ജാതകദോഷം....

Valappottukal
ജാതകദോഷം....

" മോനെ അപ്പു ... നാളെ നീ പോയൊന്ന് കണ്ട് നോക്ക് ..... നിനക്കിഷ്ടപ്പെട്ടാൽ മാത്രം മതി ....."
" അമ്മേ.... വേണ്ട എനിക്കാരേയും കാണേണ്ട .... അല്ലെങ്കിൽ തന്നെ എന്റെ ഇഷ്ടം ഞാൻ നേരത്തെ അറിയിച്ചു കഴിഞ്ഞു..... "
" മോനേ.... നീ ഞങ്ങൾക്ക് ആണായിട്ടും പെണ്ണായിട്ടും ഒന്നേ ഉള്ളൂ..... നിന്റെ ഭാവി ഞങ്ങൾക്ക് വലുതാ..... ഇക്കാര്യത്തിൽ ഈ അമ്മയുടെ സമ്മതം കിട്ടുമെന്ന് നീ ഓർക്കേണ്ട..... "

"എനിക്കിനി ഒന്നും പറയാനില്ല......" അപ്പുവിന്റെ ശബ്ദത്തിന് കാഠിന്യം തെല്ലു കൂടി .... അവൻ ബഡ് റൂമിൽ കയറി കതകടച്ചു......
അമ്മയും മകനുമായുള്ള സംഭാഷണം കേട്ടുകൊണ്ട് തന്റെ കണക്കു പുസ്തകത്തിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ട് അയാൾ കിടപ്പുമുറിയിൽ ഇരുപ്പുണ്ടായിരുന്നു.....
" ദേവേട്ടാ...... ചെക്കൻ പറഞ്ഞതൊന്നും നിങ്ങൾ കേട്ടില്ലേ..... " സുഭദ്രയുടെ ആക്രോശം അയാൾക്ക് നേരെയായി......
തിരിഞ്ഞൊന്നവളെ നോക്കി ഒരു കുസൃതിച്ചിരി സമ്മാനിച്ചു കൊണ്ടയാൾ തന്റെ ജോലി തുടർന്നു ......
അത് അവളുടെ ദേഷ്യം ഒന്നു കൂടി കൂട്ടി എന്തൊക്കെയോ പിറുപിറുത്തു കൊണ്ടവൾ കട്ടിലിൽ മാറി തിരിഞ്ഞു കിടന്നു.....
അവളുടെ ആ ദേഷ്യം അയാൾ മനസ്സുകൊണ്ടാസ്വതിക്കുകയായിരുന്നു.... കാരണം ദേഷ്യപ്പെടുമ്പോൾ അവൾക്ക് പ്രത്യേക ഭംഗിയാ......
അയാൾ തന്റെ കണക്കു പുസ്തകം അടച്ചു വച്ച് മെല്ലെ എഴുന്നേറ്റ് അവളുടെ അരികിൽ ചെന്ന് കിടന്ന് അവളുടെ തോളിൽ കൈവച്ചു....
തെല്ലു പരിഭവത്തിൽ അവൾ അയാളുടെ കൈ തട്ടിമാറ്റി. ....
" ന്റ ഭദ്രക്കുട്ടീ .... എന്താപ്പ നിന്റെ പ്രശ്നം..."
" ഒരു പ്രശ്നോം ഇല്ലേ..... ?" "ചെക്കനിപ്പൊ എത്ര വയസ്സായി എന്നാ വിചാരം... വയസ്സ് 32 കഴിഞ്ഞു ..... നിങ്ങളുടെ ഈ പ്രായത്തിൽ അവന് വയസ്സ് അഞ്ചായിരുന്നു...... "
അവളുടെ വർത്തമാനം കേട്ട് അയാൾ ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു......
"അതിനിപ്പോ എന്താ..... "
" ഒന്നൂല്ലേ.... ചെക്കനെ ഒരു പെണ്ണുകെട്ടിക്കണ്ടേ..... "

