രചന: Shalini vijayan..
ഏട്ടൻ്റെ ഡിവോഴ്സ് കഴിഞ്ഞ് കൃത്യമായിപ്പറഞ്ഞാൽ നാല് വർഷം കഴിഞ്ഞാണ് എൻ്റെ കല്യാണം നടക്കുന്നത്...
ഏട്ടത്തീനേം ക്ഷണിക്കട്ടെ ഞാൻ..
പന്തൽപ്പണിക്കാരോട് സംസാരിച്ചു നിൽക്കുന്ന ഏട്ടനോടായി ഞാനത് പറഞ്ഞങ്കിലും കേൾക്കാത്ത ഭാവത്തിൽ ഏട്ടൻ അകത്തേക്ക് കയറിപ്പോയി ..
അന്ന് രാത്രി വീട്ടുക്കാരെല്ലാവരും ഒരുമിച്ചിരിക്കുന്ന നേരത്ത് ഞാനാ കാര്യം വീണ്ടും അവതരിപ്പിച്ചു. മൂത്ത രണ്ട് ഏട്ടൻമാരും ഏട്ടത്തിയമ്മമാരും ചേച്ചിയും മറുപടിയായി ഒന്നും പറഞ്ഞില്ല ...
ഞാനൊരു നേരംപോക്ക് പറഞ്ഞതരത്തിൽ അവർക്കിടയിൽ വീണ്ടും എൻ്റെ കല്യാണ ചർച്ച തുടർന്നു ... അപ്പോഴും ഏട്ടൻ്റ മുഖത്ത് മാത്രം കുറച്ചൊരു വിഷമം ഉള്ളതുപോലെ തോന്നി..
ഏട്ടത്തിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കു മുൻപേ ഇവിടെ കുടിയേറി പാർത്തവരായിരുന്നു..
ലക്ഷ്മി .. പേരു പോലെ തന്നെ ആ വീടിൻ്റെ ഐശ്വര്യവും കൂടി ആയിരുന്നു ഏട്ടത്തി..
ഒരു പാവപ്പെട്ട വീട്ടിലെ ഏട്ടനെ സ്നേഹിക്കാനറിയാവുന്ന നല്ലൊരു കുട്ടിയെ മാത്രം മതിയെന്നായിരുന്നു ഏട്ടൻ്റെ പെണ്ണുകാണൽ സമയത്ത് ഏട്ടൻ വച്ച ഡിമാൻ്റ്...
മൂന്നു നാല് പെണ്ണുകാണലിന് ശേഷം അവസാനം ചെന്നത് ഏട്ടത്തിയുടെ വീട്ടിലേക്കും...
കണ്ടമാത്രയിൽ ഏട്ടന് ഏട്ടത്തിയെ ഇഷ്ടപ്പെട്ടു.
പക്ഷേ വീട്ടുക്കാർക്ക് മാത്രം അംഗീകരിക്കാൻ പറ്റാത്ത ബന്ധമായിരുന്നു.
സ്റ്റാറ്റസ് അതാണല്ലോ ജീവിതത്തിനാധാരം.. വീട്ടുകാർ എതിർത്തു.
പക്ഷേ ഏട്ടൻ്റെ പിടിവാശി കാരണം പെട്ടെന്ന് തന്നെ നിശ്ചയവും വിവാഹവും നടന്നു..
എല്ലാം കൊണ്ടും വീടിൻ്റെ ഐശ്വര്യം തന്നെയായിരുന്നു ഏട്ടത്തി..
ഒന്നിലും പരിഭവവും പരാതികളുമില്ലാതെ ഏട്ടത്തി ഏട്ടനൊപ്പം ജീവിച്ചു .
അൽപ്പം ദേഷ്യക്കാരിയും കുറുമ്പത്തിയും എന്നതിൽ കവിഞ്ഞ് മറ്റൊന്നുമില്ലായിരുന്നു..
ഏട്ടത്തിയുടെ ശബ്ദം വീട്ടിലാകെ നിറഞ്ഞു നിന്നു.
പതിയെ അമ്മായിയമ്മ പോരിന് പകരമായി ചേച്ചിയും മൂത്ത രണ്ട് ഏട്ടത്തിമാരും പല കാരണങ്ങൾ നിരത്തി കുറ്റപ്പെടുത്തി
ലക്ഷ്മി ഏട്ടത്തിയെ ഒറ്റപ്പെടുത്താൻ തുടങ്ങി..
കറിയുടെ രുചിയുടെ കാര്യം പറഞ്ഞും സാമ്പാറിലെ മുരിങ്ങക്കോലിൻ്റ നീളം കുറഞ്ഞു പോയതിനും...മീൻ വറുക്കുമ്പോൾ പൊടിഞ്ഞു പോയതിനും തോരനിൽ കടുകി ൻ്റെ എണ്ണം കൂടിയതിനുമൊക്കെ ഓരോ കുറ്റപ്പെടുത്തലുകൾ..
എല്ലാം കണ്ടും കേട്ടും അമ്മയും മിണ്ടാതങ്ങനെ നിന്നതേയുള്ളൂ..
