Hello My Dear Cop ഭാഗം- 5

Valappottukal
Helo My Dear Cop
ഭാഗം- 5

വീണ്ടും കല്യാണത്തിരക്ക് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.പക്ഷേ ഇതെന്റെ കല്യാണമാണ്. ഇനിയൊരു മാസംകൂടിയുള്ളു. ഇൻവിറ്റേഷൻ കാർഡ് കൊടുത്തു തുടങ്ങി.

കല്യാണത്തിന് ചെറുക്കനും പെണ്ണിനും ഡ്രസ്സ്‌ എടുക്കൽ എന്നൊരു കൂതറ പരിപാടിയുണ്ട്. അതുകാരണം ഒരുദിവസം പോയിക്കിട്ടി.

എനിക്കും കീർത്തനക്കും വേണ്ടിയാണ്. ഷോപ്പിംഗ് എന്നാണ് പേര്. പക്ഷെ കുട്ടിപ്പട്ടാളം മുതൽ കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന അമ്മൂമ്മമാർക്ക് വരെ ഡ്രസ്സ്. എല്ലാവരും കൂടി വാങ്ങികൂട്ടിയത് നിസ്സാരമൊന്നുമല്ല. അതുകണ്ടപ്പോൾ ചെറിയൊരു പിശുക്കനായ എന്റെ കണ്ണ് തള്ളി പുറത്തുവന്നു. കീർത്തനയുടെ കാര്യമാണെങ്കിൽ അതിലും കഷ്ടം. ഷോപ്പിൽ വന്നപ്പോൾ മുതൽ എനിക്കുള്ള ഡ്രസ് തിരഞ്ഞെടുക്കാൻ പാടുപെടുകയാണ്.

ദൈവമേ… എനിക്ക് ഡ്രസ്സ് എടുക്കാൻ ഇത്രയും നേരമെടുത്തെങ്കിൽ ഇവൾക്ക് ഡ്രസ്സ് എടുക്കാൻ എത്ര നേരമെടുക്കുമോ ആവോ ? ഞാൻ മനസ്സിലോർത്തു.
 പക്ഷേ,  ഞാൻ വിചാരിച്ചതിന് വിപരീതമാണ് നടന്നത്. കീർത്തനക്ക് ഡ്രസ്സ്  ഞാൻ സെലക്ട് ചെയ്യണമെന്ന് അവൾ വാശിപിടിച്ചു. ഏത് ഡ്രസ്സ്‌  കാണിച്ചുകൊടുത്താലും അവൾക്ക്‌ ഓക്കേയാണ്. എന്നാൽ പിന്നെ ഒന്ന് പരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അവിടെയുണ്ടായിരുന്നതിൽ വച്ച് ഏറ്റവും കൂതറ പാർട്ടി വെയർ കാണിച്ചുകൊടുത്തപ്പോൾ ശ്രീയേട്ടന്റെ ഇഷ്ടമെന്നായിരുന്നു കീർത്തനയുടെ മറുപടി. അതോടെ ഞാൻ തോൽവി സമ്മതിച്ചു. ശേഷം എന്റെ ഡ്രസ്സിന് ചേരുന്ന ഒരു ഗൗൺ ഞാൻ അവൾക്കായി തിരഞ്ഞെടുത്തു. അവൾക്കും അത് ഇഷ്ടമായെന്ന് അവളുടെ മുഖത്തുനിന്ന് എനിക്ക് മനസ്സിലായി. ഒരൊറ്റ സൈപ്പിൽ എത്രയോ പൂജ്യങ്ങൾ ഇല്ലാതായി. താലിമാല അമ്മയാണ് സെലക്ട് ചെയ്തത്. അതിനിടയിൽ വീണുകിട്ടിയ സമയത്ത്‌ ഞാൻ അവളോട് കുറച്ചു സംസാരിച്ചു.

"ദൈവത്തെ ഓർത്ത് കല്യാണത്തിന് ചുമരിൽ കുമ്മായം തേക്കുന്നപോലെ മേക്കപ്പ്  ചെയ്ത് എന്നെ പേടിപ്പിക്കരുത്. സിംപിൾ ആയിമതി. പിന്നെ സ്വർണ്ണക്കടയുടെ പരസ്യം പോലെ വന്നാൽ ഞാൻ മണ്ഡപത്തിൽ നിന്ന് ഇറങ്ങി പോവും. ഇത്  രണ്ടും ഓർമ്മയിലിരിക്കട്ടെ ...."

