കൂടപ്പിറപ്പ്, ഭാഗം 2

Valappottukal Page



രചന: മഞ്ജു ജയകൃഷ്ണൻ

"കൊന്നു  കളഞ്ഞോടീ  എന്റെ  കൊച്ചിനെ "
എന്ന്  ചോദിച്ചു  അച്ഛമ്മ  വന്നെങ്കിലും ..അമ്മ ഒന്നും  മിണ്ടാതെ  അകത്തേക്ക്  പോയി

"പിശാചാ  കൂടിയിരിക്കുന്നെ  അവൾക്ക്... എന്തും  ചെയ്യും  മോനെ.... " അച്ഛമ്മ  നെടുവീർപ്പിട്ടു...

അച്ഛനെ  കൊല്ലാൻ ശ്രമിക്കാൻ മാത്രം  അമ്മ  ഇത്രക്ക്  അധഃപതിച്ചോ.... അതിനുള്ള  ഉത്തരം  വൈകാതെ  എനിക്ക്  കിട്ടി....

 ആകസ്മികമായി ഞാൻ  അമ്മയുടെ  ഫോൺ  സംഭാഷണം  കേൾക്കാൻ  ഇടയായി

"അച്ഛൻ  എന്തിനാ  ഈ  പണിക്ക്  നിന്നെ... ഉള്ളതെല്ലാം  നമ്മുടെ  പേരിൽ  അല്ലേ?.... പിന്നെ  അച്ഛൻ  പറഞ്ഞപോലെ  ഏട്ടൻ  സ്വത്തു  തിരികെ  ചോദിക്കാൻ  ഒന്നും  മുതിരില്ല "

അപ്പൊ  അമ്മയുടെ  അച്ഛൻ  ആണ്  അച്ഛനെ  ഇല്ലാതാക്കാൻ  നോക്കിയത്...മൗനമായി  അമ്മയും  അതിന്  കൂട്ടാണ്

അച്ഛനെപ്പോലും  ഇല്ലാതാക്കി  എന്നെ  വെറുത്തു  അമ്മ  എന്താണ്  നേടാൻ  പോകുന്നത്  ഞാൻ  ചിന്തിച്ചു..

അമ്മ  വെറും   കളിപ്പാവ ആയിരുന്നു  അമ്മയുടെ  വീട്ടിൽ എന്നതായിരുന്നു  നേര് .... അമ്മയുടെ  അച്ഛനും ചേട്ടനും  അമ്മയെ  നന്നായി  ഉപയോഗപ്പെടുത്തി...

കാലിന്റെ  അടിയിൽ  നിന്നും  മണ്ണ്  ഒലിച്ചു  പോകുന്നത്  അമ്മ  അറിഞ്ഞില്ല.....

 സ്വത്തിൽ  നിന്നും  നല്ലൊരു  പങ്ക്  അവർ  സ്വന്തം  പേരിൽ  ആക്കി.... അമ്മയെ  തഴയാനും   തുടങ്ങി..പക്ഷെ  അതൊന്നും  അമ്മ  അത്രക്ക്  കാര്യമായി  എടുത്തില്ല...  അപ്പോഴും  എന്നോട്  കാണിച്ച വെറുപ്പിന്  യാതൊരു  കുറവും  ഇല്ലായിരുന്നു

"കൊള്ളിവയ്ക്കാൻ  ഒള്ളതിനെ തള്ളിക്കളഞ്ഞാൽ  നീ  അവസാനം  കരയേണ്ടി  വരും  നോക്കിക്കോ "എന്ന്  അച്ഛമ്മ  പറഞ്ഞെങ്കിലും  അമ്മ  പുച്ഛിച്ചു  തള്ളി..

"ഞാൻ  ചത്താൽ  ഈ  നാശം  എനിക്ക്  കൊള്ളിവയ്‌ക്കേണ്ട.. എന്റെ  ചേട്ടന്റെ  മോൻ  ഉണ്ട്.. അതൊക്കെ  ചെയ്യാൻ  ".. ഒരു മകനായി  പോലും  എന്നെ  പരിഗണിക്കുന്നില്ല  എന്ന്  വേദനയോടെ  ഞാൻ മനസ്സിലാക്കി..

പക്ഷെ..... 

ആ  ആക്‌സിഡന്റോടെ  അച്ഛൻ  കിടപ്പിലായി..അതോടെ  ആ  കുടുംബം  ആകെ  പട്ടിണിയിൽ  ആയി

ഒരിക്കൽ  വഴിയരികിൽ  നിന്നു "ഏട്ടാ" എന്ന്  അവൾ  വിളിച്ചെങ്കിലും ഞാൻ  കേൾക്കാത്ത  പോലെ   നടന്നു...