ആദ്യമൊക്കെ ഞാൻ ഏട്ടത്തിക്കൊപ്പം നിന്ന് വീട്ടുക്കാർക്കെതിരെ പടപൊരുതിയെങ്കിലും അപ്രതീക്ഷിതമായി എൻ്റെ സീനിയറും കാമുകനുമായ ജിതനൊപ്പം ബൈക്കിൽ കറങ്ങുന്നത് ലക്ഷ്മിഏട്ടത്തി കൈയോടെ പിടികൂടി വീട്ടുകാർക്ക് മുന്നിൽ അവതരിപ്പിച്ചു..
അന്ന് തൊട്ട് ലക്ഷ്മിഏട്ടത്തിയുടെ ശത്രുപക്ഷത്തുള്ള ആൾക്കാരുടെ എണ്ണം കൂടി വന്നു..
എന്നും കുറ്റപ്പെടുത്തലും അവഗണനകളും സമ്മാനിച്ച് ഞാൻ ഏട്ടത്തിയെ എന്നിൽ നിന്നകറ്റി..
പതിയെ പതിയെ അവരുടെ ജീവിതത്തിനിടയിലും ഓരോ താളപ്പിഴവുകൾ സംഭവിക്കാൻ തുടങ്ങി..
എനിക്കും മടുത്തുതുടങ്ങി...
നമുക്ക് പിരിയാം.. എന്ന ഉച്ചത്തിലുള്ള ഏട്ടൻ്റെ വാക്കുകൾ കേട്ടുകൊണ്ടാണ് അന്ന് ഞങ്ങളെല്ലാവരും ആ മുറിയിലേക്ക് കയറിച്ചെന്നത്.
കലങ്ങിച്ചുവന്ന കണ്ണുമായി കട്ടിലിൽ ഇരിക്കുന്ന ഏട്ടത്തിയെ കണ്ടതും എൻ്റെ നെഞ്ചകം നീറി പുകഞ്ഞു തുടങ്ങി. പുറമെ അത് പ്രകടിപ്പിക്കാതെ അവജ്ഞയോടെ ഞാൻ എട്ടത്തിയെ നോക്കി.
അന്ന് രാത്രിയായിരുന്നു ഏട്ടത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതും ഏട്ടൻ അടിച്ചതും..
പിന്നീടങ്ങോട്ട് അവർ തമ്മിൽ കാരണമില്ലാതെ പരസ്പരം കുറ്റപ്പെടുത്താൻ തുടങ്ങി.
ഒരു നാൾ വീട്ടിൽ നിന്നും ദേഷ്യത്തിൽ ഇറങ്ങിപ്പോയ ഏട്ടത്തിയെ അന്ന് രാത്രി ടൗണിലെ ബസ്സ്റ്റാൻഡിൽ നിന്നും കണ്ടു കിട്ടി...
ഇവൾക്ക് മുഴുത്ത ഭ്രാന്താടാ.. കൊണ്ടു കളഞ്ഞിട്ട് വാ എവിടെയെന്തിലും ...
അച്ഛനത് പറയുമ്പോൾ ഉള്ളിൽ എനിക്കും കുറച്ചു സന്തോഷമാണുണ്ടായത് ...
അടുത്ത ദിവസം രാവിലെ എട്ടത്തി എട്ടത്തി യുടെ വീട്ടിൽ പോയെന്ന് എല്ലാവരും പറഞ്ഞ് ഞാനും അറിഞ്ഞു ..
അന്ന് തൊട്ടാണ് ഏട്ടൻ ഒന്നൊതുങ്ങിയതു പോലെ തോന്നിയത്.അധികം സംസാരമില്ല..
ആർക്കും മുഖം കൊടുക്കില്ല..
രാവിലെ പോയാൽ രാത്രി വീട്ടിൽ തിരിച്ചെത്തും....
എപ്പോഴും ചെവിയിൽ ഇയർഫോൺ വച്ച് റൂമിലിരിക്കുന്നതും കാണാം.
ഒരിക്കൽ ഏട്ടൻ്റെ ഫോണിൽ അവസാനമായി കണ്ട ഏട്ടത്തിയുടെ വോയിസ് മെസേജ് കേട്ട് ഞാനും അമ്പരന്നു.
"കണ്ട താന്തോന്നികൾക്ക് കേറി നിരങ്ങിനുള്ളതല്ല ഈ വീട്.. "
ഒരു പക്ഷേ അതായിരിക്കണം എട്ടൻ ഇടക്കിടെ കേട്ടുകൊണ്ടിരുന്നത് ..
പതിയെ കേസ് ഫയൽ ചെയ്തെന്നും ഡി വോഴ്‌സ് ആയെന്നും അറിഞ്ഞു..
പിന്നീടങ്ങോട്ട് ഞങ്ങളെല്ലാം ഏട്ടത്തിയെ മറന്നു തുടങ്ങിയിരുന്നു..
ഏട്ടനെക്കുറിച്ച് മാത്രം ആരും ചിന്തിച്ചില്ല.