സ്നേഹത്തോടുകൂടിയുള്ള ഒരു ചിരിയാണ് എനിക്ക് മറുപടിയായി കീർത്തന നൽകിയത്.

അധികം കാത്തിരിക്കാതെ ഞങ്ങളുടെ വിവാഹം വന്നെത്തി. രാവിലെ തുടങ്ങിയതാണ് ഈ ഫോട്ടോയെടുപ്പ്. ഇന്ത്യൻ സമയം രാവിലെ 10.5-ന്  ഞാൻ കീർത്തനയെ താലി ചാർത്തി. കീർത്തനയെ എനിക്ക് കൈപിടിച്ചു തന്നപ്പോൾ അവളുടെ അച്ഛന്റെ കണ്ണുനിറഞ്ഞിട്ടുണ്ടായിരുന്നു.

രാവിലെ ഭക്ഷണം കഴിക്കാത്തതുകൊണ്ട് സദ്യയുടെ നേരമായപ്പോഴേക്കും വയർ കത്തിയെരിയുന്ന പോലെ തോന്നി. തിന്നാൻ കിട്ടിയ ഏക അവസരം സദ്യയായിരുന്നു. പക്ഷേ അവിടെയും വീഡിയോഗ്രാഫേഴ്‌സ് ഒരു ശല്യമായിമാറി.

അതുകഴിഞ്ഞ് നേരെവീട്ടിലേക്ക് ... അമ്മയുടെ കൈയിൽനിന്ന് നിലവിളക്ക് വാങ്ങി വലതുകാൽ വച്ച് കീർത്തന എന്റെ വീടിന്റെ പടികയറി.

നാലുമണിയോടെ പാർട്ടി ആരംഭിച്ചു. വരുന്നവർക്കെല്ലാം കൈകൊടുത്തും കെട്ടിപ്പിടിച്ചും എന്റെ കൈയൊടിഞ്ഞ പോലെ എനിക്ക് തോന്നി.

"ഇത് കീർത്തന. എന്റെ കൂടെ പഠിച്ചതാണ്. ഞാൻ ആദ്യമായി സ്നേഹിച്ച പെണ്ണ്. വൺ  സൈഡ് ആയിരുന്നു. പിന്നെ അവൾക്ക് വേറെ ലൗ ഉണ്ടെന്നറിഞ്ഞപ്പോൾ അവിടെവച്ച് അതവസാനിച്ചു. സത്യത്തിൽ കീർത്തന എന്ന പേരാണ് തന്നിലേക്ക് എന്നെ അടുപ്പിച്ചത്..."

ഒരു കുട്ടിയെ കൈ ചൂണ്ടി  കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞതും കീർത്തനയുടെ മുഖത്തെ ചിരി ഇല്ലാതെയായി. പതിയെ കണ്ണ് നിറയുന്ന പോലെയെനിക്ക് തോന്നി.

"അയ്യേ...കരയുന്നോ?  ഞാൻ വെറുതെ പറഞ്ഞതാണ് അവളുടെ പേര് മീര. എന്റെ കൂട്ടുകാരൻ ശ്രീരാജിന്റെ സഹധർമ്മിണി. ഒരു കള്ളം പറഞ്ഞതാണ്. ഒന്നു  ചിരിക്കടി..."

ഞാൻ സത്യം പറഞ്ഞപ്പോഴാണ് കീർത്തനക്ക്  ശ്വാസം തിരിച്ചുകിട്ടിയത്. കീർത്തന വീണ്ടും സന്തോഷിക്കാൻ തുടങ്ങി. ഒരു ചെറിയ നുണപോലും കീർത്തനയെ മാനസ്സികമായി തളർത്തിയെങ്കിൽ അവളുടെ മനസ്സിൽ സംശയത്തിന്റെ വിത്തുമുളക്കാൻ അധികം നേരം വേണ്ടെന്ന് എനിക്ക് മനസിലായി.

