ദേവ നന്ദനം, Part 19

Valappottukal
ദേവ നന്ദനം 🌹
➖➖➖➖➖
Part -19
________


      " ദേവ്  നീ ശരിക്കും ആലോചിച്ചിട്ട് തന്നെയല്ലേ ഈ തീരുമാനം എടുത്തത്.പിന്നീട് ഒരു കുറ്റബോധത്തിന് അവസരം ഉണ്ടാക്കരുത്."

"  ഹും,  കുറ്റബോധം.....മരിച്ചവർക്ക് അത്  തോന്നേണ്ട കാര്യമില്ലല്ലോ, ജീവിക്കുന്നവർക്കല്ലേ അതൊക്കെ തോന്നുക."

"ദേവ്...നീ എന്താ പറഞ്ഞു വരുന്നത്, എനിക്ക് എന്തോ നിന്റെ സംസാരം കേട്ട് പേടിയാവുന്നു. "

"നീ പേടിക്കേണ്ട സുധീ..ഞാൻ ചാവാനോന്നും പോകുന്നില്ല. അല്ലെങ്കിലും മനസ് കൊണ്ട് ഞാൻ മരിച്ചു കഴിഞ്ഞു. നിന്റെ  മുമ്പിൽ നിൽക്കുന്നത് വെറും ശവമാണ്. ജീവിക്കുന്ന ശവം."

"ദേവ്.. വേണ്ടെടാ ഇങ്ങനെ പോയാൽ ഞങ്ങൾക്ക് നിന്നെ നഷ്ടപ്പെടും. ഹരിയെ രക്ഷിക്കാൻ നമുക്ക് വേണമെങ്കിൽ ആ വർമയുടെ കാല് പിടിക്കാം.നീ നിന്നെ തന്നെ നഷ്ടപ്പെടുത്തി ഒന്നിനും മുതിരണ്ട. എനിക്കറിയാം നന്ദന ഇല്ലാതെ നിനക്ക് പറ്റില്ല എന്ന്. "

" ആര് പറഞ്ഞു അവൾ കൂടെ ഇല്ലെന്ന്. ദാ ഈ ഇടം നെഞ്ചിൽ മുഴുവൻ എന്റെ നന്ദൂസാ... എന്റെ ശരീരത്തിൽ നിന്ന് അവസാനത്തെ ശ്വാസം പോകുന്ന വരെയും അവളുടെ സ്ഥാനം അവിടെ തന്നെയായിരിക്കും. വേറൊരുത്തിക്കും  ആ സ്ഥാനം കയ്യടക്കാൻ പറ്റില്ല. "

"അപ്പോൾ നാളെ മോതിരം മാറ്റം നടന്നോട്ടെ എന്നാണോ.?"

" ഉം..നടക്കണം. ഞാൻ കാരണം എന്റെ അനിയന് ശിക്ഷ ലഭിക്കരുത്. അതു പോലെ തന്നെ അമ്മയും ഡാഡും, ഹരിയെ ഓർത്ത് അവരുടെ ജീവിതം കണ്ണീരിൽ  ഒഴുക്കി വിടാൻ കഴിയില്ല എനിക്ക്."

"അപ്പോൾ നന്ദന? അവളുടെ ജീവിതം?  നീ ഐശ്വര്യയെ വിവാഹം കഴിച്ചാൽ അവൾ? "

" വെറുക്കണം, ഈ ലോകത്ത് മറ്റെന്തിനേക്കാളും അവൾ എന്നെ വെറുക്കണം. അവളുടെ ദേവേട്ടൻ അവളെ ചതിച്ചു എന്ന് അറിയുമ്പോൾ വെറുത്തു  കൊള്ളും എന്റെ  നന്ദൂസ് എന്നെ.

" പിന്നെ എന്റെ വിവാഹം   " ദേവൻ അതും പറഞ്ഞ് ഒന്ന് പുച്ഛത്തോടെ ചിരിച്ചു

സുധി ഒന്നും മനസ്സിലാവാതെ അവനെ സംശയത്തോടെ നോക്കി.

" വിവാഹം ? പറ ദേവ് നീ എന്താ നിർത്തിക്കളഞ്ഞത്? "

" നാളെ മുതൽ സ്വയം നാശത്തിലേക്ക് പോകുന്ന എനിക്കെന്ത് വിവാഹം? നീ കൂടുതൽ തല പുകയ്ക്കാതെ പോയി എല്ലാവരോടും കാര്യങ്ങൾ പറഞ്ഞ് വേണ്ടത് ചെയ്യൂ.." ദേവൻ സുധിയെ ഒന്ന് നോക്കി അവന്റെ മുഖത്ത് പതിയെ തട്ടി അകത്തേക്ക് പോയി.

ദേവൻ പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് ശരിക്കും മനസ്സിലാവാതെ  ഒരു ഭീതി സുധിയുടെ ഉള്ളിൽ കയറിക്കൂടി.

