു ശേഷം മാത്രേ ഒരു ജീവിതം തുടങ്ങിയാൽ മതി എന്ന് ചിന്തിച്ചിരുന്നവനാ ഞാൻ...അന്ന് ആദ്യരാത്രിയുടെ അന്ന് എല്ലാം പറയാൻ നിന്നതാ...പറ്റിയില്ല....പിന്നീട് പലപ്പോഴും പറയാനായി വന്നതാ...എന്നെകൊണ്ട് പറ്റിയില്ല....കാരണം എല്ലാം അറിഞ്ഞാൽ ഒരുപക്ഷെ നിന്നെ നഷ്ടപ്പെടുമോ എന്നുള്ള പേടി...അത്രയേറെ നിന്നെ ഇഷ്ട്ടാടി എനിക്ക്...
എന്റെ ജീവനാണ് നീ....'"
ഒഴുകുന്ന കണ്ണീരോടെ അവളെ മാറോട് ചേർത്ത് പറയുമ്പോൾ...അവളും പൊട്ടിക്കരയുകയായിരുന്നു....
""ന്നെ പറ്റിക്ക്യ അല്ലേ ദേവേട്ടാ....ദേവേട്ടൻ
അല്ലേ ന്നെ...""
അവൾ വിശ്വാസം വരാതേ
വിതുമ്പിയപ്പോൾ...ചേർത്ത് നെഞ്ചോട് അടക്കി പിടിച്ചു വീണ്ടും പറഞ്ഞു....
""എന്റെ പ്രാണനായ നീയാണെ സത്യം...
നിനക്ക് പരിചിതമായ ആ ഗന്ധം ഞാനല്ല രുദ്രാ....നിന്നെ നിന്റെ വിച്ചേട്ടനിൽ നിന്ന് അകറ്റിയവൻ ഞാൻ അല്ല....പക്ഷെ വർഷങ്ങളായി എന്റെ ഉറക്കം കളഞ്ഞ ആ പെൺകുട്ടി നീയാണ്....മനസ്സിൽ കുറ്റബോധത്തിപ്പുറം പ്രണയം തോന്നിയത് നിന്നോട് മാത്രമാണ്....ജീവിതത്തിലേക്ക് കൂടെ കൂട്ടാനായി അലഞ്ഞു നടന്നത് നിനക്ക് വേണ്ടിയായിരുന്നു....""
അവന്റെ വാക്കുകളിലെ പൊരുൾ അറിയാതെ അവനെയവൾ ഉറ്റുനോക്കി...
അവന്റെ വാക്കുകൾക്കായി കാതോർത്തു....