മുറിയിലേക്ക് ചെറിയ നാണം കലർന്ന ചിരിയോടെ കയ്യിൽ പാൽഗ്ലാസുമായി കീർത്തന കടന്നുവന്നു. എന്റെ മുഖത്തുനിന്ന് ഞാൻ വല്ലാതെ ടെൻഷനിലാണെന്ന് അവൾ മനസ്സിലാക്കി.

"എന്തുപറ്റി ശ്രീയേട്ടാ…"
കീർത്തനയുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ ബാൽക്കണിയിലേക്ക് നടന്നു...

"തനിക്ക് കോളേജിൽ ആരോടെങ്കിലും എന്തെങ്കിലും തോന്നിയിട്ടുണ്ടോ?"

ഒരു കൃത്രിമ ചിരിയോടെ ഞാൻ കീർത്തനയോട് ചോദിച്ചു.

"ശ്രീയേട്ടൻ എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല"

എനിക്ക് എന്താണ് പറ്റിയതെന്ന സംശയം അവളുടെ മറുപടിയിൽ വ്യക്തമായിരുന്നു.

"ആരോടെങ്കിലും പ്രേമമുണ്ടായിരുന്നോ എന്നാ ഞാൻ ഉദ്ദേശിച്ചത്?"

എന്റെ ചോദ്യം കീർത്തനക്ക് ഒരുപോലെ വേദനയും ഞെട്ടലുമുണ്ടാക്കി.

"ഇല്ല. എന്താ ഇപ്പോൾ എങ്ങനെ ചോദിക്കാൻ കാരണം ?"
കീർത്തന എന്റെ ചോദ്യത്തിന് കാരണം തിരക്കി.

"പിന്നെ അരവിന്ദൻ നിന്റെ  ആരാ????" ഞാൻ ശബ്ദമുയർത്തി.

 "ഏത് അരവിന്ദൻ?  സത്യമായും എനിക്കറിയില്ല ശ്രീയേട്ടാ...."
ഭയത്തോടെ കീർത്തന മറുപടി നൽകി.

"പിന്നെ വെറുതെ ഒരാൾ എന്നെ വിളിച്ചു നീയും അയാളും പ്രേമിച്ചിരുന്നു എന്ന് പറയുമോ അതും പോലീസുകാരനോട്...."
ദേഷ്യത്തോടെ ഞാൻ അവളോട് ചോദിച്ചു.

"ശ്രീയേട്ടൻ അത് വിശ്വസിച്ചോ ? എന്താ ഒന്നും പറയാത്തത് ? ഞാൻ ശ്രീയേട്ടനോട്  കള്ളം പറയുകയാണെന്ന് തോന്നുന്നുണ്ടോ?"

കീർത്തന എന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് ചോദിച്ചു.
ഞാൻ കീർത്തനയുടെ കൈതട്ടിമാറ്റി തിരിഞ്ഞുനിന്നു.

" മനസ്സിലായി.ശ്രീയേട്ടന് എന്നെ സംശയമാണ്...  ശ്രീയേട്ടന് എന്റെ കൂടെ ജീവിക്കാൻ താൽപ്പര്യം ഇല്ല. എല്ലാം എനിക്ക് മനസ്സിലായി…."
ദേഷ്യവും സങ്കടവും കലർന്ന മുഖഭാവത്തോടെ  അവൾ പറഞ്ഞു. എന്നിട്ട്  റൂമിന് പുറത്തേക്ക് പോയി.

"പാവം പേടിച്ചു പോയി..."
ഞാൻ മനസ്സിൽ പറഞ്ഞു. കീർത്തനയെ തേടി ഞാൻ അവളുടെ വീട് മുഴുവൻ നടന്നു.

"എന്തുപറ്റി ചേട്ടാ? എന്താ നോക്കുന്നത്"
ലക്ഷ്മിയുടെ ചോദ്യത്തിന് ഒന്നുമില്ല എന്നരീതിയിൽ കണ്ണടച്ചു കാണിച്ചു.

ടെറസിൽ ചെന്ന് നോക്കിയപ്പോൾ  ചാടാനായി കൈവരിയുടെ മുകളിൽ കയറി നിൽക്കുന്ന കീർത്തനയെയാണ് ഞാൻ അവിടെ കണ്ടത്.