" ഉം വേണം....." ഒന്നു നിർത്തിയ ശേഷം അയാൾ തുടർന്നു..... " അവന്റെ മനസ്സിൽ ഒരു കുട്ടിയുണ്ടല്ലോ ..... നമുക്ക് അത് തന്നെ അങ്ങ് ആലോചിച്ചാലോ...... "
" ദേവേട്ടാ...... നിങ്ങളും അവന്റെ പിടിവാശിക്ക് കൂട്ടു നിൽക്കുകയാണോ...... "
"എന്താ മോളെ ആ കുട്ടിക്കൊരു കുഴപ്പം ...... നല്ല കുട്ടിയല്ലേ..... ലേശം സാമ്പത്തികം കുറവാണന്നേ ഉള്ളൂ...... അല്ലാണ്ട് ഞാനാകുട്ടിയിൽ കുറവുകളൊന്നും കാണുന്നില്ല... ... "
" എനിക്കവളെ ഇഷ്ടയില്ലാഞ്ഞിട്ടല്ല.... പക്ഷെ ജാതകദോഷമുള്ള ഒരു കുട്ടിയാ അവള് .... നമുക്ക് അവൻ ഒരാളേ ഉള്ളൂ...... ഒരു പരീക്ഷണത്തിന് അവനെ വിട്ടു കൊടുക്കാനെനിക്കാവില്ല......."
അവളുടെ സംസാരം കേട്ട് അയാൾ ചിരിച്ചു കൊണ്ടവളുടെ കണ്ണുകളിലേക്ക് നോക്കി അല്പനേരം കിടന്നതിനു ശേഷം തുടർന്നു....
" ഭദ്രേ 33 വർഷങ്ങൾക്കപ്പുറം നീ ഒന്നോർത്തു നോക്കിയേ..... "
" ഇപ്പോൾ എന്താ ഇങ്ങനെ പഴയ കാര്യം...." സുഭദ്ര തെല്ലു സംശയത്തിൽ അയാളെ നോക്കി.....
"മോളെ .... നിന്റെ വീട്ടിൽ നിന്നും ഒരു സാധാരണക്കാരനായ എനിക്ക് പെണ്ണുകെട്ടിച്ചു തരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല......" ഒന്നു നിർത്തിയ ശേഷം അയാൾ തുടർന്നു.....
" എന്നും എന്റെ കടയുടെ മുന്നിലൂടെ കോളേജിൽ പ്പോകുന്ന നിന്നെ എനിക്കൊരു പാട് ഇഷ്ടമായിരുന്നു പെണ്ണേ...... "
"ഉം..... എന്താ ഇപ്പോൾ അതൊക്കെ ഓർക്കാൻ.... " അയാളുടെ നെഞ്ചിലൂടെ വിരലോടിച്ചു കൊണ്ടവൾ ചോദിച്ചു.....
"ഒരു ടെക്സ്റ്റൈൽസ് ഉടമയായ നിന്റെ അച്ഛൻ വെറുമൊരു ബേക്കറിക്കാരനായ എനിക്ക് നിന്നെ കെട്ടിച്ചു തന്നതെന്തുകൊണ്ടാ....."
" അതു പിന്നെ എന്റെ ജാതകത്തിൽ ചൊച്ചാ ദോഷമുണ്ടായിരുന്നു... അതു കൊണ്ടല്ലേ ഈ ചൊവ്വാദോഷക്കാരനായ ഈ ബേക്കറിക്കാരന് എന്നെ കെട്ടിച്ചു തന്നത്.... " തെല്ലു കുസൃതിയിൽ അവൾ മറുപടി പറഞ്ഞു....
"ഉം..... ചൊവ്വാദോഷം....." അത് പറഞ്ഞു കൊണ്ട യാൾ പൊട്ടിച്ചിരിച്ചു.......
അവൾ ഒന്നും മനസ്സിലാവാതെ ആശ്ചര്യത്തോടെ അയാളുടെ മുഖത്തേക്കു നോക്കി .......
" നിന്റെ വീട്ടിൽ എന്റെ  വിവാഹാലോചന കൊണ്ടുവന്ന താരാ....."
" അത് ..... ഞങ്ങളുടെ ഡ്രൈവർ ആയിരുന്ന കുമാരേട്ടൻ ....." അവൾ മറുപടി പറഞ്ഞു......