പിറ്റേ ദിവസം  രാവിലെ  ഇളം പച്ച നിറത്തിലുള്ള  കുർത്തയും അതിന് മാച്ച് ആയ കരയുള്ള മുണ്ടും ധരിച്ച് റെഡി ആയി പുറത്തേക്ക് വരുന്ന ദേവനെ കണ്ട്  വിശ്വനാഥന്റെയും ഇന്ദിരയുടെയും കണ്ണ് നിറഞ്ഞു. ഇന്ദിര ദേവന്റെ അടുത്ത് പോയി തലയിൽ തലോടി.

"ശപിക്കല്ലേടാ  മോനെ ഞങ്ങളെ "....ഇന്ദിര പൊട്ടിക്കരഞ്ഞു പോയി.

ഒരു നേർത്ത പുഞ്ചിരി മാത്രമായിരുന്നു ദേവന് അതിന് മറുപടി കൊടുക്കാൻ ഉണ്ടായിരുന്നത്. അപ്പോഴേക്കും സുധിയും എത്തിയിരുന്നു.

" എന്നാൽ ഇറങ്ങാം. വൈകിക്കേണ്ട "

     ദേവൻ പറഞ്ഞത് കേട്ട് എല്ലാവരും  ദയനീയമായി അവനെ നോക്കി.
പ്രതാപ വർമയുടെ  ഫ്‌ളാറ്റിൽ  നിന്ന് തന്നെയായിരുന്നു  ഫങ്ങ്ഷൻ. ഹരി പറഞ്ഞത് പോലെ തന്നെ അവർ രണ്ട്
 ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ സുധിയെ പോലെ ഐശ്വര്യയുടെ രണ്ട് ഫ്രണ്ട്സും ഉണ്ടായിരുന്നു.

     പിസ്ത കളർ ലാച്ചയും കഴുത്തിൽ കുറച്ച് വലിപ്പത്തിലുള്ള ഡയമണ്ട് നെക്ലസും , അതിന് മാച്ച് ആയ ഹാങ്ങിങ് ഇയർ റിങും , ഇരു കൈകളിലുമായി ഡ്രെസ്സിന് ചേരുന്ന വളകളും അണിഞ്ഞ്  അതീവ സുന്ദരിയായി ഐശ്വര്യ എല്ലാവരുടെയും മുമ്പിൽ വന്നു.കൂടെ അനന്യയും.

   ആഗ്രഹിച്ച പുരുഷനെ സ്വന്തമാക്കാൻ പോകുന്നതിന്റെ എല്ലാ സന്തോഷവും അവളുടെ മുഖത്ത് ഉണ്ടായിരുന്നു.അവളുടെ മുന്നിൽ നിർ വികാരനായി ഇരിക്കുന്ന ദേവനെ തന്നെ അവൾ നോക്കി നിന്നു. എന്നാൽ പെട്ടെന്ന് ഐശ്വര്യയെ ആ കളർ ഡ്രെസ്സിൽ കണ്ടപ്പോൾ ദേവന്റെ ഉള്ള് പിടഞ്ഞു.
പിസ്ത കളർ ദാവണി  ഉടുത്ത് അന്ന് അമ്പലത്തിൽ വന്ന നന്ദുവിന്റെ മുഖം ഒരു നിമിഷം ദേവന്റെ മനസിൽ വന്നു .

     " ആരെയാണോ  ഇതേ കളർ ഡ്രെസ്സിൽ കാണാൻ ആഗ്രഹിച്ചത് അവളെ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോൾ ആ സ്ഥാനത്ത്.."   മനസ് കൈ വിടും എന്ന് തോന്നിയപ്പോൾ ദേവൻ സുധിയുടെ കൈ മുറുകെ പിടിച്ചു. അവന്റെ മനസ്  മനസിലാക്കിയെന്ന പോലെ സുധി ആ കൈകൾക്ക് മീതെ തന്റെ രണ്ട് കൈകളും ചേർത്ത് വച്ചു.

   " എന്റെ മോൾക്ക് ദേവ് ദത്തിനെ വലിയ കാര്യമാണ്. ഒരു വലിയ ഫാൻ ആണ് എന്ന് തന്നെ പറയാം. കുറെ കാലമായുള്ള അവളുടെ ആഗ്രഹമായിരുന്നു ദേവനെ വിവാഹം ചെയ്യണം എന്നുള്ളത്. എന്റെ മക്കൾ ആവശ്യപ്പെട്ടതൊന്നും ഞാൻ ഇതുവരെ സാധ്യമാക്കാതിരുന്നിട്ടില്ല, അതു കൊണ്ട് നിങ്ങളുടെ ഇങ്ങനൊരു പ്രതിസന്ധിയിൽ ഞാൻ ഇത് പോലൊരു ഡിമാൻഡ് കൊണ്ട് വന്നത് കൊണ്ട് ഒന്നും തോന്നരുത്. "

      പ്രതാപ വർമയുടെ  സംസാരം കേട്ടപ്പോൾ  വിശ്വനാഥന് പുച്ഛമാണ് തോന്നിയത്. ഹരിയുടേത് ഒഴിച്ച് ബാക്കി എല്ലാവരിലും അതേ വികാരം തന്നെയായിരുന്നു. ഹരിയുടെ മനസ്‌ സന്തോഷിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയിരുന്നു. പിന്നെ അനന്യയുടെ ചിരിച്ചു കൊണ്ടുള്ള മുഖം കണ്ടപ്പോഴാണ് അവന് ചെറിയോരാശ്വാസം തോന്നിയത്.