"കീർത്തനാ... മണ്ടത്തരം കാണിക്കരുത്. താഴെയിറങ്ങ്... "
എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഓടിച്ചെന്നു.

"അടുത്തുവരുത്... ഞാൻ ഈ ലോകത്തിൽ ആദ്യമായും അവസാനമായും സ്നേഹിച്ചത് ശ്രീയേട്ടനെ മാത്രമാണ്.. ശ്രീയേട്ടൻ എന്നെ സംശയിക്കുന്നുണ്ടെങ്കിൽ  പിന്നെ എന്തിനാ ഞാൻ ജീവിക്കുന്നത്. ഞാൻ പോവുന്നു..."
കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.

" നീയെന്നെ സംശയിച്ചപ്പോൾ ഞാൻ ചാവാൻ നോക്കിയില്ലലോ... പിന്നെ നീയെന്തിനാണ് സ്വയം ഇല്ലാതാവൻ ശ്രമിക്കുന്നത്....? "
ഞാൻ ഒന്നും രണ്ടും പറഞ്ഞ് കീർത്തനയുടെ അടുത്തേക്ക് നടന്നു.

"എന്റെ അടുത്ത് വരരുത്..."
ഭീഷണിയുടെ സ്വരത്തിൽ എന്നോട് പറഞ്ഞു.

കീർത്തന താഴേക്ക്  ചാടാൻ ശ്രമിച്ചപ്പോഴേക്കും ഞാൻ അവളെ പൊക്കിയെടുത്ത് തോളിലിട്ട് റൂമിലേക്ക് കൊണ്ടുപോയി. നിലത്തിറക്കിയ ശേഷം ഒരെണ്ണം പൊട്ടിച്ചു.

"നിനക്കെന്താ ഭ്രാന്തായോ? ഒന്ന് തെന്നി യാൽ മതി കഥകഴിയാൻ... എന്റെ ദേഷ്യം തീർന്നിട്ടില്ല…. ഏതോ ഒരുത്തൻ ഫോൺ ചെയ്ത് എന്തോ പറഞ്ഞാൽ ഞാൻ നിന്നെ സംശയിക്കുമോ?  ഞാൻ നിന്നെ പരീക്ഷിക്കാൻ ഒരു കള്ളം പറഞ്ഞതാ... എന്നെയാരും വിളിച്ചിട്ടില്ല"

 കീർത്തനയെ മാറോട് ചേർത്തു കൊണ്ട് ഞാൻ പറഞ്ഞു.
അവൾ ഉടനെ എന്നെ തള്ളിമാറ്റി.

"ദുഷ്ടൻ...ഞാൻ ഇപ്പോൾ ഭിത്തിയിൽ കേറിയേനെ... എന്തിനാ എന്നോട് ഇമ്മാതിരി വർത്തമാനം പറഞ്ഞത്"

അവൾ തലയിണകൊണ്ട് എന്നെ തല്ലാൻ ആരംഭിച്ചു. ഞാൻ അവളുടെ തലയിൽ പിടിച്ച് കുലുക്കി.

"പങ്കാളി നമ്മളെ സംശയിക്കുമ്പോൾ നമുക്കുണ്ടാവുന്ന വേദനയറിയാത്തത് കൊണ്ടാണ് ഭൂരിഭാഗം കുടുംബ കലഹങ്ങളും ജനിക്കുന്നതും അത് തീർത്താലും തീരാത്ത  അവസ്ഥയിലെത്തുന്നതും...."
ഞാൻ പറഞ്ഞു തീർന്നില്ല അതിനുമുമ്പ് കീർത്തന അതിനിടയിൽ കയറി.

"അതിന് ഞാൻ എന്ത് ചെയ്തു? "
കീർത്തന തല ചൊറിഞ്ഞുകൊണ്ട് എന്നോട് ചോദിച്ചു.

