കതിർമണ്ഡപത്തിൽ മറ്റൊരുവൻ കെട്ടിയ താലിയുമായി അവൾ നില്കുന്നത് കണ്ടപ്പോൾ എന്റെ നെഞ്ച് ഒന്ന് പിടഞ്ഞു...

Valappottukal


മുറപ്പെണ്ണ്

രചന: പ്രവീണ കൃഷ്ണ

കതിർമണ്ഡപത്തിൽ  മറ്റൊരുവൻ കെട്ടിയ താലിയുമായി അവൾ നില്കുന്നത് കണ്ടപ്പോൾ എന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.....

താലി കെട്ടുന്നതിന് മുന്നേയായി അവൾ എന്നെ ദയനീയമായി ഒന്ന് നോക്കി.... ഇവൾ എന്റെ പെണ്ണാണ് എന്ന്  വിളിച്ചു പറയണം എന്നെനിക്കു അപ്പോൾ തോന്നിയതാണ്... എന്നാൽ അതിനുള്ള ധൈര്യം ഉണ്ടായില്ല....

ഞാൻ ആയിട്ട് നഷ്ടപ്പെടുത്തിയതാണ് എന്റെ പെണ്ണിനെ....

കുഞ്ഞു നാൾ മുതലേ അവൾക്ക് എന്നെ ഇഷ്ടമായിരുന്നു.. എന്റെ മുറപ്പെണ്ണ് ഗൗരിക്ക്.... അവളെക്കാളും 5 വയസ് കൂടുതൽ ഉള്ള എനിക്ക് അത് വെറും തമാശ ആയിരുന്നു..  എന്നാൽ പത്തിരുപതു വയസായിട്ടും അവളുടെ മനസ്സിൽ ഞാൻ മാത്രമായിരുന്നു....

എന്നാൽ പ്രണയം കല്യാണം ഇതൊന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു... ജീവിതം മാക്സിമം അടിച്ചു പൊളിക്കണം എന്നൊരു ചിന്തയെ എനിക്ക് ഉണ്ടായിരുന്നുള്ളു... അതിനു വേണ്ടി ഞാൻ നാട്ടിൽ നിന്നും മാറി പഠിക്കാൻ തീരുമാനിച്ചു... അവിടെ ഞാൻ കള്ള് കുടിച്ചും പുകവലിച്ചുo  ആഘോഷിച്ചു... ഒരുപാട് തവണ അമ്മയും ഗൗരിയും എന്നെ ഉപദേശിച്ചു എങ്കിലും ഞാൻ അവരെ അനുസരിച്ചില്ല....

"കിച്ചേട്ടാ... ഏട്ടനൊരു ജോലി കിട്ടിയാൽ മാത്രമേ അച്ഛൻ നമ്മുടെ വിവാഹം നടത്തി തരൂ ഏട്ടൻ ഇങ്ങനെ കളിച്ചു നടക്കാതെ അതിന് വേണ്ടി ശ്രമിക്കൂ... "

"നീ എന്തിനാ എന്നെ തന്നെ കെട്ടൂ എന്ന് പറഞ്ഞു നിക്കുന്നെ നിനക്കെന്താ വേറെ ജോലിയുള്ള ചെക്കനെ കിട്ടില്ലേ "

"നീ എന്താ മോനെ അവളോട്‌ ഇങ്ങനെയൊക്കെ പറയുന്നേ "

"പിന്നെ ഇത് എന്താ അമ്മേ.. ഇരുപത്തിനാല് മണിക്കൂറും ഇവൾക്ക് ഇതേ പറയാനൊള്ളൂ... ജീവിതം ഒന്നേ ഒള്ളു അതെനിക്ക് അടിച്ചു പൊളിക്കണം "

"അതൊക്കെ കല്യാണം കഴിഞ്ഞും ആവാല്ലോ മോനെ "

"കല്യാണം കഴിഞ്ഞാൽ പിന്നെ അടിച്ചു പൊളിക്കാൻ ഒന്നും പറ്റില്ല... ഇപ്പൊ തന്നെ അവൾ ഏത് നേരവും എന്റെ പുറകെയാ കല്യാണം കഴിഞ്ഞാൽ ഉള്ള അവസ്ഥ അമ്മയ്ക്ക് ചിന്തിക്കാമല്ലോ "

"ഇന്നലെയും ഏട്ടൻ വന്നിരുന്നു നിങ്ങടെ കല്യാണകാര്യം പറയാൻ... അവൾക്കു ഇപ്പോൾ എത്ര വയസായി എന്നാ നിന്റെ വിചാരം... ഒരു പെൺകുട്ടിയെ എത്രയാന്ന് വച്ചാ കെട്ടിക്കാണ്ട് ഇരിക്കണേ... നാട്ടുകാർ എന്ത് പറയും "