" എന്നാൽ ചടങ്ങ് നടത്താമല്ലോ  അല്ലെ.. " വർമയുടെ  ചോദ്യത്തിന് എല്ലാവരും  സമ്മതം  മൂളിയപ്പോൾ
..പ്രതാപ വർമയുടെ ഫ്ളാറ്റിലെ വലിയ ഹാളിൽ വച്ച് നിലവിളക്കിന്റെ മുന്നിൽ വെച്ച്  അവർ പരസ്പരം മോതിരം കൈ മാറി.

 
   " അവിടുന്ന് തൊട്ട് ഞങ്ങൾക്ക് ഞങ്ങളുടെ ദേവിനെ നഷ്ടപ്പെടുക്കായായിരുന്നു. "

സുധി പറയുന്നതൊക്കെയും ഒരു നടുക്കത്തോടെ കേട്ട്  നിൽക്കുകയായിരുന്നു നന്ദു.  നിറഞ്ഞ് തുളുമ്പാറയ അവളുടെ മിഴികൾ വേറെയും  കുറേ സംശയത്തോട് കൂടി സുധിയെ നോക്കി .

     "  ഫങ്ങ്ഷൻ ഒക്കെ  കഴിഞ്ഞ് ഞങ്ങളെല്ലാവരും തിരികെ ദേവിന്റെ ഫ്ലാറ്റിലെത്തി. അന്നത്തെ ദിവസം അവനെ ഒറ്റയ്ക്കക്കാൻ പറ്റാത്തത് കൊണ്ട് കൂടെ ഒരു നിഴൽ പോലെ ഞാനും ഉണ്ടായിരുന്നു.  അവിടെ എത്തി ഞങ്ങളെല്ലാവരും ഒരു തരം മരവിപ്പോട് കൂടി ഹാളിലെ സോഫയിൽ ഇരുന്നു. ഡ്രസ് ചേഞ്ച്‌ ചെയ്യാൻ വേണ്ടി  ദേവ് അവന്റെ റൂമിലേക്ക് പോയി. കുറച്ച് സമയത്തിന് ശേഷം ഭയങ്കരമായ ഒരു അലർച്ച കേട്ട് പേടിച്ച ഞങ്ങൾ എല്ലാവരും ദേവിന്റെ റൂമിൽ ഓടി എത്തിയപ്പോൾ മോതിരം ഇട്ട അവന്റെ വലത് കൈ സ്വയം ചുമരിൽ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ദേവിനെയാ കണ്ടത്. ഒരു തരം ഭ്രാന്തന്തമായ അവസ്ഥയിൽ  വേദന പോലും വക വെയ്ക്കാതെ നിർത്താതെ കൈ ചുമരിൽ ആഞ്ഞടിക്കുന്ന ദേവ് ഞങ്ങളുടെ ഉള്ളിൽ ഭയം നിറച്ചു. കരഞ്ഞു കൊണ്ട് എല്ലാവരും കൂടെ അവനെ പിടിച്ചു മാറ്റിയെങ്കിലും അവന്റെ ആ പ്രവർത്തിയിൽ കൈക്ക് ഫ്രാക്‌ച്ചർ  പറ്റിയിരുന്നു.

വെറും മോതിരം അണിയിച്ച  കൈ അവൻ തകർക്കാൻ നോക്കിയെങ്കിൽ ഇനി അങ്ങോട്ട് എന്തായിരിക്കും എന്നുള്ള ചിന്ത ഞങ്ങളിൽ എല്ലാവരെയും ഭീതിയുണർത്തി. അവന്റെ മനസ്സിൽ അവന്റെ പെണ്ണ് നന്ദന മാത്രമായിരുന്നു. അന്ന് അവസാനം നിങ്ങൾ പിരിയുന്നതിന് മുമ്പ് ദേവ് തനിക്ക് ഇട്ടു തന്ന മോതിരം അതായിരുന്നു അവന്റെ മനസിൽ അവൻ അവന്റെ പെണ്ണിന് ഇട്ട് കൊടുത്ത മോതിരവും.

      മോതിരം മാറ്റം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞ് വിവാഹം നടത്താമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അന്നത്തെ ചടങ്ങിനു ശേഷം വർമ്മ ഇടപെട്ട് ഹരിയ്ക്ക് എതിരെ കേസ് കൊടുക്കുന്നതിൽ നിന്നും അയാളെ പിൻമാറ്റി എന്ന് വളരെ വിദഗ്ധമായി തന്നെ ഹരിക്കും വർമയ്ക്കും എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞു. അല്ല, ഹരിയോടുള്ള അമിത വിശ്വാസത്തിൽ ഞങ്ങളെല്ലാവരും സ്വയം വിഡ്ഢികളായി മാറി എന്ന് തന്നെ പറയാം.