"തോക്കിൽകയറി വെടിവെക്കാതെ. ഞാൻ ഒന്ന് പറയട്ടെ.... ഞാൻ നിന്നോട് ഒരു തമാശക്ക്  ഇല്ലാത്ത കാമുകിയെക്കുറിച് പറഞ്ഞപ്പോഴേക്കും നീയത് തൊണ്ട തൊടാതെ വിഴുങ്ങി. ഭാവിയിൽ മറ്റാരെങ്കിലും എന്നെ കുറിച്ച് ഇത്തരത്തിൽ സംസാരിച്ചാൽ അത് തലയിൽ കയറ്റി വെക്കാതിരിക്കാനാണ് ഈ അരവിന്ദന്റെ  കഥ. ഇനി നീയേതെങ്കിലും അരവിന്ദനെ തേച്ചിട്ടുണ്ടോ?"
എന്റെ ഈ ചോദ്യം കേട്ട് തീരുന്നതിന് മുമ്പ് കീർത്തന എന്നെ തല്ലാൻ തുടങ്ങി.

"അരവിന്ദനല്ലേ?  ഇനി മേലാൽ ഇങ്ങനെ ചെയ്യുമോ? "
കീർത്തന എന്നെ തല്ലുന്നതിനിടക്കു ചോദിച്ചുകൊണ്ടേയിരുന്നു.

"നാട്ടുകാരെ ഓടിവായോ… ആദ്യരാത്രിതന്നെ ഭാര്യയെന്നെ തല്ലുന്നേ..."
ഞാൻ വിളിച്ചുകൂവി...

"കൂവല്ലേ മനുഷ്യാ... എന്നെ നാണം കെടുത്താൻ... ഇനി ഇതുപോലുള്ള പരിപാടികൾ എന്റെ അടുത്ത് ഇറക്കിയാൽ  ആദ്യം ഞാൻ തന്നെ കൊല്ലും എന്നിട്ട്‌ ഞാനും ചാവും... മനസ്സിലായോ? "
കീർത്തന ഗൗരവം നടിച്ചെന്നോട് പറഞ്ഞു.

ഓരോ ദിവസം കഴിയും തോറും കീർത്തനയുടെയും എന്റേയും പ്രായം കുറയാൻ തുടങ്ങി. അടുക്കളയിൽ പണിയെടുക്കുമ്പോൾ സഹായിക്കാനും ഇടക്കിടെ പിണങ്ങാനും പിണങ്ങി നിൽക്കുമ്പോൾ പുറകിലൂടെ ചെന്ന് കെട്ടിപിടിക്കാനും അങ്ങനെ അങ്ങനെ രണ്ട് ശരീരവും ഒരുമനസ്സുമായി ഞങ്ങൾ മാറി.

വിവാഹത്തിന് ശേഷം ഒരു യാത്ര പോവാൻ കീർത്തനക്ക് നല്ല താൽപര്യമുണ്ടായിരുന്നു. എന്നോട് നേരിട്ട് പറഞ്ഞു മടുത്തതുകൊണ്ടാവാം ഓഫീസിലേക്ക് ഇറങ്ങാൻ നേരം അമ്മവഴിയും ഈ കാര്യം അവൾ അവതരിപ്പിച്ചു. ലീവ് കിട്ടില്ല എന്നെനിക്ക് അറിയാമായിരുന്നത് കാരണം ഞാൻ അതിനത്ര പ്രാധാന്യം കൊടുത്തില്ല.

ഒരു കേസിന്റെ കാര്യം പറയാൻ A D G P മേഡമെന്നെ റൂമിലേക്ക് വിളിച്ചു. കാര്യം ഒരുയാത്രയാണ്. പക്ഷേ ഒഫീഷ്യലായി പോവേണ്ട എന്ന് മേഡം പറഞ്ഞപ്പോൾ എന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടി. രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കല്പിച്ചതും പാല്  എന്നുപറയുന്നതാണ് ശരി.
ഒരിക്കൽ  പാതിവഴിക്ക് നിർത്തിയ ആന്റണി കേസ് രഹസ്യമായി തീർക്കാനാണ് മേഡം എന്നോട് ആവശ്യപ്പെട്ടത്.

കേസിനെ കുറിച്ച് പറയാതെയാണ് കീർത്തനയെ ഞാൻ കൂടെകൂട്ടിയത്..