ഏട്ടൻ്റെ ഡിവോഴ്സ് കഴിഞ്ഞതോടെ വീട്ടുക്കാരും നാലു വഴിക്ക് തല്ലിപ്പിരിഞ്ഞു. ആകെ കൂടി ശൂന്യത മാത്രം..
നിൻ്റച്ഛൻ സമ്മതിച്ചോ?
എന്തിന്?
ലക്ഷ്മിയെ ക്ഷണിക്കാൻ...
ഞാൻ ഉള്ളാലെ അമ്മയെ നോക്കി ഒന്നു ചിരിച്ചു..
ഓ... എവിടെ സമ്മതിക്കാൻ?
നിങ്ങൾ നിങ്ങളുടെ സ്റ്റാറ്റസ് മാത്രം തലയിൽ ചുമന്ന് നടന്നോ...
അവനോ? അവനെന്ത് പറഞ്ഞു?
എന്ത് പറയാനാ?
ഞാൻ ദേഷ്യത്തിൽ നടന്നു...
നാലാംനാൾ വിവാഹ വേദിയിൽ എൻ്റെ താലിക്കെട്ട് നടക്കുമ്പോൾ ഓഡിറ്റോറിയത്തിൻ്റെ അങ്ങേയറ്റത്ത് ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു... ലക്ഷ്മി എട്ടത്തി.. തികച്ചും നാടൻ ലുക്കിൽ മുല്ലപ്പൂവും ചൂടി ഞാൻ വാങ്ങി കൊടുത്ത സാരിയുമണിഞ്ഞ്...
ഏട്ടൻ അനുഗ്രഹിക്കാൻ മുന്നിൽ വന്നതും എൻ്റെ കെട്ടിയോൻ തടഞ്ഞു.. അളിയാ നേരമായില്ല...
ഏട്ടൻ അത്ഭുതത്തോടെ എന്നെ നോക്കി...
കുട്ടിയോളെ റെഡിയല്ലേ... എൻ്റെ കെട്ടിയോൻ ഉറക്കെ വിളിച്ചു ചോദിച്ചതും ഓഡിറ്റോറിയത്തിൻ്റെ അങ്ങേ തലയ്ക്കു നിന്നും ബാൻഡ് മേളവും ചെണ്ടയോടും കൂടി കുറെ കുട്ടിപ്പട്ടാളം പാട്ടും ഡാൻസുമായി നീങ്ങിവന്നു..
ഒത്ത നടുവിൽ ലക്ഷ്മി ഏട്ടത്തിയും സ്റ്റേജിലേക്ക് കടന്നു വന്നു.
അമ്മയും അച്ഛനും വീട്ടുക്കാരും ഷോക്കടിച്ചതു പോലെയായിരുന്നു.
ഏട്ടാ ഇങ്ങ് വന്നേ...
അളിയാ ഇതങ്ങ് പിടിച്ചേക്ക്...
കൈയിൽ കിടന്ന പൂമാലയെടുത്ത് കെട്ടിയോൻ എട്ടൻ്റെ കൈയിൽ കൊടുത്തു.. ഞാൻ എട്ടത്തിക്കും..
ഇനി പരസ്പരം ഇട്ടുകൊടുക്കെൻ്റെ അളിയാ...
ചമ്മലോടെ അവർ പരസ്പരം പൂമാലകൾ കൈമാറി..
കെട്ടിയോൻ കീശയിൽ കിടന്ന താലിയെടുത്ത് ഏട്ടൻ്റെ കൈയിൽ കൊടുത്തു..
അളിയോ ധൈര്യായിട്ട് കേട്ടിക്കോ...
എന്നിട്ട് രണ്ടു പേരും ചേർന്ന് ഞങ്ങളെ അനുഗ്രഹിച്ചേ...
അതേയ് ഏട്ടാ ചേർത്തുനിർത്തേണ്ട കൈകൾക്ക് ബലക്കുറവുണ്ടെന്ന് മറ്റുള്ളവർക്ക് തോന്നി തുടങ്ങിയാൽ എന്നും ഒറ്റപ്പെടുത്താനേ ആൾക്കാരുണ്ടാകൂ..
ഒന്നു സ്നേഹത്തോടെ തോറ്റു കൊടുത്താൽ തീരാവുന്ന പ്രശ്നങ്ങളേ എല്ലാവർക്കുമിടയിലും ഉള്ളൂ...
അതും പറഞ്ഞ് ഞങ്ങൾ ഏട്ടനും എട്ടത്തിക്കും പിറകിലായി നടന്നു..
താൻ ഹാപ്പിയായില്ലേ.. കെട്ടിയോൻ എൻ്റെ ചെവിയിൽ മന്ത്രിച്ചു..
ഡബിൾ ഹാപ്പിയാ... ഇത്രേം സർപ്രൈസ് ഒരുക്കിയതിനാൽ...
ഞാൻ കെട്ടിയോനോടൊപ്പം ഒന്നു കൂടിചേർന്നുനിന്നു... ലൈക്ക് ഷെയർ ചെയ്യാതെ പോവല്ലേ...
രചന: Shalini vijayan..
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....