"അവളോട്‌ കെട്ടാതിരിക്കാൻ ഞാൻ പറഞ്ഞോ... അമ്മാവനോട് ഞാൻ സംസാരിക്കാം... നല്ലൊരു പയ്യനെ കണ്ടു പിടിച്ചു വേഗം ഇവളുടെ കല്യാണം നടത്താൻ പറയാം "

"നീ എന്താ കിച്ചു  ഇങ്ങനെ നിന്നെ മാത്രം വിചാരിച്ചു ജീവിക്കുന്ന പെണ്ണാ ഇവള് "

"മതി അമ്മായീ...  ഇനി കിച്ചേട്ടനോട് ഒന്നും പറയണ്ട... അമ്മായി എന്തൊക്കെ പറഞ്ഞാലും കിച്ചേട്ടന് മനസിലാകില്ല "

ഗൗരി കരഞ്ഞു കൊണ്ട് വീട്ടിലേക്ക് പോയി.....

പിന്നെ കുറെ ദിവസം അവളെ വീട്ടിലേക്ക് കണ്ടില്ല...
അമ്മ അവളെ കുറിച്ച് ഒന്നും എന്നോട് പറഞ്ഞതുമില്ല...
അങ്ങനെ ഇരിക്കെ ഒരു ദിവസം അവൾ വീട്ടിലേക്ക്  വന്നു..

"കിച്ചേട്ടാ... വരുന്ന 25ന് എന്റെ കല്യാണമാണ്.... ഇനി എന്റെ അച്ഛനെയും അമ്മയെയും എനിക്ക് വിഷമിപ്പിക്കാൻ വയ്യ... എന്നെ വേണ്ടാത്ത ഒരാൾക്ക് വേണ്ടി ഞാൻ ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ല "

"ആഹാ നന്നായി ഇനി നീ എന്റെ പുറകെ വരില്ലല്ലോ... "

ഞാൻ ഒരു പുച്ഛത്തോടെ അവളോട്‌ പറഞ്ഞു...

അവളുടെ കണ്ണുകൾ നിറഞ്ഞോ.... ഏയ്യ് ഇല്ല എനിക്ക് തോന്നിയതാവും....

കല്യാണ ദിവസം അടുക്കും തോറും എനിക്ക് എന്നിൽ നിന്നും എന്തോ നഷ്ടമാകും പോലെ തോന്നി തുടങ്ങി... അവളോട്‌ വഴക്കിട്ടതും അവളെ കളിയാക്കിയതും എല്ലാം എന്റെ മനസ്സിൽ മിന്നി മറഞ്ഞു.. ഇനി കിച്ചേട്ടാ എന്ന് വിളിച്ചു എന്റെ പുറകെ നടക്കാൻ അവൾ വരില്ല... ഇന്നവൾ മറ്റൊരുവന്റെ ഭാര്യയാണ്...

"കിച്ചേട്ടാ... "

"ആഹ്... "

"ഞാൻ ഇറങ്ങുവാ "

ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു..

"കല്യാണവേഷത്തിൽ നീ സുന്ദരിയാണ് കേട്ടോ "

അവൾ ഒന്നും മിണ്ടിയില്ല..

"മനു എവിടെ "

"എല്ലാരോടും യാത്ര പറയുവാ ഞാൻ കിച്ചേട്ടനെ കാണാത്തതു കൊണ്ട് ഇങ്ങോട്ടേക്കു വന്നതാ "

"മ്മ്.. നീ അങ്ങോട്ട്‌ പോകൂ ആളുകൾ എന്ത് കരുതും "

അവൾ തിരിഞ്ഞു നടന്നു

"ഗൗരി..  "

എന്താ എന്ന ഭാവത്തിൽ അവൾ തിരിഞ്ഞു നോക്കി

"നിന്നെ നഷ്ടപ്പെട്ടപ്പോഴാണ് നിന്നോടുള്ള എന്റെ ഇഷ്ടം എനിക്ക് മനസിലായത്... വൈകി പോയി എന്നറിയാം എങ്കിലും നീ അറിയണം എന്ന് തോന്നി.... "

അവൾ ഒന്നും മിണ്ടാതെ തിരികെ നടന്നു.... എനിക്കറിയാം ഉള്ളു കൊണ്ട് അവൾ കരയുകയാണെന്ന്......

രചന: പ്രവീണ കൃഷ്ണ

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top