  എന്നാൽ എല്ലാവരുടെയും കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ടായിരുന്നു ദേവിന്റെ മാറ്റം. അവൻ അന്ന് പറഞ്ഞ പോലെ സ്വയം നാശത്തിലേക്കുള്ള പോക്ക് ആയിരുന്നു. ഡാഡിന്റെയും അമ്മയുടെയും മുമ്പിൽ മദ്യത്തിന്റെ പേര് പോലും പറയാത്ത അവൻ അവരുടെ കണ്മുമ്പിൽ തന്നെ ഒരു മദ്യപാനിയായി മാറുകയായിരുന്നു. ദിവസേന മദ്യപിച്ച് ലക്ക് കെട്ട് വരുന്ന ദേവ് എല്ലാവർക്കും ഒരു വേദനയായി മാറി.ദേവന്റെ മാറ്റം അവന്റെ കുടുംബത്തെയും അതു പോലെ തന്നെ ബിസിനസിലും ഒരു പോലെ ഭാദിച്ചു.ഉയരങ്ങൾ കീഴടക്കിയിരുന്ന ദേവ് ഗ്രൂപ്പ് തകർച്ചയിലേക്ക് കൂപ്പ് കുത്താൻ തുടങ്ങി.അതിനിടയിൽ എപ്പോഴോ ആണ് ഐശ്വര്യ ദേവിന് അയച്ചു കൊടുത്ത അവരുടെ എൻകേജ്‌മെന്റ് ഫോട്ടോസ് ദേവ് നന്ദനയ്ക്ക് അയച്ചു തരുന്നത്, അവനെ വെറുക്കാനും കാത്തിരിക്കാതിരിക്കാനും വേണ്ടി.

  ദേവിന്റെ മാറ്റങ്ങൾ ഞങ്ങളെ പോലെ തന്നെ ഐശ്വര്യയ്ക്കും കുടുംബത്തിനും ഒരു തിരിച്ചടിയായിരുന്നു. അവന്റെ സ്വഭാവം മാറാനും നഷ്ടത്തിലേക്ക് പോകുന്ന ബിസിനസിനെ തിരികെ കൊണ്ട് വരാനും അവർ വിവാഹം രണ്ട് മാസം കൂടി നീട്ടാമെന്ന് ഞങ്ങളോട് പറഞ്ഞു. എന്നാൽ വിവാഹം നീട്ടിയിട്ടും ദേവിന്റെ സ്വഭാവത്തിൽ മാറ്റം ഉണ്ടായില്ല. ബോധം നശിക്കുന്ന വരെ കുടിച്ചും ഒന്നിലും ശ്രദ്ധിക്കാതെയും അവന്റെ രൂപം തന്നെ മാറാൻ തുടങ്ങിയിരുന്നു. ഇതൊക്കെ കണ്ട് തകർന്ന മനസുമായി നിൽക്കാനേ അവന്റെ ഡാഡിനും അമ്മയ്ക്കും കഴിഞ്ഞുള്ളൂ. ദേവിന്റെ മാറ്റവും ,ഡാഡിന്റെയും അമ്മയുടെയും തീരാ കണ്ണു നീരും ഹരിയുടെ ഉള്ളിനെ ദിനം പ്രതി ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു. നന്ദനയോട് ദേവിനുള്ള സ്നേഹം അത്രയ്ക്കും മനസിൽ  ഉറച്ചതായിരുന്നു എന്നുള്ളത് ഹരിക്ക് അപ്പോഴാണ് മനസിലായത്. സ്വന്തം പ്രണയത്തിന് വേണ്ടി  സഹോദരന്റെ പ്രണയം തട്ടിത്തെറിപ്പിച് അവനെ ഒരു സമനില തെറ്റിയവനെ പോലെയാക്കി തീർത്തെന്നുള്ള കുറ്റബോധവും ഡാഡിന്റെയും  അമ്മയുടെയും കണ്ണീരിനാൽ മൂടിയ മുഖവും ഹരിയെ അസ്വസ്ഥനാക്കി. ദേവ് ഗ്രൂപ്പിനെ പോലെ തന്നെ ഹരിയുടെ മനസിന്റെ തകർച്ച അവന്റെ ബിസിനസിനെയും  ഭാധിച്ചു.എല്ലാം കണ്ട് മനസ് മരവിച്ച അവരുടെ ഡാഡിന് മക്കളെ പോലെ വളർത്തിയ ബിസിനസിന്റെ തകർച്ചയും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.