 ആദ്യം ചെന്നൈ. ഇവിടം കേന്ദ്രികരിച്ചാണ് ആന്റണി ആയുധകച്ചവടം നടത്തുന്നത്. ഇവിടെയെത്തി ആദ്യദിവസം തന്നെ കീർത്തനക്ക് എന്റെ യാത്രയുടെ യഥാർത്ഥ കാരണം മനസ്സിലായി. ചെറിയ സങ്കടമുണ്ടെങ്കിലും കീർത്തനയത് പ്രകടിപ്പിച്ചില്ല. പകൽ സമയം കേസിനായി ചിലവഴിച്ചപ്പോൾ രാത്രി കീർത്തനയുമായി ചിലവഴിച്ചു.

മണ്ണിനടിയിൽ ആയുധങ്ങൾ വച്ചാണ് ആന്റണി ചെക്ക്പോസ്റ്റ് കടത്തുന്നത്. പണിനടക്കുന്ന കെട്ടിടങ്ങൾ തുടങ്ങിയ സ്ഥാലങ്ങളിൽ വച്ചാണ് ആയുധങ്ങൾ കൈമാറുക.

അടുത്തത് ആന്ധ്ര. ഇവിടെയാണ് സ്വർണ്ണം. ഇന്ത്യയിലെ മൊത്തം കള്ളക്കടത്ത്  സ്വർണ്ണത്തിന്റെ നല്ലൊരുപങ്കും ഇവിടെ നിന്നാണ്. സ്വർണം ഷിപ്പുമാർഗം ഹൈദരാബാദ് പോർട്ടിലെത്തും. ശേഷം അവിടെനിന്ന് ആവശ്യക്കാർക്ക്  ആന്റണിയുടെ ആളുകൾ എത്തിച്ചുകൊടുക്കും.

അടുത്തത് ഗോവ. അവിടെ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്നതും രാജ്യം മുഴുവൻ ആവശ്യക്കാർ ഉള്ളതുമായ കച്ചവടം ഡ്രഗ്സ്. ആന്റണിയുടെ ഡ്രഗ്സ് ഫാക്ടറി ഒരുവിധത്തിൽ ഞാൻ കണ്ടെത്തി. അവിടെ വെച്ചാണ് ഞാൻ ആന്റണിയെ നേരിൽ കാണുന്നത്. മലയാളിയായതുകൊണ്ടുതന്നെ കണ്ടയുടനെ ആന്റണി എന്നെ തിരിച്ചറിഞ്ഞു. പിന്നെ എനിക്കുനേരെ വെടിയുതിർത്തു. ആന്റണിയും വേറെ അഞ്ചുപേരും എനിക്കുനേരെ തുടർച്ചയായി വെടിയുതിർത്തു കൊണ്ടേയിരുന്നു... എന്നാൽ കഴിയുന്ന പോലെ ഞാൻ തിരിച്ചും ഷൂട്ട്  ചെയ്‌തു. ഞാൻ ഒരു ചുമരിന്റെ പുറകിലാണ് നിന്നത്. ഞാൻ എന്റെ കൈയിലുള്ള തോക്കിന്റെ മാഗസിൻ റിമൂവ് ചെയ്യുന്ന ശബ്ദം കേട്ടതും ആന്റണി തോക്കുമായി എന്റെ മുന്നിലേക്ക് ചാടിവീണു. ആന്റണിയുടെ തലയിലേക്ക് എന്റെ ബുള്ളറ്റ് പാഞ്ഞുകയറി.
മണ്ടൻ... എന്റെ അടവിൽ ആന്റണി നിലംപതിച്ചു. ഷൂവിൽ മറ്റൊരു തോക്ക് വച്ചുകൊണ്ടാണ് ഞാൻ ഇവിടേക്ക് വന്നതുപോലും. അവിടെയുള്ളവരെ ഒതുക്കിയശേഷം ഗോവൻ പോലീസ് വരുന്നതിനുമുമ്പ് കേരളത്തിലേക്ക് അയച്ച ലോഡിനെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ ശേഖരിച്ചു. പിന്നീടുള്ള രണ്ടുദിവസം കീർത്തനക്കുവേണ്ടി ഞാൻ മാറ്റിവെച്ചു.

Click Here For Next Part... 
രചന: ശ്രീജിത്ത്‌ ജയൻ


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top