തിരിഞ്ഞു  നോക്കാൻ  മനസ്സുവെമ്പി  എങ്കിലും  എന്തോ  ഒന്നെന്നെ  പിന്നോട്ടു  വലിച്ചു 

"ആ  പെണ്ണ്  പഠിത്തം  നിർത്തി... പണിക്ക്  പോകുവാന്ന്....അവൻ  ഒരിക്കൽ  വന്നപ്പോൾ  പറഞ്ഞിരുന്നു  മോനെ... നന്നായി  പഠിക്കുന്ന  കുട്ടിയാണെന്ന് "

അച്ഛമ്മ  പറഞ്ഞപ്പോൾ  ആണ്  എന്റെ  കുഞ്ഞു  പെങ്ങളും  അവരും കൂടി   തൊഴിലുറപ്പിനു  പോയി  ആണ്  കുടുംബം  നോക്കുന്നത്  എന്നെനിക്  മനസ്സിലായത്...

"ചിലപ്പോൾ  എന്തെങ്കിലും  സഹായം  പ്രതീക്ഷിച്ചു  ആയിരിക്കാം  അവൾ  അന്നെന്നെ  വിളിച്ചേ.. എന്തായിരുന്നു  എന്നെങ്കിലും  ഒന്ന്  ചോദിക്കാമായിരുന്നു  "...  ഞാൻ  ഓർത്തു

ആഗ്രഹിച്ച പെങ്ങളൂട്ടി  കയ്യകലത്തിൽ ഉണ്ടായിട്ടും  നെഞ്ചോടു  ചേർക്കാനാവാതെ  ഞാൻ  വിങ്ങി...

"കുറ്റോം  കൊറവും  പറയാൻ  കൊറേ  നാട്ടുകാരും  ബന്ധുക്കളും  ഉണ്ട്... അവരെ  പേടിച്ചു  നിന്റെ  മനസ്സാക്ഷിക്ക്  ശരി  എന്ന്  തോന്നുന്നത്  ചെയ്യാതിരിക്കരുത്... "

അച്ഛമ്മ  പറഞ്ഞു  നിർത്തി..

"ആ  ഉപദേശിക്കു  തള്ളേ... മോന്റെ  അവിഹിതത്തിനു  കൂട്ടു  നിൽക്കുന്ന കിളവി... ഇപ്പോ  കൊച്ചുമോനെ  സഹായിക്കാൻ  പറഞ്ഞു  വിടുന്നു "

അച്ഛമ്മയെ  പറഞ്ഞപ്പോൾ  എനിക്ക്  നൊന്തു....

"അമ്മ എന്നെ  മോനായി  ഒരിക്കൽ  എങ്കിലും  കണ്ടിട്ടുണ്ടോ? ഞാൻ  എന്ത്  തെറ്റ്  ചെയ്തിട്ടാ? വെറുപ്പ്  മാത്രം  വിളമ്പുന്ന  അമ്മയ്ക്ക്  ഉപദേശിക്കാൻ  ഒരു  യോഗ്യതയും  ഇല്ല...  "...ഞാൻ  പറഞ്ഞു

ആ  ദേഷ്യത്തിൽ   അമ്മ  താമസം അമ്മേടെ  വീട്ടിലേക്ക്  മാറ്റി....

അതോടെ  ഒരിക്കൽ  അമ്മ  നേരെയാകും  എന്നുള്ള  എന്റെ  പ്രതീക്ഷകളും  അസ്തമിച്ചു...

"ഒന്ന്  അച്ഛനെ  പോയി  കണ്ടാലോ  " ഞാൻ  അച്ഛമ്മയോട്  ചോദിച്ചു

"അച്ഛനെയെയാണോ  അതോ  നിന്റെ  കൂടപ്പിറപ്പിനെയാണോ " എന്റെ  മനസ്സറിഞ്ഞതു  പോലെ  അച്ഛമ്മ പറഞ്ഞു  നിർത്തി....

"ഒന്ന്  കണ്ണു  നിറച്ചു  കണ്ടിട്ടില്ല  അച്ഛമ്മേ " ഞാൻ  പറഞ്ഞു...

"നല്ല  കൊച്ചായിരിക്കും.... അവളുടെ  മോളല്ലേ..... നിന്റെയമ്മ  തള്ളിക്കളഞ്ഞതിനെയാണ്  അവൾ  കൂടെക്കൂട്ടിയത്.... അല്ലാതെ  ആരുടെ  ജീവിതവും  അവൾ  തകർത്തിട്ടില്ല..."