 എന്തൊക്കെ വില കൊടുത്തും കള്ളം പറഞ്ഞും നേടിയാലും സ്നേഹം നേടാൻ പറ്റില്ല എന്നതിന്റെ ഉദാഹരണമായിരുന്നു അവിടെ നടന്നത്. ദേവിന്റെ  കടുത്ത മദ്യപാനവും തകർച്ചയുടെ വക്കിലെത്തിയ ഇവരുടെ ബിസിനസും എല്ലാം ഐശ്വര്യയുടെ മനസിൽ മുഷിച്ചിൽ ഉണ്ടാക്കി . പണവും സ്റ്റാറ്റസും ഉള്ള സമയത്ത്‌ അവൾക്ക്  തോന്നിയ ആരാധനയും പ്രണയവും നശിച്ചു കൊണ്ടിരിക്കുന്ന ദേവിനോട് അവൾക് തോന്നിയില്ല. അവർക്ക് ഈ വിവാഹത്തിൽ താല്പര്യം ഇല്ലെന്നും അതിൽ നിന്നും ഒഴിവായി എന്നും അവർ ഹരിയെ നേരിട്ട്  വിളിച്ചു  പറഞ്ഞു. ആ വിവരം കേട്ടപ്പോൾ അവന്റെ  ദേവ് ഇനിയെങ്കിലും മാറും എന്നുള്ള ചിന്ത അവനെ സന്തോഷവാനാക്കിയെങ്കിലും  അനന്യയുടെ മാറ്റം ആയിരുന്നു ഹരിയെ ഞെട്ടിപ്പിച്ചത്. ഐശ്വര്യയെ പോലെ തന്നെ അവന്റെ ബിസിനസ് തകർന്നപ്പോൾ അവനോടുള്ള സ്നേഹം നിഷ്കരുണം തള്ളിക്കളഞ്ഞ അനന്യയുടെ കപട സ്നേഹത്തെ മനസിലാക്കിയപ്പോൾ ഹരി മുഴുവനായും തകർന്ന് പോയി.അവളുടെ കപട സ്നേഹത്തിൽ വിശ്വസിച്ചു ആത്മാർത്ഥമായി സ്നേഹിക്കുന്ന രണ്ട് പേരെ അകറ്റി തന്റെ കുടുംബത്തെ ഒരു തീരാ ദുഃഖത്തിൽ കൊണ്ടെത്തിച്ചു എന്നുള്ള കുറ്റബോധം അവനെ ഭ്രാന്ത് പിടിപ്പിച്ചു.

           കുറ്റബോധത്താൽ നീറിയ മനസുമായി അന്ന് രാത്രി തിരികെ ഫ്ലാറ്റിൽ വന്നു. ദേവിന്റെ കൂടെ അപ്പോൾ ഞാനും ഉണ്ടായിരുന്നു അവിടെ. ഹരി എല്ലാവരുടെയും മുന്നിൽ തന്റെ തെറ്റുകൾ എല്ലാം ഏറ്റു പറഞ്ഞു. ആരെ സ്വന്തമാക്കാൻ വേണ്ടിയാണോ അവൻ ഇങ്ങനൊരു ചതി ചെയ്തുവോ അവൾ അവനെ ചതിക്കുക്കുകയായിരുന്നെന്നു അവൻ കരഞ്ഞു പറഞ്ഞു. അവൻ  ഇതു വരെ നടത്തിയ കള്ളകളികളും  നുണകളും എല്ലാം പറഞ്ഞ് ഹരി ദേവിന്റെ കാൽക്കൽ വീണ്  കരഞ്ഞു കൊണ്ട് മാപ്പപേക്ഷിച്ചു.

      എന്നാൽ എല്ലാം കേട്ട് കഴിഞ്ഞപ്പോൾ കുറച്ച് നേരം ഒന്നും പറയാതെ നിശബ്ദനായി നിൽക്കുകയായിരുന്നു ദേവ്. പിന്നെ ഒന്നും പറയാതെ അവൻ അകത്തേക്ക് പോയി  ബാഗ് എടുത്തു കൊണ്ട് വന്ന് എല്ലാവരോടും ആയി പറഞ്ഞു

 ' ഞാൻ പോവുകയാ, എന്നെ ചതിച്ച എന്റെ കുടുംബത്തെ ഇനി എനിക്കും വേണ്ട.. നിങ്ങളുടെയൊക്കെ ചതിയിൽ പെട്ട ഒരു പെണ്കുട്ടിയും കുടുംബവുമുണ്ട്. എപ്പോഴാണോ എന്റെ നന്ദുവും കുടുംബവും എന്നോട് ക്ഷമിക്കുന്നുവോ അന്ന് മാത്രമേ ഈ ദേവനും ഒരു കുടുംബമുള്ളൂ..'  അതും പറഞ്ഞ് അവൻ എന്നെയും വിളിച്ച് അവിടെ നിന്നിറങ്ങി. ബാഗ്‌മെടുത്ത് ഇറങ്ങിപ്പോകുന്ന ദേവിനെ അവന്റെ അമ്മ കരഞ്ഞു കൊണ്ട് തടയാൻ നോക്കിയെങ്കിലും അവന്റെ ഡാഡ് ആ ശ്രമത്തെ തടഞ്ഞു. അവൻ ചെയ്യുന്നതാണ് ശരിയെന്ന നിലപാടായിരുന്നുണ് അദ്ദേഹത്തിന്റേത്. ദേവ് വീട് വിട്ടിറങ്ങിയ ശേഷം എല്ലാം കണ്ട് നിലത്തു മുട്ട് കുത്തിയിരുന്നു കരയുന്ന ഹരിയുടെ അടുത്തേക്ക് അദ്ദേഹം പോയി.