" അച്ഛൻ ഇല്ലാതിരുന്ന എനിക്ക് ആ സ്ഥാനത്തായിരുന്നു എന്നും കുമാരേട്ടൻ...... അമ്മയുടെ മരണശേഷം എനിക്ക് സ്വന്തമെന്നു  പറയാൻ കുമാരേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.... "
" ഇതൊക്കെ എന്തിനാ എപ്പോഴും ആവർത്തിക്കണേ...... അതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങളല്ലേ.... ദേവേട്ടാ....."
അയാൾ കുറച്ചു നേരം അവളുടെ കണ്ണുകളിൽ നോക്കി കിടന്നു ...... എന്നിട്ട് തുർന്നു.....
" ചൊവ്വാ ദോഷം .... എന്നത് എന്റെ ജാതകത്തിലില്ല......"
" ദേവേട്ടാ ...... എന്താ ഈ പറയണേ......?"
"അതേ മോളെ .... ഞാൻ പറഞ്ഞത് സത്യാ...... ഒരു പാട് ഇഷ്ടായിരു പണ്ടേ എനിക്ക് എന്റെ ഭദ്രക്കുട്ടിയെ...... നിന്നെ സ്വന്തമാക്കാൻ ഞാൻ കണ്ട ഏകവഴിയാ ..... ചൊവ്വാദോഷമുള്ള എന്റെ കള്ള ജാതകം.... ജീവിതത്തിൽ  ഞാൻ കാണിച്ചിട്ടുള്ള ഒരേ ഒരു കള്ളം അതാ ......ന്റ ഭദ്രക്കുട്ടിയെ സ്വന്തമാക്കാൻ......."
" എന്താ ദേവേട്ടാ..... എന്തൊക്കെയാ ഈ പറയണേ.... എനിക്കൊന്നും മനസ്സിലാകുന്നില്ല.. "
" അതെ മോളെ ഒരു ചൊവ്വാദോഷക്കാരിയായ നിന്റെ വിവാഹം നടത്താൻ അതേ ജാതകദോഷമുള്ള ചെക്കനെ കണ്ടെത്താൻ നിന്റെ അച്ഛൻ ബുദ്ധിമുട്ടനുഭവിക്കുന്ന സമയം.... ആദ്യം എതിർത്തെങ്കിലും ഒടുവിൽ എന്റെ നിർബന്ധത്തിനു വഴങ്ങി .....ഗത്യന്തരമില്ലാതെ കുമാരേട്ടനും അതിനു കൂട്ടുനിൽക്കുകയായിരുന്നു...... " ഒന്നു നിർത്തിയ ശേഷം അയാൾ തുടർന്നു....
"എന്തായാലും 33 വർഷങ്ങൾ സന്തുഷ്ടമായി തന്നെ നമ്മൾ ജീവിച്ചില്ലെ..... ഈ ചൊവ്വാദോഷക്കാരിയെ കെട്ടിയത് കെട്ടിയതുകൊണ്ട് ഇന്നേ വരെ എനിക്കൊന്നും..... സംഭവിച്ചില്ലല്ലോ.... "
അവൾ നിശബ്ദം അയാളുടെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു......
അവളുടെ മുടിയിഴകളെ തലോടിക്കൊണ്ടയാൾ പറഞ്ഞു......
"മോളെ ജാതകത്തിലെ പൊരുത്തമല്ല...... ഒരുമിച്ച് ഒരു സ്ത്രീക്കും പുരുഷനും ജീവിക്കാൻ വേണ്ടത് മനസ്സിന്റ പൊരുത്തമാണ്...... അതു കൊണ്ട് എന്റെ മനസ്സിന്റെ പൊരുത്തത്തിനിണങ്ങുന്ന പെണ്ണിനെ ഞാനെന്റെ  ജീവിത പങ്കാളിയാക്കി ....... അതു പോലെ നമ്മുടെ മോനും ആവട്ടെ......"
അവൾ മറുപടി ഒന്നും പറയാനാവാതെ അയാളുടെ നെഞ്ചിൽ തലചേർത്തുവച്ച് നിശബ്ദം കിടന്നു.. . ...
(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ....)
രചന: ജിസ്സാ ജോയി


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top