ഒടുവിൽ  ഞാൻ  അവിടെ  എത്തി....

ഒളിഞ്ഞു  നോക്കിയ ആ  കുഞ്ഞു  പാവാടകാരിയുടെ  സ്ഥാനത്തു   മെലിഞ്ഞു  സുന്ദരിയായ  ഒരു  പെണ്ണായി  അവൾ 

" ഏട്ടാ  എന്ന്  വിളിച്ചു  ഓടി  വരുമെന്ന്  പ്രതീക്ഷിച്ചത്  മാത്രം  എനിക്ക്  തെറ്റി "

"കയറിവാ " ........

എന്ന്  വിളിക്കാൻ  അവർ  മാത്രം..കണ്ണുനീർത്തുള്ളികൾ  കൊണ്ട്  അച്ഛൻ  പ്രായശ്ചിത്തം ചെയ്യുകയാണെന്ന്  തോന്നി....

കൊണ്ടു  വച്ച  കട്ടൻകാപ്പിയും  ചെറുപഴവും  അവിടെത്തന്നെയിരുന്നു

പോകാൻ  നേരത്ത്....

"എന്നോട്  മിണ്ടാതെ  പോകുവാ  അല്ലേ "

എന്നൊരു  അശരീരി  ഞാൻ  കേട്ടു....

കണ്ണു  നിറഞ്ഞു  ഞാനവളെ  മാടിവിളിച്ചു..

"നാളെ  മുതൽ  സ്കൂളിൽ  പോണോട്ടാ... ഇവിടുത്തെ  കാര്യം  ഞാൻ  നോക്കിക്കോളാം.... "ഞാൻ  പറഞ്ഞു  നിർത്തി 

പിന്നീട്  അങ്ങോട്ടുള്ള  എന്റെ  സന്ദർശനം പതിവായി...

അധികം  വൈകാതെ  അച്ഛൻ  പോയി...

അച്ഛന്റെ  വേർപാടിലും  അവർക്ക്  താങ്ങായതും  ഞാൻ  ആയിരുന്നു... അതിൽ  പോലും  ഒന്ന്  തിരിഞ്ഞു  നോക്കാത്ത  അമ്മയെ  മനസ്സുകൊണ്ട്  ഞാൻ  ഉപേക്ഷിച്ചു....

 പിന്നീട്  ഞാൻ  അനിയത്തിയെയും  മറ്റും  വീട്ടിലേക്ക്  കൊണ്ടു  പോന്നു...

കുറച്ചു  വൈകി  എങ്കിലും  കുറുമ്പത്തി ആയ  അനിയത്തിക്കുട്ടിയെ  എനിക്ക്  കിട്ടിയിരിക്കുന്നു....

നമ്മൾ  ആത്മാർത്ഥതയോടെ ആഗ്രഹിക്കുന്നതൊന്നും   വെറുതെ  ആകില്ലല്ലോ....

ഞാൻ  കൊതിച്ചതിനേക്കാൾ  സ്നേഹം  തരുന്ന  അമ്മയെ  ബോണസ്  ആയും 

കുളിച്ചു  വരുമ്പോൾ  ഒന്ന്  തുമ്മിയാൽ  "നന്നായി  തോർത്തേണ്ടേ മോനെ " എന്ന്  പറയുന്ന......

"അവനിഷ്ടം അതാ  അതേ ഇവിടെ  വയ്ക്കൂ"

എന്ന്  പറഞ്ഞു    എനിക്കിഷ്ടമുള്ള  മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്ന  എനിക്ക്  ജന്മം  നല്കാത്ത  എന്റെ  അമ്മയെ....

"ഓഹ്... മോനെ  കിട്ടിയതിൽ  പിന്നെ  ആരേം  അമ്മക്ക്  വേണ്ട "

എന്ന്  കുറുമ്പു കാട്ടുന്ന  ഒരു  ഒന്നൊന്നര  കൂടപ്പിറപ്പ്  ആയ എന്റെ  കുഞ്ഞനുജത്തിയും

അച്ഛമ്മ പറഞ്ഞ പോലെ....

"വരേണ്ടത്  എന്നായാലും  നമ്മളിലേക്ക്  തന്നെ  വന്നു  ചേരും "

അപ്പോഴാണ്  അമ്മയെക്കുറിച്ച്  കേട്ട  കാര്യം  അച്ഛമ്മ  പറയുന്നത്.. ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top