     ' നീ ചെയ്ത ചതി ക്ഷമിക്കാൻ പറ്റുന്നതല്ല. അത് കാരണം നഷ്ടപ്പെട്ടത്  ഞങ്ങളുടെ മകനെയും എന്റെ ആത്മാർഥ സുഹൃത്തിനെയുമാണ്. അതു കൊണ്ട് ദേവൻ പറഞ്ഞത് പോലെ എന്നാണോ എന്റെ മാധവനും കുടുംബവും എന്റെ മോനോട് ക്ഷമിച്ച് അവൻ ഈ കുടുംബത്തിലേക്ക് തിരിച്ചു വരുന്നുവോ  അത് വരെ ഞങ്ങൾക്ക് ഇനി നിന്നെയും കാണേണ്ട. അവൻ എന്നാണോ ഞങ്ങളുടെ അടുത്ത് എത്തുന്നുവോ അന്ന് നിന്റെ തെറ്റുകൾ എല്ലാം ക്ഷമിച്ച്  നിന്നെ ഞങ്ങൾ ഇരു കൈയും നീട്ടി സ്വീകരിക്കും. '

   
ഡാഡിന്റെ വാക്കുകൾ ഒരു ഇടുത്തി പോലെ ഹരിയിൽ വന്ന് പതിച്ചു  . സ്വന്തം തെറ്റുകൾക്കുള്ള ശിക്ഷ എതിർപ്പില്ലാതെ ഏറ്റു വാങ്ങി അവനും അവിടെ നിന്നിറങ്ങി.  രണ്ട് മക്കളും ഒരു രാത്രി കൊണ്ട് അന്യന്മാരെ പോലെ ഇറങ്ങിപോകുന്നത് കണ്ട് തളർന്ന് വീഴാൻ പോയ അവരുടെ അമ്മയെ ചേർത്ത് പിടിച്ച് അദ്ദേഹം അന്നു മുതൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. നഷ്ടപ്പെട്ട ബന്ധങ്ങൾക്കും  സന്തോഷങ്ങൾക്കും വേണ്ടി.

       അവിടെ നിന്നിറങ്ങിയ ദേവിനെ ഞാൻ എന്റെ ഫ്‌ളാറ്റിലേക്കാണ് കൂട്ടികൊണ്ട് പോയത്. അനിയന്റെ ചതിയിൽ തകർന്ന് പോയ അവനെ ഒറ്റയ്‌ക്ക്‌ വേറെ എവിടെയും പറഞ്ഞയക്കാൻ പറ്റില്ലായിരുന്നു എനിക്ക്. ചിരിക്കാൻ മറന്നു പോയ എന്റെ ദേവിനെ പഴയ ദേവ് ആക്കി മാറ്റാനായിരുന്നു പിന്നെ അങ്ങോട്ട് എന്റെ ശ്രമം. അവന്റെ ദിവസേനയുള്ള അമിത മദ്യപാനം എനിക് കുറയ്ക്കാൻ പറ്റിയെങ്കിലും അവനെ പഴയത് പോലെയാക്കാൻ നന്ദനയെ കുറിച്ച് അറിഞ്ഞേ തീരൂ എന്ന് എനിക്കറിയാമായിരുന്നു. അങ്ങനെ ഞാൻ എന്റെ ഒരു ഫ്രണ്ട് വഴി അന്വേഷിച്ചപ്പോഴാണ് ദേവ് പോയപ്പോൾ മുതൽ നന്ദനയ്ക്ക് സംഭവിച്ചതൊക്കെ അറിയുന്നതും പിന്നെ നിധി വന്ന് ബാംഗ്ളൂർക്ക് കൂട്ടികൊണ്ട് പോയത് വരെയുള്ള കാര്യങ്ങളൊക്കെ അറിയുന്നതും.

       ഞാൻ അറിഞ്ഞ നന്ദനയുടെ കാര്യങ്ങളൊക്കെ ദേവിനോട് പറഞ്ഞപ്പോൾ അതൊക്കെ കേട്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു എന്റെ ദേഹത്തേക്ക് വീണ ദേവിന്റെ മുഖം എനിക്ക് ഇപ്പൊഴും ഓർമയുണ്ട്.

         പിന്നെ ഞാനൊന്നും ആലോചിച്ചില്ല, നന്ദന ബാംഗ്ലൂർ ആണെന്ന് അറിഞ്ഞതിനാൽ ഞാൻ വേഗം ഞങ്ങളുടെ വിച്ചുവിനെ വിളിച്ചു. ഞങ്ങൾ മൂന്ന് പേരും ബാംഗ്ലൂരിലെ കോളേജിൽ ഒരുമിച്ചായിരുന്നു . എന്റെയും ദേവിന്റെയും ബെസ്റ്റ് ഫ്രണ്ട്.  വിച്ചുവിനെ വിളിച്ച് എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു. പിന്നെ ബാംഗ്ലൂരിൽ ഏതോ കമ്പനിയിൽ ജോലി ചെയ്യുന്ന നിധിയെ കുറിച്ച് അന്വേഷിക്കാനും പറഞ്ഞു. സത്യത്തിന്റെ ഭാഗത്ത്‌ ഭാഗ്യവും തുണയ്ക്കും എന്നത് അന്ന് എനിക്ക് മനസിലായി. വിച്ചു  മാനേജർ ആയി ജോയിൻ ചെയ്ത പുതിയ കമ്പനിയിൽ നിധി എന്ന് പേരുള്ള കുട്ടിയുണ്ടെന്നും അവളുടെ നാടും ദേവിന്റെ നാട്ടിൽ തന്നെയാണെന്ന് വിച്ചു പറഞ്ഞപ്പോൾ എന്റെ മനസിൽ പ്രതീക്ഷയുടെ നേരിയ പ്രകാശം വീണ്ടും കടന്നു വന്നു. ആള് അത് തന്നെയാണെന്ന് ഉറപ്പിക്കാൻ വേണ്ടി വിച്ചു അയച്ചു തന്ന നിധിയുടെ ഫോട്ടോ ഞാൻ ദേവിനെ കാണിച്ചു. മുമ്പ് നന്ദന നിധിയുടെ ഫോട്ടോ
 ദേവിനെ കാണിച്ചു കൊടുത്ത് പരിചയമുള്ളതിനാൽ ആ ഫോട്ടോ കണ്ട് അത് നിധി തന്നെയാണെന്ന് ഞങ്ങൾ ഉറപ്പിച്ചു.

     നിധി ജോലി ചെയ്യുന്നത് വിച്ചുവിന്റെ കമ്പനിയിൽ തന്നെയാണ് എന്നുള്ള വിവരം ദേവിനെയും സന്തോഷിപ്പിച്ചു ".

     "പിന്നെ അങ്ങോട്ട്  ദാ ഇവൻ എനിക്ക്‌ സ്വസ്ഥത തന്നിട്ടില്ല കേട്ടോ.."

       വൈശാഖ് പറയുന്നത് കേട്ട് നന്ദുവടക്കം എല്ലാവരുടെയും നോട്ടം അവന്റെ നേർക്കായി.

" നിധി എന്റെ കൂടെയാണ് വർക് ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ മുതൽ എല്ലാ ദിവസവും രണ്ട് തവണയെങ്കിലും ദേവിന്റെ ഫോൺ എനിക്ക് വരും. അവന്റെ ആവശ്യ പ്രകാരമാണ് അന്ന് ഞാൻ കമ്പനിയിൽ ഒരു ഒഴിവുണ്ടെന്ന് നിധിയോട് പറഞ്ഞതും നിധി നന്ദനയെ കൊണ്ട് വന്നതും. ഇന്റർവ്യൂ ഒന്നും നടന്നില്ലെങ്കിലും ആ ജോബ് തനിക്ക് കിട്ടുമായിരുന്നു. അല്ലെങ്കിൽ ഈ കള്ള തിരുമാടി എന്നെ ബാക്കി വെച്ചേക്കില്ലായിരുന്നു. നന്ദനയും കൂടെ ഞങ്ങളുടെ കമ്പനിയിൽ എത്തിയ ശേഷം നന്ദനയ്ക്ക് വന്ന മാറ്റം പോലെ ദേവും മാറുകയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വരണം എന്നുള്ള തോന്നലും പ്രതീക്ഷയും അവനുണ്ടായി. പതിയെ പതിയെ  അവൻ നഷ്ടപ്പെട്ട ബിസിനസോക്കേ  തിരിച്ചു പിടിക്കാൻ തുടങ്ങി. പഴയ ചുറു ചുറുക്കുള്ള ദേവിലേക്ക് തന്നെ അവൻ മടങ്ങി പോകാൻ തുടങ്ങി. ബിസിനസ് തിരിച്ചു പിടിക്കുന്നതോടൊപ്പം തന്നെ നന്ദനയുടെ കാര്യങ്ങളും അവൻ എന്നും അന്വേഷിക്കാൻ മറന്നില്ല.നിങ്ങൾ രണ്ട് പേരുടെയും   ഉത്തരവാദിത്തം അവൻ എന്നെ ആയിരുന്നു ഏൽപ്പിച്ചത്.

       പതിയെ പതിയെ ദേവ് ഗ്രൂപ്പ് പഴയ പ്രൗഢിയിലേക്ക് തിരിച്ചു വന്നു. അതിനിടയിലാണ് നിങ്ങൾ ഹോസ്റ്റലിൽ നിന്ന് ബുദ്ധിമുട്ടുന്നുണ്ട് എന്ന് അറിഞ്ഞത് കൊണ്ട് അവന്റെ ഫ്ലാറ്റ് വൃത്തിയാക്കി നിങ്ങൾക്ക് താമസിക്കാൻ സൗകര്യമൊരുക്കാൻ അവൻ പറഞ്ഞത്. "


        അത് കേട്ടതും ഒരു ഞെട്ടലോടെ നിധിയും നന്ദുവും   വൈശാഖിന്റെ മുഖത്തേക്ക് നോക്കി.

അതേ നിങ്ങൾ താമസിക്കുന്നത് ബാംഗ്ളൂരിലുള്ള ദേവിന്റെ സ്വന്തം ഫ്‌ളാറ്റിലാണ്. നന്ദനയിൽ നല്ലൊരു മാറ്റം   വരുവാൻ വേണ്ടിയും ദേവ് ഗ്രൂപ്പിനെ പഴയ സ്ഥിതിയിലാക്കാനും അവന് കുറച്ച് സമയം വേണമായിരുന്നു. കുറച് നാളത്തെ അവന്റെ ആ ശ്രമങ്ങൾ പൂർണതയിൽ എത്തിയതും  തന്നെ തേടി അവൻ ബാൻഗ്ലൂരിൽ എത്തി. കുറെ നാളുകളായി തന്റെ പിറകെ ഒരു നിഴലായി അവനുണ്ടായിരുന്നു, താൻ പോലും അറിയാതെ. അന്ന് മാളിൽ വെച്ച് ആ ബാഗ് അവിടെ തനിക്ക് വേണ്ടി ഏല്പിച്ചതും നിധിക്ക് മെസ്സേജ് അയച്ചതും തന്റെ മുൻപിൽ അവൻ നേരിട്ട് വരുന്നതിന് മുന്നോടിയായി ചെയ്തതായിരുന്നു നന്ദന...
തനിക്ക് വേണ്ടി കഴിഞ്ഞ കുറേ വർഷങ്ങളായി കാത്തിരിക്കുന്ന ദേവിനെ ഇനിയെങ്കിലും തനിക്ക് മൻസിലാക്കിക്കൂടെ? തനിക്കു മുന്നിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഒരു കുടുംബം മുഴുവനും ആണ്. കഴിഞ്ഞ കുറേ  വർഷങ്ങളായി മക്കളെ കാണാതെ സ്വയം ശിക്ഷിച്  കഴിയുന്ന അവന്റെ ഡാഡിനേയും അമ്മയെയും എങ്കിലും താൻ കാണാതെ പോകരുത്. താൻ എന്തൊക്കെ അനുഭവിച്ചുവോ അതിന്റെ നൂറിരട്ടി അധികം ദേവ് അനുഭവിച്ചു കഴിഞ്ഞു  നന്ദന...ഇനിയെങ്കിലും താൻ അവനെ... "

       എല്ലാം പറഞ്ഞു തീർന്നപ്പോൾ എല്ലാവരുടെയും നോട്ടം നന്ദുവിന്റെ നേർക്കായി. അവളുടെ മരവിച്ചുള്ള ആ നിൽപ്പും തുളുമ്പാറയ കണ്ണുകളും ദേവന്റെ ഉള്ളിലും വേദനയുണ്ടാക്കി.

" നന്ദൂ...മോളെ വൈകിയാണെങ്കിലും എല്ലാം കലങ്ങി  തെളിഞ്ഞില്ലെടാ, എന്റെ നന്ദുവിന്റെ നിഷ്കളങ്ക പ്രണയം തെറ്റായിരുന്നില്ലെന്ന് ഇപ്പോൾ മനസിലായില്ലേ, നമ്മുടെ ധാരണ തെറ്റായിരുന്നു എന്ന് മനസിലായ സ്ഥിതിക്ക് ഇനിയെങ്കിലും എല്ലാം മറന്നു കൊണ്ട് നിനക്ക് നിന്റെ ദേവേട്ടന്റെ അരികിലേക്ക് പോയിക്കൂടെ  ? "

      നിധി അങ്ങനെ ചോദിച്ചതും അവളെ രൂക്ഷമായി ഒന്ന് നന്ദു നോക്കി.

" ഞാൻ  എല്ലാം മറക്കണമല്ലേ മറക്കാം. ഞാൻ കരുതിയിരുന്നതൊക്കെ തെറ്റായ ധാരണയായിരുന്നു അല്ലേ, അതും സമ്മതിക്കാം. എന്നാൽ നീയും ദേവേട്ടനും കൂടെ എന്നെ ചതിച്ചതിനെ ഞാൻ എങ്ങനെ കരുതണം നിധീ...നീ തന്നെ പറ. ? "

"ഞാൻ...ഞാൻ ചതിച്ചെന്നോ, എന്താ നന്ദൂ  നീ പറയുന്നേ..? "

"നിനക്ക് മനസിലായില്ല അല്ലേ.? എന്നാൽ  ഇതാ ഈ ഫോട്ടോ നോക്കി എനിക്ക് പറഞ്ഞു താ ഇതിന്റെ അർത്ഥം എന്തനാണെന്നു? "

നന്ദന അവളുടെ മൊബൈൽ നിധിക്ക് നേരെ നീട്ടി. അതിലെ ഫോട്ടോ കണ്ടതും നിധി ഞെട്ടി പുറകിലോട്ട്  കാൽ വെച്ചു.

തുടരും....

രചന: അഞ്ജു വിപിൻ.

   .ഹേയ്, ദേവേട്ടൻ ഫാൻസ് ഇപ്പോൾ എന്ത് പറയുന്നു.. കാര്യങ്ങളുടെ കിടപ്പ് വശം ഏകദേശം മനസ്സിലായല്ലോ..അപ്പോൾ ഇന്നത്തെ കോട്ട ഇങ്ങട് പൊന്നോട്ടെ... ലൈക്ക് കമന്റ്...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top